ബിനീഷ് കോടിയേരി എന്ന 'ദുരൂഹ' മനുഷ്യന്‍... എല്ലാ വഴികളും റോമിലേക്ക് എന്ന പോലെ; ബിനീഷ് ശരിക്കും ആരാണ്?
കേരളത്തില്‍ എന്ത് വിവാദമുണ്ടായാലും അത് കറങ്ങിത്തിരിഞ്ഞ് ഒടുവില്‍ എത്തിനില്‍ക്കുന്നത് ബിനീഷ് എന്ന ചെറുപ്പക്കാരനിലേക്ക് ആകുന്ന ഒരു കാലമുണ്ടായിരുന്നു. ഇടയ്ക്ക് അതിനൊരു ഇടവേള ലഭിച്ചെങ്കിലും ബിനീഷ് ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.
ഇത്രയേറെ ആരോപണങ്ങളും അധിക്ഷേപങ്ങളും നേരിട്ടിട്ടുള്ള ഒരു ചെറുപ്പക്കാരന്‍ കേരളത്തിലുണ്ടാകുമോ എന്നത് തന്നെ സംശയമാണ്. എന്നാല്‍ ഈ ആരോപണങ്ങളില്‍ അവസാനം എന്തുസംഭവിച്ചു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
ബിനീഷിന്റെ വിഷയത്തില്‍ പിതാവ് കോടിയേരി ബാലൃഷ്ണന്‍ പറഞ്ഞതാണ് ശരി- കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ബിനീഷ് ശിക്ഷിക്കപ്പെടട്ടെ, തൂക്കിക്കൊല്ലേണ്ടതാണെങ്കില്‍ തൂക്കിക്കൊല്ലട്ടെ.
കോടിയേരിയുടെ മകന്‍
സിപിഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും ആയ കോടിയേരി ബാലകൃഷ്ണന്റെ രണ്ടാമത്തെ മകനാണ് ബിനീഷ് കോടിയേരി. സിപിഎം നേതാവിന്റെ മകന്‍ എന്ന പേരില്‍ തന്നെയാണ് ബിനീഷിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നുകൊണ്ടേയിരിക്കുന്നത്. പലപ്പോഴും ബിനീഷിനെതിരെയുള്ള ആരോപണങ്ങൾക്ക് സിപിഎം മറുപടി പറയേണ്ട സാഹചര്യങ്ങളും സൃഷ്ടിക്കപ്പെടാറുണ്ട്.
തല്ലുകൊണ്ട എസ്എഫ്‌ഐക്കാരന്‍
പാര്‍ട്ടി നേതാക്കളുടെ മക്കളെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങാനോ തല്ലുകൊള്ളാനോ കിട്ടില്ലെന്നാണല്ലോ പൊതുവേ പറയുക. എന്നാല്‍ ബിനീഷ് കോടിയേരി അങ്ങനെ ആയിരുന്നില്ല. എസ്എഫ്‌ഐക്കാലത്ത് പോലീസില്‍ നിന്ന് ഒരുപാട് തല്ലുംകൊണ്ടിട്ടുണ്ട് ഒരുപാട് കേസുകളില്‍ പ്രതിയായിട്ടും ഉണ്ട്. രജനി എസ് ആനന്ദിന്റെ മരണത്തെ തുടര്‍ന്ന് കേരളത്തില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം ആളിക്കത്തിയ കാലമായിരുന്നു അത്.
കവിയൂര്‍ കേസിലെ വിഐപി
2004 ലെ കവിയൂര്‍ കേസ് മുതല്‍ ബിനീഷ് കോടിയേരി സംശയങ്ങളുടെ നിഴലിലാണ്. ബിനീഷിനെ ഏറ്റവും അധികം വേട്ടയാടിയ കേസ് ആയിരുന്നു കവിയൂര്‍ കേസ്. 16 വര്‍ഷത്തിന് ശേഷം നാലാമത്തെ സിബിഐ അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലും ബിനീഷിന്റെ പേരില്ല.
മാധ്യമങ്ങളുടെ ബ്രേക്ക് ഫാസ്റ്റ്
ബിനീഷിന്റെ തന്നെ വാക്കുകളില്‍ പറയുകയാണെങ്കില്‍, ഏതാണ്ടാണ് ഇരുപത് വര്‍ഷത്തോളം മുഖ്യധാര മാധ്യമങ്ങളുടെ ബ്രേക്ക് ഫാസ്റ്റ് ആയിരുന്നു ഈ ചെറുപ്പക്കാരന്‍. തനിക്കെതിരെ ഉയര്‍ന്ന പല ആരോപണങ്ങളും ഇപ്പോള്‍ താന്‍ തന്നെ മറന്നിരിക്കുന്നു എന്നും ബിനീഷ് കവിയൂര്‍ കേസുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയിരുന്നു.
ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്
കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പായിരുന്നു ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്. ശബരിനാഥന്‍ എന്ന 20 വയസ്സുകാരന്‍ ആയിരുന്നു ഇതിന് പിന്നില്‍. ഈ കേസിലും മാധ്യമങ്ങള്‍ ഏറ്റവും അധികം വേട്ടയാടിയ ഒരാള്‍ ആയിരുന്നു ബിനീഷ് കോടിയേരി. തട്ടിപ്പ് പണം സ്വന്തമാക്കിയത് ബിനീഷ് ആണെന്ന മട്ടിലായിരുന്നു അന്നത്തെ ആരോപണങ്ങള്‍.
ബെംഗളൂരിവിലെ പെണ്‍വാണിഭ കേസ്
2009 ലെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തകളില്‍ ഒന്നായിരുന്നു ബിനീഷിന്റെ പെണ്‍വാണിഭ സംഘവുമായുള്ള ബന്ധം! ബെംഗളൂരുവിലെ ഒരു ടിവി ചാനല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ റഷ്യക്കാരിയായ സ്ത്രീയുടെ കൂടെ ബിനീഷ് നില്‍ക്കുന്ന ചിത്രവും പുറത്ത് വന്നു. പക്ഷേ, കേസുമായി ബിനീഷിന്റെ ബന്ധം വാര്‍ത്തകളില്‍ മാത്രമായി ഒതുങ്ങി.
പോള്‍ മുത്തൂറ്റ് വധം
കോളിളക്കം സൃഷ്ടിച്ച പോള്‍ മുത്തൂറ്റ് വധക്കേസിലും ബിനീഷ് കോടിയേരിയുടെ പേര് തന്നെ ഉയര്‍ന്നുവന്നു. കേസിലെ പ്രതിയായ ഓം പ്രകാശുമായി അടുത്ത ബന്ധം ഉണ്ട് എന്നായിരുന്നു ആരോപണം. ഓം പ്രകാശിനെ സംരക്ഷിച്ചത് ബിനീഷ് ആയിരുന്നു എന്നായിരുന്നു ആരോപണം. എന്നാല്‍ ഇതും തെളിയിക്കാന്‍ ആയില്ല.
വിവാഹത്തിലും വിവാദം
2009 ഓഗസ്റ്റ് മാസത്തില്‍ ആയിരുന്നു ബിനീഷിന്റെ വിവാഹം നടന്നത്. വിവാഹ നിശ്ചയം നടത്തിയ ചടങ്ങില്‍ വച്ച് തന്നെ അപ്രതീക്ഷിതമായി വിവാഹവും നടത്തുകയായിരുന്നു. കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന ആഭ്യന്തര മന്ത്രിയായിരുന്നു അന്ന്. ഈ വിവാഹം പോലും അന്ന് വലിയൊരു വാര്‍ത്താ വിഭവം ആയിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസ്
2017 ല്‍ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസ് വന്നപ്പോഴും ബിനീഷിന്റെ പേര് ഉയര്‍ന്നുവന്നു. അന്ന് ബിജെപി ആയിരുന്നു ബിനീഷിന്റെ പേര് ഉയര്‍ത്തിക്കൊണ്ടുവന്നത്. കുറച്ച് ദിവസം മാധ്യമങ്ങള്‍ ഇത് ആഘോഷമാക്കിയെങ്കിലും പിന്നീട് ഈ വാര്‍ത്ത തന്നെ അപ്രത്യക്ഷമായി.
13 കോടിയുടെ ദുബായ് തട്ടിപ്പ്
ദുബായിലെ കമ്പനിയില്‍ ന്ന് 13 കോടി രൂപ തട്ടിയെടുത്തു എന്നതായിരുന്നു 2018 ല്‍ ബിനോയ് നേരിട്ട മറ്റൊരു ആരോപണം. സാമൂഹ്യ മാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ ഒരുപാട് പുറത്ത് വന്നു. എന്നാല്‍ ഒടുവില്‍ ആ സത്യവും വെളിപ്പെട്ടു. ആ ആരോപണം ബിനീഷിന്റെ സഹോദരന്‍ ബിനോയ്ക്ക് എതിരെ ആയിരുന്നു.
ദുബായിലെ ക്രിമിനല്‍ കേസ്
ബിനോയ് കോടിയേരിയ്‌ക്കെതിരെയുള്ള വാര്‍ത്തകള്‍ക്കിടയിലാണ് ബിനീഷിനെതിരെ മറ്റൊരു വാര്‍ത്ത പുറത്ത് വരുന്നത്. ദുബായില്‍ ബിനീഷിനെതിരെ ക്രിമിനല്‍ കേസ് ഉണ്ട് എന്നതായിരുന്നു അത്. ബിനീഷിനെ ദുബായിലെ കോടതി രണ്ട് മാസം തടവ് ശിക്ഷയ്ക്ക് വിധിച്ചു എന്നും വാര്‍ത്തകള്‍ വന്നു.
ഫിറോസ് മുമ്പും
ബിനീഷ് കോടിയേരിക്കെതിരെ യൂത്ത് ലീഗ് നേതാവി പികെ ഫിറോസ് രംഗത്ത് വരുന്നത് ആദ്യമായിട്ടല്ല. 2018 ല്‍ ബാറുകളുടെ ദൂരപരിധി ഇടത് സര്‍ക്കാര്‍ കുറച്ചിരുന്നു. ഇത് ബിനീഷ് വൈസ് ചെയര്‍മാന്‍ ആയ സ്വകാര്യ ഹോട്ടല്‍ ഗ്രൂപ്പിനെ സഹായിക്കാന്‍ ആണെന്നായിരുന്നു ഫിറോസിന്റെ ആരോപണം. ഈ ആരോപണവും എവിടേയും എത്തിയില്ല.
കണ്ണൂര്‍ വിമാനത്താവളം
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി വില്‍പനയുമായി ബന്ധപ്പെട്ടായിരുന്നു ബിനീഷിനെതിരെ മറ്റൊരു ആരോപണം ഉയര്‍ന്നത്. ബിനീഷും പിതാവ് കോടിയേരി ബാലകൃഷ്ണനും കൂടി മുംബൈ വ്യവസായി ദിനേശ് മേനോനില്‍ നിന്ന് മൂന്നര കോടി രൂപ കൈപ്പറ്റി എന്നതായിരുന്നു ആരോപണം. ദിനേശ് മേനോന്‍ തന്നെ ഇത് പിന്നീട് നിഷേധിക്കുകയും ചെയ്തു.
ലഹരി കേസ്
ഏറ്റവും ഒടുവിലാണ് സിനിമയിലെ മയക്കുമരുന്ന് കേസില്‍ ബിനീഷിനെതിരെ ആരോപണം വരുന്നത്. യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് തന്നെ ആയിരുന്നു ഇത്തവണയും ആരോപണവുമായി രംഗത്ത് വന്നത്. പിന്നീട് ഇത് മുഖ്യധാരാ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു.
സ്വര്‍ണക്കടത്ത് കേസ്
രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലും ബിനീഷിനെതിരെ ആരോപണം ഉയര്‍ന്നു. ലഹരി കേസുമായി ബന്ധിപ്പിച്ചായിരുന്നു പികെ ഫിറോസ് ഈ ആരോപണം ഉന്നയിച്ചത്. ലഹരി കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ ഫോണില്‍ കെടി റമീസിന്റെ ഫോണ്‍ നമ്പര്‍ ഉണ്ട് എന്നതും അനൂപ് ബിനീഷിന്റെ സുഹൃത്താണ് എന്നതും എല്ലാം ആരോപണത്തിന് കാരണമാണ്.
Recommended Video
ചോദ്യം ചെയ്യല്‍
ഏറ്റവും ഒടുവില്‍ ബിനീഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോജ്യം ചെയ്യുന്നതില്‍ വരെ എത്തി നില്‍ക്കുന്നു കാര്യങ്ങള്‍. ലൈഫ് മിഷനില്‍ യുഎഇ റെഡ്ക്രസന്റ് നിര്‍മിച്ചു നല്‍കുന്ന വീടുകളുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്.
സാവകാശം നല്‍കിയില്ല; സ്വര്‍ണക്കടത്ത് കേസിലെ ചോദ്യം ചെയ്യലിന് ബിനീഷ് കോടിയേരി ഇഡി ഓഫീസില്‍