കാപ്പന്റെ തന്ത്രങ്ങള്‍ ഇങ്ങനെ... എല്‍ഡിഎഫിന്റെ കൈയ്യില്‍ മറുമരുന്ന്, സിപിഐയ്ക്കും ആശ്വസിക്കാം
നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ഇനിയും ശേഷിക്കുന്നുണ്ട്. സീറ്റ് വിഭജനമോ സ്ഥാനാര്‍ത്ഥി നിര്‍ണയമോ ഒന്നും ചര്‍ച്ചയാകേണ്ട സമയമായിട്ടില്ല. എന്നാലും എല്‍ഡിഎഫിലെ സീറ്റുകളെ ചൊല്ലി ഇപ്പോള്‍ തന്നെ തര്‍ക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
എന്‍സിപിയെ പിളര്‍ത്താന്‍ കോണ്‍ഗ്രസ്, താരിഖ് അന്‍വറിന്റെ നീക്കം, കാപ്പന്‍ രണ്ടും കല്‍പ്പിച്ച്!!
സീറ്റ് വിഭജനം സംബന്ധിച്ച് കാര്യമായ തര്‍ക്കങ്ങള്‍ സാധാരണഗതിയില്‍ പതിവില്ലാത്തതാണ്. എന്നാല്‍ ജോസ് കെ മാണിയുടെ വരോടെ അതും ശക്തമായി. പാലാ സീറ്റിനെ ചൊല്ലി മാണി വിഭാഗവും എന്‍സിപിയിലെ മാണി സി കാപ്പന്‍ വിഭാഗവും തമ്മിലാണ് വടംവലി. കാപ്പന്റെ നേതൃത്വത്തില്‍ ഔദ്യോഗിക എന്‍സിപി യുഡിഎഫിലേക്ക് പോയേക്കുമെന്നാണ് മാധ്യമ വാര്‍ത്തകള്‍. എന്തൊക്കെ ആണ് അതിലെ സാധ്യതകള്‍ എന്നത് പരിശോധിക്കാം...
വാര്‍ത്തകള്‍ വന്നു
മാണി സി കാപ്പനും എന്‍സിപിയും യുഡിഎഫിലേക്ക് എന്ന് വാര്‍ത്തകള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുകയാണ്. കാപ്പന്‍ പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പിജെ ജോസഫ് വരെ പ്രഖ്യാപിച്ചു. മുന്‍ എന്‍സിപി നേതാവും ഇപ്പോള്‍ കേരളത്തിലെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയും ആയ താരീഖ് അന്‍വറിന്റെ നേതൃത്വത്തില്‍ മുന്നണി മാറ്റത്തിന് കളമൊരുങ്ങി എന്നാണ് വാര്‍ത്തകള്‍.
കാപ്പന്‍ പ്രതികരിച്ചു
വാര്‍ത്തകള്‍ വന്ന് നിറഞ്ഞതിന് ശേഷമാണ് മാണി സി കാപ്പന്‍ ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്. എല്‍ഡിഎഫ് വിട്ട് എങ്ങോട്ടുമില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും പാലാ സീറ്റില്‍ വിട്ടുവീഴ്ചയില്ലെന്ന് ഉറപ്പിച്ച് പറയുന്നുണ്ട്. സ്വന്തം പാര്‍ട്ടിയ്ക്കുള്ളിലെ അഭിപ്രായ ഭിന്നതകളെ കുറിച്ചുള്ള സൂചനയും കാപ്പന്‍ തന്നെ നല്‍കുന്നു.
സിപിഎമ്മിന് മുന്നറിയിപ്പ്
പാലാ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ആവര്‍ത്തിച്ച് പറയുന്നത് സിപിഎമ്മിനുള്ള മുന്നറിയിപ്പാണ്. പാലായില്‍ കൈ വച്ചാല്‍ താന്‍ മുന്നണി വിടുമെന്ന് തന്നെയാണ് ആ മുന്നറിയിപ്പ്. ഇക്കാര്യത്തില്‍ ദേശീയ നേതൃത്വത്തിന്റെ പിന്തുണ മാണി സി കാപ്പന്‍ ആദ്യമേ സംഘടിപ്പിച്ചുവച്ചിട്ടുണ്ട്.
പവാറിന് അറിയാത്ത കേരളം
ദേശീയ അധ്യക്ഷന്‍ ആണെങ്കിലും കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ ശരദ് പവാറിന് എത്രത്തോളം ബോധ്യമുണ്ട് എന്നതിലും സംശയമുണ്ട്. മൂന്ന് സീറ്റുകളാണ് നിലവില്‍ എന്‍സിപിയ്ക്ക് കേരളത്തിലുള്ളത്. പക്ഷേ, ഒരുപാര്‍ട്ടിയെന്ന നിലയില്‍ ഒറ്റയ്‌ക്കൊരു സ്ഥാനാര്‍ത്ഥിയെ ജയിപ്പിച്ചെടുക്കാനുള്ള ശേഷിയൊന്നും കേരളത്തില്‍ എന്‍സിപിയ്ക്കില്ല. ശക്തമായ പ്രവര്‍ത്തക അടിത്തറയും അവകാശപ്പെടാനില്ല.
നിലവിലെ സാഹചര്യം
കേരളത്തിലെ നിലവിലെ സാഹചര്യം എല്‍ഡിഎഫിന് അനുകൂലമാണ് എന്നൊരു പ്രചാരണമുണ്ട്. എന്നാല്‍ അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഭരണമാറ്റമെന്നത് കേരള രാഷ്ട്രീയത്തിന്റെ സ്വഭാവമാണെന്ന വിശ്വാസത്തിലാണ് യുഡിഎഫ് ഉള്ളത്. അതിനെ വിശ്വാസത്തിലെടുത്താണ് കാപ്പന്റേയും നീക്കങ്ങള്‍ എന്ന് വിലയിരുത്തേണ്ടി വരും.
കാപ്പന്റെ തന്ത്രം
യുഡിഎഫുമായുള്ള ചർച്ചകൾ ഒരു വഴിയ്ക്ക് കൊണ്ടുപോകുന്പോൾ തന്നെ, പാലാ സീറ്റ് എൽഡിഎഫിൽ നിലനിർത്താനാകുമോ എന്ന തന്ത്രമായിരിക്കും മാണി സി കാപ്പൻ പയറ്റുക. യുഡിഎഫിൽ പോയാൽ കാര്യങ്ങൾ അത്ര എളുപ്പമാകില്ലെന്ന ധാരണ കാപ്പന് തന്നെയുണ്ട്. എന്നാൽ പാലാ അഭിമാന പ്രശ്നവും ആണ്. സീറ്റ് കൈവിട്ടാൽ, യുഡിഎഫിലേക്ക് പോകാൻ സദസന്നദ്ധമായിരിക്കുക എന്നത് മാത്രമാണ് മുന്നിലുള്ള വഴി.
എല്‍ഡിഎഫിന് ലാഭം
മാണി സി കാപ്പന്റെ എന്‍സിപി വേണോ ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് എം വേണോ എന്ന ഒരു ചോദ്യമുയര്‍ന്നാല്‍ എല്‍ഡിഎഫിനും സിപിഎമ്മിനും ഒരു ഉത്തരമേ ഉണ്ടാകൂ. അത് ജോസ് കെ മാണിക്ക് അനുകൂലമായിരിക്കും. കാരമം മദ്യ തിരുവിതാംകൂറില്‍ ഇടതിന് അനുകൂലമായ ഒരു തരംഗം സൃഷ്ടിക്കാന്‍ സാധിച്ചത് ജോസ് കെ മാണിയുടെ വരവോടെയാണ്.
എന്‍സിപി പോയാല്‍
ജോസ് കെ മാണിയും എല്‍ജെഡിയും വന്നതോടെ സീറ്റ് വിഭജനം സിപിമ്മിനും സിപിഐയ്ക്കും നഷ്ടമുണ്ടാക്കുമെന്ന് ഉറപ്പാണ്. ആ നഷ്ടം ഒരുപരിധിവരെ കുറയ്ക്കാന്‍ എന്‍സിപി പോയാല്‍ സാധിക്കുമെന്നതാണ് മെച്ചം. നിലവില്‍ എന്‍സിപി നാല് സീറ്റുകളില്‍ ആണ് എല്‍ഡിഎഫില്‍ മത്സരിക്കുന്നത്. മൊത്തം സീറ്റ് പ്രശ്‌നം തീര്‍ക്കാന്‍ ഇത് മതിയാവില്ലെങ്കിലും താത്കാലിക ആശ്വാസത്തിനുള്ള വഴിയൊരുങ്ങും.
നഷ്ടമൊട്ടുമില്ല
എലത്തൂര്‍, കുട്ടനാട്, പാലാ മണ്ഡലങ്ങളിലാണ് എന്‍സിപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. എലത്തൂരില്‍ ഇടതുമുന്നണിയുടെ ശക്തി തന്നെയാണ് വിജയത്തിന് വഴിവച്ചത്. പാലായില്‍ കേരള കോണ്‍ഗ്രസിലെ ഉള്‍പ്പിരിവുകളും ഇടതുമുന്നണിയുടെ ചിട്ടയോടെയുള്ള പ്രവര്‍ത്തനങ്ങളും ആയിരുനിനു ഉപ തിരഞ്ഞെടുപ്പില്‍ മാണി സി കാപ്പനെ തുണച്ചത്. കുട്ടനാട്ടില്‍ തോമസ് ചാണ്ടിയുടെ വ്യക്തിപ്രഭാവത്തിന് തന്നെ ആയിരുന്നു മുന്‍തൂക്കം. എന്‍സിപി മുന്നണി വിട്ടാല്‍ പോലും മൂന്നില്‍ രണ്ട് സീറ്റുകളിലെങ്കിലും വിജയിക്കാനാകുമെന്ന പ്രതീക്ഷ എല്‍ഡിഎഫിനുണ്ട്.
ശശീന്ദ്രന്‍ പോകില്ല
പാര്‍ട്ടിയുടെ യുഡിഎഫ് പ്രവേശനത്തില്‍ തീരെ താത്പര്യമില്ലാത്ത നേതാവാണ് മന്ത്രി എകെ ശശീന്ദ്രന്‍. വന്‍ വിവാദത്തില്‍ പെട്ടപ്പോഴും ശശീന്ദ്രനെ സംരക്ഷിച്ചത് സിപിഎം ആയിരുന്നു. യുഡിഎഫില്‍ പോയാല്‍ ഇപ്പോഴുള്ള സീറ്റുകള്‍ പോലും വിജയിക്കാന്‍ പറ്റിയേക്കില്ലെന്ന ആശങ്കയും ശശീന്ദ്രനുണ്ട്. അതുകൊണ്ട് തന്നെ എന്‍സിപി മുന്നണി മാറ്റത്തിന് തീരുമാനമെടുത്താല്‍ ശശീന്ദ്രന്‍ പാര്‍ട്ടി പിളര്‍ത്താനാണ് സാധ്യത കൂടുതല്‍.
സിപിഐയ്ക്ക് അല്‍പം ആശ്വസിക്കാം
മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐയ്ക്ക് സീറ്റുകള്‍ വിട്ടുകൊടുക്കുന്നതില്‍ കടുത്ത എതിര്‍പ്പുണ്ട്. എന്നാല്‍ എന്‍സിപി മുന്നണി വിട്ടാല്‍, ചില സീറ്റുകളുടെ കാര്യത്തില്‍ സിപിഐയോട് വിട്ടുവീഴ്ച ചെയ്യാന്‍ സിപിഎം തയ്യാറായേക്കും. കേരള കോണ്‍ഗ്രസ് എമ്മിന്റെ രാജ്യസഭ സീറ്റിന്റെ കാര്യത്തില്‍ പോലും ചില വിട്ടുവീഴ്ചകള്‍ക്കുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ല.
ചെന്നിത്തലയ്ക്ക് സേഫ് മണ്ഡലം... ഹരിപ്പാടിനേക്കാള്‍ സുരക്ഷിതം ചങ്ങനാശ്ശേരി; ജോസഫ് അയഞ്ഞാല്‍ സാധ്യത