എന്താണ് കർണാടകയും തമിഴ്നാടും തമ്മിൽ തല്ലുന്ന കാവേരി പ്രശ്നം.. അറിയാനുള്ളതെല്ലാം ഇതാ...
സുപ്രീം കോടതി പറഞ്ഞത് പ്രകാരം കര്‍ണാടക തമിഴ്നാടിന് വെള്ളം കൊടുത്തുതുടങ്ങി. 10 ദിവസം കൊണ്ട് 15,000 ഘന അടി വെള്ളം തമിഴ്നാടിന് വിട്ടുകൊടുക്കണമെന്നാണ് സുപ്രീം കോടതി പറഞ്ഞത്. ഇത് പ്രകാരം ബുധനാഴ്ചയാണ് വെള്ളം കൊടുത്തു തുടങ്ങിയത്. വെള്ളം കൊടുത്തതില്‍ പ്രതിഷേധിച്ച് അന്ന് മണ്ഡ്യയില്‍ പിന്നാലെ കര്‍ണാടകത്തില്‍ സംസ്ഥാന വ്യാപകമായിട്ടാണ് ബന്ദ്.
മണ്ഡ്യയില്‍ ജനിച്ച ജയലളിത ഇന്ന് കര്‍ണാടകയുടെ ഏറ്റവും വലിയ തലവേദന.. ജയ വന്നാലേ കാവേരി പ്രശ്നമുള്ളൂ..
കാവേരിനദീജലം തമിഴ്നാട്ടിലേക്ക് പോകുന്ന കനാലുകള്‍ വരെ തടയും എന്നാണ് പ്രതിഷേധക്കാരുടെ ഭീഷണി. തങ്ങള്‍ക്ക് കുടിക്കാന്‍ പോലും വെള്ളമില്ലെന്നാണ് അവര്‍ പറയുന്നത്. വെള്ളം കിട്ടിയെങ്കിലും തമിഴ്നാട്ടുകാരും സംതൃപ്തരല്ല. എന്താണ് കര്‍ണാടകയെയും തമിഴ്നാടിനെയും ബാധിക്കുന്ന ഈ കാവേരി നദീജല തര്‍ക്കം. എന്തുകൊണ്ടാണ് രണ്ട് സംസ്ഥാനങ്ങളും ഇത്ര വൈകാരികമായി ഈ വിഷയത്തെ സമീപിക്കുന്നത്. ഇതാ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍...
കാവേരിയുടെ വഴി
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ നദികളില്‍ ഒന്നാണ് വിവാദ നദിയായ കാവേരി. കര്‍ണാടകയിലെ തലക്കാവേരിയില്‍ നിന്ന് ഉദ്ഭവിക്കുന്ന നദി തെക്കന്‍ കര്‍ണാടകത്തിലൂടെ സഞ്ചരിച്ച് തമിഴ്നാട്ടിലെ തഞ്ചാവൂര്‍ വഴി കാരൈക്കല്‍ പ്രദേശത്തെത്തുമ്പോള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചേരുന്നു.
ഇന്നും ഇന്നലെയുമല്ല
കാവേരി നദിയിലെ ജലം ഉപയോഗിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കേരളം, തമിഴ്നാട്, പുതുച്ചേരി, കര്‍ണ്ണാടകം എന്നീ സംസ്ഥാനങ്ങള്‍ ഇതിന് വേണ്ടി വാദിക്കുന്നു. കര്‍ണാടകയും തമിഴ്നാടുമാണ് സ്വാതന്ത്ര്യത്തിനും മുന്നേ തുടങ്ങിയ തര്‍ക്കങ്ങളിലെ ഏറ്റവും വലിയ കക്ഷികള്‍.
വിധി വന്നത് ഇങ്ങനെ
കാവേരി നദീജല തര്‍ക്കത്തിലെ അന്തിമ വിധി പ്രഖ്യാപിച്ചത് 2007 ഫെബ്രുവരി അഞ്ചാം തിയതിയാണ്. കര്‍ണാടകം തമിഴ്നാടിന് 419 ടി എം സി ജലം വിട്ടുകൊടുക്കണം എന്നായിരുന്നു വിധി. 562 ടി എം സി ജലമാണ് തമിഴ്നാട് ചോദിച്ചത്. കര്‍ണ്ണാടകയ്ക്ക് 270ഉം കേരളത്തിന് 30ഉം, പുതുച്ചേരിക്ക് 7ഉം ടി എം സി ജലത്തിന് അര്‍ഹതയുണ്ട്.
കേരളത്തിന്റെ പങ്ക്
കാവേരി ജലത്തിന്റെ അളവില്‍ 147 ടി എം സി. കേരളത്തിന്റെ സംഭാവനയായായി കരുതപ്പെടുന്നു. വയനാടന്‍ നദികളായി കബനി, ഭവാനി എന്നിവയിലൂടെയാണ് ഈ പറഞ്ഞ ജലം കാവേരിയില്‍ എത്തുന്നത്. അതുകൊണ്ടാണ് കാവേരി ജലത്തില്‍ 30 ടി എം സി കേരളത്തിന് ലഭിക്കേണ്ടത്.
ടൂറിസം സാധ്യതകള്‍
കാവേരി നദി ഉദ്ഭവിക്കുന്ന തലക്കാവേരി തന്നെ നല്ലൊരു ടൂറിസം കേന്ദ്രമാണ്. ഭാഗമണ്ഡല, ശ്രീരംഗപട്ടണം, ഹൊഗേനക്കല്‍, കൃഷ്ണരാജ സാഗര്‍, ശിവന സമുദ്ര, മെക്കെദാട്ടു, തലക്കാട്, തിരുച്ചിറപ്പള്ളി, തഞ്ചാവൂര്‍, ശ്രീരംഗം, സംഗമേശ്വര, അബ്ബി വെള്ളച്ചാട്ടം എന്നിങ്ങനെ പോകുന്നു കാവേരിയിലെ കാഴ്ചകള്‍.
കാവേരി കണക്കുകളില്‍
765 കിലോമീറ്ററാണ് കാവേരി നദിയുടെ നീളം. 87,900 ചതുരശ്ര കിലോമീറ്ററാണ് നദീതടപ്രദേശം. 41.2 ശതമാനം കര്‍ണ്ണാടകത്തിലും 55.5 ശതമാനം തമിഴ്നാട്ടിലും 3.3 ശതമാനം കേരളത്തിലും ഒഴുകുന്നു.
പോഷക നദികള്‍
ഹേമവതി, ഹാരംഗി,ലക്ഷ്മണതീര്‍ഥ, കബനി, സുവര്‍ണവതി, അര്‍ക്കാവതി, ഷിംഷാ, കപില, ഹൊന്നുഹൊലെ, നൊയ്യല്‍ എന്നിവയാണ് കാവേരിയുടെ പ്രധാനപ്പെട്ട പോഷക നദികള്‍