യുപിയില്‍ ലവ് ജിഹാദെന്ന് സംഘികള്‍
മുസാഫര്‍ നഗര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ദി ഹിന്ദു പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ നടത്തിയ ചില അഭിമുഖങ്ങള്‍ വെളിച്ചം വീശുന്നത് അതിഭീകരമായ ഒരു രാഷ്ട്രീയ സാഹചര്യത്തിലേക്കാണ്. എങ്ങനെയാണ് യു.പിയില്‍ മുസ്ലീങ്ങളും ഝാട്ട് വിഭാഗവും തമ്മിലുള്ള സംഘര്‍ഷം തുടങ്ങിയതെന്നും അത് ആര്‍ക്ക് ഗുണം ചെയ്യുമെന്നൊക്കെ തെളിയിക്കുന്നതാണ് ഈ ചെറിയ അഭിമുഖങ്ങള്‍.
ഹിന്ദു പെണ്‍കുട്ടികളെ വശീകരിച്ച് പ്രസവിക്കുന്ന യന്ത്രങ്ങളാക്കാനാണ് മുസ്ലീങ്ങള്‍ ശ്രമിക്കുന്നതെന്നാണ് വിശ്വഹിന്ദു പരിഷത്തിന്റെ മീററ്റ് ഡിവിഷന്‍ ജോയിന്റ് സെക്രട്ടറിയായ ചന്ദ്ര മോഹന്‍ ശര്‍മ പറയുന്നത്. ഇതിനെ ലവ് ജിഹാദെന്നും ഇദ്ദേഹം വിശേഷിപ്പിക്കുന്നു.
വെറുതെയല്ല താന്‍ ഇത് പറയുന്നതെന്ന് കണക്കുകളുടെ വെളിച്ചത്തില്‍ ശര്‍മ വിശദമാക്കുന്നുണ്ട്. ഒളിച്ചോടിപ്പോകുന്ന പെണ്‍കുട്ടികളില്‍ 100 ല്‍ 95 ഉം ഹിന്ദു പെണ്‍കുട്ടികളാണെന്നാണ് ശര്‍മയുടെ വാദം. ഈ പെണ്‍കുട്ടികള്‍ അധികവും മുസ്ലീം ചെറുപ്പക്കാര്‍ക്കൊപ്പമാണത്രെ ഒളിച്ചോടിപ്പോകുന്നത്. എന്നാല്‍ ഹിന്ദു ചെറുപ്പക്കാര്‍ക്കൊപ്പം ഓടിപ്പോരുന്ന മുസ്ലീം പെണ്‍കുട്ടികള്‍ വളരെ കുറവാണെന്നും ഇദ്ദേഹം പറയുന്നു. മുസ്ലീം ജന സംഖ്യ കൂട്ടുകയാണ് അവരുടെ ആവശ്യമെന്നും അതിനായി ഹിന്ദു പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യുകയാണെന്നുമാണ് ശര്‍മയുടെ വാദം.
ഇത് ഇദ്ദേഹം വെറുതെ പറയുക മാത്രമല്ല, തന്റെ പ്രസംഗങ്ങളിലെല്ലാം വളരെ രൂക്ഷമായ ഭാഷയില്‍ ഉപയോഗിക്കുന്നുണ്ടെന്നും ഹിന്ദുവിന്റെ റിപ്പോര്‍ട്ടര്‍ കണ്ടെത്തിയിരിക്കുന്നു. ഇത് സ്വാഭാവികമായി ഹിന്ദു മനസ്സുകളില്‍ ഒരു അരക്ഷിതാവസ്ഥയും കലാപ സന്നദ്ധതയും ഉണ്ടാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
2013 ആഗസ്റ്റ് 27 ന് ഒരു മുസ്ലീം ചെറുപ്പക്കാരന്‍ ഹിന്ദു പെണ്‍കുട്ടിയെ അപമാനിച്ചു. അതായിരുന്നു കലാപത്തിന്റെ തുടക്കം. ഇത്തരത്തില്‍ ഒരു സഹോദരിയെ അപമാനിച്ചാല്‍ ഏതെങ്കിലും സഹോദരന്‍ നോക്കി നില്‍ക്കുമോ എന്നാണ് ഈ വിഷയത്തില്‍ ശര്‍മ പ്രതികരിച്ചത്. വെറുമൊരു വാക്ക് തര്‍ക്കത്തെ ഒരു വര്‍ഗ്ഗീയ കലാപമാക്കിയതിന് പിന്നിലെ മാനസികാവസ്ഥ ഈ പ്രതികരണത്തില്‍ നിന്ന് തന്നെ വ്യക്തമാണ്.
വിശ്വഹിന്ദു പരിഷത്തിന്റെ പ്രദേശിക ഓര്‍ഗനൈസിങ് സെക്രട്ടറി സുദര്‍ശനുമായും ദി ഹിന്ദു ദിനപത്രത്തിന്റെ ലേഖകന്‍ സംസാരിക്കുന്നുണ്ട്. യുപി സര്‍ക്കാര്‍ മുസ്ലീങ്ങള്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നാണ് സുദര്‍ശന്റെ ആരോപണം. കലാപത്തിന് പിന്നില്‍ വലിയ ഗൂഢാലോചയുണ്ടെന്നാണ് ബജ്‌റംഗ് ദള്‍ സംസ്ഥാന മേധാവി ബല്‍രാജ് സിങ് പറയുന്നത്.
കലാപം ആളിപ്പടരാന്‍ കാരണമാക്കിയ വ്യാജ വീഡിയോയെക്കുറിച്ചും ഇവര്‍ക്ക് ചിലത് പറയാനുണ്ട്. ഹിന്ദു യുവാക്കളെ ക്രൂരമായി പീഡിപ്പിക്കുന്നു എന്ന രീതിയിലാണ് വീഡിയോ പ്രചരിച്ചിരുന്നത്. ഇതിന് പിന്നിലും മുസ്ലീങ്ങളാണെന്നാണ് ബല്‍രാജ് സിങ് പറയുന്നത്. ഹിന്ദുക്കളില്‍ ഭയം ജനിപ്പിക്കാന്‍ വേണ്ടിയാണ് അവര്‍ ഇത്തരം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും ബല്‍ രാജ് ആരോപിച്ചു.
പേര് പുറത്ത് പറയാന്‍ ആഗ്രഹിക്കാത്ത ഒരു സംഘ് പരിവാര്‍ പ്രവര്‍ത്തകന്റെ വാക്കുകളാണ് ശരിക്കും ഭയപ്പെടുത്തുന്നത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഝാട്ട് വിഭാഗക്കാരും മുസ്ലീങ്ങളും തമ്മില്‍ ഒരു സംഘര്‍ഷം ഉണ്ടാകുന്നത്. ഝാട്ട് വിഭാഗക്കാര്‍ ഇപ്പോള്‍ സ്വയം ഹിന്ദുക്കളായി മനസ്സിലാക്കുന്നു എന്നതാണ് കലാപത്തിന്റെ ഏറ്റവും വലിയ വിജയം എന്ന് ഇയാള്‍ പറയുന്നു. ഹിന്ദുമതത്തിലെ വിവ്ധ ജാതിക്കാര്‍ മുസ്ലീങ്ങളുമായി സംഘര്‍ഷം തുടര്‍ന്നാല്‍ അത് സംഘപരിവാറിന് ഗുണം ചെയ്യുമെന്നും ഇയാള്‍ പറയുന്നുണ്ട്. മുസ്ലീങ്ങളെ ഒരു പാഠം പഠിപ്പിക്കേണ്ടത് ആവശ്യമായിരുന്നു. മുലായം സിങിന് കീഴില്‍ സംസ്ഥാനം ഭരിക്കുന്നത് അവരാണെന്ന് ധാരണ തിരുത്താന്‍ കലാപം സഹായിച്ചുവെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സംഘപരിവാര്‍ പ്രവര്‍ത്തകന്‍ പറയുന്നുണ്ട്.
നിങ്ങളുടെ ജാതിയെ നിങ്ങള്‍ക്ക് സംരക്ഷിക്കണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ ആദ്യം മതത്തെ സംരക്ഷിക്കണം എന്നാണ് ചന്ദ്ര മോഹന്‍ ശര്‍മ പറയുന്നത്. ഹിന്ദുക്കള്‍ക്ക് സംരക്ഷണം നല്‍ക്കാന്‍ എല്ലാ ഗ്രാമങ്ങളിലും ശാഖകള്‍ തുടങ്ങണമെന്നും ഇദ്ദേഹം ഒരു പ്രസംഗത്തിനിടെ ആഹ്വാനം ചെയ്യുന്നുണ്ട്.