ജമാ അത്തെ ഇസ്ലാമി സടകുടഞ്ഞുണരുമ്പോള്‍... മുഖ്യശത്രു സിപിഎം; കേരളം ഇതുവരെ കാണാത്ത കളികള്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ്, ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരണമുണ്ടാക്കി. കേരളത്തില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട രാഷ്ട്രീയ വിവാദമായി അത് മാറുകയും ചെയ്തു. കോണ്‍ഗ്രസിലെ ഒരു വിഭാഗം, വെല്‍ഫെയര്‍ സഹകരണത്തെ എതിര്‍ത്തപ്പോള്‍, സഹകരണത്തിന് പൂര്‍ണ പിന്തുണ കൊടുത്തത് മുസ്ലീം ലീഗ് ആയിരുന്നു.
'മൗദൂദികളുടെ കാന്തപുരം ഫോബിയ': പിണറായിക്ക് മുന്നറിയിപ്പ് നല്‍കിയെന്ന വാര്‍ത്ത വ്യാജമെന്ന് എപി വിഭാഗം
പാല സീറ്റ് ജോസഫിനെ തള്ളി മുഖ്യമന്ത്രി; 'ജമാ അത്തെ ഇസ്ലാമി ചര്‍ച്ചക്ക് പറ്റാത്തവര്‍'
തദ്ദേശ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ സഹകരണം കൊണ്ട് യുഡിഎഫിന് കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാനായില്ല. മറിച്ച്, വെല്‍ഫെയര്‍ സഹകരണം മധ്യകേരളത്തില്‍ യുഡിഎഫിന് വലിയ തിരിച്ചടി സൃഷ്ടിക്കുകയും ചെയ്തു. വെല്‍ഫെയര്‍ ബന്ധത്തിനെതിരെ സിപിഎം നടത്തിയ പ്രചാരണങ്ങള്‍ ഫലം കണ്ടു എന്നും വിലയിരുത്തേണ്ടി വരും. അതിന് ശേഷം, ജമാ അത്തെ ഇസ്ലാമിയുടെ മുഖ്യശത്രുവായി സിപിഎം മാറുന്ന കാഴ്ചയാണ് കേരളം കാണുന്നത്. പരിശോധിക്കാം...
തീവ്രവാദ സ്വഭാവം
ജമാ അത്തെ ഇസ്ലാമിയ്ക്കും വെല്‍ഫെയര്‍ പാര്‍ട്ടിയ്ക്കും തീവ്രവാദ സ്വഭാവം ഉണ്ടെന്നാണ് സിപിഎം ഉള്‍പ്പെടെ ഉന്നയിക്കുന്ന ആരോപണം. മതരാജ്യമെന്ന മൗദൂദിയന്‍ കാഴ്ചപ്പാടാണ് ജമാഅത്തെ ഇസ്ലാമിയുടെ അടിസ്ഥാനം എന്നാണ് വാദം. മുന്‍ തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് തന്നെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കുകള്‍ ഉണ്ടാക്കിയിരുന്നില്ലേ എന്ന മറുചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്.
യുഡിഎഫ് പ്രചാരകര്‍
തദ്ദേശ തിരഞ്ഞെടുപ്പോടെ സോഷ്യല്‍ മീഡിയയിലെ പ്രധാന യുഡിഎഫ് പ്രചാരകരായി വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരും ജമാഅത്തെ ഇസ്ലാമിക്കാരും മാറുന്ന കാഴ്ചയും കേരളം കണ്ടു. സര്‍ക്കാരിനെതിരെ എന്നതല്ല, സിപിഎമ്മിനെ നേരിട്ട് ആക്രമിച്ചുകൊണ്ടായിരുന്നു ഈ സോഷ്യല്‍ മീഡിയ പോരാട്ടങ്ങള്‍.
തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ കാര്യമായ നേട്ടം വെല്‍ഫെയര്‍ പാര്‍ട്ടിയ്ക്ക് ഉണ്ടാക്കാന്‍ സാധിച്ചില്ല. യുഡിഎഫ് ആണെങ്കില്‍ കനത്ത പരാജയവും ഏറ്റുവാങ്ങി. ഇതോടെ സിപിഎമ്മിനെതിരായ വെല്‍ഫെയര്‍ പാര്‍ട്ടി നീക്കങ്ങളും സജീവമാവുകയായിരുന്നു.
ആര്യയുടെ ജാതി
തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആയി സിപിഎം 21 കാരിയായ ആര്യ രാജേന്ദ്രനെ നിശ്ചയിച്ചപ്പോള്‍ ഈ സൈബര്‍ പോരാട്ടത്തിന്റെ മറ്റൊരു മുഖവും കേരളം കണ്ടു. ആര്യയുടെ ജാതി കണ്ടെത്തിക്കൊണ്ട് സിപിഎം സവര്‍ണത എന്ന പ്രചാരണം ആയിരുന്നു അഴിച്ചുവിട്ടത്. സീനിയര്‍ ആയ മുസ്ലീം വനിത കൗണ്‍സിലര്‍ ഉണ്ടായിട്ടും സിപിഎം ആര്യയെ തിരഞ്ഞെടുത്തത് സവര്‍ണതയുടെ ഭാഗമാണെന്നായിരുന്നു ആക്ഷേപം.
എസ്ഡിപിഐ ബന്ധം
എല്‍ഡിഎഫ് പലയിടത്തും എസ്ഡിപിഐയുമായി സഖ്യമുണ്ടാക്കി എന്നായിരുന്നു മറ്റൊരു ആരോപണം. ഓങ്ങല്ലൂര്‍ പഞ്ചായത്ത് ഭരണം സംബന്ധിച്ച് വലിയ ആക്ഷേപമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്നത്. ഇതിന് പിന്നില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവര്‍ ആയിരുന്നു എന്നാണ് സിപിഎം പറയുന്നത്. എന്തായാലും ഓങ്ങല്ലൂരിലെ എസ്ഡിപിഐ ബന്ധം കെട്ടുകഥയാണെന്ന് പിന്നീട് തെളിയുകയും ചെയ്തു.
പത്തനംതിട്ട നഗരസഭയില്‍
പത്തനംതിട്ട നഗരസഭയില്‍ എല്‍ഡിഎഫ് ഭരണം പിടിച്ചത് എസ്ഡിപിഐ കൗണ്‍സിലറുടെ സഹായത്തോടെ എന്നതായിരുന്നു അടുത്ത പ്രചാരണം. ജമാ അത്തെ ഇസ്ലാമിയുടെ ടെലിവിഷന്‍ ചാനല്‍ ആയ മീഡിയ വണ്‍ ആയിരുന്നു ഇത്തരമൊരു വാര്‍ത്ത പുറത്ത് വിട്ടത്. ഇതും സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാക്കിയത് വെല്‍ഫെയര്‍ പാര്‍ട്ടി അനുകൂലികള്‍ തന്നെ ആയിരുന്നു.
കോണ്‍ഗ്രസ് വിമത
പത്തനംതിട്ടയില്‍ എല്‍ഡിഎഫിനെ പിന്തുണച്ചത് കോണ്‍ഗ്രസ് വിമതയായ ആമിന ഹൈദരലി ആയിരുന്നു. വിമത സ്ഥാനാര്‍ത്ഥിയ്ക്ക് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചിരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ താന്‍ എസ്ഡിപിഐയുടെ സ്ഥാനാര്‍ത്ഥി ആയിരുന്നില്ലെന്ന് ആമിന ഹൈദരലി തന്നെ വ്യക്തമാക്കുന്ന സാഹചര്യവും ഉണ്ടായി. പത്തനംതിട്ടയില്‍ ആമിന ഹൈദരലിയ്ക്ക് നഗരസഭ ഉപാധ്യക്ഷ സ്ഥാനം ആണ് എല്‍ഡിഎഫ് നല്‍കിയത്.
കാന്തപുരത്തിന്റെ വിമര്‍ശനമെന്ന്
ഇസ്ലാമോഫോബിയെ ആയുധമാക്കി രാഷ്ട്രീയം കളിക്കരുത് എന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യമന്ത്രി പിണറായി വിജയനോട് പറഞ്ഞു എന്നതായിരുന്നു അടുത്ത വാര്‍ത്ത. ഇതും മീഡിയ വണ്‍ ആയിരുന്നു പുറത്ത് വിട്ടത്. കാന്തപുരം നേതൃത്വം നല്‍കുന്ന എപി സുന്നി വിഭാഗം എന്നും സിപിഎമ്മിനോട് അടുത്ത് നില്‍ക്കുന്നവരാണ്. അതുകൊണ്ട് തന്നെ കാന്തപുരത്തിന്റെ പരാമര്‍ശത്തിന് സവിശേഷ പ്രാധാന്യവും കേരള രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നു. വെല്‍ഫെയര്‍- ജമാ അത്തെ ഇസ്ലാമിയ്ക്ക് അനുകൂലമെന്ന തോന്നലും അത് സൃഷ്ടിച്ചു.
അതും വ്യാജനെന്ന്
എന്നാല്‍ അതും വ്യാജ വാര്‍ത്തയാണെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ സെക്രട്ടറി തന്നെ മീഡിയ വണ്‍ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തുകയും ചെയ്തു. വ്യാജമായി സൃഷ്ടിച്ചെടുത്തതാണ് ആ വാര്‍ത്ത എന്നായിരുന്നു കാന്തപുരത്തിന്റെ മീഡിയ സെക്രട്ടറി ലുഖ്മാന്‍ സഖാഫി പ്രതികരിച്ചത്.
മുന്നണിയില്‍ ഉണ്ടോ
വെല്‍ഫെയര്‍ പാര്‍ട്ടിയെ യുഡിഎഫിന്റെ ഭാഗമാക്കിക്കൊണ്ടായിരുന്നില്ല തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ മുന്നണി പ്രവേശന സാധ്യതകള്‍ അവശേഷിച്ചിരുന്നു. പക്ഷേ, തിരഞ്ഞെടുപ്പിന് ശേഷം ആ സാധ്യതകള്‍ കൂടി അടഞ്ഞിരിക്കുകയാണിപ്പോള്‍. അതിന് വഴിവച്ചത് സിപിഎമ്മിന്റേയും എല്‍ഡിഎഫിന്റേയും പ്രചാരണങ്ങളാണെന്ന വിലയിരുത്തല്‍ വെല്‍ഫെയര്‍ പാര്‍ട്ടിയ്ക്കും ഉണ്ട്.
ചര്‍ച്ചയ്ക്ക് പോലും പറ്റിയവരല്ല
കേരള പര്യടനത്തിന്റെ ഭാഗമായി കോഴിക്കോട്ടെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ മത, സാമുദായിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ അതില്‍ നിന്ന് വെല്‍ഫെയര്‍ പാര്‍ട്ടിയെ ഒഴിവാക്കി. ചര്‍ച്ചയ്ക്ക് പറ്റിയ ആളുകള്‍ അല്ലാത്തതുകൊണ്ടാണ് അവരെ ഒഴിവാക്കിയത് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒടുവില്‍ പ്രതികരിച്ചിരിക്കുന്നത്.
മുന്നണിയിലെ എതിര്‍പ്പുകള്‍
മുസ്ലീം ലീഗിന്റെ ഒത്താശയോടെ ആയിരുന്നു യുഡിഎഫിന്റെ വെല്‍ഫെയര്‍ സഹകരണം. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം ഇതില്‍ എതിര്‍പ്പുപ്രകടിപ്പിച്ചിരുന്നു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ഇതിനെ എതിര്‍ത്തിയിരുന്നു. അതിലും വലിയ എതിര്‍പ്പായിരുന്നു സമസ്തയുടെ ഭാഗത്ത് നിന്ന് ഉയര്‍ന്നത്.
രാഷ്ട്രീയ അഭയമില്ലാതെ
നിലവിലെ സാഹചര്യത്തിൽ ഒരു രാഷ്ട്രീയ അഭയമില്ലാത്ത സ്ഥിതിയിൽ ആണ് ജമാ അത്തെ ഇസ്ലാമിയും വെൽഫെയർ പാർട്ടിയും. ഇത്രയും കാലവും മുന്നണികളുടെ ഭാഗമല്ലാതെ മത്സരിച്ച വെൽഫെയർ പാർട്ടിയ്ക്ക് വലിയ നേട്ടങ്ങൾ ഒന്നും ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. മുന്നിലുണ്ടായ സാധ്യത ഇല്ലാതാക്കിയത് സിപിഎം ആണെന്നതിലുള്ള കടുത്ത ഇച്ഛാഭംഗത്തിലാണ് ജമാ അത്തെ ഇസ്ലാമിയും വെൽഫെയർ പാർട്ടിയും എന്ന് വിലയിരുത്താവുന്നതാണ്.
മധുവിധു തീരും മുമ്പേ തര്‍ക്കങ്ങള്‍; ജോസ് കെ മാണി എല്‍ഡിഎഫിന് കുരിശാകുമോ... എന്‍സിപി കൂടി പോയാല്‍