കുഞ്ഞാലിക്കുട്ടി എത്തുന്നത് യുഡിഎഫിനെ നയിക്കാൻ? മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്... ഏത് സ്ഥാനം?
2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച ആളാണ് പികെ കുഞ്ഞാലിക്കുട്ടി. 2017 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് വിജയിച്ചു. 2019 ല്‍ റെക്കോര്‍ഡ് വിജയം നേടിയാണ് ലോക്‌സഭയില്‍ എത്തിയത്.
കുഞ്ഞാലിക്കുട്ടി കേരളത്തിലേക്ക്; എംപി സ്ഥാനം രാജിവയ്ക്കും...? നേതൃയോഗത്തിൽ തീരുമാനമായാല്‍ പ്രഖ്യാപനം
കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ പാര്‍ലമെന്റിലേക്ക് പോയ കുഞ്ഞാലിക്കുട്ടിയുടെ പ്രകടനം പരിതാപകരമായിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. തിരഞ്ഞെടുക്കപ്പെട്ട് രണ്ട് വര്‍ഷം തികയുന്നതിന് മുമ്പ് എന്തിന് രാജിവച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുന്നു എന്നതും നിര്‍ണായക ചോദ്യമാണ്. പ്രത്യേകിച്ചും, മുസ്ലീം ലീഗ് യുഡിഎഫിനെ നയിക്കുമോ എന്ന ചോദ്യമുയരുന്ന ഇക്കാലത്ത്. വിശദമായി പരിശോധിക്കാം...
കുഞ്ഞാലിക്കുട്ടിയുണ്ടാക്കുന്ന അധികച്ചെലവുകള്‍
2017 ല്‍ ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പികെ കുഞ്ഞാലിക്കുട്ടി വേങ്ങര എംഎല്‍എ ആയിരുന്നു. തുടര്‍ന്ന് വേങ്ങരയിലും ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നു. ഇപ്പോഴിതാ, മലപ്പുറം ലോക്‌സഭയില്‍ വീണ്ടും ഉപതിരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്. കുഞ്ഞാലിക്കുട്ടിയും മുസ്ലീം ലീഗും സംസ്ഥാനത്തിനുണ്ടാക്കുന്ന അധിക ചെലവല്ലേ ഇത് എന്ന ചോദ്യം ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.
ദേശീയ രാഷ്ട്രീയത്തിന്റെ ശബ്ദമാകാന്‍
ദേശീയ രാഷ്ട്രീയത്തിന്റെ ശബ്ദമാകാന്‍ കുഞ്ഞാലിക്കുട്ടിയെ പാര്‍ലമെന്റിലേക്ക് അയക്കണം എന്നായിരുന്നു മുമ്പ് പാണക്കാട് തങ്ങള്‍ പറഞ്ഞത്. എന്നാല്‍ കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിന്റെ ചിഹ്നമായില്ല. ഇപ്പോഴിതാ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരികയും ചെയ്യുന്നു.
ലീഗിന്റെ പ്രതീക്ഷകള്‍
തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രകാരം യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്താനുള്ള സാധ്യത വളരെ കുറവാണ്. എന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പിലെ കണക്ക് നോക്കിയാല്‍, യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുകയും ചെയ്യും. യാഥാര്‍ത്ഥ്യ ബോധത്തോടെ മുസ്ലീം ലീഗ് കണക്കാക്കുന്നത് തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ ആണെന്നാണ് വിവരം.
മുന്നണിയിലെ ഒന്നാമന്‍
ഇപ്പോഴത്തെ സാഹചര്യത്തില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ ഏറ്റവും വലിയ കക്ഷി ആയിമാറാന്‍ പോലും സാധ്യത കല്‍പിക്കുന്നുണ്ട് മുസ്ലീം ലീഗിന്. അത് കൂടി പരിഗണിച്ചാണ് കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ടുവരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ലീഗിന് ഒരു മുഖ്യമന്ത്രി?
കേരള ചരിത്രത്തില്‍ മുസ്ലീം ലീഗിന് ഒരു തവണ മാത്രമാണ് മുഖ്യമന്ത്രി പദവി ലഭിച്ചത്. 1979 ല്‍ ആയിരുന്നു അത്. വെറും ഒരു മാസവും 20 ദിവസവും ആയിരുന്നു സിഎച്ചിന്റെ മന്ത്രിസഭയുടെ ആയുസ്സ്. കേരളത്തില്‍ യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കുകയും മുസ്ലീം ലീഗ് യുഡിഎഫിലെ ഏറ്റവും വലിയ കക്ഷി ആവുകയും ചെയ്താല്‍ പികെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യം പോലും സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്നുകഴിഞ്ഞു.
ഉപമുഖ്യന്‍
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുസ്ലീം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന ധാരണ യുഡിഎഫില്‍ രൂപപ്പെട്ടിട്ടുണ്ട് എന്നൊരു വാര്‍ത്തയും പ്രചരിക്കുന്നുണ്ട്. ഇത് ലക്ഷ്യം വച്ചാണ് പികെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ വരുന്നതും എന്നും ആക്ഷേപമുണ്ട്.
പ്രതിപക്ഷ നേതാവോ...
എല്‍ഡിഎഫ് സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരികയും കോണ്‍ഗ്രസ് യുഡിഎഫിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയും ചെയ്താല്‍ പിന്നെ കുഞ്ഞാലിക്കുട്ടിയ്ക്ക് സംസ്ഥാന രാഷ്ട്രീയത്തിലും വലിയ റോളുണ്ടാവില്ല. അതേസമയം മുസ്ലീം ലീഗ് യുഡിഎഫിലെ ഒന്നാമനായാല്‍ പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
തിരിച്ച് പോകുമോ
നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ അധികാരത്തിലെത്തുകയും യുഡിഎഫില്‍ മുസ്ലീം ലീഗ് രണ്ടാമതാവുകയും ചെയ്താല്‍ പികെ കുഞ്ഞാലിക്കുട്ടി വീണ്ടും ദേശീയ രാഷ്ട്രീയത്തിലേക്ക് തിരികെ പോകുമോ എന്നാണ് മറ്റൊരു പരിഹാസം. കേരളത്തില്‍ റോളില്ലാതായാല്‍ പിന്നെ കേന്ദ്രം മാത്രമല്ലേ സാധ്യത എന്നും പരിഹസിക്കുന്നവരുണ്ട്.
സ്ഥാനത്തിന് വേണ്ടി
കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് പികെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് മത്സരിച്ചത് എന്നൊരു ആക്ഷേപമുണ്ട്. തിരഞ്ഞെടുപ്പില്‍ യുപിഎ പരാജയപ്പെട്ടു. അധികം കഴിയും മുമ്പ് തന്നെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ എത്താനുള്ള ആഗ്രഹം കുഞ്ഞാലിക്കുട്ടി പ്രകടിപ്പിക്കുകയും ചെയ്തു.
ചര്‍ച്ചകള്‍ എതിരാകും
യുഡിഎഫില്‍ മുസ്ലീം ലീഗിന് കൂടുതല്‍ പ്രാമുഖ്യം ലഭിക്കുന്നു എന്നൊരു ആക്ഷേപം ഇപ്പോള്‍ തന്നെ നിലനില്‍ക്കുന്നുണ്ട്. മധ്യകേരളത്തില്‍ യുഡിഎഫിന് തിരിച്ചടിയായത് ഈ ആക്ഷേപം തന്നെ ആണെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ എത്തുന്നു എന്നത് യുഡിഎഫിന്റെ കെട്ടുറപ്പിനെ വീണ്ടും ബാധിക്കുമോ എന്ന ആശങ്കയും ഉണ്ട്.
ലീഗിലും മുറുമുറുപ്പ്
സംസ്ഥാന നേതൃത്വം കുഞ്ഞാലിക്കുട്ടിയ്‌ക്കൊപ്പം അടിയുറച്ച് നില്‍ക്കുന്നുണ്ടെങ്കിലും, കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് അണികളില്‍ ഒരു വിഭാഗത്തിന് അസ്വസ്ഥത സൃഷ്ടിച്ചേക്കാം. സംശുദ്ധ രാഷ്ട്രീയം എന്ന മുദ്രാവാക്യം ഈ സാഹചര്യത്തില്‍ എങ്ങനെ മുന്നോട്ട് വയ്ക്കും എന്ന ചോദ്യവും ഉയരാം.
പ്രതിസന്ധിയുണ്ട്
മുസ്ലീം ലീഗിന് തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ടിട്ടില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ എംഎല്‍എമാരായ വികെ ഇബ്രാഹിംകുഞ്ഞിന്റേയും എംസി കമറുദ്ദീന്റേയും അറസ്റ്റ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അതിനിടയിലാണ് എംഎല്‍എമാരായ കെഎം ഷാജിയ്ക്കും എംകെ മുനീറിനും എതിരെയുള്ള അന്വേഷണങ്ങള്‍. ഈ പ്രതിസന്ധികളെ മറികടക്കാന്‍ കുഞ്ഞാലിക്കുട്ടിയെ പോലെ ഒരു പ്രബലന്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ലീഗിന് അവശ്യമായ സന്ദര്‍ഭം കൂടിയാണിത്.