അർജൻറീന ബ്രസീലിനെ 2- 1ന് പറപ്പിച്ചുവിട്ടു... മലപ്പുറത്തെ ഫാന്‍സുകാര്‍ ഫോമിലായി
മലപ്പുറം: ലോകക്കപ്പ് ഫുട്‌ബോള്‍ ആവേശം കൊടുമ്പിരികൊണ്ടിരിക്കെ മലപ്പുറത്ത് ഫാന്‍സുകളുടെ നേതൃത്വത്തില്‍ വിവിധ മത്സരങ്ങളാണ് നടക്കുന്നത്. ഏറ്റവും കൂടുതല്‍ ആരാധകരുള്ള അര്‍ജന്റീന, ബ്രസീല്‍ ടീമുകള്‍ ലോകകപ്പില്‍ ഫോമിലല്ലെങ്കിലും മലപ്പുറത്തെ ആരാധകര്‍ മികച്ച ഫോമിലാണ്.
ഫാന്‍സുകാര്‍ തമ്മിലുള്ള മത്സരങ്ങളിലെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ തകൃതിയായാണ് നടക്കുന്നത്. മലപ്പുറം കോഡൂര്‍ മൈത്രി നഗറില്‍ ഇന്നലെ അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ മഡ്ഫുട്‌ബോളില്‍ ഏറ്റുമുട്ടിയപ്പോള്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് അര്‍ജന്റീന ഫാന്‍സ് ടീം വിജയിച്ചു.
മഡ്ഫുട്‌ബോള്‍
ലോകകപ്പിലെ ആദ്യമത്സരങ്ങളില്‍തന്നെ ഇരുടീമുകളും നിരാശപ്പെടുത്തയതോടെയാണു ആരാധകര്‍ പരസ്പരം പേര്‍വിളികളും ട്രോളുകളുമായി രംഗത്തിറങ്ങിയത്. ഇതിനെ തുടര്‍ന്നാണു കോഡൂര്‍ മൈത്രി നഗറിലെ വെഗന്‍സ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മഡ്ഫുട്‌ബോള്‍ സംഘടിപ്പിച്ചത്.
മത്സരം ഫാൻസുകാർ തമ്മിൽ
നാട്ടിലെ ഫാന്‍സുകള്‍ തമ്മിലായിരുന്നു മത്സരം. ഇരുവിഭാഗങ്ങളിലും തുല്യകളിക്കാര്‍. കടുത്ത ആരാധകര്‍തന്നെ മത്സരത്തിനിറങ്ങണം. പുറമെനിന്നും കളിക്കാരെ ഇറക്കാന്‍ പാടില്ല, ഇത്തരം നിബന്ധനകള്‍വെച്ചാണു മൈത്രിനഗറിലെ തന്നെ പാടത്ത് ഇന്നലെ വൈകിട്ടു നാലരയോടെ മഡ്ഫുട്‌ബോള്‍ സംഘടിപ്പിച്ചത്. ഇരു ടീമുകളും അവരുടെ ടീമുകളുടെ ജേഴ്‌സി അണിഞ്ഞാണ് മത്സരത്തിനെത്തിയത്.
അര്‍ജന്റീന ഫാന്‍സിന് ജയം
തുടര്‍ന്നു നടന്ന വാശിയേറിയ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് അര്‍ജന്റീന ഫാന്‍സ് വിജയിച്ചത്. സ്ഥിരമായി ഫുട്‌ബോള്‍ കളിക്കുന്നവരും നാട്ടിലെ പ്രവാസികളായ ഫാന്‍സുകാരുംവരെ മത്സരത്തില്‍ പങ്കെടുത്തു.
വാട്സ് ആപ്പിലും കളി
ഇരു ടീമുകളുടേയും പ്രത്യേക വാട്‌സ് ആപ്പ് ഗ്രൂപ്പുകളും നാട്ടില്‍ സജീവമാണ്. ബ്രസീലിനും അര്‍ജന്റീനക്കും പുറമെ സ്‌പെയ്ന്‍, പോര്‍ച്ചുഗല്‍, ജര്‍മനി അടക്കമുള്ള ടീമുകള്‍ക്കു നാട്ടില്‍ ഫാന്‍സുകാരുണ്ടെങ്കിലും കൂടുതല്‍പേരും അര്‍ജന്റീനയും ബ്രസീലുംതന്നെയാണ്. ഇരുവിഭാഗങ്ങളും തമ്മിലുള്ള വാക്ക്‌പോര് മൂര്‍ച്ചിച്ചതോടെയാണ് വെഗന്‍സ ക്ലബ്ബിന്റെ സെക്രട്ടറി ഷൈജുവിന്റെ നേതൃത്വത്തില്‍ ഇത്തരത്തില്‍ മത്സരം സംഘടിപ്പിച്ചത്.
ബ്രസീലും അര്‍ജന്റീനയും
ലോകകപ്പില്‍ ബ്രസീലും അര്‍ജന്റീനയും നേര്‍ക്കുനേര്‍ ഇതുവരെ ഫൈനലില്‍ വന്നിട്ടില്ലെങ്കിലും മലപ്പുറത്തെ തെരുവോരങ്ങളില്ലെല്ലാം ഇടംപിടിച്ച ഫ്‌ളക്‌സ്‌ബോര്‍ഡുകളില്‍ പരസ്പരം മത്സരിക്കുന്നത് ബ്രസീലും അര്‍ജന്റീനയും തമ്മിലാണ്.
കിടിലം ബോർഡുകൾ
മഞ്ഞക്കിളികള്‍ എത്ര ഉയരത്തില്‍ പറന്നാലും അത് നീലാകാശത്തിന് താഴെ മാത്രം...., കാലിടറിയിട്ടുണ്ട്...കരങ്ങള്‍ തളര്‍ന്നിട്ടുണ്ട്...കണ്ണുകള്‍ നിറഞ്ഞിട്ടുണ്ട്...പക്ഷെ കാനറികള്‍ തകര്‍ന്നിട്ടില്ല...ചങ്കാണ് നെയ്മര്‍ ചങ്കിടിപ്പാണ് ബ്രസീല്‍..... മലപ്പുറത്തിന്റെ മണ്ണില്‍ ബ്രസീലും അര്‍ജന്റീനയും നേര്‍ക്കുനേര്‍ ഈരീതിയിലാണ് ഫ്ളക്സ് ബോര്‍ഡിലൂടെ മത്സരിക്കുന്നത്.
ആവേശം വാനോളം
ലോകകപ്പില്‍ മുത്തമിടാനെത്തുന്ന ഫുട്ബോള്‍ ടീമുകളെ മതിമറന്ന് സ്നേഹിക്കുന്ന കാല്‍പന്തുകളി പ്രേമികള്‍ ടീമുകള്‍ക്ക് ഫ്ളക്സുകളുയര്‍ത്തി തങ്ങളുടെ ആവേശം വാനോളമുയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഇഷ്ട ടീമുകളുടെ പരാജയങ്ങള്‍ ഇതുപോലെ തന്നെ ഇവര്‍ക്ക് തിരിച്ചടിയുമാകുന്നു.
ചങ്കാണ് ചങ്കിടിപ്പാണ്
ലോകകപ്പ് ഫുട്ബോള്‍ ടീമുകളുടെ ചിത്രങ്ങള്‍ക്കൊപ്പം തങ്ങളുടെ ചിത്രവും നെഞ്ചിനുളളിലെ ആവേശം അക്ഷരങ്ങളാക്കിയുമാണ് മത്സരിച്ച് ഫാന്‍സുകാര്‍ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ഗ്രാമങ്ങള്‍ തൊട്ട് നഗരങ്ങള്‍ വരെ ലോകകപ്പ് ആവേശം നിറച്ച ഫ്ളക്സ് ബോര്‍ഡുകളാണ് ഉയര്‍ന്നിട്ടുള്ളത്. ജര്‍മ്മനി, പോളണ്ട്, ഇംഗ്ലണ്ട്, സ്പെയിന്‍ തുടങ്ങിയവര്‍ക്കും ഫാന്‍സ് കുറവല്ല.
ആവേശക്കമ്മിറ്റിക്കാർ
ആവേശം നിറക്കുന്ന വാചകങ്ങളാണ് ബോര്‍ഡുകളില്‍ നിറഞ്ഞിട്ടുള്ളത്. ഓരോ ടീമുകളുടേയും തോല്‍വി വരുമ്പോള്‍ ഇവര്‍ ഫ്‌ളക്‌സ്‌ബോര്‍ഡകളില്‍എഴുതിയ വാക്കുകളും അവയുടെ ഫോട്ടോയും ട്രോളുകളാക്കി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കാനും എതിര്‍ഫാന്‍സുകാര്‍ സജീവമാണ്.
ഇതാ ചില സാംപിളുകൾ
ഒരുങ്ങി വന്നാല്‍ ഒതുങ്ങി നിന്നോണം അല്ലെങ്കില്‍ ഒരുങ്ങി വരും ഒതുക്കി നിര്‍ത്താന്‍.. എന്ന് അര്‍ജന്റീന പറയുമ്പോള്‍, കാലം ആശാനെന്ന് പേരിട്ട് വിളിച്ച മാനേജര്‍ ടിറ്റയും കൂട്ടരും ചങ്ങലക്കെട്ടഴിച്ച് വരുന്നു പടകൂറ്റന്‍ പട ബ്രസീല്‍... എതിര്‍ ടീമുകളെ അക്ഷരങ്ങള്‍ കൊണ്ട് ചാട്ടുളിയെറിഞ്ഞ് ഒളിഞ്ഞും തെളിഞ്ഞും മുറിവേല്‍പ്പിക്കാനും ഫാന്‍സുകാര്‍ മത്സരിക്കുന്നു.
രസികൻ കാഴ്ചകൾ
ടീമുകളുടെ ജെഴ്സിയുടെ നിറം തന്നെ ബോര്‍ഡുകള്‍ക്ക് നല്‍കിയും ലോക രാജ്യങ്ങളുടെ കൊടിയുയര്‍ത്തിയും ഇവര്‍ ആവേശമുയര്‍ത്തിയത്. മലപ്പുറം കോഡൂര്‍ മൈത്രി നഗറില്‍ നടന്ന അര്‍ജന്റീന-ബ്രസീല്‍ മഡ്ഫുട്‌ബോള്‍ മത്സത്തിലെ കൂടുതൽ ചിത്രങ്ങൾ കാണാം.