രജിത് കുമാറിനെ പൊങ്കാലയിടുന്നവരേ... നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടേ! എന്തിനും ഒരു പരിധിയില്ലേ
ഡോ രജിത് കുമാര്‍ എന്ന വ്യക്തി കുറച്ച് കാലങ്ങളായി കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ ഉള്ള ആളാണ്. നരച്ചു നീണ്ട താടിയും മുടിയും ആയി സാത്വിക ഭാവത്തില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം മോട്ടിവേഷന്‍ ക്ലാസ്സുകള്‍ എടുത്ത് നടന്നിരുന്ന അധ്യാപകന്... അദ്ദേഹത്തിന്റെ ക്ലാസ്സുകള്‍ക്കായി ആളുകള്‍ കാത്തിരുന്നിരുന്ന ഒരു കാലം.
കൊറോണ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി രജിത് കുമാറും ആരാധകരും; കൊച്ചി വിമാനത്താവളത്തില്‍ വരവേല്പ്
എന്നാല്‍ സ്ത്രീ വിരുദ്ധ, യാഥാസ്ഥിതിക പരാമര്‍ശങ്ങളുടെ പേരില്‍ ഒറ്റയടിക്ക് രജിത് കുമാര്‍ വിവാദപുരുഷനായി. തിരുവനന്തപുരം വിമണ്‍സ് കോളേജിലെ ആര്യ എന്ന പെണ്‍കുട്ടി സദസ്സില്‍ എഴുന്നേറ്റ് നിന്ന് ഉറക്കെ കൂവി വിളിച്ചതോടെ രജിത് കുമാര്‍ വാര്‍ത്താ ചാനലുകളിലെ അന്തിച്ചര്‍ച്ചകളിലും ചൂടേറിയ വിഷയമായി മാറി.
രജിത് കുമാറിനെ പുറത്താക്കിയത് എന്തിന്? ശരിയായ ഉത്തരം കണ്ടെത്തി ഒരു കൂട്ടർ... കേട്ടാൽ ആരും ഞെട്ടില്ല!
രജിത് കുമാറിനോട് പലര്‍ക്കും പലവിധത്തില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. അദ്ദേഹത്തിന്റെ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടുകയും ചെയ്യാം. എന്നാല്‍ വളഞ്ഞിട്ടുള്ള ആക്രമണത്തിന് അദ്ദേഹം തുടര്‍ച്ചയായി ഇരയായിക്കൊണ്ടിരിക്കുകയാണ്. എന്തൊക്കെ ആണ് അതിന് കാരണം? രജിത് കുമാര്‍ ഇത്രയധികം ആക്രമിക്കപ്പെടേണ്ടതുണ്ടോ?
ജീന്‍സും, സ്പോര്‍ട്സും
പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കാന്‍ പാടില്ലെന്നായിരുന്നു മുമ്പ് ഒരിക്കല്‍ രജിത് കുമാര്‍ പറഞ്ഞത്. പെണ്‍കുട്ടികള്‍ കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗര്‍ഭ പാത്രത്തിന്റെ സ്ഥാനം തെറ്റും എന്നായിരുന്നു ഈ കാര്യങ്ങള്‍ക്ക് അദ്ദേഹം കണ്ടെത്തിയ ന്യായം.
എന്തായാലും അതിന്റെ പേരില്‍ രജിത് കുമാര്‍ കേള്‍ക്കാത്ത വിമര്‍ശനങ്ങളില്ല. ട്രോള്‍ ഗ്രൂപ്പുകളിലെ പരിഹാസ കഥാപാത്രമായും അദ്ദേഹം വളരെ പെട്ടെന്ന് മാറി.
നരച്ച താടിയും മുടിയും എവിടെ?
നരച്ച താടിയും മുടിയും പിന്നെ ശുഭ്രവസ്ത്രവും ആയിട്ടായിരുന്നു അതുവരെ ആളുകള്‍ രജിത് കുമാറിനെ കണ്ടിരുന്നത്. എന്നാല്‍ പെട്ടെന്നൊരു ദിവസം ആളുകള്‍ ആ കാഴ്ച കണ്ട് ഞെട്ടിപ്പോയി!
നരച്ച താടിയും മുടിയും ഒന്നും കാണുന്നില്ല. താടി കാണാനേയില്ല. നല്ല കറുകറുത്ത മുടിയും കറുകറുത്ത മീശയും. പഴയ സാത്വിക ഭാവം മുഴുവന്‍ കളഞ്ഞ് തികച്ചും മോഡേണ്‍ ആയ രജിത് കുമാറിനെ ആണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി മലയാളികള്‍ കാണുന്നത്.
ബിഗ് ബോസില്‍
അതുവരേയും ഒരു സെലിബ്രിറ്റി സ്റ്റാറ്റസ് ഒന്നും ഉണ്ടായിരുന്നില്ല രജിത് കുമാറിന്. ഒരു വിഭാഗത്തെ സംബന്ധിച്ച് ഒരു ട്രോള്‍ കഥാപാത്രത്തെ പോലെ ആയിരുന്നു അദ്ദേഹം. അപ്പോഴും രജിത് കുമാറിനെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗം വേറെയുണ്ടായിരുന്നു.
ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ രജിത് കുമാര്‍ എത്തിയപ്പോള്‍ പലരും സത്യത്തില്‍ അമ്പരന്നു. ഇങ്ങനെയൊരു പരിപാടിയില്‍ പങ്കെടുക്കേണ്ട ആവശ്യം അദ്ദേഹത്തിനുണ്ടായിരുന്നോ എന്ന് വരെ പലരും സ്വയം സംശയിക്കുകയും ചെയ്തു. എന്നാല്‍ പിന്നെ കളി മാറി എന്നല്ല, കളി വേറെ ലെവല്‍ ആയി മാറുകയായിരുന്നു.
സെലിബ്രിറ്റി
ഒറ്റയടിക്ക് സെലിബ്രിറ്റി സ്റ്റാറ്റസിലേക്ക് എത്തുകയായിരുന്നു രജിത് കുമാര്‍. ബിഗ് ബോസില്‍ ഉണ്ടായിരുന്ന പരിചിത മുഖങ്ങളേക്കാള്‍ ആരാധകര്‍ രജിത് കുമാറിന് പിന്നില്‍ ഉറുമ്പുകളെ പോലെ വന്നുകൂടിക്കൊണ്ടിരുന്നു.
സോഷ്യല്‍ മീഡിയയില്‍ മറ്റേത് ഫാന്‍ ഗ്രൂപ്പുകളേയും വെല്ലുന്ന രീതിയില്‍ 'രജിത് ആര്‍മി' എന്ന പേരില്‍ ആരാധക കൂട്ടങ്ങള്‍ നിലവില്‍ വന്നു. ലക്ഷക്കണക്കിന് പേരാണ് ഇത്തരം സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ രജിത്തിന് വേണ്ടി കൈ മെയ് മറന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്.
തുടക്കത്തിലേ പ്രശ്നങ്ങള്‍
ബിഗ് ബോസ് ഹൗസില്‍ എത്തിയപ്പോള്‍ രജിത് കുമാര്‍ ഒരുപാട് പ്രശ്നങ്ങളിലൂടെയാണ് തുടക്കം മുതല്‍ ഒടുക്കം വരെ കടന്നുപോയത്. പഴയ പരാമര്‍ശങ്ങളുടെ പേരില്‍ അദ്ദേഹത്തെ പലരും ഒറ്റപ്പെടുത്തു. പലപ്പോഴും കൂട്ടം ചേര്‍ന്ന് മാനസികമായി ആക്രമിക്കുകയും ചെയ്തു.
ചിലപ്പോഴൊക്കെ അദ്ദേഹം തന്നെ അത്തരം പ്രശ്നങ്ങള്‍ക്ക് വഴിമരുന്നിട്ട് കൊടുക്കുകയും ചെയ്തിട്ടുണ്ട് എന്ന കാര്യം പറയാതെ വയ്യ. ബിഗ് ബോസ് ഹൗസില്‍ ഉണ്ടായിരുന്ന ആരും തന്നെ രജിത് കുമാറിന്റെ ബൗദ്ധിക നിലവാരത്തിനോട് കിടപിടിക്കുന്നവരായിരുന്നില്ല എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. തനിക്ക് പോന്നവര്‍ കൂട്ടത്തില്‍ ഇല്ലെന്നൊരു ധാരണ രജിത്തിനും ഉണ്ടായിരുന്നു.
ഇത്രയും യോഗ്യതകള്‍
ഇത്രയധികം വിദ്യാഭ്യാസ യോഗ്യതയുളള ഒരു മത്സാര്‍ത്ഥി ബിഗ് ബോസിന്റെ ചരിത്രത്തില്‍ തന്നെ ഉണ്ടായിട്ടുണ്ടാകുമോ എന്ന് സംശയമാണ്. ഇനി ഉണ്ടാകാനും സാധ്യത വളരെ വിരളം.
തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ നിന്ന് ബോട്ടണിയില്‍ ബിരുദം. പന്തളം എന്‍എസ്എസ് കോളേജില്‍ നിന്ന് ബോട്ടയില് ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം. സൈറ്റോജെനിറ്റിക്സില്‍ എംഫില്‍. മൈക്രോ ബയോളജിയില്‍ പിഎച്ച്ഡി. ഇതൊന്നും പോരാഞ്ഞ് ബിഎഡും ലൈബ്രറി സയന്‍സില്‍ മറ്റൊരു ബിരുദവും സൈക്കോ തെറാപ്പിയില്‍ ബിരുദാനന്തരബിരുദവും പിന്നെ വേദാന്തത്തില്‍ ഒരു ഡിപ്ലോമയും. ഇത്രയും വിദ്യാഭ്യാസ യോഗ്യതകളുള്ള എത്രപേരുണ്ടാകും നമുക്ക് ചുറ്റും?
വിദ്യാഭ്യാസം മാത്രം മതിയോ
വിദ്യാഭ്യാസം മാത്രം മതിയോ മനുഷ്യര്‍ക്ക് എന്നതാണ് രജിത് കുമാറിന്റെ കാര്യത്തില്‍ പലരും പലപ്പോഴായി ചോദിക്കുന്ന ചോദ്യം. സാമാന്യ യുക്തിയും വിവേകവും ഇല്ലാതെ വിദ്യാഭ്യാസം കൊണ്ട് എന്ത് കാര്യം എന്നാണ് ഇവരുടെ സംശയം.
രജിത്തിന്റെ പല നിലപാടുകളും ഈ സംശയത്തെ ബലപ്പെടുത്തുന്ന ഒന്നാണെന്ന് പറയാതെ വയ്യ. ചിലപ്പോഴെല്ലാം ബിഗ് ബോസ് ഹൗസിലും ഇത് പ്രകടമായിരുന്നു. അപ്പോഴെല്ലാം സഹമത്സരാര്‍ത്ഥികള്‍ രജിത്തിനെതിരെ രംഗത്ത് വരികയും ചെയ്തിട്ടുണ്ട്.
എത്ര ആക്രമണങ്ങള്‍
ബിഗ് ബോസ് ഹൗസില്‍ ഏറ്റവും അധികം ആക്രമണങ്ങള്‍ ഏറ്റുവാങ്ങിയത് രജിത് കുമാര്‍ തന്നെ ആകും. മാനസികമായി മാത്രമല്ല, ശാരീരികമായ ആക്രമണങ്ങള്‍ പോലും അദ്ദേഹത്തിന് പലതവണ നേരിടേണ്ടി വന്നിട്ടുണ്ട്. പ്രായത്തിന്റെ പരിഗണന പോലും രജിത് കുമാറിന് പല മത്സരാര്‍ത്ഥികളും നല്‍കിയിട്ടില്ല.
എന്നാല്‍ ആരാധക വൃന്ദം രജിത്തിനാണെന്ന് തിരിച്ചറിഞ്ഞ് ചിലര്‍ പതിയെ കൂട്ടുകൂടാന്‍ എത്തുകയും ചെയ്തിട്ടുണ്ട് എന്ന കാര്യം വിസ്മരിക്കാനും പറ്റില്ല.
രജിത്ത് ചെയ്ത അതിക്രമം
ബിഗ് ബോസിലെ പ്രതിവാര ടാസ്കിനിടെ ആയിരുന്നു അദ്ദേഹം പുറത്താക്കപ്പെടാന്‍ കാരണമായ സംഭവം. സഹമത്സരാര്‍ത്ഥിയായ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചു. എന്ത് ടാസ്കിന്റെ പേരിലായാലും ഇത് അംഗീകരിക്കപ്പെടാവുന്ന ഒരു കാര്യമല്ല. ഒരുപക്ഷേ, ഇക്കാര്യത്തില്‍ രജിത് ആരാധകര്‍ക്ക് പോലും അഭിപ്രായ വ്യത്യാസം കാണില്ല.
എന്നാല്‍ അതിന്റെ പേരില്‍ രജിത് കുമാര്‍ പുറത്ത് പോകേണ്ടി വരും എന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, രജിത്ത് പുറത്തായി.
ആരാധകര്‍ കൂടെ
ഒരു ഷോയില്‍ നിന്ന് പുറത്തായിട്ടും ആരാധകര്‍ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തിയ വ്യക്തിയാണ് രജിത് കുമാര്‍. ഇപ്പോഴും ആരാധകര്‍ അദ്ദേഹത്തെ ചേര്‍ത്തു നിര്‍ത്തുകയാണ്. അതിന്റെ തെളിവാണ് ചെന്നൈയില്‍ നിന്ന് മടങ്ങിയ രജിത്തിന് നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഭിച്ച സ്വീകരണം.
കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമായിരുന്നു ആരാധകര്‍ ചെയ്തത്. രജിത് അതിന് കൂട്ടുനില്‍ക്കാനും പാടില്ലായിരുന്നു എന്നതും വേറെ കാര്യം.
എന്താണ് ഇത്ര പക?
ഒരു ശത്രുവിനോട് എന്നത് പോലെയാണ് പലരും രജിത് കുമാറിനോട് പെരുമാറുന്നത്. അതിപ്പോള്‍ ഓണ്‍ലൈനില്‍ ആണെങ്കിലും ഓഫ് ലൈനില്‍ ആണെങ്കിലും അങ്ങനെ തന്നെ. രജിത് കുമാറിന്റെ നിലപാടുകള്‍ തന്നെ ആയിരിക്കും അതിന് കാരണം. സ്ത്രീ വിരുദ്ധമെന്ന് പറയുന്ന ആ നിലപാടിനെ പിന്തുണയ്ക്കാന്‍ ഒരുപാട് പേര് രംഗത്ത് വരിക കൂടി ചെയ്യുമ്പോള്‍ എതിര്‍ക്കുന്നവരുടെ രോഷം കൂടും എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.
എങ്കിലും രജിത് ആരാധകര്‍ പറയുന്നത് ഒരൊറ്റ കാര്യമാണ്- നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയുക!