ആദ്യം ചായക്കച്ചവടം, പിന്നെ കള്ള് ... ആത്മീയത, കൊലപാതകം, ബലാത്സംഗം; ആശാറാം ബാപ്പു ചില്ലറക്കാരനല്ല
പല പ്രമുഖരേയും പോലെ, ഇപ്പോഴത്തെ പാകിസ്താനില്‍ ആയിരുന്നു ആശാറാം ബാപ്പിവിന്റെ ജനനം. ഒരുപക്ഷേ, ഇന്ത്യയിലെ ഏറ്റവും ശക്തനായ, സമ്പത്തുള്ള ആള്‍ദൈവവും ആശാറാം ബാപ്പു തന്നെ ആയിരിക്കും. ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ ഒരുകാലത്ത് ബാപ്പുവിന്റെ അനുഗ്രഹം തേടി ആശ്രമങ്ങള്‍ സന്ദര്‍ശിച്ചവരായിരുന്നു എന്നും മറക്കരുത്.
കേട്ട് പരിചയിച്ച കഥകള്‍ പോലെ സംഭവ ബഹുലം ആയിരുന്നു ആശാറാം ബാപ്പുവിന്റേയും പൂര്‍വ്വാശ്രമ ജീവിതം. ചായക്കച്ചവടക്കാരനായും കള്ളുകച്ചവടക്കാരനായും ആശാറാമിനെ കണ്ടവര്‍ ഇന്നും ജീവനോടെ ഉണ്ട് എന്ന കാര്യം വിസ്മരിക്കാന്‍ ആവില്ല.
എന്നാല്‍ ആത്മീയതയിലേക്ക് എത്തിയതോടെ ആശാറാമിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. പണത്തിന് പണം, അധികാരത്തിന് അധികാരം, സ്വാധീനത്തിന് സ്വാധീനം... എല്ലാം എക്കാലത്തും ഉണ്ടായിരുന്നു. പക്ഷേ, ഏത് അതീന്ദ്രിയ ശേഷിയുടെ അവകാശവാദം ഉണ്ടായാലും നിയമത്തിന് മുന്നില്‍ കീഴടങ്ങേണ്ടി വരും... ആശാറാമിന്റെ ജീവിതം ഇങ്ങനെയൊക്കെ ആയിരുന്നു...
അസമുല്‍ തൗമല്‍ ഹര്‍പലനി
സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് അവിഭക്ത ഇന്ത്യയില്‍ സിന്ധ് പ്രവിശ്യയില്‍ ആയിരുന്നു ആശാറാമിന്റെ ജനനം. കൃത്യം പറഞ്ഞാല്‍ 1941 ഏപ്രില്‍ 17 ന് നവാബ്ഷാ ജില്ലയില്‍, ബിരാനി ഗ്രാമത്തില്‍. അച്ഛനും അമ്മയും ഇട്ട പേര് ആശാറാം ബാപ്പു എന്നൊന്നും ആയിരുന്നില്ല. അസമുല്‍ തൗമല്‍ ഹര്‍പലനി എന്നായിരുന്നു. അസമുല്‍ സിരുമലാനി എന്ന പേരും ഉണ്ടായിരുന്നതായാണ് പറയപ്പെടുന്നത്. ഇന്ത്യ വിഭജനത്തിന് ശേഷം ആയിരുന്നു ആശാറാമിന്റെ കുടുംബം ഗുജറാത്തിലേക്ക് എത്തുന്നത്.
ചായക്കച്ചവടം, കള്ളുകച്ചവടം
ഗുജറാത്തിലെ അഹമ്മദാബാദില്‍ ആയിരുന്നു ആദ്യം താമസം. എന്നാല്‍ പിതാവ് മരണപ്പെട്ടതോടെ ആശാറാമിന്റെ കുടുംബം വിജാപൂരിലേക്ക് മാറി. അച്ഛന്റെ മരണത്തോടെ കുടുംബം പുലര്‍ത്തേണ്ട ഉത്തരവാദിത്തം ആശാറാമില്‍ അര്‍പ്പിതമായി. ഈ കാലഘട്ടത്തില്‍ ചായക്കച്ചവടവും അത്യാവശ്യം കള്ളുകച്ചവടവും ആശാറാം നടത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അന്നേ കൊലക്കേസ് പ്രതി?
ആത്മീയതയിലേക്ക് കടക്കും മുമ്പേ ആശാറാം ബാപ്പു ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. 1959 ല്‍ ഒരു കൊലക്കേസില്‍ പ്രതിയായിരുന്നത്രെ ആശാറാം ബാപ്പു. മദ്യലഹരിയില്‍ ആയിരുന്നു ഈ കൊലപാതകം നടത്തിയത് എന്നാണ് പറയപ്പെടുന്നത്. എന്തായാലും തെളിവുകളുടെ അഭാവത്തില്‍ ആ കേസില്‍ ആശാറാം ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടു എന്നാണ് കഥ.
കള്ളുകച്ചവടത്തിന്റെ കഥ
വിജാപൂരില്‍ നിന്ന് വീണ്ടും ആശാറാം ബാപ്പു അഹമ്മദാബാദില്‍ തിരിച്ചെത്തി. അറുപതുകളുടെ തുടക്കത്തില്‍ ആയിരുന്നത്രെ ആശാറാം മദ്യക്കചവടത്തില്‍ ഇറങ്ങിയത്. ഇതുവഴി വലിയ ലാഭം ഉണ്ടാക്കിയതായും കഥകളുണ്ട്. അതിന് ശേഷം ഒരു പാല് ഉത്പാദക കേന്ദ്രത്തിലും ജോലി ചെയ്തു. അക്കാലത്ത് 300 രൂപ മാസം സ്റ്റൈപ്പന്റ് ആയി ലഭിച്ചിരുന്നു എന്നാണ് പറയുന്നത്. പക്ഷേ, ആശാറാം അവിടേയും അധികകാലം നിന്നില്ല.
നാടുവിടല്‍ ഒരു ശീലം
മൂന്നാം ക്ലാസ്സുവരെ മാത്രമാണ് ആശാറാം ഔദ്യോഗിക വിദ്യാഭ്യാസം നേടിയിട്ടുള്ളത്. പിതാവിന്റെ മരണശേഷം ആയിരുന്നു വിദ്യാഭ്യാസം ഉപേക്ഷിച്ചത്. എന്തായാലും ചെറുപ്പകാലം മുതലേ നാടുവിടല്‍ ഇദ്ദേഹത്തിന്റെ ഒരു ശീലം ആയിരുന്നു. 15 വയസ്സിനും 23 വയസ്സിനും ഇടയില്‍ പലതവണ നാടുവിട്ട് പോയിട്ടുണ്ട്. വിവാഹത്തിന് എട്ട് ദിവസം മുമ്പായിരുന്നു ആദ്യത്തെ ഒളിച്ചോടല്‍, അതും ബറൂച്ച് ആശ്രമത്തിലേക്ക്. എന്തായാലും ആ സ്ത്രീയെ തന്നെ പിന്നീട് ആശാറാം വിവാഹം കഴിച്ചു. അതില്‍ രണ്ട് കുട്ടികളും ഉണ്ടായി.
പേര് കിട്ടിയത്
അസമുല്‍ തൗമല്‍ എന്തായാലും ആശാറാം ആയത് 1964 ല്‍ ആയിരുന്നു.വൃന്ദാവന്‍ ആശ്രമത്തിലെ സ്വാമി ലിലാഷ ആയിരുന്നു ആശാറാം എന്ന പേര് നല്‍കുന്നത്. ഇതിനിടെ പല ആശ്രമങ്ങളില്‍ ഇദ്ദേഹം തങ്ങിയിരുന്നു. ആത്മീയതയാണ് വഴി എന്ന് അന്നേ തിരിച്ചറിഞ്ഞിരുന്നു എന്ന് സാരം. അതിന് ശേഷം വച്ചടിവച്ചടി കയറ്റം ആയിരുന്നു എന്ന് പറയാതെ വയ്യ.
ആദ്യത്തെ ആശ്രമം
സബര്‍മതി നദിയുടെ തീരത്ത് മോത്തെറ ഗ്രാമത്തില്‍ ആയിരുന്നു ആശാറാം ആദ്യത്തെ ആശ്രമം പണിയുന്നത്. 1971 ല്‍ അഹമ്മദാബാദില്‍ തിരിച്ചെത്തിയതിന് ശേഷം ആയിരുന്നു ഇത്. മോത്തറെയില്‍ സദാശിവാശ്രമത്തിലും ആശാറം രണ്ട് വര്‍ഷം താമസിച്ചതായി പറയുന്നുണ്ട്. എന്തായാലും 1973 ല്‍ ആയിരുന്നു സ്വന്തമായി ഒരു ആശ്രമം സ്ഥാപിക്കുന്നത്. അന്ന് അഞ്ചോ പത്തോ പേരായിരുന്നത്രെ അനുയായികള്‍ ആയി ഉണ്ടായിരുന്നത്.
വളര്‍ത്തിയത് കോണ്‍ഗ്രസ്സും ബിജെപിയും
ആശാറാമിനെ വളര്‍ത്തിയത് ഗുജറാത്ത് സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസ്, ബിജെപി സര്‍ക്കാരുകള്‍ ആയിരുന്നു. ആദ്യം എണ്‍പതുകളില്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് ആശ്രമത്തിന് വേണ്ടി ഏക്കര്‍ കണക്കിന് ഭൂമി നല്‍കിയത്. അതിന് ശേഷം 1997-99 കാലഘടത്തില്‍ ആശ്രമം വികസിപ്പിക്കാന്‍ ബിജെപി സര്‍ക്കാരും ഏക്കര്‍ കണക്കിന് ഭൂമി വെറുതേ കൊടുത്തു. ഈ കൊടുത്തത് കൂടാതെ ആശാറാം ബാപ്പു കൈയ്യേറിയ ഭൂമി വേറേയും ഉണ്ട്. അത് വലിയ വിവാദവും ആയിരുന്നു.
പതിനായിരം കോടിയുടെ സ്വത്ത്
ഇന്ത്യയില്‍ മാത്രം ഒതുങ്ങിനില്ക്കുന്നതല്ല ആശാറാം ബാപ്പുവിന്റെ സ്വാധീനം. 15 രാജ്യങ്ങളില്‍ ആയി 450 ല്‍ പരം പരം ആശ്രമങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട് ഇക്കാലയളവില്‍. ലക്ഷക്കണക്കിന് പേരാണ് ശിഷ്യന്മാരായിട്ടുള്ളത്. അതില്‍ ഒരുപാട് പ്രമുഖരും ഉണ്ട്.
ഏതാണ്ട് പതിനായിരം കോടി രൂപയുടെ സ്വത്തുവകകളാണ് നാല്പത് വര്‍ഷം കൊണ്ട് ആശാറാം ബാപ്പു ഉണ്ടാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2013 ല്‍ ആശ്രമം റെയ്ഡ് ചെയ്തപ്പോള്‍ പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ചപ്പോള്‍ ഉള്ള കണക്കാണത്രെ ഇത്. ഭൂമിയുടെ വിപണി വില ഉള്‍പ്പെടാതെയുള്ളതാണ് ഈ കണക്ക് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
കഷ്ടകാലം തുടങ്ങിയത്
രണ്ടായിരത്തിന്റെ തുടക്കത്തില്‍ തന്നെ ആശാറാമിനെതിരെ ആരോപണങ്ങള്‍ പലതും ഉയര്‍ന്നിരുന്നു, ഭൂമികൈയ്യേറ്റവും ആയി ബന്ധപ്പെട്ടവയായിരുന്നു അതില്‍ അധികവും. എന്നാല്‍ ശരിക്കും കഷ്ടകാലം തുടങ്ങുന്നത് 2008 ല്‍ ആയിരുന്നു.
ആശാറാമിന്റെ ഗുരുകുലത്തിലെ അന്തേവാസികളായിരുന്ന രണ്ട് കുട്ടികളുടെ കൊലപാതകം ആയിരുന്നു തുടക്കം. കാണാതായ കുട്ടികളുടെ വികൃതമാക്കപ്പെട്ട മൃതദേഹങ്ങള്‍ ആയിരുന്നു സബര്‍മതിയുടെ തീരത്ത് നിന്ന് പിന്നീട് കിട്ടിയത്. കുട്ടികളുടെ ചില ആന്തരികാവയവങ്ങള്‍ അപ്രത്യക്ഷമായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഈ സംഭവം ദേശീയ തലത്തില്‍ തന്നെ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചു. ജനരോഷത്തെ തുടര്‍ന്ന് ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ ഒരു പ്രത്യേക കമ്മീഷനെ തന്നെ സര്‍ക്കാരിന് നിയോഗിക്കേണ്ടി വന്നു.
ബലാത്സംഗ കേസ്
അതിന് ശേഷം ആണ് 2013 ല്‍ ആശാറാം ബാപ്പിവിനെതിരെ ലൈംഗിക ആരോപണം ഉയരുന്നത്. 16 കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു എന്നതായിരുന്നു പരാതി. ജോധ്പൂരിലെ മനായിലുള്ള ആശ്രമത്തില്‍ വച്ചായിരുന്നു സംഭവം. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം ആയിരുന്നു ആശാറാമിനെതിരെ കേസ് എടുത്തത്. അതിന് ശേഷം ഉണ്ടായ കോലാഹലങ്ങള്‍ ലോകം മുഴുവന്‍ അറിഞ്ഞതാണല്ലോ.
മകനും മോശക്കാരനല്ല
ലക്ഷ്മി ദേവിയാണ് ആശാറാം ബാപ്പുവിന്റെ ഭാര്യ. രണ്ട് മക്കളാണ് ഉള്ളത്. നാരായണ്‍ സായിയും ഭാരതി ദേവിയും. നാരായണ്‍ സായിയും തീരെ മോശക്കാരനല്ല. ആശ്രമത്തില്‍ വച്ച് അച്ഛനും മകനും തങ്ങളെ തുടര്‍ച്ചയായി ബലാത്സംഗത്തിന് ഇരയാക്കി എന്ന് കാണിച്ച് രണ്ട് സ്ത്രീകള്‍ പരാതി നല്‍കിയിരുന്നു. ഈ കേസും ഇപ്പോള്‍ കോടതിയുടെ പരിഗണനയില്‍ ആണ്. നാരായണ്‍ സായിക്കെതിരെ വേറേയും ഗുരുതര ആരോപണങ്ങള്‍ ഉണ്ട്.
കൊല്ലപ്പെട്ട സാക്ഷികള്‍
ആശാറാം ബാപ്പുവിനെതിരെയുള്ള കേസുകളേക്കാള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്, ആ കേസുകളിലെ സാക്ഷികള്‍ക്ക് നേര്‍ക്കുണ്ടായ ആക്രമണങ്ങള്‍. ഇതില്‍ രണ്ട് പേര് കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ആ കേസുകളില്‍ ഒന്നും അന്വേഷണം എവിടേയും എത്തിയില്ല എന്നതാണ് സത്യം. ഈ സാക്ഷികളില്‍ ഒരാള്‍ ആശാറാമിന്റെ സഹായിയും ആയുര്‍വേദ ഡോക്ടറും ആയിരുന്ന അമൃത പ്രജാപതി ആയിരുന്നു.