ഇതെന്ത് ചക്കയാണെടോ...!!! ചക്കയെ കുറിച്ച് അങ്ങനെ വെറുതേ പറയാന്‍ വരട്ടേ; ജാക്ക് ഫ്രൂട്ട് എന്ന രാജാവ്!
ചക്ക ഇപ്പോള്‍ പഴയ ചക്കയല്ല... കേരളത്തിന്റെ സംസ്ഥാന ഫലം ആയി പ്രഖ്യാപിക്കപ്പെട്ട 'അല്‍- ചക്ക' ആണ്. സംഗതി കേരളത്തിലെ പറമ്പുകളില്‍ വ്യാപകമായി ഉള്ളത് മരമാണ് പ്ലാവ്.
ആഗോള വത്കരണവും ഉദാരവത്കരണവും സാങ്കേതിക പുരോഗതികളും എല്ലാം വരുന്നതിന് മുമ്പ് മലയാളികളുടെ പ്രിയപ്പെട്ട ഫലവര്‍ഗ്ഗങ്ങളില്‍ ഒന്നായിരുന്നു ചക്ക. ചക്കക്കാലം ആയിക്കഴിഞ്ഞാല്‍ പിന്നെ ചോറും ചക്ക കൊണ്ടാണോ എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ആകും പല വീടുകളിലേയും അടുക്കളയിലെ പാചകങ്ങള്‍.
എന്നാല്‍ മലയാളി പതിയെ പതിയെ ചക്കയെ അങ്ങ് മറക്കാന്‍ തുടങ്ങിയിരുന്നു. വീടിന് നല്ല വാതിലുണ്ടാക്കാനും നല്ല ഫര്‍ണീച്ചറുകളുണ്ടാക്കാനും പ്ലാവുകള്‍ ഈര്‍ച്ച മില്ലുകളിലേക്ക് ലോറികളില്‍ കയറി പോകാന്‍ തുടങ്ങി. പറമ്പില്‍ ഓടിനടന്ന് കളിക്കുന്ന കുട്ടികളെ കാണാതായി, ഉള്ള പ്ലാവിന്റെ മുകളില്‍ കയറി ഒരു ചക്കയിടാന്‍ പോലും ആളെ കിട്ടാതായി.
കാര്യങ്ങള്‍ ഇങ്ങനെ പോകുമ്പോള്‍ ആണ് ചക്ക മാഹാത്മ്യങ്ങള്‍ ഓരോന്നായി പുറത്ത് വരാന്‍ തുടങ്ങിയത്. ഗ്രാമങ്ങള്‍ വിട്ട് നഗരങ്ങളില്‍ രാപാര്‍ത്തവര്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് പൊന്നും വില കൊടുത്ത് ചക്കച്ചുളകള്‍ പ്ലാസ്റ്റിക് ബോക്‌സുകളില്‍ വാങ്ങിക്കൊണ്ടുപോകാനും തുടങ്ങി... ഇനി അല്‍പം ചക്കചരിതം കേള്‍ക്കാം... അതില്‍ മരുന്നുണ്ട്, പക്ഷേ ,മന്ത്രം ലവലേശം പോലും ഇല്ല്!
ജാക്ക് ഫ്രൂട്ട്... ജാക്ക് ഓഫ് ഓള്‍ ഫ്രൂട്‌സ്!
പഴങ്ങളുടെ രാജാവ് എന്നാണ് ചക്ക അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ പഴവും ചക്ക തന്നെ ആണ്. ഒരു ചക്കയ്ക്കുള്ളില്‍ അനേകം ചക്കച്ചുളകള്‍ ഉണ്ടാകും. അതിലെല്ലാം ചക്കക്കുരുവും ഉണ്ടാകും. ഓരോ ചക്കക്കുരുവില്‍ നിന്നും ഓരോ പ്ലാവും ഉണ്ടാകാം. എന്നാലും കേരളത്തില്‍ ഇപ്പോള്‍ പ്ലാവുകളുടെ എണ്ണം കുറഞ്ഞുവരികയാണ്. ഫര്‍ണീച്ചര്‍ നിര്‍മാണത്തിന് പറ്റിയ കാതലുള്ള മരമാണ് എന്നത് തന്നെയാണ് പ്ലാവുകളെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം. എന്നിരുന്നാലും ഇപ്പോള്‍ മലയാളികള്‍ ചക്കയെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
നമ്മുടെ സ്വന്തം
ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, ശ്രീലങ്ക തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലാണ് ചക്ക വ്യാപകമായി കണ്ടുവരുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ യൂറോപ്യന്‍ രാജ്യക്കാര്‍ക്ക് അന്യമാണ് പ്ലാവുകളും ചക്കകളും. മള്‍ബറി കുടുംബത്തില്‍ പെട്ട വൃക്ഷമാണ് പ്ലാവ്. ബംഗ്ലാദേശ് നേരത്തേ തന്നെ അവരുടെ ദേശീയ ഫലം ആയി ചക്കയെ പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാടിന്റേയും ഔദ്യോഗിക ഫലം ചക്ക തന്നെ. ഇപ്പോള്‍ കേരളത്തിന്റേയും! എന്തായാലും ലോകത്തിലെ ഏറ്റവും വലിയ പഴം ആയ ചക്ക അത്ര ചില്ലറക്കാരനല്ല എന്നത് സത്യം തന്നെ.
ഔഷധഗുണം
ഇഷ്ടം പോലെ ചക്ക ഉണ്ടായിരുന്നെങ്കിലും അതിന്റെ ഔഷധ ഗുണങ്ങളെ കുറിച്ച് നമുക്ക് വേണ്ടത്ര അറിവുണ്ടായിരുന്നില്ല. ചക്ക അമിതമായി കഴിക്കുന്നത് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്ന് പോലും നമ്മുടെ പൂര്‍വ്വികര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ ചക്ക പ്രശ്‌നക്കാരന്‍ അല്ലെന്ന് മാത്രമല്ല, ഒരുപാട് ഔഷധ ഗുണങ്ങളും സ്വന്തമായുണ്ട്. പച്ചച്ചക്ക പ്രമേഹത്തിന് മികച്ച ഔഷധമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ചക്ക നിത്യജീവിതത്തിന്റെ ഭാഗമാക്കിയ പലരും പ്രമേഹത്തെ ആരോഗ്യമായി മറികടക്കുന്നും ഉണ്ട്. പക്ഷേ, ഇപ്പോഴും കേരളത്തില്‍ പ്രമേഹ ചികിത്സയില്‍ ചക്കയുടെ പങ്ക് തുലോം കുറവാണ്.
കല്‍പ വൃക്ഷം പോലെ
തെങ്ങിനെ ആണല്ലോ നമ്മള്‍ കല്‍പവൃക്ഷം എന്ന് വിളിക്കുന്നത്. ഏതാണ്ട് അതുപോലെ തന്നെയാണ് പ്ലാവിന്റെ കാര്യവും. ചക്ക ഉണ്ടായി മൂപ്പെത്തുന്നതിന് മുമ്പ് തന്നെ(ഇടിച്ചക്ക എന്ന് വിളിക്കും ചിലയിടങ്ങളില്‍) അത് ഭക്ഷണമാക്കാം. തോരനോ പുഴുക്കോ ഉണ്ടാക്കാം. മൂപ്പെത്തിക്കഴിഞ്ഞാലും ഇതൊക്കെ ചെയ്യാവുന്നതാണ്. ചക്കപ്പുഴുക്ക് പലരുടേയും ഇഷ്ടപ്പെട്ട വിഭവം ആയി മാറിക്കഴിഞ്ഞിട്ടുണ്ട് ഇപ്പോള്‍. ചക്കകൊണ്ട് ഉണ്ടാക്കുന്ന ചിപ്‌സിനും വലിയ ഡിമാന്റ് ആണ്.
കുരു പോലും
ചക്കക്കുരു പോലും നല്ലൊരു ഭക്ഷ്യ വസ്തുവാണ്. ചക്കക്കുര ചുട്ടതും കറിവച്ചതും തോരന്‍വച്ചതും എല്ലാം ഒരുകാലത്ത് കേരളത്തിലെ പ്രധാന വിഭവങ്ങളായിരുന്നു. ചക്കയുടെ പുറംതോട് വീട്ടിലെ കന്നുകാലികളുടെ ഇഷ്ട ഭക്ഷണവും! പ്ലാവിന്റെ ഇലയാണ് കേരളത്തിലെ ആടുകളുടെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം. മരം ആണെങ്കില്‍ ഫര്‍ണീച്ചര്‍ നിര്‍മാണത്തില്‍ ഏറ്റവും ഡിമാന്റ് ഉള്ളതും. ഇങ്ങനെയൊക്കെ ആയ പ്ലാവിനേയും വേണമെങ്കില്‍ കല്‍പവൃക്ഷം എന്ന് വിളിക്കാം എന്ന് ആര്‍ക്കും തോന്നിപ്പോകും.
പഴുത്ത ചക്ക
പഴുത്ത ചക്കയുടെ മണം ദൂരെ നിന്നേ കിട്ടും. പലപ്പോഴും ഈച്ചകളും മറ്റ് ഷഡ്പദങ്ങളും ഈ മണം കേട്ട് എത്തുന്നത് പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. പ്ലാവുകള്‍ മുറിച്ച് കളയുന്നതിന് ചിലര്‍ പറയുന്ന ന്യായീകരണവും ഇത് തന്നെ. എന്നാല്‍ അത്രയേറെ രുചികരമാണ് പഴുത്ത ചക്ക. വറെതേ തിന്നുക മാത്രമല്ല, അതുകൊണ്ട് പല വിഭവങ്ങളും ഉണ്ടാക്കാം. വരട്ടിയെടുത്ത ചക്ക ദീര്‍ഘനാള്‍ കേടുകൂടാതെ സൂക്ഷിച്ച് വയ്ക്കാവുന്ന ഒന്നാണ്. അതുപയോഗിച്ച് പായസവും ഉണ്ടാക്കാം. പഴുത്ത ചക്ക കൊണ്ടുള്ള ജാമും ഹല്‍വയും എല്ലാം ഏറെ രുചികരം തന്നെ. എന്നാല്‍ ഇപ്പോള്‍ മാത്രമാണ് ചക്ക വിഭവങ്ങളുടെ വൈവിധ്യത്തെ കുറിച്ച് മലയാളികള്‍ ചിന്തിച്ചുതുടങ്ങിയിരിക്കുന്നത്.
വിറ്റൊഴിവാക്കിയ ചക്ക
തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന വ്യാപാരികള്‍ക്ക് ചുരുങ്ങിയ വിലയ്ക്കായിരുന്നു കേരളത്തില്‍ ചക്ക വിറ്റിരുന്നത്. വില കിട്ടുക എന്നതായിരുന്നില്ല പ്രധാനം, എങ്ങനെയെങ്കിലും അതൊന്ന് ഒഴിവാക്കി കിട്ടുക എന്നതായിരുന്നു. എന്നാല്‍ തുച്ഛമായ വിലക്ക് വാങ്ങിക്കൊണ്ടുപോകുന്ന ചക്കകള്‍ മാര്‍ക്കറ്റില്‍ പൊള്ളുന്ന വിലയ്ക്കാണ് വിറ്റുപോകുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. ചക്കയില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ക്കും വിദേശ വിപണികളില്‍ ആവശ്യക്കാര്‍ ഏറെയാണ്.
ചക്ക ഇനി സൂപ്പർ സ്റ്റാർ! കേരളത്തിന്റെ ഔദ്യോഗിക ഫലം... ലക്ഷ്യം 15000 കോടിയുടെ വരുമാനം...
ഒ രാജഗോപാലിനെ പൊളിച്ചടുക്കി, വലിച്ചൊട്ടിച്ച് ട്രോളൻമാർ! രാജേട്ടാ... ങ്ങള് മുത്താണെന്ന്!!!