'പ്രവാസികളെ അറബികളുടെ അടിവസ്ത്രം കഴുകുന്നവരാക്കി' ? വിഎസ് ശ്യാംലാല്‍ ശരിയ്ക്കും പറഞ്ഞതെന്ത്?
തിരുവനന്തപുരം: മാതൃഭൂമിയിലെ മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ പ്രവാസികളെ അടിവസ്ത്രം കഴുകുന്നവര്‍ എന്ന് പറഞ്ഞു അപമാനിച്ചു എന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചൂടന്‍ ചര്‍ച്ച. കാണുന്നവര്‍ കാണുന്നവര്‍ ഇപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ആഞ്ഞടിയ്ക്കുന്നത് മാധ്യമ പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഉയര്‍ത്തിക്കാട്ടിയാണ്.
മുമ്പ് മാതൃഭൂമിയില്‍ ജോലി ചെയ്തിരുന്ന വിഎസ് ശ്യാംലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ശ്യാംലാല്‍ മാതൃഭൂമിയിലെ ജോലി ഉപേക്ഷിച്ച് ഇന്ത്യാവിഷനില്‍ ചേര്‍ന്നത് വര്‍ഷങ്ങള്‍ക്ക് മുന്പാണ്. ഇന്ത്യാവിഷന്‍ പ്രവര്‍ത്തനം നിലച്ചതിന് ശേഷം അദ്ദേഹം സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ്.
'അബുദാബിയില്‍ അറബിയ്ക്ക് കണ്ണാടി പിടിപ്പിയ്ക്കുന്ന ചേട്ടന്‍, ദുബായില്‍ അറബിയുടെ അടിവസ്ത്രമലക്കുന്ന ചേട്ടന്‍'... ഈ പ്രയോഗങ്ങളാണ് പ്രവാസികളെ ചൊടിപ്പിച്ചത്. എന്നാല്‍ സത്യത്തില്‍ എന്താണ് ഈ വിവാദത്തിന് പിറകില്‍ ഉള്ളത്.
വിഎസ് ശ്യാംലാല്‍
സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് വിഎസ് ശ്യാംലാല്‍. നേരത്തേ മാതൃഭൂമി പത്രത്തിലും പിന്നീട് ഇന്ത്യാവിഷന്‍ ചാനലിലും ആയിരുന്നു ശ്യാംലാല്‍ ജോലി ചെയ്തിരുന്നത്.
അറബിയുടെ അടിവസ്ത്രം
പ്രവാസികളെ അറബിയുടെ അടിവസ്ത്രം അലക്കുന്നവരായി വിഎസ് ശ്യാംലാല്‍ അപമാനിച്ചു എന്നാണ് ആക്ഷേപം. ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തെ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് വിധേയനാക്കിക്കൊണ്ടിരിയ്ക്കുകയാണ്.
ഇതാണ് പറഞ്ഞത്
'അബുദാബിയില്‍ അറബിയ്ക്ക് കണ്ണാടി പിടിപ്പിയ്ക്കുന്ന ചേട്ടന്‍ കണ്ടുപിടിച്ചിരിക്കുന്നു ഞാന്‍ പരാജയമാണെന്ന്. ദുബായില്‍ അറബിയുടെ അടിവസ്ത്രമലക്കുന്ന ചേട്ടന്‍ പറയുന്നു കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജനപിന്തുണയില്ലെന്ന്. അങ്ങനെ അങ്ങനെ അങ്ങനെ ചില ഫേസ്ബുക്ക് ജീവികള്‍. കേരളത്തിലെ കാര്യങ്ങളെ കുറിച്ച് എങ്ങാണ്ടോ കിടക്കുന്ന അവര്‍ക്കാണല്ലോ നല്ല ധാരണ അല്ലേ... സാരമില്ല, ഭക്തി മൂത്ത് പ്രാന്തായതാ'
എന്താണ് പ്രശ്‌നം
ഈ ഫേസ്ബുക്ക് പോസ്റ്റിലൂടെ ശ്യാംലാല്‍ പ്രവാസികളെ ആകമാനം അപമാനിച്ചിരിക്കുന്നു എന്നാണ് പ്രചാരണം. ചില തത്പര കക്ഷികള്‍ തന്നെയാണ് ഇത്തരത്തില്‍ പ്രചാരം അഴിച്ചുവിടുന്നതും.
മൊത്തം പ്രവാസികള്‍?
പ്രവാസി സമൂഹത്തെ ആകമാനം വിശേഷിപ്പിയ്ക്കാനല്ല ശ്യാംലാല്‍ ഈ പ്രയോഗം നടത്തിയിട്ടുളള്ത് എന്നത് ആ പോസ്റ്റില്‍ നിന്ന് തന്നെ വ്യക്തമാണ്. രണ്ട് വ്യക്തികളെ ലക്ഷ്യം വച്ചാണ് ആ പ്രയോഗങ്ങള്‍.
മാധ്യമങ്ങള്‍ക്കെതിരെ
മാധ്യമ പ്രവര്‍ത്തകരും പോലീസും തമ്മിലുണ്ടായ പ്രശ്‌നത്തില്‍ മാധ്യമ പ്രവര്‍ത്തകരെ പ്രതിസ്ഥാനത്ത് നിര്‍ത്തി പല ആക്ഷേപങ്ങളും പലരും ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച ചില ചര്‍ച്ചകളുടേയും തര്‍ക്കങ്ങളുടേയും ഭാഗമായിരുന്നു ശ്യാംലാലിന്റെ പ്രതികരണം.
വിശദീകരണം
എന്തുകൊണ്ടാണ് താന്‍ അങ്ങനെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് എന്ന കാര്യം ശ്യാംലാല്‍ തന്നെ തന്റെ ഫേസ്ബുക്ക് വാളില്‍ വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ അത് ഇപ്പോഴും വിമര്‍ശകരുടെ കണ്ണില്‍ പെട്ടിട്ടില്ല.
മാധ്യമവേശ്യകള്‍
മാധ്യമ വേശ്യകള്‍ എന്ന് ആരെങ്കിലും വിശേഷിപ്പിയ്ക്കുന്നുണ്ടെങ്കില്‍ തനിക്ക് വ്യക്തികളെ അത്തരത്തില്‍ തന്നെ തിരിച്ചും വിശേഷിപ്പിയ്ക്കാന്‍ അവകാശമുണ്ടെന്നാണ് ശ്യാംലാലിന്റെ വാദം.
ഒഫ്താല്‍മോളജിസ്റ്റും ലോണ്ട്രി മാനേജറും
അറബിയ്ക്ക് കണ്ണാടി പിടിപ്പിയ്ക്കുന്നവന്‍ എന്ന് ഉദ്ദേശിച്ചത് അബുദാബിയിലെ ഒരു ഒഫ്ത്താല്‍മോളജിസ്റ്റിനെയാണ്. അറബിയുടെ അടിവസ്ത്രം അലക്കുന്നവന്‍ എന്ന് വിശേഷിപ്പിച്ചത് ദുബായിലെ ലോണ്ട്രി മാനേജറേയും. അവര്‍ പോസ്റ്റ് വായിച്ചു എന്ന് തിരിച്ചറിഞ്ഞതിന് ശേഷം അത് ഡിലീറ്റ് ചെയ്തതായും ശ്യാംലാല്‍ വ്യക്തമാക്കുന്നുണ്ട്.
പ്രവാസി സിപിഎമ്മുകാര്‍
സോഷ്യല്‍ മീഡിയയിലെ സൈബര്‍ സഖാക്കളാണ് ശ്യാംലാലിനെതിരെ രംഗത്ത് വരുന്നവരില്‍ ഭൂരിഭാഗവും. എന്നാല്‍ കഥയറിയാതെ വിമര്‍ശിയ്ക്കുന്നവരുടെ എണ്ണവും കുറവല്ല.
കോഴിക്കോട്ടെ പ്രശ്‌നം
കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരെ പോലീസ് അനാവശ്യമായി തടഞ്ഞുവച്ച സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ രംഗത്ത് വന്നതും ഓണ്‍ലൈനിലെ ചില ഇടതുപക്ഷ അനുഭാവികളായിരുന്നു. ഈ വിഷയത്തില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ ഇപ്പോഴും പുരോഗമിയ്ക്കുകയാണ്.
ഇത് കൂടി വായിക്കൂ
ശ്യാംലാൽ ഉപയോഗിച്ച ഭാഷയോട് വിയോജിപ്പുണ്ട്. അദ്ദേഹം പറയാനുദ്ദേശിച്ച കാര്യം ആ അർത്ഥത്തിലല്ല ആളുകളിലേയ്ക്ക് എത്തിയത് എങ്കിൽ അത് അദ്ദേഹത്തിൻറെ മാത്രം പ്രശ്നമാണ്, പക്ഷേ എന്താണ് അദ്ദേഹം പറയാൻ ഉദ്ദേശിച്ചത് എന്ന കാര്യം മനസ്സിലാക്കാൻ മറ്റുള്ളവർ ശ്രമിയ്ക്കുന്നതിൽ തെറ്റില്ല. ഇതാണ് വിഎസ് ശ്യാംലാല്‍ കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ്.