കൊടും ഭീകരനോ, തീവ്രവാദിയോ, രാജ്യദ്രോഹിയോ... ആരാണ് ഉമര്‍ ഖാലിദ് ? വില്ലനോ നായകനോ... അറിയാം
ദില്ലി കലാപ കേസില്‍ പോലീസ് സ്‌പെഷ്യല്‍ സെല്‍ ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. യുഎപിഎ ചുമത്തിയാണ് അറസ്റ്റ്. അതിന് മുമ്പ് 11 മണിക്കൂര്‍ ചോദ്യം ചെയ്യുകയും ചെയ്തു.
Recommended Video
ദില്ലി കലാപ കേസ്: മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഉമര്‍ ഖാലിദ് അറസ്റ്റില്‍, യുഎപിഎ!!
ദില്ലി പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും യോഗേന്ദ്ര യാദവും എല്ലാം പ്രതിപ്പട്ടികയില്‍ ഉണ്ടെന്ന വാര്‍ത്തയ്ക്ക് പിറകെയാണ് ഉമറിന്റെ അറസ്റ്റ് വാര്‍ത്തയും പുറത്ത് വരുന്നത്.
ഉമര്‍ ഖാലിദ് എന്ന ഈ ചെറുപ്പക്കാരന്‍ വാര്‍ത്തകളില്‍ നിറയുന്നത് ഇതാദ്യമായല്ല. ആരാണ് ഉമര്‍ ഖാലിദ് ...?
ഉമര്‍ ഖാലിദ്
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവായിരുന്നു ഉമര്‍ ഖാലിദ്. കൃത്യമായി പറഞ്ഞാല്‍ ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് യൂണിയന്‍ എന്ന ഇടത് സ്വഭാവമുള്ള സംഘടനയുടെ നേതാവ്.
ഉമറിന്റെ പിതാവ് എസ് ക്യു ആര്‍ ഇല്ല്യാസ് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ നേതാവാണ്. അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് അംഗവും ആയിരുന്നു ഇദ്ദേഹം.
ഝാര്‍ഖണ്ഡിലെ ആദിവാസികള്‍
ദില്ലി യൂണിവേഴ്‌സിറ്റിയ്ക്ക് കീഴിലുള്ള കിരോരി മാല്‍ കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം സ്വന്തമാക്കിയ ആളാണ് ഉമര്‍. പിന്നീട് ചരിത്രത്തില്‍ ബിരുദാനന്തര ബിരദവും എംഫിലും സ്വന്തമാക്കിയത് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ നിന്ന്. ഝാര്‍ഖണ്ഡിലെ ആദിവാസികളെ കുറിച്ചായിരുന്നു ഉമര്‍ ഗവേഷണം നടത്തിയത്. 2018 ല്‍ തന്റെ ഗവേഷണ പ്രബന്ധം സമര്‍പ്പിക്കുകയും ജെഎന്‍യുവില്‍ ചെയ്തു.
2016 ല്‍
2016 ല്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെ കേന്ദ്ര ബിന്ദുവായിരുന്നു മാറിയിരുന്നു. അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയ്‌ക്കെതിരെ ജെഎന്‍യു കാമ്പസ്സില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. ഈ പരിപാടിയ്ക്കിടെ ചിലര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കി എന്നാണ് ആക്ഷേപം. ഇതോടെയാണ് ഉമര്‍ ഖാലിദ് വാര്‍ത്തകളില്‍ നിറഞ്ഞത്.
പോലീസ് കസ്റ്റഡിയില്‍
എഐഎസ്എഫ് നേതാവും വിദ്യാര്‍ത്ഥി യുണിയന്‍ നേതാവും ആയിരുന്ന കനയ്യ കുമാറിനെ ആയിരുന്നു ആദ്യം പോലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഉമര്‍ ഖാലിദ് അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ ഒളിവില്‍ പോയി. പത്ത് ദിവസത്തിന് ശേഷം ഉമര്‍ പോസീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.
അനുമതി തേടിയത്
കാമ്പസിലെ പ്രതിഷേധ പരിപാടിയ്ക്ക് അനുമതി തേടിയത് ഉമര്‍ ഖാലിദ് ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാദത്തെ തുടര്‍ന്ന് സര്‍വ്വകലാശാല നടത്തിയ അന്വേഷണത്തിനൊടുവില്‍ കനയ്യ കുമാറിന് പതിനായിരം രൂപ പിഴയിട്ടു. ഉമറിനും അനിര്‍ബര്‍ ഭട്ടാചാര്യയ്ക്കും ഒരു സെമസ്റ്റര്‍ മുഴുവന്‍ കാമ്പസ്സില്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.
പാകിസ്താനിലേക്കുള്ള ഫോണ്‍വിളികള്‍
സാമൂഹ്യ മാധ്യമങ്ങളില്‍ ആയിരുന്നു ഉമറിനെതിരെ ഏറ്റവും അധികം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. അതില്‍ ഒന്നായിരുന്നു ഒമര്‍ സ്വന്തം ഫോണില്‍ നിന്ന് പാകിസ്താനിലേക്കും ബംഗ്ലാദേശിലേക്കും നൂറുകണക്കിന് ഫോണ്‍ കോളുകള്‍ ചെയ്തിരുന്നു എന്നത്.
ലഷ്‌കര്‍ ബന്ധമെന്ന്
ഉമര്‍ ഖാലിദിന്റെ പേര് തന്നെ ആയിരുന്നു പലയിടത്തും പ്രശ്‌നം. ഉമര്‍ പാകിസ്താന്‍ സന്ദര്‍ശിച്ചിട്ടുണ്ട് എന്നും ലഷ്‌കര്‍ ഇ ത്വയ്ബയുമായും ജെയ്‌ഷെ മുഹമ്മദുമായും ബന്ധമുണ്ട് എന്ന് വരെ കഥകള്‍ പ്രചരിച്ചിരുന്നു. ഐബി റിപ്പോര്‍ട്ട് എന്നും പറഞ്ഞായിരുന്നു ഇതെല്ലാം പ്രചരിപ്പിക്കപ്പെട്ടിരുന്നത് എന്നും ഓര്‍ക്കണം.
പാസ്‌പോര്‍ട്ട് വേണ്ടേ...
പാകിസ്താന്‍ ബന്ധം, ലഷ്‌കര്‍ ബന്ധം ഒക്കെ പറയുന്നുണ്ടെങ്കിലും ഒരു കാര്യത്തില്‍ ആണ് പ്രചാരണം പാളിയത്. ഉമര്‍ ഖാലിദിന് പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നില്ല. വിവാദത്തിന്റെ കാലത്ത് തന്നെ ഉമറിന്റെ കുടുംബവും അധികൃതരും എല്ലാം ഇത് വ്യക്തമാക്കിയതുമാണ്.
ഭീമ കൊറേഗാവ്
2018 ല്‍ ഉമര്‍ ഖാലിദ് വീണ്ടും വിവാദ നായകനായി. ഭീമ കൊറേഗാവ് വിഷയത്തില്‍ ആയിരുന്നു അത്. ദളിത് നേതാവായ ജിഗ്നേഷ് മേവാനിയ്‌ക്കൊപ്പം ആയിരുന്നു ഉമറിനെതിരെ അന്ന് എഫ്‌ഐആര്‍ ഇട്ടത്. സമുദായങ്ങള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കുന്ന തരത്തില്‍ പ്രകോപനപരമായി പ്രസംഗിച്ചു എന്നതായിരുന്നു ആരോപണം.
വധശ്രമം
ഉമര്‍ ഖാലിദിനെതിരെ ഒരിക്കല്‍ വധശ്രമവും ഉണ്ടായി. തലനാരിഴയ്ക്കായിരുന്നു അന്ന് ഉമര്‍ രക്ഷപ്പെട്ടത്. പാര്‍ലമെന്റിന് സമീപത്തുള്ള റാഫി മാര്‍ഗ്ഗിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിന് മുന്നില്‍ വച്ചായിരുന്നു ഉമറിന് നേര്‍ക്ക് അക്രമികള്‍ വെടിയുതിര്‍ത്തത്. 2018 ല്‍ സ്വാതന്ത്ര്യദിനത്തിന് രണ്ട് ദിവസം മുമ്പായിരുന്നു അതിസുരക്ഷാ മേഖലയില്‍ വച്ച് ഉമര്‍ ആക്രമിക്കപ്പെട്ടത്. ഹരിയാണയിലെ ഫത്തേബാദില്‍ വച്ച് ഈ കേസില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യയ്ക്ക് ഒരു സ്വാതന്ത്ര്യദിന സമ്മാനം നല്‍കുന്നതിനായിട്ടായിരുന്നു ആ ആക്രമണം എന്നായിരുന്നു പ്രതികളുടെ വാദം.
വീണ്ടും അറസ്റ്റില്‍
ഒടുവില്‍ ഉമര്‍ ഖാലിദ് വീണ്ടും അറസ്റ്റിലായിരിക്കുകയാണ് ഇപ്പോള്‍. യുഎപിഎ ആണ് ചുമത്തിയിരിക്കുന്നത്. നേരത്തേ, ചോദ്യം ചെയ്യലിന് ശേഷം ഉമറിന്റെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തിരുന്നു. രണ്ടിടങ്ങളില്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്നാണ് ഉമറിനെതിരെയുള്ള ആരോപണം. അതില്‍ ഒന്ന്, ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാസന്ദര്‍ശന വേളയില്‍ ആയിരുന്നു.