യുപിയില്‍ ബിജെപിയ്ക്ക് 'ബ്രാഹ്മണശാപം'? അവഗണനയില്‍ അതൃപ്തി... വികാസ് ദുബെയുടെ കൊലപാതകം പോലും
വരാണസി: ഉത്തര്‍ പ്രദേശ് പിടിച്ചാല്‍ ഇന്ത്യ പിടിച്ചു എന്നാണ് ദേശീയ രാഷ്ട്രീയത്തിലെ കാലങ്ങളായുള്ള പ്രയോഗം. 2014 ലും 2019 ലും നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ ഉത്തര്‍ പ്രദേശ് തന്നെ ആയിരുന്നു അവരുടെ പ്രധാന ശക്തി കേന്ദ്രം.
എന്നാല്‍ ഉത്തര്‍ പ്രദേശിലെ രാഷ്ട്രീയ കാലാവസ്ഥ മാറിമറിയുകയാണോ എന്നാണ് ഇപ്പോള്‍ പരിശോധിക്കപ്പെടുന്നത്. നിയമസഭ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം ശേഷിക്കേ, സംസ്ഥാനത്തെ ബ്രാഹ്മണ സമൂഹം കടുത്ത അതൃപ്തിയില്‍ ആണ്. ജാതിരാഷ്ട്രീയം ഏറെ നിര്‍ണായകമായ ഉത്തര്‍ പ്രദേശില്‍ ഇത് എന്തൊക്കെ മാറ്റങ്ങള്‍ക്ക് വഴിവച്ചേക്കാം... പരിശോധിക്കാം...
വെറും 12 ശതമാനം, പക്ഷേ...
20 കോടി ജനങ്ങളുണ്ട് ഉത്തര്‍ പ്രദേശില്‍. അതില്‍ വെറും 12 ശതമാനം മാത്രമാണ് ബ്രാഹ്മണര്‍. എന്നാല്‍ ഈ 12 ശതമാനം വോട്ടുകള്‍ മാത്രമല്ല, വലിയൊരു വോട്ട് വിഹിതത്തെ നിര്‍ണയിക്കുന്നതില്‍ പോലും ബ്രാഹ്മണ സമൂഹത്തിന് സ്വാധീനമുണ്ടെന്നാണ് പറയപ്പെടുന്നത്. അത് ഉത്തര്‍ പ്രദേശിലെ ഹിന്ദുത്വ രാഷ്ട്രീയത്തില്‍ ഏറെ നിര്‍ണായകവും ആണ്.
അവഗണനയെന്ന്
2017 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥ് ഒരു കക്ഷിയേ ആയിരുന്നില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍, എംപി സ്ഥാനം രാജിവപ്പിച്ച് യോഗിയെ മുഖ്യമന്ത്രിയാക്കി. യോഗി ആദിത്യനാഥ് ആണെങ്കില്‍ താക്കൂര്‍ സമുദായത്തില്‍ നിന്നുള്ള ആളാണ്. താക്കൂറുകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം കിട്ടുന്നു എന്നത് തന്നെയാണ് ബ്രാഹ്മണരുടെ പ്രധാന പരാതിയും.
Recommended Video
ബിജെപിയിലേക്കുള്ള കുത്തൊഴുക്ക്
2017 മുതലാണ് ബ്രാഹ്മണ സമൂഹം ബിജെപിയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെട്ടത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2007 ലും 2012 ലും ബ്രാഹ്മണരുടെ 40 ശതമാനം വോട്ടുകളാണ് ബിജെപിയ്ക്ക് കിട്ടിയത്. എന്നാല്‍ 2017 മുതല്‍ ഇങ്ങോട്ടുള്ള തിരഞ്ഞെടുപ്പുകളില്‍ അവരില്‍ 80 ശതമാനവും ബിജെപിയ്ക്കൊപ്പമായിരുന്നു.
എന്നിട്ടും തങ്ങള്‍ക്ക് പരിഗണന കിട്ടുന്നില്ല എന്നാണ് ബ്രാഹ്മണരുടെ പരാതി.
ഉപമുഖ്യമന്ത്രി ബ്രാഹ്മണനല്ലേ...
ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ ബ്രാഹ്മണന് ആണ്. എന്നാല്‍ അത് യഥാര്‍ത്ഥ ബ്രാഹ്മണ സമൂഹത്തിന്റെ പ്രാതിനിധ്യമല്ലെന്നതാണ് പരാതി. ദിനേശ് ശര്‍മ ബ്രമ്മ ഭട്ട് ബ്രാഹ്മണന് ആണ്. കന്യകുബ്ജ, സര്യുപരീന് എന്നീ പ്രധാന വിഭാഗത്തില്‍ പെടുന്ന ആളല്ല എന്നതാണ് ഒരു പ്രശ്നമായി ഉയര്‍ത്തിക്കാണിക്കുന്നത്.
വികാസ് ദുബെയുടെ കൊലപാതകം വരെ
പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കൊടും കുറ്റവാളി വികാസ് ദുബെ എങ്ങനെയാണ് ഉത്തര്‍ പ്രദേശിലെ ജാതി രാഷ്ട്രീയത്തില്‍ നിര്‍ണായകമാകുന്നത് എന്നതും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. വികാസ് ദുബെ ഒരു ബ്രാഹ്മണന് ആയിരുന്നു എന്നത് തന്നെയാണ് വിഷയം. ബ്രാഹ്മണ- താക്കൂര്‍ ജാത്ി സമവാക്യങ്ങളിലേക്കാണ് ഈ കൊലപാതകം പോലും ഉത്തര്‍ പ്രദേശില്‍ ചേര്‍ത്തുവയ്ക്കപ്പെട്ടിരിക്കുന്നത് എന്ന് കൂടി ഓര്‍ക്കണം.
ഒരു താക്കൂര്‍ മുഖ്യമന്ത്രിയായ സംസ്ഥാനത്ത് ബ്രാഹ്മണരുടെ റോബിന് ഹുഡ് എന്ന് വിളിക്കപ്പെടുന്ന ഒരു ബ്രാഹ്മണന് പോലീസ് ഏറ്റുമുട്ടലില്‍ ദുരൂഹമായി കൊല്ലപ്പെടുന്നത് പോലും ഉത്തര്‍ പ്രദേശിലെ ജാതി രാഷ്ട്രീയത്തില്‍ ഏറെ നിര്‍ണായകമാണ്.
പ്രതിപക്ഷം കളി തുടങ്ങി
ബ്രാഹ്മണ സമൂഹത്തിന്റെ അസംതൃപ്തി മുതലെടുക്കാനുള്ള പദ്ധതിയില്‍ ആണ് ഉത്തര്‍ പ്രദേശിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇപ്പോള്‍. അധികാരത്തില്‍ എത്തിയാല്‍ പരശുരാമ പ്രതിമ സ്ഥാപിക്കും എന്ന പ്രഖ്യാപനം സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും നടത്തിക്കഴിഞ്ഞു. കോണ്‍ഗ്രസ് ആണെങ്കില്‍ സംസ്ഥാനത്ത് ബ്രാഹ്മണ ചേനത സംവാദവും തുടങ്ങി വച്ചിട്ടുണ്ട്.
എളുപ്പത്തില്‍ കൈവിട്ടേക്കില്ല
ഒരു സുപ്രഭാതത്തില്‍ ബിജെപിയ്ക്കൊപ്പം ചേര്‍ന്നവര്‍ അല്ല ഉത്തര്‍പ്രദേശിലെ ബ്രാഹ്മണ സമൂഹത്തിലെ ബഹുഭൂരിപക്ഷം പേരും. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രതിഫലനം ആണ് അതിന്റെ അടിത്തറ. അതുകൊണ്ട് തന്നെ ഒറ്റയടിയ്ക്ക് ബിജെപിയെ വിട്ട് മറ്റ് പാര്‍ട്ടികള്‍ക്ക് പിന്തുണ നല്കാന് അവര്‍ തയ്യാറാവില്ല എന്നതും ഉറപ്പാണ്. എന്നാല്‍ എക്കാലും ബിജെപിയെ പിന്തുണച്ചോളണം എന്നും ഇല്ല.
ആശുപത്രിയിൽ നിന്ന് കാണാതായ കൊവിഡ് രോഗിയുടെ മൃതദേഹം ഓടയിൽ! കൊന്ന് കിഡ്നി എടുത്തെന്ന് കുടുംബം!
ചേതന്‍ ചൗഹാന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശിവസേന; ഗവര്‍ണറെ കണ്ടു