'മധുരിഫിക്കേഷനും' കൈപ്പിഫിക്കേഷനും'... സോളാറില്‍ ബിജെപിയുടെ അവസ്ഥ; തുപ്പാനും ഇറക്കാനും വയ്യ
കേരളത്തില്‍ സോളാര്‍ തട്ടിപ്പ് വിവാദം ഉണ്ടായപ്പോള്‍ അതില്‍ ഏറ്റവും അധികം നേട്ടമുണ്ടാക്കിയവരില്‍ ഒരാള്‍ ബിജെപിയുടെ ഇപ്പോഴത്തെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ആയിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ അന്നത്തെ താരവും സുരേന്ദ്രനായിരുന്നു.
കോണ്‍ഗ്രസിന് സിബിഐ പഥ്യം! പക്ഷേ, സോളാറില്‍ വേണ്ട.. എന്തുകൊണ്ട്? ലാവലിന്‍ മുതല്‍ ലൈഫ് വരെ
എല്ലാത്തിനും തന്റെ കൈവശം തെളിവുകളും രേഖകളും ഉണ്ടെന്ന് ആവര്‍ത്തിച്ച് പറഞ്ഞിരുന്ന സുരേന്ദ്രന്, പിന്നീട് ഒരു രേഖയും പുറത്ത് വിട്ടില്ല. ഒരു തെളിവും സോളാര്‍ കമ്മീഷന് നല്‍കുകയും ചെയ്തില്ല. എങ്കിലും ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ ജനശ്രദ്ധ പിടിച്ചുപറ്റാന്‍ സുരേന്ദ്രന് സാധിച്ചു. ഇപ്പോള്‍, തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സോളാര്‍ പീഡന കേസ് സിബിഐയ്ക്ക് വിടുമ്പോള്‍ വല്ലാത്തൊരു അവസ്ഥയിലാണ് ബിജെപി. പരിശോധിക്കാം...
ബിജെപി ലക്ഷ്യം
കോണ്‍ഗ്രസ് മുക്ത ഭാരതം പോലെ തന്നെ കോണ്‍ഗ്രസ് മുക്ത കേരളവും തങ്ങളുടെ ലക്ഷ്യമാണെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ സാധ്യമായില്ലെങ്കിലും വരും തിരഞ്ഞെടുപ്പിലെങ്കിലും അത് നടന്നേക്കും എന്ന പ്രതീക്ഷയിലാണ് അവര്‍. അതിനുള്ള സഹാചര്യങ്ങള്‍ ഒത്തുവന്നിരിക്കുകയാണ് ഇപ്പോള്‍ എന്നും പറയാം.
സോളാറിലെ കോണ്‍ഗ്രസ്
കോണ്‍ഗ്രസിനേയും യുഡിഎഫിനേയും കേരളത്തില്‍ തിരഞ്ഞെടുപ്പില്‍ നയിക്കേണ്ട ഉമ്മന്‍ ചാണ്ടിയും എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും ഒരൊറ്റ കേസില്‍ സിബിഐയ്ക്ക് മുന്നില്‍ എത്തുകയാണ്. ബിജെപിയെ സംബന്ധിച്ച് സുവര്‍ണാവസരം എന്ന് വിശേഷിപ്പിക്കാവുന്ന സാഹചര്യം തന്നെയാണിത്.
അബ്ദുള്ളക്കുട്ടി ചതിച്ചു
കേരളത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയ്ക്ക് കിട്ടിയ ലോട്ടറി ആയിരുന്നു എപി അബ്ദുള്ളക്കുട്ടി. എന്നാല്‍ ഇപ്പോള്‍ ആ അബ്ദുള്ളക്കുട്ടി തന്നെയാണ് സോളാര്‍ പീഡന കേസില്‍ ബിജെപിയ്ക്ക് തലവേദനയാകുന്നതും. വെറും ഒരു നേതാവായിരുന്നെങ്കില്‍ ഇത്രയും ബാധ്യതയുണ്ടാകുമായിരുന്നില്ല, പക്ഷേ അബ്ദുള്ളക്കുട്ടി പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷനാണ്.
ബലികൊടുക്കേണ്ടി വരുമോ?
സോളാര്‍ കേസില്‍ കേന്ദ്ര സര്‍ക്കാര്‍ സിബിഐയെ ഉപയോഗപ്പെടുത്തുകയാണെങ്കില്‍ എപി അബ്ദുള്ളക്കുട്ടിയെ ബലികൊടുക്കേണ്ടി വരുമോ എന്ന ചര്‍ച്ചയും നടക്കുന്നുണ്ട്. കേരളത്തിലെ പല നേതാക്കള്‍ക്കും അബ്ദുള്ളക്കുട്ടിയുടെ പുതിയ സ്ഥാനലബ്ധിയില്‍ അത്ര സന്തോഷമില്ലെന്ന വാര്‍ത്തകളും കൂടി ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.
സീറ്റില്‍ പ്രശ്നം
സോളാര്‍ വിവാദം വീണ്ടും സജീവമായതോടെ എപി അബ്ദുള്ളക്കുട്ടിയ്ക്ക് ഇത്തവണ സീറ്റ് നല്‍കരുത് എന്ന ആവശ്യവും ബിജെപിയ്ക്കുള്ളില്‍ ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. കാസര്‍കോടോ കുന്നമംഗലത്തോ അബ്ദുള്ളക്കുട്ടി മത്സരിക്കും എന്നായിരുന്നു പുറത്ത് വന്നിരുന്ന വാര്‍ത്തകള്‍. എന്തായാലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.
കേന്ദ്ര ഏജന്‍സികള്‍
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി കോണ്‍ഗ്രസ് നേതാക്കളെ വേട്ടയാടുന്നു എന്ന ആരോപണം പലതവണ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള ഏജന്‍സികളെയാണ് ഇത്തരത്തില്‍ ഏറ്റവും അധികം ദുരുപയോഗം ചെയ്യുന്നത് എന്നും ആക്ഷേപമുണ്ട്.
ഇത് അതുക്കും മേലെ
കേന്ദ്ര ഏജന്‍സികള്‍ നേരിട്ട് ഇടപെടല്‍ നടത്തുമ്പോഴാണ് ഇത്തരം ആക്ഷേപങ്ങള്‍ ഉയരാറുള്ളത്. എന്നാല്‍ ഇത്തവണ അങ്ങനെയല്ല കാര്യങ്ങള്‍. സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ളത്. ഈ കേസ് സിബിഐ ഏറ്റെടുക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.
പ്രതിച്ഛായാ നഷ്ടം
ഈ കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും, അന്വേഷണം മുറുകിയാല്‍ വലിയ പ്രതിച്ഛായ നഷ്ടമുണ്ടാകുമെന്ന് ഉറപ്പാണ്. പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷന്‍ തന്നെ അത്തരത്തില്‍ ഒരു പ്രതിച്ഛായനഷ്ടത്തിന് ഇരയാകുന്നത് ദേശീയ തലത്തില്‍ ബിജെപിയ്ക്ക് ഗുണം ചെയ്തേക്കില്ല.
ആദ്യത്തെ പരാതി
സോളാര്‍ പീഡനത്തിലെ ആദ്യത്തെ ബലാത്സംഗ പരാതി ഉയര്‍ന്നത് എപി അബ്ദുള്ളക്കുട്ടിയ്ക്കെതിരെ ആയിരുന്നു. അന്ന് കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന അബ്ദുള്ളക്കുട്ടിയ്ക്കെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ കേസില്‍ പിന്നീട് തുടര്‍ നടപടികള്‍ ഉണ്ടായില്ല. അബ്ദുള്ളക്കുട്ടി പിന്നീട് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുകയും ചെയ്തു.
വരും ദിവസങ്ങളില്‍
എന്തായിരിക്കും സോളാര്‍ കേസില്‍ ബിജെപിയുടെ യഥാര്‍ത്ഥ നിലപാട് എന്നത് വരും ദിവസങ്ങളില്‍ അറിയാം. നിലവില്‍ മേല്പറഞ്ഞതുപോലെ മധുരം കൊണ്ട് തുപ്പാനും വയ്യ, കൈപ്പുകൊണ്ട് ഇറക്കാനും വയ്യ എന്ന സ്ഥിതിയിലാണ് കേരളത്തിലെ ബിജെപി നേതൃത്വം. കേന്ദ്ര നേതൃത്വം തന്നെ ഇക്കാര്യത്തില്‍ ഒരു വ്യക്തത വരുത്താനാണ് സാധ്യത.
സുരേന്ദ്രൻ എവിടെ
സോളാർ വിവാദകാലത്ത് ഏറ്റവും അധികം പ്രതികരണങ്ങൾ നടത്തിയിരുന്ന ആളായിരുന്നു കെ സുരേന്ദ്രൻ. ഇപ്പോൾ സോളാർ പീഡന കേസ് സിബിഐ അന്വേഷണത്തിന് വിട്ടപ്പോൾ സുരേന്ദ്രന്റെ കാര്യമായ പ്രതികരണങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. ഫേസ്ബുക്ക് വഴിയും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായിട്ടില്ല.