മുഖ്യമന്ത്രി സ്ഥാനത്തേക്ക് രാഹുൽ! ചർച്ച വീണ്ടും കൊഴുക്കുന്നു... ഉമ്മന്‍ ചാണ്ടി വന്നാല്‍ ഇങ്ങനേയും ആവശ്യമുയരും!
എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ കേരളത്തില്‍ ക്യാമ്പ് ചെയ്ത് തയ്യാറാക്കിയ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് കൈമാറിക്കഴിഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകുമെന്ന് തീരുമാനിച്ചിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
എന്നാല്‍ രാഹുല്‍ ഗാന്ധിയോട് കേരളത്തിലെ രാഷ്ട്രീയത്തില്‍ കുറച്ച് കൂടി ശ്രദ്ധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി സോണിയ ഗാന്ധി തന്നെ ഇടപെടണം എന്നും പറഞ്ഞിട്ടുണ്ട്. ഇത് കൂടാതെ ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെയുള്ള നേതാക്കള്‍ കേരളത്തില്‍ സജീവമാകണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതൊക്കെ കേരളത്തിലെ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന ചോദ്യത്തിലേക്കാണ് എത്തിക്കുന്നത്.
അന്ന് സംഭവിച്ചത്
ലോക്സഭ തിരഞ്ഞെടുപ്പ് വേളയില്‍ കേരളത്തില്‍ സീറ്റ് നിര്‍ണയത്തില്‍ ഗ്രൂപ്പ് തര്‍ക്കം കൊടുമ്പിരിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ രാഹുല്‍ ഗാന്ധിയെ കേരളത്തില്‍ മത്സരിപ്പിക്കാനുള്ള നീക്കം നടത്തിയത്. ദേശീയ തലത്തില്‍ വലിയ പ്രാധാന്യവും ദക്ഷിണേന്ത്യയില്‍ വന്‍ വിജയവും പ്രതീക്ഷിച്ചാണ് രാഹുല്‍ അങ്ങനെ കേരളത്തില്‍ മത്സരിച്ചത്.
പ്രതികൂലമായി
ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായ തരംഗമുണ്ടാകുമെന്ന പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി. വയനാട്ടില്‍ കൂടി മത്സരിച്ചതോടെ സ്ഥിരം മണ്ഡലമായ അമേഠിയില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടു. ദക്ഷിണേന്ത്യയില്‍ വലിയ മാറ്റം പ്രതീക്ഷച്ചതും അസ്ഥാനത്തായി. എന്നാല്‍ കേരളത്തില്‍ യുഡിഎഫ് തരംഗമുണ്ടാക്കാന്‍ രാഹുലിന്റെ സാന്നിധ്യം കൊണ്ട് സാധിച്ചു.
വീണ്ടും രാഹുല്‍
കേരള രാഷ്ട്രീയത്തില്‍ രാഹുല്‍ ഗാന്ധി കൂടുതല്‍ സജീവമായി ഇടപടണം എന്നാണ് താരീഖ് അന്‍വറിന്‍രെ റിപ്പോര്‍ട്ടില്‍ പറയുന്നത്. വയനാട് എംപി എന്ന നിലയില്‍ കേരളത്തിലെ രാഷ്ട്രീയത്തില്‍ ഇടപെടാനുള്ള ഉത്തരവാദിത്തം രാഹുല്‍ ഗാന്ധിയ്ക്കുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ അത്തരം ഇടപെടലുകള്‍ കേരളത്തിലെ നേതൃത്വം താത്പര്യപ്പെടുന്നില്ല എന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്.
ഉമ്മന്‍ ചാണ്ടി വരണം
ഉമ്മന്‍ ചാണ്ടി വീണ്ടും സജീവമാകണം എന്ന കാര്യവും എഐസിസി ജനറല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലുണ്ട്. ഇത് ഘടകകക്ഷികളും കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗം നേതാക്കളും ആവശ്യപ്പെട്ട ഒന്നായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തില്‍ രമേശ് ചെന്നിത്തലയ്ക്ക് ഒരു വെല്ലുവിളി സൃഷ്ടിച്ചുകൊണ്ടായിരിക്കും ഉമ്മന്‍ ചാണ്ടി എത്തുക.
പോര് മുറുകും
കേരളത്തില്‍ നേതൃമാറ്റം എന്നത് ഹൈക്കമാന്‍ഡിന്‍രെ പരിഗണനയിലേ ഇല്ലെന്ന് വ്യക്തമായി കഴിഞ്ഞു. കൂട്ടായ നേതൃത്വം യുഡിഎഫിനെ നയിക്കുമെന്ന് പറയുമ്പോള്‍, ഗ്രൂപ്പ് പോരിനെ അതിന്റെ വഴിയ്ക്ക് വിടാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചു എന്നും കരുതേണ്ടി വരും. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സ്ഥിതി എന്താകുമെന്ന് കണ്ടറിയേണ്ടിവരും.
രാഹുലിനെ ഇറക്കുമോ
ലോക്സഭയില്‍ വയനാട് സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ഒടുവില്‍ രാഹുല്‍ ഗാന്ധിയെ കേരളത്തില്‍ നിന്ന് മത്സരിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് വരെ എത്തിച്ചത് എന്നാണ് അണിയ സംസാരം. കേരളത്തിലെ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന തര്‍ക്കവും ഒടുവില്‍ രാഹുല്‍ ഗാന്ധിയില്‍ എത്തി നില്‍ക്കുമോ എന്നാണ് ചിലരുടെ പരിഹാസം.
എംപിമാര്‍ മത്സരിക്കില്ലേ
ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കില്ലെന്നാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം. അങ്ങനെയെങ്കില്‍ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉണ്ടാവില്ലല്ലോ എന്നും ചിലരുടെ പരിഹാസമുണ്ട്. എന്തായാലും നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കുപ്പായം തയ്യാറാക്കിയിരുന്ന ചിലര്‍ക്ക് ഇത് വലിയ തിരിച്ചടി തന്നെ ആയിരിക്കുമെന്ന് ഉറപ്പാണ്.
കണക്കുകള്‍ പ്രതികൂലം
താരീഖ് അന്‍വര്‍ സോണിയ ഗാന്ധിയ്ക്ക് നല്കിയ കണക്കില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വോട്ട് വ്യത്യാസം വെറും 0.9 ശതമാനത്തിന്റെ മാത്രമാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് രണ്ട് ശതമാനത്തില്‍ ഏറെയാണ്. മാത്രമല്ല, രാഷ്ട്രീയ വോട്ടുകളായി കണക്കാക്കുന്ന ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് മൃഗീയ ഭൂരിപക്ഷമാണ് ഇത്തവണ ഉള്ളത്.
ആളെ കൂട്ടണം
മുന്നണിയില്‍ ശക്തരായ പാര്‍ട്ടികള്‍ അധികമില്ലാത്തതും ഇത്തവണ യുഡിഎഫിന് വലിയ പ്രതിസന്ധിയാണ്. ഇത് മറികടക്കാനാണ് എന്‍സിപിയേയും മറ്റ് കേരള കോണ്‍ഗ്രസ് പാര്‍ട്ടികളേയും മുന്നണിയില്‍ എടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തന്നെ ശ്രമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിലൊന്നും അന്തിമ തീരുമാനവും ഇതുവരെ ആയിട്ടില്ല.
അങ്ങനെയൊരു കത്തില്ലേ...
മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കില്ലെന്ന് ഉറപ്പായതോടെ എംഎം ഹസ്സനെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കണം എന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്ത് എത്തിയിരുന്നു. ഹൈക്കമാന്‍ഡിന് കത്തും നല്‍കിയിരുന്നു. എന്നാല്‍ അങ്ങനെയൊരു കത്തേയില്ലെന്നാണ് താരീഫ് അന്‍വര്‍ പറയുന്നത്. അതിനര്‍ത്ഥം, ഗ്രൂപ്പ് പോരിന്റെ പേരില്‍ ആരേയും മാറ്റി നിര്‍ത്താന്‍ ഹൈക്കമാന്‍ഡ് ഉദ്ദേശിക്കുന്നില്ല എന്ന് കൂടിയാണ്.