ഗള്‍ഫിലെ ജോലി കളഞ്ഞ് കളി കാണാൻ നാട്ടിലെത്തിയ നാസര്‍, വിവാഹം അർജന്റീനക്ക് സമര്‍പ്പിച്ച ഇര്‍ഷാദ്!!
Recommended Video
മലപ്പുറം: ഫുട്ബോളിലെ നെഞ്ചേറ്റുന്ന മലപ്പുറത്തുകാര്‍ക്ക് പണ്ടുകാലംമുതലെ ഫുട്ബോള്‍ ഒരു ആവേശമാണ്. കേരളത്തില്‍മാത്രമല്ല, ഇതര സംസ്ഥാനങ്ങളില്‍വരെ ഫുട്ബോള്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ ഇവിടങ്ങളില്‍ മലപ്പുറത്തുകാരുടെ വലിയൊരു പട തന്നെയുണ്ടാകും.
ഈആവേശം ഇതുവരെ ഒട്ടുംചോര്‍ന്നിട്ടില്ലെന്ന് മാത്രമാണു ന്യൂജനറേഷന്റെ ഫുട്ബോള്‍ ആവേശങ്ങള്‍ ഫുട്ബോള്‍ ഭ്രാന്തായിവരെ ചിത്രീകരിക്കപ്പെടുകയാണ്. എന്നാല്‍ മറ്റുള്ളവര്‍ ഫുട്ബോള്‍ ഭ്രാന്താണെന്നു പറഞ്ഞു ഇവരെ കളിയാക്കുമെങ്കിലും ഇവിടുത്തെ ഫുട്ബോള്‍ പ്രേമികള്‍ക്കിതൊന്നും ഭ്രാന്തല്ല, ആവേശവും ഫുട്ബോള്‍ കമ്പവും മാത്രമാണ്.
ജോലി കളഞ്ഞ് ലോകകപ്പ് കാണാനെത്തി
അവന് ഫുട്ബോള്‍ഭ്രാന്താണ്, അല്ലാതെ എന്താണ് ജോലി കളഞ്ഞ് കളികണാന്‍ വന്നിരിക്കുന്നു, നാട്ടുകാരും വീട്ടുകാരും മലപ്പുറം കോട്ടക്കല്‍ കാവതികളം സ്വദേശി പാറപ്പുറം നാസറിനെ കുറിച്ചുപറയുന്നതാണിത്. സൗദിയിലെ തന്റെ ജോലി കളഞ്ഞാണ് ഈ വര്‍ഷത്തെ ലോകക്കപ്പ് കാണാനായി നാസര്‍ നാട്ടിലെത്തിയത്.
കടുത്ത അറജന്റീനയുടെയും മെസിയുടെയും ആരധകനായ നാസര്‍ സൗദിയില്‍ ആകുമ്പോള്‍ തന്റെ ഇഷ്ട ടീമിന്റെ കളി കാണാന്‍ വേണ്ടി അറബിയോട് ലീവ് ചോദിച്ചപ്പോള്‍ ലീവ് തരില്ല എന്ന് പറഞ്ഞപ്പോള്‍ വിസ ക്യാന്‍സല്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. അര്‍ജന്റീനയെ കുറിച്ച് എന്ത് തന്നെ ചോദിച്ചാലും അര്‍ജന്റീനക്കാര്‍ക്ക് പോലും അറിയാത്തത് നാസറിന് അറിയാമെന്നാണു നാട്ടുകാര്‍വരെ പറയുന്നത്.
അർജന്റീനയുടെ ആരാധകൻ
ബാറ്റിസ്റ്റിയൂട്ട, മറഡോണ, ഗോയ്ക്കേസിയ, മെസി എന്നിവരാണ് ഇഷ്ട താരങ്ങള്‍. നാസര്‍ ജനിച്ച ശേഷം അര്‍ജന്റീന ലോകക്കപ്പ് നേടിയിട്ടില്ലെങ്കിലും 1978ലേയും 1986ലേയും അര്‍ജന്റീനയുടെ എല്ലാ കളികളും വിഡിയോ കാസറ്റില്‍ റക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ച് വച്ചിരുന്നു. പിന്നീട് അതെല്ലാം മെമ്മറിയിലേക്ക് മാറ്റി.
മികച്ച ഫുട്ബോള്‍ കളിക്കാരനും കൂടിയാണ് നാസര്‍. ജിദ്ദയിലും നാട്ടിലും അറിയപ്പെടുന്ന കളികാരനാണ്. തന്റെ ഇഷ്ട ടീമായ അര്‍ജന്റീന ദുര്‍ബലരായ ഐസ്ലാന്‍ഡിനെതിരെ നല്ലൊരു മത്സരം കാഴ്ച്ച വെച്ചില്ല.മെസിക്കും വേണ്ടത്ര തിളങ്ങാനായില്ല. എങ്കിലും പ്രതീക്ഷയോടെ തിരിച്ചു വരും എന്നാണ് നാസര്‍ പറയുന്നത്. 1986ലം ലോകക്കപ്പില്‍ അറജന്റീനയുടെ ആദ്യ മത്സരവും സമനിലയിലായിരുന്ന തുടക്കും.
നാസറിന് ജോലി ഓഫറും കിട്ടി
അതുപോലെ ഇക്കുറിയും അര്‍ജന്റീന കപ്പു നേടുമെന്ന് ഉറപ്പിച്ച് പറയുന്നു. നാസര്‍ ലോകക്കപ്പ് കഴിഞ്ഞ ശേഷം പ്രവാസ ജീവിതം വേണോ അതോ തന്റെ പഴയ തൊഴിലായ ഓട്ടോറിക്ഷ ഓടിക്കുന്ന ജോലി വേണമോ എന്ന് തീരുമാനിക്കും. ഇതല്ല ഇതിലും വലിയ രസം ലോകകപ്പ് കാണാനായി ജോലിവേണ്ടെന്നുവെച്ച് നാട്ടിലെത്തിയ നാസറിന് ഖത്തറില്‍ ജോലിവാഗ്ദാനം ചെയ്ത് മറ്റൊരു അര്‍ജന്റീനിയുടെ ആരാധാകനും രംഗത്തുവന്നു.
കളികാണാന്‍വേണ്ടി മാത്രം സൗദിയിലെ ജോലിവേണ്ടെന്നുവെച്ച വിവരം അറിഞ്ഞതിനെ തുടര്‍ന്നാണു മറ്റൊരു പ്രവാസി ജോലി വാഗ്ദാനംചെയ്ത് രംഗത്തുവന്നത്. ഖത്തറിലെ വ്യവസായിയായ മലപ്പുറം സ്വദേശി റഹൂഫാണ് തന്റെ സ്വന്തംകടയിലേക്ക് ജോലിചെയ്യാന്‍ നാസറിനെ ക്ഷണിച്ചത്. ലോകകപ്പ് ഫുട്ബോള്‍ കഴിഞ്ഞ ശേഷം തീരുമാനമെടുക്കുമെന്നാണു ഇതിന് നാസര്‍ മറുപടി പറഞ്ഞത്. നാസറിനുപുറമെ മലപ്പുറം ജില്ലയില്‍ പലരും ജോലി അവധിയെടുത്ത് ലോകകപ്പ് മത്സരം കാണാന്‍ നാട്ടിലെത്തിയിട്ടുണ്ട്.
വിവാഹം ഇഷ്ട ടീമിന് സമര്‍പ്പണം
ഫുട്ബോള്‍ ആരാധന നമ്മള് പലവിധത്തില്‍ കണ്ടിട്ടുണ്ട്. പന്ത് കളിയെ ജീവന് തുല്ല്യം സ്നേഹിക്കുന്ന മലപ്പുറത്തുകാരുടെ കഥയും നമ്മള് കേട്ടിട്ടുണ്ട്. മലപ്പുറത്തിന്റെ ഫുട്ബോള്‍ സ്നേഹത്തിന്റെ വേറിട്ട ഉദാഹരണമാണ് അര്‍ജന്റീനന്‍ ആരാധകനായ ഇര്‍ഷാദ്. തന്റെ കല്ല്യാണം തന്നെ ഇഷ്ട ടീമിന് സമര്‍പ്പിച്ചിരിക്കുകയാണ് ഈ വൈലത്തൂര്‍ സ്വദേശി.
ഇര്‍ഷാദ് മണിയറ ഒരുക്കിയിരിക്കുന്നത് അര്‍ജന്റീനന്‍ പതാകയുടെ നിറത്തിലാണ്. റൂമിലെ കര്‍ട്ടനും ബെഡ്ഷീറ്റുമെല്ലാം വെള്ളയും നീലയും നിറത്തില്‍. മുറി മുഴുവന്‍ അര്‍ജന്റീനന്‍ ഫുട്ബോള്‍ അസോസിയേഷന്റെ ലോഗോയുമുണ്ട്. ഇഷ്ടതാരം മെസ്സിയുടെ നമ്പറായ പത്താം നമ്പര്‍ ജഴ്സിയില്‍ ഇര്‍ഷാദിന്റെയും സഹധര്‍മിണി മുഹ്സിനയുടെയും പേരച്ചടിച്ച് അലങ്കാരമായി ഒരുക്കുകയും ചെയ്തിട്ടുണ്ട്.
മണിയറ ഫോട്ടോ വൈറൽ
അര്‍ജന്റീന ഫുട്ബോള്‍ ഫാന്‍സ് കേരള എന്ന ഫേസ്ബുക്ക് പേജിലാണ് ഇര്‍ഷാദിന്റെ മണിയറ ഫോട്ടോ വന്നത്. ഇര്‍ഷാദിന് ആശംസയര്‍പ്പിച്ച് ആരാധകര്‍ നിരവധി കമന്റും രേഖപ്പെടുത്തിയിട്ടുണ്ട്. കടുത്ത ജര്‍മന്‍ ആരാധകനും വൈലത്തൂര്‍ സ്വദേശിയുമായ അഷ്റഫും തന്റെ വിവാഹം ഇഷ്ട ടീമിന് തന്നെയാണ് സമര്‍പ്പിച്ചത്. വധു ആഷിഫ വരന്റെ വീട്ടിലേക്ക് വലതുകാല്‍വച്ചുക കയറാന്‍ കാറില്‍നിന്നിറങ്ങുകയാണ്.
പത്താം നമ്പര്‍ ജഴ്സിയിട്ട ഓസില്‍ എന്നൊരാള്‍ ഓടിവന്ന് കയ്യില്‍ ഒരു ജര്‍മന്‍ പതാക പിടിപ്പിക്കുന്നു. ഒരു ജര്‍മന്‍ മാര്‍ച്ച് പാസ്റ്റ് പോലെ കല്യാണസംഘം വീട്ടിലേക്ക് നടന്നു. ആഷിഫയുടെ ആദ്യ അന്തംവിടല് അവിടെയുണ്ടായി. കല്യാണച്ചെക്കന്റെ വീട്ടില്‍ വന്നവര്‍ക്കെല്ലാം പത്താം നമ്പര്‍ ജഴ്സി. എല്ലാവരുടെയും പേര് ഓസില്‍.
ജർമനിക്കുമുണ്ട് ഇത്തരം ഫാൻസ്
ആഷിഫയുടെ രണ്ടാമത്തെ ഞെട്ടല്‍ അവിടെ. വീട്ടിലെ മണിയറയിലെത്തിയതോടെ അന്തംവിടല് ബോധക്കേടിലെത്തി. മണിയറയ്ക്കു മുഴുവന്‍ ജര്‍മന്‍ പതാകയുടെ നിറം, കിടക്കവിരിയും തലയിണയും എന്തിന് കട്ടില്‍ച്ചുവട്ടിലെ വിവാര്‍ ചെരിപ്പുവരെ ജര്‍മന്‍ പതാക. കൂടാതെ ചുമരില്‍ രണ്ട് ജര്‍മന്‍ ജഴ്സികള്‍ വരച്ചുവച്ചിരിക്കുന്നു. അതില്‍ പത്താം നമ്പര്‍ ആഷിഫ, പതിനൊന്നാം നമ്പര്‍ അഷ്റഫ്.
കല്യാണമുറപ്പിക്കല്‍ കഴിഞ്ഞ് ഗള്‍ഫില്‍പ്പോയ അഷ്റഫ് അവിടെയിരുന്നു കാര്യങ്ങളെല്ലാം പ്ലാന്‍ ചെയ്തു. കല്യാണക്കുറി പോലും ഓസിലിന്റെ ചിത്രമുള്ളതാക്കി. മണിയറയുടെ ഛായാഗ്രഹണം അനിയന് ഗഫൂര്‍ വകയായിരുന്നു. ആഘോഷ കമ്മിറ്റിയായി കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ജര്‍മന്‍ ആരാധകരും. എന്തായാലും ഒരു സര്‍പ്രൈസുണ്ടെന്ന് കല്യാണത്തലേന്ന് അഷ്റഫ് വിളിച്ചുപറഞ്ഞപ്പോള്‍ ആഷിഫ ഇത്രയും പ്രതീക്ഷിച്ചു കാണില്ല.
ആരവങ്ങള്‍ക്കിടെ വാതുവെപ്പുംസജീവം
റഷ്യയില്‍ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ ക്ലബ്ബുകള്‍ കേന്ദ്രീകരിച്ചും, മറ്റും അനധികൃത വാതുവെപ്പ് സംഘങ്ങളും പിടിമുറുക്കുകയാണ്. അര്‍ജന്റീന, ബ്രസീല്‍, ജര്‍മ്മനി, തുടങ്ങിയ വമ്പന്‍ ടീമുകളുടെ മത്സരങ്ങള്‍ നടക്കുമ്പോഴാണ് ലക്ഷങ്ങളുടെ വാതുവെപ്പും കൊഴുക്കുന്നത്.
ഫുട്ബോളിന് ഏറെ ആരാധകരുള്ള മലപ്പുറം ജില്ല കേന്ദ്രീകരിച്ച് അയല്ജില്ലകളിലുള്ളവര് ഉള്‍പ്പെടെ എത്തിയാണ് വാതുവെപ്പ് നടത്തുന്നത്. ഇത്തരത്തില്‍ വലിയ കണ്ണികളുള്ള സംഘത്തെക്കുറിച്ച് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. പ്രധാന കളികള്‍ നടക്കുമ്പോള്‍ ഗോളുകളുടെ എണ്ണം, ഗോള്‍ അടിക്കുന്ന സമയം എന്നിവ നേരത്തെ പറഞ്ഞുള്ള ബെറ്റുകള്‍ക്ക് പുറമെ കളി തുടങ്ങിയാല്‍ ഓരോ പത്ത് മിനുട്ടിനകത്തും ഗോള്‍ പൊസിഷന്‍ വരെ നിര്‍ണയിച്ചു കൊണ്ടുള്ള ബെറ്റുകളും നടക്കുന്നുണ്ട്.
ഏജന്റുമാരും സജീവം
ക്ലബ്ബുകളിലെ ആയിരങ്ങള്‍ എറിഞ്ഞുള്ള ബെറ്റിനു പുറമെ, വാടക വീടുകളെടുത്തും, ഹോട്ടല്‍ മുറിയെടുത്തും ലക്ഷങ്ങള്‍ വാതുവെക്കുന്ന സംഘവും സജീവമാണ്. പല ക്ലബ്ബുകളില്‍ നിന്നും വാതുവെപ്പില്‍ താല്പര്യമുള്ളവരെ കണ്ടെത്തി, ഇവര്‍ക്ക് പണം പലിശയിനത്തില്‍ നല്കുന്ന ഏജന്റുമാരും പ്രവര്‍ത്തിക്കുന്നുണ്ട്. യുവാക്കളുടെ വീടുകളിലെ സാമ്പത്തിക സ്ഥിതിയും, വാതുവെപ്പിലുള്ള താല്പര്യവും കണക്കിലെടുത്താണ് ഇത്തരക്കാരെ ഏജന്റുമാര്‍ വല വീശുന്നത്.
നേരത്തെ ഐ.പി.എല്‍ മത്സരത്തിനിടെ വന്‍ വാതുവെപ്പ് സംഘം പൊന്നാനി കേന്ദ്രീകരിച്ച് നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നിരവധി പേര് അറസ്റ്റിലായിരുന്നു. ഇത്തരം കണ്ണികള്ഫുട്ബോള് ലോകകപ്പ് വാതുവെപ്പിലും സജീവമാണെന്നാണ് സൂചനകള്‍ തിരൂരങ്ങാടി, ചെമ്മാട് ഭാഗങ്ങളിലെ റോഡോരങ്ങളില്‍ വാഹനഗതാതം ഫ്ളക്സുകള്‍ അധികൃതര്‍ എടുത്തുമാറ്റി. അര്‍ജന്റീന, ബ്രസീല്‍ ഫ്ളകസുകള്‍ ആണ് കൂടുതല്‍ ഉണ്ടായിരുന്നത്.