എന്താണ് ആറ്റുകാൽ ക്ഷേത്രത്തിന്റെ പ്രത്യേകത? ആറ്റുകാൽ ക്ഷേത്ര ഉല്‍പ്പത്തിയെപ്പറ്റിയുളള ഐതീഹ്യം ഇതാ...
Recommended Video
തിരുവനന്തപുരം നഗരത്തില്‍നിന്നും രണ്ടുകീലോമീറ്റര് സഞ്ചരിച്ചാല്‍ ആറ്റുകാല്‍ ക്ഷേത്രത്തിലെത്താം. ലോകപ്രശസ്തമാണ് ആറ്റുകാല്‍ പൊങ്കാല. സ്വന്തം കൈയ്യാല്‍ ദേവിക്ക് നിവേദ്യം അര്‍പ്പിക്കാനുളള അവസരമായാണ് ഭക്തര്‍ പൊങ്കാലയെ കണക്കാക്കുന്നത്. മനശുദ്ധിയോടെ പ്രാര്‍ത്ഥിച്ചാല്‍ സര്വ്വെശ്വര്യങ്ങളും നല്കുന്ന ദേവിയാണ് ഭക്തര്‍ക്ക് ആറ്റുകാലമ്മ.
ഗിന്നസ് ബുക്ക്ഓഫ് റെക്കോഡ് പ്രകാരം മതാനുഷ്ഠാനവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം സ്ത്രീകള്‍ പങ്കെടുക്കുന്ന ചടങ്ങാണ് ആറ്റുകാല്‍ പൊങ്കാല. ഇത്രത്തോളം പ്രശസ്തമായ പൊങ്കാലചടങ്ങ് ഇന്ത്യയിലും അപൂര്‍വ്വമാണ്. ആറ്റുകാല്‍ ക്ഷേത്രത്തിന്റെ ഉല്പ്പത്തിയെപ്പറ്റി വ്യത്യസ്തങ്ങളായ ഐതീഹ്യങ്ങളാണ് നിലവിലുളളത്. അവ ഇങ്ങനെ...
മുല്ലവീട്ടിൽ കാരണവരും ദേവിയും
മുല്ലവീട്ടില്‍ കാരണവര്‍ക്ക് ദേവി, സ്വപ്നത്തില്‍ ദര്‍ശ്ശനം നല്‍കിയതിലൂടെ നിര്‍മ്മിച്ച ക്ഷേത്രമാണ് ആറ്റുകാല്‍ എന്നതാണ് പരക്കെയുളള ഒരു വിശ്വാസം. കരമനയാറ്റില്‍ കുളിക്കാന്‍ പോയ മുല്ലവീട്ടില്‍ കാരണവര്‍ അവിടെ തേജസാര്‍ന്ന ഒരുപെണ്‍കുട്ടിയെ കാണാനിടയാകുകയും, കുട്ടി കാരണവരോട് ആറുകടക്കാന് സഹായം ചോദിച്ചപ്പോള്‍ കാരണവര്‍ കുട്ടിയെ സഹായിച്ചു.
കുട്ടിയുടെ അപൂര്വ്വതേജസുകണ്ട കാരണവര്‍ കുട്ടിയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. കുട്ടിക്കുവേണ്ട ഭക്ഷണം തയ്യാറാക്കാനായി വീട്ടുകാരോടു പറഞ്ഞേല്‍പ്പിച്ചെങ്കിലും ഭക്ഷണം പാകമായപ്പോഴേക്കും കൂട്ടി അപ്രത്യക്ഷയായി. അതേദിവസം രാത്രിയില്‍ തറവാട്ടു കാരണവര്‍ക്ക് പകല്‍കണ്ട ബാലികയുടെ സ്വപ്നദര്ശ്ശനമുണ്ടായി.
ക്ഷേത്രനിർമിതി ഇങ്ങനെ
തൊട്ടടുത്തുളള കാവിനോടു ചേര്‍ന്നുളള സ്ഥലത്ത് മൂന്നു സ്വര്‍ണ്ണവരകള്‍ കാണുമെന്നും അവിടെ തനിക്കായൊരു ഇരിപ്പിടം പണിയേണ്ടതുണ്ടെന്നുമായിരുന്നു ബാലികരൂപത്തിലുളള ദേവിയുടെ അരുളപ്പാട്. കാരണവര്‍ സ്ഥലം പരിശോധിച്ചപ്പോള്‍ അടയാളം കാണുകയും അവിടെ ദേവിക്കായി ആരാധനാസ്ഥാനം പണികഴിപ്പിക്കുകയും ചെയ്തു .ഈ ക്ഷേത്രമാണ് ആറ്റുകാല്‍ ക്ഷേത്രമായി പിന്നീട് പുതുക്കിപ്പണിതതെന്നു പറയപ്പെടുന്നു. കാലമേറെക്കഴിഞ്ഞപ്പോള്‍ നാട്ടുകാര്‍ മുന്‍കയ്യെടുത്താണ് ഇന്നുകാണുന്ന വിഗ്രഹവും അമ്പലവും പണികഴിപ്പിച്ചത്.
ചിലപ്പതികാരവും ആറ്റുകാലും
മറ്റൊരു വിശ്വാസം നിലവിവുളളത് തമിഴ്സാഹിത്യം ചിലപ്പതികാര കഥയുമായി ബന്ധപ്പെട്ടതാണ്. ഭര്‍ത്താവായ കോവിലന്റെ കുത്തഴിഞ്ഞ ജീവിതത്തില്‍ ധനമെല്ലാം നഷ്ടപ്പെട്ടതോടെ കണ്ണകിയെന്ന പതിവ്രതയായ സ്ത്രീക്ക് ഒടുവില്‍ തന്റെ ശേഷിച്ച ഏകസ്വത്തായ ചിലമ്പു വില്‍ക്കേണ്ടിവന്നു. ഭര്‍ത്താവിന്റെ പക്കല്‍ ചിലമ്പുവില്കാന് കൊടുത്തുവിട്ട കണ്ണകിക്ക് കേള്‍ക്കേണ്ടിവന്നത് കോവിലന്റെ മരണവാര്‍ത്തയായിരുന്നു. മധുരരാജ്യം വാണിരുന്ന പാണ്ഡ്യരാജാവിന്റെ പത്നിയുടെ ചിലമ്പ് മോഷണം പോയിരുന്നു.
കണ്ണകിയും കോവിലനും
കോവിലന് വില്‍ക്കാനായി കൊണ്ടുപോയ ചിലമ്പ് റാണിയുടെ ചിലമ്പുമായി സാമ്യം ഉളളതിനാല്‍ ചിലമ്പു മോഷ്ടിച്ചെന്നാരോപിച്ചാണ് രാജാവ് കോവിലന് വധശിക്ഷ നല്‍കിയത്. വിവരമറിഞ്ഞ കണ്ണകി മധുരാപുരിയിലേക്കോടി. അവള് തന്റെ പക്കലുണ്ടായിരുന്ന ഒറ്റച്ചിലമ്പ് രാജസന്നിധിയില്‍ എറിഞ്ഞുടച്ചു. ചിലമ്പില്‍നിന്നും മാണിക്യകല്ലുകള്‍ വീണു ചിതറി. രാജാവിനു തന്റെ തെറ്റുമനസിലായി. കാരണം റാണിയുടെ നഷ്ടപ്പെട്ടു പോയ ചിലമ്പിനുള്ളിലെ മണികള്‍ മുത്തുകൊണ്ടുളളതായിരുന്നു. ശരിയായ അന്വേഷണം കൂടാത തന്റെ ഭര്‍ത്താവിനെ കളളനാക്കി വധിച്ച രാജാവിനെ കണ്ണകി ശപിച്ചു.
കണ്ണകിയുടെ പ്രതികാരം
കണ്ണകിയുടെ ചാരിത്രശുദ്ധിയില്‍ നിന്നുയര്‍ന്ന അഗ്നിയില്‍ മധുരയുടെ രാജപ്രതാപങ്ങള്‍ എരിഞ്ഞടങ്ങി. കണ്ണകി മുക്തി നേടുകയും ചെയ്തു. എന്നാല്‍ മധുരയുടെ ദഹനത്തിനു ശേഷം കണ്ണകി ബാലികാരൂപത്തില്‍ കന്യാകുമാരി വഴി കൊടുങ്ങല്ലൂര്‍ ലക്ഷ്യമാക്കി വഞ്ചിനാട്ടിലേക്കു തിരിച്ചെന്നും യാത്രാമധ്യേ ആറ്റുകാലില്‍ വിശ്രമിച്ച കണ്ണകിക്കായി സ്ത്രീകള്‍ പൊങ്കാല അര്‍പ്പിച്ചെന്നും പറയപ്പെടുന്നു.
കൊടുങ്ങല്ലൂരിലേക്കുളള യാത്രാമധ്യേ ആറ്റുകാലില്‍ വിശ്രമിച്ച കണ്ണകിയാണ് മുല്ലവീട്ടില്‍ കരണവരുടെ സ്വപ്നത്തില്‍ ബാലികാരൂപത്തില്‍ വന്നതെന്നും തനിക്കായി ക്ഷേത്രം നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടതെന്നും വിശ്വാസമുണ്ട്. ആറ്റുകാല്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ കണ്ണകിയുടേതാണ്. അതേസമയംതന്നെ ഭദ്രകാളിയായും ഭഗവതിയായും ഭക്തര്‍ ഇവിടുത്തെ ദേവിയെ ആരാധിക്കുന്നു. വിശ്വാസികള്‍ക്ക് ദേവി ആറ്റുകാലമ്മയാണ്. വടക്കോട്ടാണ് ദേവിയുടെ ദര്‍ശ്ശനം. തടിയിലാണ് വിഗ്രഹം തീര്‍ത്തിരിക്കുന്നത്.