കൂട്ടക്കൊലയില്‍ മോദി അവതാര പുരുഷൻ! 'സൂപ്പർ ഡിജിപി', ആര്‍എസ്എസ് കമാൻഡർ ഇൻ ചീഫ്... ആരാണ് തില്ലങ്കേരി
ശബരിമല സന്നിധാനത്ത് പോലീസിന്റെ മെഗാഫോണും കൈയ്യില്‍ പിടിച്ച് അനുയായികളോട് ആഹ്വാനം ചെയ്യുന്ന വത്സന്‍ തില്ലങ്കേരി എന്ന ആര്‍എസ്എസ് നേതാവ് ഇപ്പോള്‍ കേരളത്തില്‍ സുപരിചിതനാണ്. മുമ്പ് എത്ര തവണ ഈ പേര് പൊതുസമൂഹം കേട്ടിട്ടുണ്ട് എന്ന് ചോദിച്ചാല്‍, വിരലിലെണ്ണാവുന്നത്ര തവണ എന്നായിരിക്കും മറുപടി. അതും വര്‍ഗ്ഗീയ പ്രസംഗത്തിന്റെ പേരിലോ, കൊലപാതക കേസിന്റെ പേരിലോ ആയിരിക്കും.
ആചാരങ്ങളെ കുറിച്ച് ശ്രീധരന്‍ പിള്ളയ്ക്ക് ഒരു ചുക്കും അറിയില്ല, വത്സൻ തില്ലങ്കേരിക്കും!!! എന്നിട്ടും
എന്നാല്‍ ശബരിമലയിലെ ഒരൊറ്റ ദിവസത്തെ ഇടപെടലിലൂടെ തില്ലങ്കേരി കേരളം മുഴുവന്‍ അറിയുന്ന ആളായി. സന്നിധാനത്ത് പോലീസിന് നിയന്ത്രിക്കാന്‍ പറ്റാതെ വന്ന പ്രതിഷേധക്കാരെ വരച്ചവരയില്‍ നിര്‍ത്തിയ 'സൂപ്പര്‍ ഡിജിപി' എന്ന നിലയിലാണ് പലയിടത്തും വത്സന്‍ തില്ലങ്കേരിയെ കുറിച്ച് പ്രചരിക്കുന്നത്. പ്രത്യേകിച്ചും സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളില്‍. റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ചയില്‍ അവതാരകനായ അഭിലാഷ് മോഹനും ഈ പ്രയോഗം ആവര്‍ത്തിച്ചിരുന്നു. കേരളത്തിന്റെ ഭാവി ആഭ്യന്തര മന്ത്രി എന്ന് പോലും വത്സന്‍ തില്ലങ്കേരിയെ ചിലര്‍ ഫേസ്ബുക്ക് പോസ്റ്റുകളില്‍ വിശേഷിപ്പിച്ചു.
'ഒറ്റയ്ക്ക് നാലായിരം പേരെ കൊന്നിട്ടുണ്ടെങ്കിൽ മോദി അവതാരപുരുഷൻ'! വത്സൻ തില്ലങ്കേരിയുടെ പ്രസംഗം വൈറൽ
എങ്കിലും ആരാണ് വത്സന്‍ തില്ലങ്കേരി എന്ന് ചോദിച്ചാല്‍ പൊതുസമൂഹത്തിന് മുന്നില്‍ അത്രയേറെ വിവരങ്ങള്‍ ഒന്നും ലഭ്യമല്ല. പല ആര്‍എസ്എസ് നേതാക്കളുടേയും കാര്യം ഇങ്ങനെ തന്നെയാണ്. കണ്ണൂരിലെ രാഷ്ട്രീയ അതിക്രമങ്ങളുടെ ഒരു വശത്ത് എന്നും വത്സന്‍ തില്ലങ്കേരിയുടെ പേരുണ്ടെന്നാണ് പലരും പറയുന്നത്. ആരാണ് ഈ വത്സന്‍ തില്ലങ്കേരി...
പടയംകുടി വത്സന്‍
തില്ലങ്കേരി വാഴക്കാലിലെ കൊച്ചോത്ത് ഗോവിന്ദന്റേയും പടയംകുടി മാധവിയുടേയും മകനാണ് വത്സന്‍ എന്ന വത്സന്‍ തില്ലങ്കേരി. കഴിഞ്ഞ കുറേ കാലങ്ങളായി കണ്ണൂര്‍ ജില്ലയിലെ ആര്‍എസ്എസ് നേതൃത്വത്തില്‍ വത്സന്‍ ഉണ്ട്. രാഷ്ട്രീയ അക്രമങ്ങളില്‍ പലതിലും വത്സന്റെ പേരും എഴുതപ്പെട്ടിട്ടും ഉണ്ട്. ഇപ്പോള്‍ ആര്‍എസ്എസിന്റെ പ്രാന്തീയ കാര്യകാരി സദസ്യന്‍ ആണ് വത്സന്‍.
കൊലപാതക കേസ് പ്രതി
സിപിഎം പ്രവര്‍ത്തകന്‍ ആയിരുന്ന കോട്ടത്തെക്കുന്ന് യാക്കൂബ് വധക്കേസിലെ പ്രതിയാണ് ഇപ്പോഴും വത്സന്‍ തില്ലങ്കേരി. ഗൂഢാലോചന കേസില്‍ ആണ് തില്ലങ്കേരി പ്രതിപ്പട്ടികയില്‍ ഉള്ളത്. കേസിലെ 14-ാം പ്രതിയാണ് വത്സന്‍ തില്ലങ്കേരി. ഈ കേസിന്റെ വിചാരണ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് വത്സന്‍ തില്ലങ്കേരി ശബരിമല സന്നിധാനത്ത് എത്തിയത്. കേസില്‍ ആകെ 16 പ്രതികള്‍ ആണുള്ളത്.
വിചാരണയ്ക്ക് ഹാജരായില്ല
തലശ്ശേരി കോടതിയില്‍ ആണ് യാക്കൂബ് വധക്കേസിന്റെ വിചാരണ നടക്കുന്നത്. നവംബര്‍ 1 ന് കേസില്‍ വിചാരണയുണ്ടായിരുന്നു. എന്നാല്‍ അന്ന് വത്സന്‍ ഹാജരായില്ല. അതിന് ശേഷം ആണ് ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട തുറന്നപ്പോള്‍ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ വത്സന്‍ ശബരിമലയില്‍ എത്തിയത്.
പിവി മുഹമ്മദ് കൊലക്കേസ്
2004 ജൂണില്‍ ആയിരുന്നു എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ആയിരുന്ന പുന്നാട്ട് പിവി മുഹമ്മദ് കൊലചെയ്യപ്പെടുന്നത്. ആദ്യ ഘട്ടത്തില്‍ വത്സന്‍ തില്ലങ്കേരിയെ ഒന്നാം പ്രതിയാക്കിയായിരുന്നു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ വത്സന്‍ തില്ലങ്കേരി സംഭവത്തിന് ശേഷം നാട്ടില്‍ നിന്ന് മാറി നിന്നു. ഒടുവില്‍ മാസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയപ്പോള്‍ കേസിലെ ഒന്നാം പ്രതിസ്ഥാനത്ത് നിന്ന് വത്സന്‍ മാറിയിരുന്നു. പിന്നീട് കേസില്‍ 26-ാം പ്രതിയായിരുന്നു വത്സന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
മറ്റൊരു കൊലക്കേസ് ആരോപണം
മറ്റൊരു സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തിലും വത്സന്‍ തില്ലങ്കേരിയ്ക്ക് പങ്കുള്ളതായി ആരോപിക്കപ്പെടുന്നത്. ബിജൂട്ടി എന്ന സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് വത്സന്റെ വീടിന് അടുത്ത് വച്ചായിരുന്നു. ദളിത് വിഭാഗത്തില്‍ പെട്ട ആളായിരുന്നു ബിജൂട്ടി. എന്നാല്‍ ഈ സംഭവത്തില്‍ വത്സന്‍ തില്ലങ്കേരിയ്‌ക്കെതിരെ കേസുകള്‍ ഒന്നും നിലനില്‍ക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുന്നാട് കലാപം
ആര്‍എസ്എസിന്റെ വളര്‍ന്നുവരുന്ന നേതാവായിരുന്നു അശ്വിനി കുമാര്‍. പ്രഭാഷകനെന്ന നിലയില്‍ ഏറെ പേരെടുത്ത ആള്‍. അശ്വിനി കുമാറിനെ ഇരിട്ടിയില്‍ വച്ച് ബസ്സ് തടഞ്ഞുനിര്‍ത്തി ഒരു സംഘം കൊലപ്പെടുത്തുകയായിരുന്നു. എന്‍ഡിഎഫ് ആയിരുന്നു ആ കൊലപാതകത്തിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിന്റെ പേരില്‍ പുന്നാട്ട് വലിയ കലാപം തന്നെ അരങ്ങേറി. ഇതുമായി ബന്ധപ്പെട്ടും വത്സന്‍ തില്ലങ്കേരിയുടെ പേര് ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍ പിന്നീട് ആ കേസുകള്‍ എല്ലാം ഒത്തുതീര്‍പ്പാക്കപ്പെടുകയായിരുന്നു.
മോദി അവതാരം... വിവാദ പ്രസംഗം
നാലായിരം പേരെ കൊന്നിട്ടുണ്ടെങ്കില്‍ നരേന്ദ്ര മോദി ശരിക്കും അവതാരം ആണെന്ന് പ്രസംഗിച്ച ആളാണ് വത്സന്‍ തില്ലങ്കേരി. ആ പ്രസംഗ ഭാഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചരിക്കുന്നും ഉണ്ട്. ശ്രീകൃഷ്ണനും ശ്രീരാമനും ഒരുപാട് പേരെ കൊന്നിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് മോദിയുടെ കാര്യം അന്ന് വത്സന്‍ തില്ലങ്കേരി പരാമര്‍ശിച്ചത്.
ഒരു ബോംബ് കഥ
2016 ഓഗസ്റ്റ് 20 ന് ആയിരുന്നു ബിജെപി പ്രവര്‍ത്തകന്‍ ആയ ദീക്ഷിത് ബോംബ് നിര്‍മാണത്തിനിടെ കൂത്തുപറമ്പില്‍ കൊല്ലപ്പെടുന്നത്. കേരളത്തില്‍ അത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു അത്. അന്ന് മാതൃഭൂമി ന്യൂസില്‍ ബോംബ് നിര്‍മാണത്തെ ന്യായീകരിച്ച ആളാണ് വത്സന്‍ തില്ലങ്കേരി. ഭരണകൂടം പരാജയപ്പെടുമ്പോള്‍ ആത്മരക്ഷയ്ക്കായി ജനങ്ങള്‍ സ്വയം ആയുധം നിര്‍മിക്കും എന്നായിരുന്നു വത്സന്‍ തില്ലങ്കേരി പറഞ്ഞത്.
പാരലല്‍ കോളേജ്, മാതൃക സുപ്പര്‍ മാര്‍ക്കറ്റ്, ആശുപത്രി
നാട്ടില്‍ ഒരു പാരലല്‍ കോളേജും നടത്തുന്നുണ്ട് വത്സന്‍ തില്ലങ്കരി. ഇതോടൊപ്പം തന്നെ പയഞ്ചേരിമുക്കില്‍ വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ ഒരു മാതൃക സൂപ്പര്‍ മാര്‍ക്കറ്റും, ഇരിട്ടിയില്‍ കാരുണ്യ ആശുപത്രിയും പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് പറയുന്നത്.
പറഞ്ഞുകേള്‍ക്കുന്ന കഥകള്‍
വത്സന്‍ തില്ലങ്കേരിയെ കുറിച്ച് പറഞ്ഞുകേള്‍ക്കുന്ന കഥകള്‍ ഒരുപാടുണ്ട്. കണ്ണൂരില്‍ കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ കലാപാഹ്വാനങ്ങളുമായി രംഗത്തെത്തുന്ന ആളാണ് വത്സന്‍ തില്ലങ്കേരി എന്നതാണ് അതില്‍ പ്രധാനം. അക്രമസംഭവങ്ങളില്‍ ജില്ലാ കളക്ടര്‍ സമാധാന യോഗം വിളിക്കുമ്പോള്‍ ബഹളമുണ്ടാക്കി ഇറങ്ങിപ്പോകുന്ന പതിവുകാരനാണ് തില്ലങ്കേരിയെന്നും ഒരു വിഭാഗം ആരോപണം ഉന്നയിക്കുന്നുണ്ട്.