'ദാമോദര്‍ജി' വീണു, ഇനി 'ജെബി ജങ്ഷനില്‍' വീഴാന്‍ ഒരാള്‍കൂടി ബാക്കി?
പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുമന്ത്രിസഭ അധികാരത്തിലേറിയതിന് ശേഷം ഏറ്റവും അധികം വിവാദം ഉണ്ടാക്കിയത് മുഖ്യമന്ത്രിയുടെ ഉപദേശകരുടെ നിയമനങ്ങളായിരുന്നു. സാധാരണ ഗതിയില്‍ ഒരു വിവാദവും ഉണ്ടാകാന്‍ പാടില്ലാത്ത കാര്യമായിരുന്നു അത്. രണ്ട് ഉപദേശകരും സര്‍ക്കാരില്‍ നിന്ന് പ്രതിഫലമൊന്നും പറ്റുന്നില്ല.
എന്നാല്‍ പിണറായി വിജയന്‍ തിരഞ്ഞെടുത്ത രണ്ട് പേര്‍ ആണ് പ്രശ്‌നമായത്. എംകെ ദാമോദരന്‍ എന്ന മുന്‍ അഡ്വക്കറ്റ് ജനറലും ജോണ്‍ ബ്രിട്ടാസ് എന്ന കൈരളി ടിവിഎംഡിയും. രണ്ട് പേരും അവരവരുടെ മേഖലകളില്‍ പ്രഗത്ഭരെങ്കിലും പൊതുമണ്ഡലത്തില്‍ അത്ര സ്വീകാര്യരല്ല.
ഒരേ സമയം മുഖ്യമന്ത്രിയുടെ നിയമോപകദേശകനായിരിക്കുകയും സര്‍ക്കാരിനെതിരെ കോടതിയില്‍ ഹാജരാവുകയും ചെയ്ത സാഹചര്യമാണ് എംകെ ദാമോദരന് പുറത്തേയ്ക്കുള്ള വഴി കാണിച്ചുകൊടുത്തത്. ജോണ്‍ ബ്രിട്ടാസിന്റെ വഴി എന്തായിരിക്കും?
ജോണ്‍ ബ്രിട്ടാസ്
കൈരളി ടിവിയുടെ എംഡി ആയ ജോണ്‍ ബ്രിട്ടാസിനെയാണ് പിണറായി തന്റെ മാധ്യമ ഉപദേഷ്ടാവായി നിയമിച്ചിരിയ്ക്കുന്നത്. എംകെ ദാമോദരന്റെ നിയമനം പോലെ തന്നെ വിവാദമായ സംഭവം ആയിരുന്നു ഇതും.
പ്രിന്‍സിപ്പല്‍ സെക്രട്ടറി
പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റാങ്കും സ്റ്റാറ്റസും ആണ് ജോണ്‍ ബ്രിട്ടാസിനും ലഭിയ്ക്കുക. എന്നാല്‍ പ്രതിഫലം ഒന്നും വാങ്ങുകയും ഇല്ല.
അവതാരങ്ങള്‍
തന്റെ ആളാണെന്ന് പറഞ്ഞ് പല അവതാരങ്ങളും രംഗത്തിറങ്ങും, അവരെ സൂക്ഷിയ്ക്കണം എന്ന് പിണറായി വിജയന്‍ പറഞ്ഞപ്പോള്‍ അത് ബ്രിട്ടാസിനെ വേട്ടയാടാനാണ് പലരും ഉപയോഗിച്ചത്.
ദില്ലി യാത്ര
പിണറായി വിജയന്റെ ആദ്യ ദില്ലി യാത്രയില്‍ കൂടെയുണ്ടായിരുന്നത് ജോണ്‍ ബ്രിട്ടാസ് ആയിരുന്നു. അന്ന് കേന്ദ്ര മന്ത്രിമാരെ സന്ദര്‍ശിയ്ക്കുമ്പോള്‍ പോലും പിണറായിക്കൊപ്പം ബ്രിട്ടാസ് ഉണ്ടായിരുന്നു. ഇത് വലിയ വിവാദത്തിനാണ് വഴിവച്ചത്.
വിവാദം ഒഴിവാക്കാന്‍
ഇനിയും ദില്ലി യാത്രകള്‍ വേണ്ടിവരും, മാധ്യമ രംഗത്ത് ഉപദേശങ്ങള്‍ വേണ്ടിവരും. അപ്പോള്‍ ആക്ഷേപങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് ജോണ്‍ ബ്രിട്ടാസിനെ മാധ്യമ ഉപദേഷ്ടാവിന്റെ പദവിയില്‍ ഇരുത്തിയത്.
വിവാദം തുടങ്ങി
കാറും ബത്തയും ഓഫീസും പ്യൂണും അടക്കം ബ്രിട്ടാസിന് കിട്ടാന്‍ പോകുന്ന സൗകര്യങ്ങളെ കുറിച്ച് പലരും കഥകള്‍ പ്രചരിപ്പിയ്ക്കാന്‍ തുടങ്ങിയിട്ടുണ്ട്.
ബന്ധുവിന്റെ വിവാദം
ജോൺ ബ്രിട്ടാസിന്റെ ബന്ധുവിന്റെ കാര്‍ ഇടിച്ച് ഒരാള്‍ മരിയ്ക്കാനിടയായ സംഭവത്തില്‍ പോലീസ് അനാസ്ഥ കാണിയ്ക്കുന്നതായി ആക്ഷേപമുണ്ട്. ഇതും ബ്രിട്ടാസിന്റെ തലയില്‍ തന്നെ വന്ന് വീഴും.
മുഖം രക്ഷിയ്ക്കാന്‍
സര്‍ക്കാരിന്റെ മുഖം രക്ഷിയ്ക്കാന്‍ ഇനി ബ്രിട്ടാസിന്റെ കാര്യത്തിലും എന്തെങ്കിലും തീരുമാനം ഉണ്ടാകുമോ? കാത്തിരുന്ന് കാണണം.
പിണറായി ആഗ്രഹിച്ചത്
ജോണ്‍ ബ്രിട്ടാസിനെ തന്റെ പ്രസ് സെക്രട്ടറി ആക്കണം എന്നായിരുന്നത്രെ പിണറായി വിജയന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ശമ്പളം പറ്റുന്ന പദവി സ്വീകരിയ്ക്കില്ലെന്ന് ബ്രിട്ടാസ് ഉറച്ച നിലപാട് എടുത്തതോടെയാണ് അദ്ദേഹത്തെ മാധ്യമ ഉപദേശകനായി നിയമിച്ചത്.
ദാമോദരന്റെ കാര്യത്തിലും
എംകെ ദാമോദരന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചത്. ദാമദരനെ അഡ്വക്കറ്റ് ജനറല്‍ ആക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആഗ്രഹിച്ചെങ്കിലും അദ്ദേഹത്തിന് അതിന് സമ്മതമായിരുന്നില്ല.