കുഞ്ഞാലിക്കുട്ടിക്കെതിരെ വിഎസ് വീണ്ടും കോടതിയില്‍
ഒരിക്കലും തീരാത്ത ഒരു കഥ പോലെയാണ് കേരളത്തിലെ ഐസ് ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ്. ഒരു ഭൂതത്തെപ്പോലെ അത് പികെ കുഞ്ഞാലിക്കുട്ടി എന്ന് മുസ്ലീം ലീഗ് നേതാവിനെ എപ്പോഴും പിന്തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. വിഎസ് അച്യുതനന്ദന് എന്ന കര്‍ക്കശക്കാരനും വൈരനിര്യാതന ബുദ്ധിക്കാരനുമായ ഒരു കമ്യൂണിസ്റ്റ്കാരന് എതിര് ചേരിയില്‍ ഉണ്ടാവുക കൂടി ചെയ്യുമ്പോള്‍ ഐസ് ക്രീം കേസിന് അങ്ങനെ വെറുതെ മാഞ്ഞ് പോകാന്‍ കഴിയില്ല.
ഐസ്ത്കീം കസില് ഇപ്പോഴത്തെ വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയെ കുറ്റ വിമുക്തനാക്കുന്ന അന്വേഷണ റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിട്ടുള്ളതില്‍ മിക്കതും. കോടതി പോലും അദ്ദേഹത്തെ കുറ്റ വിമുക്തനാക്കി. പക്ഷേ കേരള സമൂഹം മാത്രം കുഞ്ഞാലിക്കുട്ടക് ക്ലീന്‍ ചിറ്റ് ഇപ്പോഴും നല്‍കിയിട്ടില്ല. അതിന്റെ തുടര്‍ച്ചയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയിട്ടും വിഎസ് അച്യുതാനന്ദന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതി കയറാന്‍ തുടങ്ങിുന്നത്.
ഒരിക്കല്‍ കുഞ്ഞാലിക്കുട്ടിയുടെ വലംകൈ ആയിരുന്ന കെഎ റൗഫിന്റെ വെളിപ്പെടുത്തലായിരുന്നു ഐസ് സ്ക്രീം കേസ് വീണ്ടും ഉയിര്ത്തെഴുന്നേല്ക്കാന് കാരണമായത്. അതും വിഎസ് സര്‍ക്കാരിന്റെ കാലത്ത്. റൗഫിന്റെ വെളിപ്പെടുത്തലിന് മേല്‍ അന്വേഷണം നടന്നെങ്കിലും സര്‍ക്കാര്‍ മാറി വന്നപ്പോള്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞതായാണ് ആരോപണം.
വ്യാപകമായ മൊഴിമാറ്റിപ്പറച്ചിലുകള്‍ നടന്നിട്ടും പോലീസ് വേണ്ട രീതിയില്‍ കേസ് അന്വേഷിച്ചിട്ടില്ല, ഇരകള്‍ക്കും സാക്ഷികള്‍ക്കും ലഭിച്ച പണത്തിന്റെ സ്രോതസ്സ് അന്വേഷണത്തില്‍ വന്നില്ല, ജഡ്ജിമാരെ സ്വാധീനിച്ച കാര്യവും വേണ്ട രീതിയില്‍ അന്വേഷിച്ചില്ല, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള വിഎസിന്റെ ഹര്‍ജിയിലെ കാരണങ്ങള്‍ നീളുന്നു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള വിഎസിന്റെ ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയതാണ്. വിചാരണ കോടതി തീരുമാനമെടുക്കട്ടേ എന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ റൗഫിന്റെ വെളിപ്പെടുത്തലുകള്‍ ശരിയെങ്കില്‍ അത് വലിയ പ്രശ്നം തന്നെയാണെന്നും കോടതി വിലയിരുത്തിയിരുന്നു.
സത്യത്തില്‍ റൗഫിന്റെ വെളിപ്പെടുത്തലുകള്‍ ശരിയാണെങ്കില്‍ എന്താണ് നമ്മുടെ നിയമ വ്യവസ്ഥയുടെ അവസ്ഥ. കാശുള്ളവനും സ്വാധീനമുള്ളവനും ഏത് കേസില്‍ ന്ന് വേണമെങ്കിലും രക്ഷപ്പെടാം. യഥാര്‍ത്ഥത്തില്‍ റൗഫിന്റെ വെളിപ്പെടുത്തലുകള്‍ സത്യമാകരുതേ എന്നായിരിക്കും പൊതു ജനവും ജുഡീഷ്യറിയും പ്രാര്‍ത്ഥിക്കുന്നുണ്ടാകുക. കാരണം സാധാരണക്കാരന്റെ അവസാന അത്താണിയായ ജുഡീഷ്യറി പോലും ഇത്തരത്തില്‍ അട്ടിമറിക്കപ്പെടും എന്ന് പറഞ്ഞാല്‍ പിന്നെ എന്തായിരിക്കും നാടിന്റെ അവസ്ഥ.
ഈ സാഹചര്യത്തില്‍ വിഎസ് അച്യുതാനന്ദന്റെ ഹര്‍ജിക്ക് സാമൂഹ്യ പ്രസക്തി ഏറെ ഉണ്ടെന്ന് പറയേണ്ടി വരും. അദ്ദേഹത്തിന്റെ ലക്ഷ്യം ഒരു പക്ഷേ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള നീക്കമായിരിക്കും. എന്നാല്‍ സത്യസന്ധമായ ഒരു അന്വേഷണം ഈ കേസില്‍ നടന്നാല്‍ മാത്രമേ നമ്മുടെ ജുഡീഷ്യറിക്ക് മേല്‍ വീണ കറുത്ത പൊട്ടുകളെ മായ്ച്ചുകളയാന്‍ കഴിയൂ.
പൂജ അവധിക്ക് ശേഷം സുപ്രീം കോടതി വീണ്ടും ചേരുമ്പോഴാണ് വിഎസ് അച്യുതാനന്ദന്റെ ഹര്‍ജി പരിഗണിക്കുക. ജഡ്ജിമാരെ പണം കൊടുത്ത് സ്വാധീനിച്ചു എന്ന റൗഫിന്റെ വെളിപ്പെടുത്തലിനെ പരമോന്നത കോടതി അത്ര ലളിതമായി കാണാന്‍ സാധ്യത കുറവാണ്.