ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേയുടെ ഗുണം രണ്ട് പേര്‍ക്ക്... അത് പിണറായിയും അല്ല, ശൈലജയും അല്ല! പിന്നെ?
ഏഷ്യാനെറ്റ് ന്യൂസും സി-ഫോറും കൂടിയാണ് സര്‍വ്വേ നടത്തിയിട്ടുള്ളത്. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ കേരളം ആര്‍ക്കൊപ്പം എന്നതിലാണ് സര്‍വ്വേ. ആദ്യ ദിവസം സര്‍വ്വേയുടെ കുറച്ച് വിവരങ്ങള്‍ ചാനല്‍ പുറത്ത് വിട്ടുകഴിഞ്ഞു.
രണ്ടാം ദിവസം ബാക്കി വിവരങ്ങള്‍ കൂടി പുറത്ത് വിടും എന്നാണ് അറിയിച്ചിട്ടുള്ളത്. ആദ്യ ദിവസത്തെ വിവരങ്ങള്‍ നോക്കിയാല്‍ ഇടതുസര്‍ക്കാര്‍ ഒരു ബുദ്ധിമുട്ടും കൂടാതെ ജയിച്ചുവരും എന്നാണ് ഒറ്റ നോട്ടത്തില്‍ തോന്നുക. എന്നാല്‍ ആത്യന്തികമായി ഈ സര്‍വ്വേഫലം മറ്റ് രണ്ടുപേര്‍ക്കാണ് ഗുണം ചെയ്യുക എന്നൊരു വാദവും നിലനില്‍ക്കുന്നുണ്ട്. ആരാണ് ആ രണ്ട് പേര്? ആദ്യ ദിവസം പുറത്ത് വന്ന സര്‍വ്വേ ഫലങ്ങള്‍ ഒന്ന് പരിശോധിക്കാം...
എത്ര മണ്ഡലങ്ങളില്‍, എത്ര പേരില്‍?
കേരളം മുഴുവനുമായിട്ടല്ല സി ഫോര്‍ ഈ സര്‍വ്വേ നടത്തിയിട്ടുള്ളത്. സംസ്ഥാനത്തെ 50 നിയമസഭ മണ്ഡലങ്ങളില്‍ നിന്നായി 10409 പേരില്‍ നിന്നാണ് വിവരശേഖരണം നടത്തിയിട്ടുള്ളത്. ജൂണ്‍ 18 മുതല്‍ ജൂണ്‍ 29 വരെയുള്ള കാലയളവില്‍ ആയിരുന്നു സര്‍വ്വേ. അതുകൊണ്ട് തന്നെ അടുത്ത തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് ഈ വിലയിരുത്തലുകള്‍ എത്രത്തോളം ബാധകമാകും എന്നത് ചിന്തിക്കേണ്ട വിഷയം ആണ്.
പിണറായി കൊള്ളാം...
കൊറോണ കാലത്ത് മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്റെ പ്രകടനം കൊള്ളാം എന്നാണ് മൊത്തത്തിലുള്ള വിലയിരുത്തല്‍. 9 ശതമാനം പേര് മാത്രമേ വളരെ മികച്ചത് എന്ന് അഭിപ്രായപ്പെട്ടിട്ടുള്ളു. എന്നാല്‍ 45 ശതമാനം പേര് മികച്ചതാണ് എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. 27 ശതമാനത്തിന് പിണറായി വിജയന്റെ പ്രകടനം തൃപ്തികരമാണ്. വെറും 19 ശതമാനത്തിന് മാത്രമാണ് പ്രകടനം മാശമാണ് എന്ന അഭിപ്രായമുള്ളു.
ശൈലജ റോക്ക് സ്റ്റാര്‍
ആരോഗ്യമന്ത്രി കെകെ ശൈലജയാണ് സര്‍വ്വേയിലെ സൂപ്പര്‍ സ്റ്റാര്‍. 38 ശതമാനം പേരാണ് മികച്ച പ്രകടനം എന്ന് അഭിപ്രായപ്പെട്ടിട്ടുള്ളത്. മികച്ചത് എന്ന അഭിപ്രായം 43 ശതമാനം പേര്‍ക്കുണ്ട്. തൃപ്തികരമെന്ന് 16 ശതമാനംപേര്‍ പറയുന്നു. വെറും 3 ശതമാനം പേര് മാത്രമാണ് മോശം പ്രകടനം എന്ന് അഭിപ്രായപ്പെടുന്നത്.
കോണ്‍ഗ്രസ് ദുരന്തം- പ്രതിപക്ഷ നേതാവ്
കോണ്‍ഗ്രസിന്റെ കാര്യമാണ് ഈ സര്‍വ്വേയില്‍ ഏറ്റവും ദുരന്തം. പ്രതിപക്ഷ നേതാവിന്റെ പ്രകടനം വളരെ മികച്ചത് എന്ന് അഭിപ്രായപ്പെട്ടത് വെറും 2 ശതമാനം പേരാണ്. മികച്ചത് എന്ന അഭിപ്രായമുള്ളത് 18 ശതമാനത്തിനും. എന്തായലും 37 ശതമാനത്തിന് പ്രകടനം തൃപ്തികരം ആണെന്ന് ആശ്വസിക്കാം. 43 ശതമാനം പേര് പറയുന്നത് പ്രകടനം മോശമാണ് എന്നാണ്.
കോണ്‍ഗ്രസ് ദുരന്തം- കെപിസിസി പ്രസിഡന്റ്
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രകടനം മികച്ചതാണെന്ന് 6 ശതമാനം പേര് അഭിപ്രായപ്പെടുന്നുണ്ട്. മികച്ചത് എന്ന അഭിപ്രായം 12 ശതമാനം പേര്‍ക്കേ ഉള്ളു. 34 ശതമാനത്തിന് അദ്ദേഹത്തിന്റെ പ്രകടനം തൃപ്തികരമാണ്. പക്ഷേ, മൊത്തം 47 ശതമാനം ആളുകളും പറയുന്നത് മുല്ലപ്പള്ളിയുടെ പ്രകടനം മോശമാണെന്നാണ്.
Recommended Video
ഗുണം കിട്ടിയവര്‍ ഇവര്‍
സംസ്ഥാനത്തെ പ്രധാനപ്പെട്ട 3 പാര്‍ട്ടികളില്‍ ഒന്നാണ് ബിജെപി. സിപിഎം ഭരണ പാര്‍ട്ടിയാണ്. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളില്‍ സര്‍വ്വേയില്‍ തരക്കേടില്ലാത്ത അഭിപ്രായം കിട്ടിയത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ആണ്.
ചിത്രത്തില്‍ എവിടേയും ഇല്ലാത്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് നേട്ടമുണ്ടാക്കിയ രണ്ടാമന്.
സുരേന്ദ്രന്റെ ജനസമ്മിതി
കൊറോണ വ്യാപനത്തിന് തൊട്ടുമുമ്പാണ് കെ സുരേന്ദ്രന് ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്. അതുകൊണ്ട് തന്നെ സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ ഇക്കാലയളവില്‍ വലിയ പ്രവര്‍ത്തനങ്ങള്‍ ഒന്നും കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. എന്നാലും പ്രതിപക്ഷത്തെ കോണ്‍ഗ്രസ് നേതാക്കളേക്കാള്‍ കെ സുരേന്ദ്രന് ജനസമ്മിതി നേടിയിട്ടുണ്ട് എന്നാണ് സര്‍വ്വേ പറയുന്നത്.
വളരെ മികച്ച പ്രകടനമെന്ന് 5 ശതമാനം പേരും, മികച്ച പ്രകടനമെന്ന് 18 ശതമാനം പേരും പറയുന്നു. 40 ശതമാനം ആളുകള്‍ക്കും സുരേന്ദ്രന്റെ പ്രകടനം തൃപ്തികരമാണ്. 37 ശതമാനം പേര്‍ക്ക് മാത്രമേ പ്രകടനം മോശമാണെന്ന അഭിപ്രായമുള്ളു.
മണ്ണും ചാരി നിന്ന ഉമ്മന്‍ ചാണ്ടി
കേരളത്തിലെ കോണ്‍ഗ്രസിലോ പ്രതിപക്ഷത്തോ വലിയ അധികാര സ്ഥാനമൊന്നും ഇല്ലാത്ത ആളാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനമണ്ഡലം പോലും കഴിഞ്ഞ കാലങ്ങളില്‍ കേരളം ആയിരുന്നില്ല. പക്ഷേ, കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകണം എന്ന ചോദ്യത്തിന് ഭൂരിപക്ഷം പേരും പറഞ്ഞ ഉത്തരം ഉമ്മന്‍ ചാണ്ടി എന്നായിരുന്നു.
ബഹുദൂരം മുന്നില്‍
സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 47 ശതമാനം പേരും അഭിപ്രായപ്പെട്ടത് ഉമ്മന്‍ ചാണ്ടി ആയിരിക്കണം കോണ്‍ഗ്രസിന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്നാണ്. കഴിഞ്ഞ നാല് വര്‍ഷവും പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിച്ച രമേശ് ചെന്നിത്തലയെ പിന്തുണച്ചത് വെറും 13 ശതമാനം ആളുകളാണ്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് കിട്ടിയ പിന്തുണ 12 ശതമാനത്തിന്റേയും!
ആരാണ് ആ മൂന്നാമന്
കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന സര്‍വ്വേയില്‍ 'മറ്റുള്ളവര്‍' എന്ന് പറഞ്ഞത് 28 ശതമാനം ആളുകളാണ്. അതായത് ചെന്നിത്തലയ്ക്കും മുല്ലപ്പള്ളിയ്ക്കും ഉള്ള പിന്തുണയേക്കാള്‍ കൂടുതല്‍, മറ്റാരെങ്കിലും ആവട്ടെ എന്ന് കരുതുന്നവരാണ് എന്നര്‍ത്ഥം. എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറിയായ കെസി വേണുഗോപാല്‍ ആണോ ആ മറ്റുള്ളവരിലെ പ്രമുഖന് എന്നും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
എന്തുകൊണ്ടിങ്ങനെ
മുഖ്യമന്ത്രി പിണറായി വിജയന്റേയും ആരോഗ്യമന്ത്രി കെകെ ശൈലജയുടേയും പ്രകനത്തെ കുറിച്ച് പൊതു ജനങ്ങൾക്ക് നല്ല അഭിപ്രായമാണുള്ളത്. ചിത്രത്തിൽ സജീവമായുള്ള രമേഷ് ചെന്നിത്തലയുടേയും മുല്ലപ്പള്ളി രാമചന്ദ്രനേയും പ്രകടനം മോശമെന്ന് സർവ്വേ കണ്ടെത്തുന്പോൾ ചിത്രത്തിൽ അത്ര സജീവമായി ഇല്ലാത്ത ഉമ്മൻ ചാണ്ടിയും കെ സുരേന്ദ്രനും മെച്ചപ്പെട്ടവരാകുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.