ജോർജ്ജിന്റെ ലക്ഷ്യം പാലാ സീറ്റ്; ഒരു മുഴം നീട്ടിയെറിഞ്ഞ് ജോസഫ്... ജോര്‍ജ്ജിന്റെ പൊട്ടിത്തെറിയ്ക്ക് പിന്നിൽ
കോട്ടയം: പാലാ സീറ്റില്‍ മാണി സി കാപ്പന് സ്ഥാനാര്‍ത്ഥിയാകുമെന്ന് അപ്രതീക്ഷിതമായിട്ടായിരുന്നു പിജെ ജോസഫ് പ്രഖ്യാപിച്ചത്. മാണി സി കാപ്പന് എന്‍സിപിയുമായി യുഡിഎഫില്‍ എത്തുമെന്നും ജോസഫ് പറഞ്ഞു. എന്‍സിപിയുടെ യുഡിഎഫ് പ്രവേശനം പോലും തീരുമാനമാകാത്ത ഘട്ടത്തിലായിരുന്നു ജോസഫിന്റെ ഈ പ്രതികരണം.
'അടികിട്ടിയിട്ട് പഠിച്ചില്ലെങ്കിൽ മുടിയട്ടേ; പൂഞ്ഞാർ മാത്രമല്ല, പാലയിലും കാഞ്ഞിരപ്പള്ളിയിലും മത്സരം'
ജോസഫിനെതിരെ ഈ വിഷയത്തില്‍ അതി ശക്തമായി പ്രതികരിച്ചത് യുഡിഎഫില്‍ പോലും ഇല്ലാത്ത പിസി ജോര്‍ജ്ജ് ആയിരുന്നു. മറ്റൊരു സ്ഥാനാര്‍ത്ഥി വരുമെന്ന പേടികൊണ്ടാണ് ജോസഫ് ഇത്തരത്തില്‍ പ്രതികരിച്ചത് എന്നാണ് ജോര്‍ജ്ജിന്റെ നിലപാട്. എന്താണ് ജോസഫിന്റെ പേടി, എന്താണ് ജോര്‍ജ്ജിന്റെ പ്രതികരണത്തിന് പിന്നില്‍...? പരിശോധിക്കാം
പാലായും കാഞ്ഞിരപ്പള്ളിയും
ഈ നിയമസഭ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ മാത്രമല്ല, പാലായും കാഞ്ഞിരപ്പള്ളിയും തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതായി പിസി ജോര്‍ജിന്റെ മകന് ഷോണ്‍ ജോര്‍ജ്ജ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. വണ്‍ഇന്ത്യയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു ഷോണ്‍ ഇക്കാര്യം പറഞ്ഞത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പായിരുന്നു ഇത്.
ശക്തി തെളിയിച്ചു
പിസി ജോര്‍ജ്ജ് തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പായി യുഡിഎഫ് പ്രവേശനത്തിന് ശ്രമിച്ചിരുന്നെങ്കിലും അത് നടന്നിരുന്നില്ല. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് മത്സരിച്ച് മൂന്ന് മുന്നണികളേയും പരാജയപ്പെടുത്തി ഷോണ്‍ ജോര്‍ജ്ജ് വിജയിച്ചതോടെ തങ്ങളുടെ ശക്തി എന്തെന്ന് തെളിയിക്കാന്‍ ജോര്‍ജ്ജിന് സാധിച്ചു. യുഡിഎഫ് ആണെങ്കില്‍ തകര്‍ന്നടിയുകയും ചെയ്തു.
യുഡിഎഫിന്റെ ആവശ്യം
നിയമസഭ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ ശക്തമായ തിരിച്ചുവരവ് നടത്തണമെങ്കില്‍ യുഡിഎഫിന് കഠിന പരിശ്രമം തന്നെ വേണ്ടി വരും. ചോര്‍ന്നുപോയ വോട്ടുകളെ തിരിച്ചുകൊണ്ടുവരാന്‍ ശക്തനായ, കേരള കോണ്‍ഗ്രസ് പാരമ്പര്യമുള്ള ഒരു നേതാവും വേണം. പിസി ജോര്‍ജ്ജ് തന്നെ ആണ് ആ പട്ടികയില്‍ മുന്നിലുള്ളത്.
പാലായ്ക്ക് വേണ്ടി
ഇത്തവണ യുഡിഎഫ് പ്രവേശനം സാധ്യമായാല്‍ പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകള്‍ നേടിയെടുക്കാനാണ് ജനപക്ഷത്തിന്റെ ശ്രമം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ചില ചര്‍ച്ചകളും നടന്നതായി സൂചനയുണ്ട്. എന്തായാലും നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പായി പിസി ജോര്‍ജ്ജിന്റെ ജനപക്ഷം യുഡിഎഫില്‍ എത്തുമെന്ന് തന്നെയാണ് കണക്കാക്കപ്പെടുന്നത്.
ജോസഫിന്റെ മനപ്രയാസം
പിജെ ജോസഫിന് ചില മനപ്രയാസങ്ഹളുണ്ട്, അതിന് തടയിടാണ് മാണി സി കാപ്പന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രഖ്യാപിച്ചത് എന്നാണ് ജോര്‍ജ്ജ് പറയുന്നത്. പാലാ സീറ്റ് ജോര്‍ജ്ജിന് കൊടുക്കേണ്ടി വരുമോ എന്നതാണോ ആ മനപ്രയാസം എന്നതാണ് ഇപ്പോഴുയരുന്ന ചോദ്യം. എന്തായാലും ഒരാഴ്ചയ്ക്കുള്ളില്‍ കാര്യങ്ങള്‍ വ്യക്തമാക്കുമെന്നാണ് പിസി ജോര്‍ജ്ജ് പറഞ്ഞിട്ടുള്ളത്.
അഭിമാനപ്രശ്നം
പാല നഗരസഭയും പാലാ നിയമസഭ മണ്ഡലവും കേരള കോണ്‍ഗ്രസിനെ സംബന്ധിച്ച് അഭിമാന പ്രശ്നമാണ്. പാലാ നഗരസഭ ഇപ്പോള്‍ ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. പാലാ നിയമസഭ മണ്ഡലമെങ്കിലും ജോസിന് കിട്ടാതിരിക്കുക എന്നതായിരിക്കും പിജെ ജോസഫിന്റെ ലക്ഷ്യം.
ത്യജിക്കാന്‍ തയ്യാര്‍
ഈ സാഹചര്യത്തിലാണ് മാണി സി കാപ്പന് വന്നാല്‍ പാലാ സീറ്റ് വിട്ടുകൊടുക്കുമെന്ന് പിജെ ജോസഫ് പ്രഖ്യാപിക്കുന്നത്. പാലാ ഉള്‍പ്പെടെയുള്ള സീറ്റുകള്‍ ജോസഫിന് തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ പ്രഖ്യാപനങ്ങള്‍ എല്ലാം. ഇത്തവണ എന്തായാലും എട്ട് സീറ്റില്‍ കൂടുതല്‍ യുഡിഎഫ് പിജോ ജോസഫ് വിഭാഗത്തിന് നല്കാന് സാധ്യതയില്ല.
കാപ്പന് വന്നാല്‍
മാണി സി കാപ്പന് പാലാ ഉപതിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയ ആളാണ്. പാലായില്‍ ജോസ് പക്ഷത്തെ വെട്ടാന്‍ മാണി സി കാപ്പനല്ലാതെ വേറെ ആരുമില്ലെന്ന വിലയിരുത്തലില്‍ ആണ് ജോസഫ് വിഭാഗം. എന്നാല്‍ അന്നത്തെ ഉപതിരഞ്ഞെടുപ്പിന്റെ സാഹചര്യമല്ല ഇപ്പോഴുള്ളത് എന്നത് വേറെ കാര്യം. ജോസ് കെ മാണിയ്ക്ക് കേരള കോണ്‍ഗ്രസ് എം എന്ന പാര്‍ട്ടി പേരും രണ്ടില ചിഹ്നവും സ്വന്തമായുണ്ട് എന്നതും ശ്രദ്ധേയമായ കാര്യമാണ്. പാലാ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ ചിഹ്നത്തില്‍ ആയിരുന്നില്ല യുഡിഎഫ് സ്ഥാനാര്‍ത്ഥി മത്സരിച്ചിരുന്നത്.
ജോര്‍ജ്ജ് വന്നാല്‍
പിസി ജോര്‍ജ്ജ് യുഡിഎഫില്‍ എത്തിയാല്‍ മുന്നണിയിലെ പ്രധാന്യം നഷ്ടപ്പെടുമോ എന്ന ആശങ്കയും പിജെ ജോസഫിനുണ്ട്. പാലാ സീറ്റില്‍ ജോര്‍ജ്ജിന്റെ സ്ഥാര്‍ത്ഥി ജയിക്കുക കൂടി ചെയ്താല്‍ യുഡിഎഫില്‍ തങ്ങളുടെ സ്ഥാനം പിന്നേയും പിറകിലാകും എന്ന വിലയിരുത്തല്‍ ജോസഫ് വിഭാഗത്തിനുണ്ട്. അതേസമയം എന്‍സിപി ആണ് മുന്നണിയില്‍ വരുന്നത് എങ്കില്‍ ജോസഫ് വിഭാഗത്തിന് ഈ വെല്ലുവിളി ുണ്ടാവുകയും ഇല്ല.
ജോര്‍ജ്ജ് തന്നെ മത്സരിക്കും?
പിസി ജോര്‍ജ്ജിന്റെ ജനപക്ഷം യുഡിഎഫില്‍ എത്തുകയും പാലാ സീറ്റ് അവര്‍ക്ക് തന്നെ നല്‍കുകയും ചെയ്താല്‍ ആരായിരിക്കും സ്ഥാനാര്‍ത്ഥി? അത് പിസി ജോര്‍ജ്ജ് തന്നെ ആകുമെന്നാണ് അണിയറ സംസാരം. നിയമസഭ തിരഞ്ഞെടുപ്പില്‍ ഷോണ്‍ ജോര്‍ജ്ജ് പൂഞ്ഞാറില്‍ മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുഡിഎഫ് പ്രവേശനം സാധ്യമായില്ലെങ്കിൽ പോലും പാലായിലും കാഞ്ഞിരപ്പള്ളിയിലും കൂടി മത്സരിക്കാൻ ആയിരിക്കും ജനപക്ഷത്തിന്റെ തീരുമാനം.
യുഡിഎഫ് തീരുമാനിക്കണം
എന്തായാലും ഇക്കാര്യങ്ങളില്‍ എല്ലാം അന്തിമ തീരുമാനം എടുക്കേണ്ടത് യുഡിഎഫ് നേതൃത്വമാണ്. എന്‍സിപിയും മാണി സി കാപ്പനും എല്‍ഡിഎഫ് വിട്ടുവരുമോ എന്ന കാര്യവും തീരുമാനിക്കപ്പെടണം. പാലാ സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് നല്കിയാല് മാണി സി കാപ്പന് ഇടതുമുന്നണി വിടാനുള്ള സാധ്യത കൂടുതല്‍ ആണ്.
ക്രൈസ്തവ വോട്ടുകള്‍
യുഡിഎഫില്‍ പ്രാതിനിധ്യവും പരിഗണനയും കുറയുന്നു എന്ന ആക്ഷേപമാണ് മധ്യതിരുവിതാംകൂറിലെ ക്രൈസ്തവ സമൂഹത്തിനുള്ളത്. മുസ്ലീം ലീഗിന്റെ അപ്രമാദിത്തവും വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഹകരണവും എല്ലാം ക്രൈസ്തവ വോട്ടുകളെ യുഡിഎഫില്‍ നിന്ന് അകറ്റിയിരുന്നു. ആ വോട്ടുകള്‍ തിരികെ എത്തിക്കാനുള്ള ശ്രമമായിരുക്കും യുഡിഎഫ് നടത്തുക എന്നതും ഉറപ്പാണ്.
Recommended Video