കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാബ്രി വീണ്ടും വരുമോ?

  • By Soorya Chandran
Google Oneindia Malayalam News

റാബ്രി ദേവി എന്ന സ്ത്രീയെ 1997 വരെ അധികം ആര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ ഒറ്റ ദിവസം കൊണ്ട് അവര്‍ രാജ്യം മുഴുവന്‍ അറിയപ്പെടുന്ന ഒരു വ്യക്തിയായി. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി.

അതെ, 1997 ല്‍ ബീഹാറിന്റെ മുഖ്യമന്ത്രിയായ റാബ്രി ദേവി. കാലിത്തീറ്റ കുംഭകോണകേസില്‍ അറസ്റ്റിലായപ്പോഴാണ് ലാലുപ്രസാദ് യാദവ് തന്റെ മുഖ്യമന്ത്രി കസേര സുരക്ഷിതമായി ഭാര്യയായ റാബ്രിയുടെ കൈകളില്‍ ഏല്‍പിച്ചത്. ജയിലില്‍ പോയാലുംഅധികാരത്തിന്റെ ചരടുകള്‍ തന്റെ കയ്യില്‍ നിന്ന് വിട്ടുപോകരുതെന്ന് ലാലു പ്രസാദ് യാദവിന് നിര്‍ബന്ധമുണ്ടായിരുന്നു.

Rabri Devi

ഇപ്പോഴിതാ പഴയ ഭൂതം വീണ്ടും വന്നിരിക്കുന്നു. കാലിത്തീറ്റ കുംഭകോണ കേസ്. ലാലു കുറ്റക്കാരനെന്ന് കോടതി വിധിയെഴുതുകയും ചെയ്തു. ശിക്ഷയും ഉറപ്പായി. എംപി സ്ഥാനം നഷ്ടപ്പെട്ടു. പക്ഷേ പാര്‍ട്ടിയില്‍ അധികാരം നിലനിര്‍ത്താന്‍ ലാലു വീണ്ടും റാബ്രിയെ തന്നെ രംഗത്തിറക്കുമോ?

കാര്യങ്ങള്‍ പണ്ടത്തെ പോലെ അല്ല ഇപ്പോള്‍. അന്ന് സംസ്ഥാന ഭരണം കയ്യിലുണ്ടായിരുന്നു. കേന്ദ്രത്തില്‍ നല്ല പിടിപാടും. ഇപ്പോള്‍ സംസ്ഥാനത്ത് അത്ര സുരക്ഷിതമല്ല ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനത ദള്‍. എങ്കിലും ലാലു പ്രസാദിനെ കോടതി കുറ്റക്കാരനെന്ന് വിളിച്ച നിമിഷം മുതല്‍ എല്ലാവരുടേയും കണ്ണുകള്‍ റാബ്രി ദേവിയിലാണ്.

1997 ല്‍ മാത്രമല്ല, മൊത്തം മൂന്ന് തവണ റാബ്രി ദേവി ലാലു പ്രസാദിന് വേണ്ടി ബീഹാറിന്റെ ഭരണം കയ്യാളിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കുമോ എന്ന ചോദ്യം റാബ്രിക്ക് നേരെ ഉയര്‍ന്നു കഴിഞ്ഞു. അതിനെക്കുറിച്ചെല്ലാം മറന്നോളൂ, അക്കാര്യം പിന്നീട് തീരുമാനിക്കാനുള്ളതാണ് എന്നാണ് റാബ്രി ഇതിനോട് പ്രതികരിച്ചത്.

എന്നാല്‍ പാര്‍ട്ടിക്ക് നേതൃത്വ പ്രശ്‌നം ഒന്നും ഉണ്ടാകില്ലെന്നാണ് ആര്‍ജെഡി നേതാക്കള്‍ പറയുന്നത്. നേതാവ് മാത്രമേ ജയിലില്‍ പോകുന്നുള്ളു, നേതൃത്വം നഷ്ടപ്പെടുന്നില്ല എന്നാണ് അവരുടെ പക്ഷം. മിക്ക നേതാക്കളും റാബ്രി ദേവി പാര്‍ട്ടിയുടെ സാരഥ്യം ഏറ്റെടുക്കണമെന്നാണ് പരസ്യമായി ആവശ്യപ്പെടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മികച്ച നേതൃത്വം പാര്‍ട്ടിക്ക് അനിവാര്യവുമാണ്.

2000 ലെ അസംബ്ലി തിരഞ്ഞെടുപ്പ് ഫലത്തിന് സമാനമാകും ഇത്തവണത്തെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് എന്ന ശുഭാപ്തി വിശ്വാസത്തിലാണ് പല നേതാക്കന്‍മാരും. 2000 ല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി ആര്‍ജെഡി ആയിരുന്നു. റാബ്രി ദേവിയാണ് അന്ന് മുഖ്യമന്ത്രി ആയതും.

അടുത്തിടെ ആര്‍ജെഡി നടത്തിയ പരിവര്‍ത്തന്‍ യാത്രയിലൂടെ തന്റെ മക്കളായ തേജസ്വിയേയും തേജ് പ്രതാപിനേയും ലാലു പ്രസാദ് യാദവ് രാഷ്ട്രീയത്തില്‍ ഇറക്കിയിരുന്നു. രണ്ട് പേരും ഇപ്പോള്‍ പാര്‍ട്ടിയുടെ യുവജന വിഭാഗത്തിന്റെ അമരക്കാരാണ്. പക്ഷേ ഈ സാഹചര്യത്തില്‍ മക്കളില്‍ ആരെയെങ്കിലും നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ സാധ്യതയില്ലെന്നാണ് ശ്രുതി. അനുഭവപരിചയം ഇല്ലാത്ത കുട്ടികളെ പാര്‍ട്ടിയുടെ തലപ്പത്ത് പ്രതിഷ്ഠിക്കുന്നതില്‍ മറ്റ് നേതാക്കള്‍ക്കും താത്പര്യമില്ല.

എന്നാല്‍ റാബ്രി ദേവിയെ പാര്‍ട്ടിക്കുള്ളില്‍ പലര്‍ക്കും തീരെ താത്പര്യമില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ലാലു കുടംബത്തിന് പുറത്ത് നിന്ന് ആരെങ്കിലും നേതൃസ്ഥാനം ഏറ്റെടുക്കണമെന്നാണ് ഭൂരിപക്ഷത്തിന്റെ ഉള്ളില്‍ എന്നും വിലയിരുത്തലുകള്‍ ഉണ്ട്.

English summary
The RJD is in a crisis similer to 1997, when Lalu Prasad Yadav arrested first time for the fodder scam. Then he simply handed over th chief ministership to his wife Rabri Devi. Now he is not having power. But he may ask her to lead the party from out side.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X