'സിംഹം' വിംഗ് കമാൻഡർ അഭിനന്ദന് സ്വന്തം നാട്ടിലേക്ക് സ്വാഗതം, നിങ്ങളാണ് ഇന്ത്യയുടെ നായകൻ!
മികച്ച ഒരു ഫൈറ്റർ പൈലറ്റ് ആകാന്‍ എന്താണ് വേണ്ടത്? ''മോശം ആറ്റിറ്റ്യൂഡ്'' - കമാൻഡർ അഭിനന്ദൻ വർധമാൻ ഒരു ടെലിവിഷൻ ഡോക്യുമെന്ററിയിൽ പറഞ്ഞതാണിത്. ഇന്ത്യയുടെ തന്ത്രപ്രധാനമായ സേനാകേന്ദ്രങ്ങൾ പാകിസ്താൻ ആക്രമിക്കുന്നത് ഒഴിവാക്കാനായത് അഭിനന്ദൻ കാണിച്ച സ്ഥൈര്യം ഒന്ന് കൊണ്ട് മാത്രമാണ്. അതിന് കാരണമായത് അദ്ദേഹത്തിന്റെ കറതീർന്ന രാജ്യസ്നേഹവും. ഇന്ത്യൻ കേന്ദ്രങ്ങൾ ആക്രമിക്കപ്പെടുന്നത് ഒഴിവാക്കാന്‍ വേണ്ടി, പാക് അധീന കശ്മീരിലേക്ക് പാകിസ്താന്റെ എഫ് - 16 വിമാനങ്ങളെ തുരത്തുക എന്ന അപകടസാധ്യതയേറിയ വഴി തിരഞ്ഞെടുത്തു അദ്ദേഹം.
ബുധനാഴ്ച രാവിലെ രാവിലെ 9.45ഓടെ അതിർത്തി വളരെ ജാഗരൂകമായിരുന്നു. 10 മണിയോടെ പാകിസ്താന്റെ മൂന്ന് എഫ് 16 വിമാനങ്ങൾ ഇന്ത്യന്‍ അതിർത്തി കടന്ന് നൗഷേരയിലെത്തി ബോംബ് വർഷിക്കാൻ തുടങ്ങി. ഇന്ത്യൻ വ്യോമസേന ഉടൻ തന്നെ മിഗ് 21 വിമാനങ്ങളുപയോഗിച്ച് പ്രതിരോധം തുടങ്ങി. മിഗ് 21 പറത്തിയ കമാൻഡർ അഭിനന്ദൻ തങ്ങൾ സജ്ജരാണ് എന്ന സന്ദേശം കൈമാറി. നൂതന സാങ്കേതിക വിദ്യയുള്ള എഫ് - 16 വിമാനങ്ങൾക്ക് മുന്നിൽ മിഗ് 21ഉമായി പ്രതിരോധത്തിനെത്തിയ അഭിനന്ദന്റെ ദൗത്യം ഒട്ടും അനായാസമായിരുന്നില്ല.
സേനാകേന്ദ്രങ്ങളും ഇന്ത്യൻ ബ്രിഗേഡ് ആസ്ഥാനവുമായിരുന്നു പാകിസ്താന്റെ ലക്ഷ്യം. ഫൈറ്റർ ജെറ്റുകളെ പ്രതിരോധിക്കാനായി വ്യോമസേന ജെറ്റുകൾ ഉപയോഗിച്ചു. ശ്രീനഗറിലേക്ക് രണ്ട് മിഗ് 21 വിമാനങ്ങളെ നിയോഗിച്ചു. കമാൻഡർ അഭിനന്ദൻ പറത്തിയ മിഗ് 21 വിമാനത്തിന് പാകിസ്താന്റെ എഫ് 16 വിമാനത്തെ പ്രതിരോധിക്കാൻ സാധിച്ചു. നാല് മിറാജ് 3 വിമാനങ്ങളും നാല് ചൈനീസ് നിർമിത ജെ എഫ് 17 തണ്ടർ വിമാനങ്ങളുമാണ് പാകിസ്താൻ എഫ് 16 ന് അകമ്പടിയായി നിയോഗിച്ചിരുന്നത്.
ക്യത്യമായും വലിയൊരു അപകടത്തിലേക്കാണ് താൻ പോകുന്നത് എന്ന് കമാൻഡർ അഭിനന്ദന് അറിയാമായിരുന്നു. എന്നാൽ സ്വന്തം രാജ്യത്തോടുള്ള സ്നേഹത്തിന് മുന്നിൽ അദ്ദേഹം രണ്ടാമതൊന്ന് ആലോചിച്ചില്ല. ഇന്ത്യൻ വ്യോമസേനയിലെ സഹപ്രവർത്തകർ അദ്ദേഹത്തിന് മുന്നറിയിപ്പ് കൊടുക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അഭിനന്ദൻ പിൻതിരിഞ്ഞില്ല. തന്റെ ദൗത്യവുമായി മുന്നോട്ട് പോയ അദ്ദേഹം പാകിസ്താന്റെ എഫ് 16നെ റഡാറിൽ കുരുക്കുക തന്നെ ചെയ്തു. എയർ മിസൈൽ ഉതിര്‍ത്ത് എഫ് 16നെ വീഴ്ത്തുന്നതിനിടെ അദ്ദേഹവും നിലംപതിച്ചു. നിയന്ത്രണ രേഖയ്ക്ക് അപ്പുറത്ത് പാകിസ്താനിൽ വീണ അദ്ദേഹത്തെ പാക് സൈനികർ പിടികൂടുകയായിരുന്നു.
സേനയുടെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളായിരുന്നു പാകിസ്താന്റെ ലക്ഷ്യം. എന്നാൽ വിംഗ് കമാൻഡർ അഭിനന്ദന്റെ ധീരതയും സ്ഥൈര്യവും പാകിസ്താന്റെ ലക്ഷ്യം തെറ്റിച്ചു. പിടിയിലാകും എന്ന് ഉറപ്പായ ശേഷവും കമാൻഡർ അഭിനന്ദന് എളുപ്പത്തിൽ കൂട്ടാക്കാൻ തയ്യാറായില്ല. സാധ്യമാകും വിധം ചെറുത്തുനിന്ന അദ്ദേഹം തന്റെ പക്കലുണ്ടായിരുന്ന തന്ത്രപ്രധാനമായ വിവരങ്ങളും ഭൂപടവും വിഴുങ്ങുകയാരുന്നു അദ്ദേഹം. ബാക്കിയുണ്ടായവ വെള്ളത്തിൽ നശിപ്പിച്ചു. തന്റെ പക്കൽ നിന്നും ശത്രുക്കൾക്ക് ഒരു തെളിവും ലഭിക്കരുതെന്ന നിശ്ചയദാർഢ്യമായിരുന്നു അദ്ദേഹത്തെ നയിച്ചത്.
അപകടത്തിൽപ്പെട്ട് രക്തം ഒലിപ്പിച്ചുനില്‍ക്കവേയാണ് അഭിനന്ദൻ ഇതെല്ലാം ചെയ്തത്. അദ്ദേഹത്തിന് ചുറ്റും ഇപ്പോൾ ആക്രമിക്കും എന്ന വണ്ണം നാട്ടുകാർ തടിച്ചുകൂടിയിരുന്നു. ശത്രുക്കൾക്ക് നേരെ അദ്ദേഹം വെടിയുതിർത്തു. ചെന്നൈ സ്വദേശിയായ അഭിനന്ദന് ഇന്ത്യൻ വ്യോമസേനയിൽ 17 വർഷത്തെ പ്രവർത്തന പരിചയമുണ്ട്. മുൻ ഫൈറ്റർ പൈലറ്റ് എയർമാർഷൽ സിംഹക്കുട്ടി വർധമാന്റെ മകനാണ് അഭിനന്ദൻ. 2000ൽ നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്ന അഭിനന്ദൻ 2004 ൽ ഫൈറ്റർ പൈലറ്റായി. മിഗ് 21 പറത്തുന്നതിന് മുൻപ് അദ്ദേഹം Su30MKI പൈലറ്റായിരുന്നു.
അച്ഛനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടായിരുന്നു അഭിനന്ദന്റെ ജീവിതം. 1973ലാണ് വർധമാൻ ഫൈറ്റർ പൈലറ്റാകുന്നത്. നാലായിരത്തിലധികം മണിക്കൂറുകൾ യുദ്ധവിമാനം പറപ്പിച്ച പരിചയസന്പത്തുണ്ട് അദ്ദേഹത്തിന്. 2001ലെ പാർലമെന്റ് ആക്രമണത്തിന് പിന്നാലെയുണ്ടായ ഓപ്പറേഷൻ പരാക്രമയിൽ പശ്ചിമ മേഖലയുടെ കമാൻഡറായിരുന്നു വർധമാൻ.
അഭിനനന്ദന്റെ അമ്മ ഡോക്ടറാണ്. ലോകത്തിലെ പലവിധമായ സംഘർഷ മേഖലകളിൽ കടന്നുചെന്ന് ശുശ്രൂക്ഷ നൽകിയിട്ടുണ്ട് അവര്‍. അഭിനന്ദന്റെ ഭാര്യ തൻവി മാർവയും ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി പ്രവർത്തിച്ച് തന്റെ ധീരത പലവട്ടം തെളിയിച്ചിട്ടുണ്ട്. ഇവർക്ക് രണ്ട് മക്കളാണ്. കോയമ്പത്തൂർ അമരാവതി നഗറിലെ സൈനിക് വെൽഫെയർ സ്കൂളിലെ വിദ്യാർഥിയായിരുന്നു അഭിനന്ദൻ. ദേശീയ പ്രതിരോധ അക്കാദമി അലുമ്നിയാണ്.
2011ലെ ഒരു ടെലിവിഷൻ ഡോക്യുമെന്ററിയിലാണ് അഭിനന്ദൻ ഈ കുറിപ്പിന്റെ തുടക്കത്തിൽ പ്രതിപാദിച്ചിട്ടുള്ള രസകരമായ ആ മറുപടി പറഞ്ഞത്. സുഹൃത്തുക്കളും സഹപ്രവർത്തകരും അഭിനന്ദനെ സിംഹം എന്നാണ് വിളിച്ചിരുന്നത്. നാട്ടിലേക്ക് തിരിച്ചുവരൂ വിംഗ് കമാൻഡർ അഭിനന്ദൻ, നിങ്ങൾ യഥാർഥത്തിൽ ഇന്ത്യയുടെ ഹീറോയാണ്.