നടിക്ക് കാറിൽ ക്രൂര പീഡനം, ദിലീപിന്റെ അറസ്റ്റ്, ഉമ്മൻ ചാണ്ടിയുടെ 'സരിതപീഡനം'... 2017 ൽ ഞെട്ടിച്ചവ
Recommended Video
സംഭവബഹുലമായിരുന്നു 2017 എന്ന വര്‍ഷം. കേരളം ഇതുവരെ കാണാത്തതും കേള്‍ക്കാത്തതും ആയ ഒരുപാട് സംഭവങ്ങള്‍ 2017 ല്‍ ഉണ്ടായി. പ്രമുഖ നടിയെ ഓടുന്ന കാറില്‍ ക്രൂരമായി പീഡിപ്പിച്ചതും ഓഖി ചുഴലിക്കാറ്റും എല്ലാം ഇതില്‍ പെടും.
അമ്മ, പെങ്ങൾ, മകൾ, അയലത്തെ ആന്റി.... ആരേയും വെറുതേവിടില്ല ഈ കാമഭ്രാന്തൻമാർ; വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ
രാഷ്ട്രീയമായി ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒന്നായിരുന്നു. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടി സരിത എസ് നായരെ പീഡിപ്പിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
എത്ര വയസ്സുവരെ സ്വന്തം കുട്ടികളെ ഉപയോഗിക്കാം... കേട്ടാല്‍ അറയ്ക്കും 'പൂമ്പാറ്റയിലെ' ചര്‍ച്ചകള്‍
ലക്ഷ്മി നായരുടെ ലോ അക്കാദമി വിവാദത്തിലായിരുന്നു 2017 പിറന്നത്. എന്നാല്‍ അതില്‍ എന്ത് സംഭവിച്ചു എന്ന ചോദ്യത്തിന്റെ ഉത്തരം ഇപ്പോഴും വായുവില്‍ നില്‍ക്കുകയാണ്. കണ്ണൂരിലെ കൊലപാതകങ്ങളും കൊച്ചി മെട്രോയുടെ ഉദ്ഘാടന വിവാദവും എല്ലാം ഇപ്പോഴും ജനമനസ്സുകളില്‍ നിന്ന് മാഞ്ഞിട്ടുണ്ടാവില്ല.
ജിഷ്ണു പ്രണോയ്
പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയുടെ ആത്മഹത്യ. സ്വാശ്രയ മേഖലയിലെ ചൂഷണങ്ങളും ക്രൂരതകളും അതിക്രമങ്ങളും വെളിച്ചത്ത് കൊണ്ടുവന്നത് ജിഷ്ണു പ്രണോയുടെ ആത്മഹത്യ ആയിരുന്നു. തുടക്കത്തില്‍ ഒരു സാധാരണ ആത്മഹത്യ വാര്‍ത്തയില്‍ ഒതുങ്ങിയെങ്കിലും, പിന്നീടത് ആളിക്കത്തുകയായിരുന്നു.
ലക്ഷ്മി നായര്‍
തിരുവനന്തപുരത്തെ ലോ അക്കാദമിയുടെ ഭൂമി കൈയ്യേറ്റത്തെ കുറിച്ചുള്ള ആരോപണങ്ങള്‍ ആയിരുന്നു ആദ്യം ഉയര്‍ന്നത്. എന്നാല്‍ ഇത് പിന്നീട് ലക്ഷ്മി നായര്‍ക്കെതിരെയുള്ള ഗുരുതര ആരോപണങ്ങളിലേക്ക് കൂടി നീങ്ങി. ദളിത് പീഡനം അടക്കമുള്ള വിഷയങ്ങളില്‍ ലക്ഷ്മി നായര്‍ക്കെതിരെ പോലീസ് കേസ് എടുക്കുകയും ചെയ്തു. 2017 ന്റെ തുടക്കത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയില്‍ ആക്കിയതായിരുന്നു ഈ വിവാദം.
നടിക്ക് നേരെ ആക്രമണം
2017 ഫെബ്രുവരി 17 ന് രാത്രിയില്‍ ആണ് പ്രമുഖ നടി ആക്രമിക്കപ്പെടുന്നത്. തടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം എന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്ത. എന്നാല്‍ തുടര്‍ന്ന് പുറത്ത് വന്ന വാര്‍ത്തകള്‍ കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. ക്രൂര പീഡനത്തിനാണ് നടി ഇരയായത്.
പുറത്തറിഞ്ഞപ്പോള്‍
തുടക്കം മുതലേ വിവാദങ്ങള്‍ സൃഷ്ടിച്ച കേസ് ആയിരുന്നു ഇത്. നടിയെ ആക്രമിച്ച പള്‍സര്‍ സുനി അടക്കമുള്ള പ്രതികളെ കോടതിയില്‍ കീഴടങ്ങാന്‍ എത്തിയപ്പോള്‍ ആയിരുന്നു പോലീസ് പിടികൂടിയത്. കോടതി മുറിക്കുള്ളില്‍ കയറി പോലീസ് നടത്തിയ അറസ്റ്റ് പല നിമയ ചര്‍ച്ചകള്‍ക്കും വഴിവച്ചിരുന്നു. എന്നാല്‍, പിന്നീട് ആ ചര്‍ച്ചകളും അവസാനം കാണാതെ അവസാനിച്ചു.
എകെ ശശീന്ദ്രന്റെ രാജി
പിണറായി മന്ത്രിസഭയിലെ രണ്ടാമത്തെ രാജിയായിരുന്നു എകെ ശശീന്ദ്രന്റേത്. 2017 പുലര്‍ന്നതിന് ശേഷം നടന്ന ആദ്യത്തെ രാജി. ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന എകെ ശശീന്ദ്രന്‍ രാജിവയ്‌ക്കേണ്ടി വന്നത്. ലൈംഗിക ആരോപണത്തെ തുടര്‍ന്നായിരുന്നു. മംഗളം ടെലിവിഷന്റെ ആദ്യ വാര്‍ത്തയായിരുന്നു ഇത്.
പെണ്‍കെണി വിവാദം
മന്ത്രി പരാതിക്കാരിയോട് അപമര്യാദയായി സംസാരിച്ചു, ഫോണ്‍ സെക്‌സ് ചെയ്തു എന്നൊക്കെയായിരുന്നു ശബ്ദരേഖ അടക്കം മംഗളം പുറത്ത് കൊണ്ടുവന്ന വാര്‍ത്ത. എന്നാല്‍ തുടര്‍ന്ന് നടന്ന അന്വേഷണങ്ങളില്‍ ഇത് മംഗളം ഒരുക്കിയ പെണ്‍കെണിയാണെന്ന് തെളിഞ്ഞു. മംഗളം ടിവിയുടെ സിഇഒയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും അടക്കം ജയിലില്‍ കിടക്കേണ്ടിയും വന്നു.
വിമണ്‍ ഇന്‍ സിനിമ കളക്ടീവ്
നടി ആക്രമിക്കപ്പെട്ട സംഭവിത്തിന് ശേഷം കേരളത്തിലെ വനിത സിനിമ പ്രവര്‍ത്തകര്‍ രൂപീകരിച്ച സംഘടനയാണ് വിമണ്‍ ഇന്‍ സിനിമ കളക്ടീവ്. രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് ഇത്തരം ഒരു കൂട്ടായ്മ ഉണ്ടാകുന്നത്. മഞ്ജു വാര്യരും റിമ കല്ലിങ്കലും പാര്‍വ്വതിയും ഒക്കെ ആണ് സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നത്. നടിയുടെ കേസില്‍ നിര്‍ണായകമായ ഇടപെടലുകള്‍ നടത്തിയതും ഇവര്‍ തന്നെ ആയിരുന്നു.
താരങ്ങള്‍ പെട്ട കുടുക്ക്
നടി ആക്രമിക്കപ്പെട്ട കേസില്‍ മലയാളി സിനിമ താരങ്ങള്‍ അഭിപ്രായം പറഞ്ഞ് കുടുങ്ങിയതും ഇക്കാലത്ത് തന്നെ ആയിരുന്നു. മുകേഷും ഇന്നസെന്റും ഗണേഷ് കുമാറും എല്ലാം പൊതുസമൂഹത്തിന് മുന്നില്‍ വലിയ ചോദ്യങ്ങള്‍ നേരിടേണ്ടി വന്നു. താരസംഘടനയായ അമ്മയും വലിയ പ്രതിരോധത്തിലായി. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒരു വാക്കുകൊണ്ട് പോലും പ്രതികരിക്കാതിരുന്നതും വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചു.
കൊച്ചി മെട്രോയിലെ കുമ്മനടി
കൊച്ചി മെട്രോയുടെ ഉദ്ഘാടനം കേരളത്തെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതായിരുന്നു. കേരളത്തിലെ ആദ്യത്തെ മെട്രോ... എന്നാല്‍ അത് വിവാദമായത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ സാന്നിധ്യം കൊണ്ടായിരുന്നു. മെട്രോയുടെ ആദ്യ യാത്രയില്‍ കുമ്മനം ക്ഷണിക്കാതെ കയറി എന്നായിരുന്നു ആരോപണം.
ദിലീപ് അറസ്റ്റില്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ ജനപ്രിയ താരം ദിലീപ് അറസ്റ്റിലായതായിരുന്നു കേരളക്കരയെ ഞെട്ടിച്ച മറ്റൊരു സംഭവം. ഒരിക്കല്‍ ദിലീപിനെ പോലീസ് ചോദ്യം ചെയ്തിരുന്നെങ്കില്‍ അറസ്റ്റ് അപ്രതീക്ഷിതമായിരുന്നു. അത്രയും കാലം ദിലീപിന്റെ പേര് പറയാതെ ഉന്നയിച്ച ആരോപണങ്ങള്‍ക്കെല്ലാം വലിയ മാറ്റം ഉണ്ടായി. പിന്നീട് ദിലീപിനെ മാധ്യമങ്ങളും ഒരു വിഭാഗം സിനിമാക്കാരും കടന്നാക്രമിക്കുന്ന കാഴ്ചയാണ് കണ്ടത്.
സെന്‍കുമാര്‍
ടിപി സെന്‍കുമാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് നേരിടേണ്ടി വന്ന നാണക്കേടാണ് പ്രധാനപ്പെട്ട മറ്റൊരു സംഭവം. സെന്‍കുമാറിനെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയ നപടിക്ക് കോടതിയില്‍ നിന്ന് തിരിച്ചടി കിട്ടി. വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സെന്‍കുമാര്‍ വീണ്ടും ഡിജിപി കസേരയില്‍ ഇരുന്നു. പിണറായി വിജയന് കിട്ടിയ തിരിച്ചടി എന്ന രീതിയിലാണ് ഇത് ആഘോഷിക്കപ്പെട്ടത്.
തോമസ് ചാണ്ടി വിവാദം
ഒരു പാര്‍ട്ടിയിലെ തന്നെ രണ്ട് മന്ത്രിമാര്‍ രാജിവയ്‌ക്കേണ്ടി വന്ന വര്‍ഷമായിരുന്നു 2017. ലൈംഗികാരോപണത്തെ തുടര്‍ന്ന് എകെ ശശീന്ദ്രന്‍ രാജിവച്ചപ്പോള്‍ ഗതാഗത മന്ത്രിസ്ഥാനം ഏറ്റെടുത്ത തോമസ് ചാണ്ടിക്കും അധികനാള്‍ കസേരയില്‍ ഇരിക്കാന്‍ സാധിച്ചില്ല. ഏഷ്യാനെറ്റ് ന്യൂസ് തുടര്‍ച്ചയായി പുറത്തുകൊണ്ടുവന്ന അന്വേഷണാത്മക റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് തോമസ് ചാണ്ടിയ്ക്കും മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു.
ദിലീപിന്റെ ജാമ്യം
നടി ആക്രമിക്കപ്പെട്ട കേസ് ഉമിത്തീ പോലെ എരിയുകയായിരുന്നു 2017ല്‍. അറസ്റ്റിലായ ദിലീപ് പലതവണ ജാമ്യത്തിലിറങ്ങാന്‍ ശ്രമങ്ങള്‍ നടത്തി. ഒടുവില്‍ അഞ്ചാമത്തെ ജാമ്യാപേക്ഷയില്‍ ആണ് ദിലീപിന് കോടതി ജാമ്യം അനുവദിച്ചത്. മൂന്ന് മാസത്തോളെ ദിലീപ് ആലുവ സബ്ജയിലില്‍ കിടന്നു. ജാമ്യത്തിലിറങ്ങിയ ദിലീപിന് ആരാധകര്‍ നല്‍കിയ സ്വീകരണവും അത്ഭുതപ്പെടുത്തുന്നതായിരുന്നു.
ഉമ്മന്‍ ചാണ്ടിയും സോളാര്‍ റിപ്പോര്‍ട്ടും
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കേ നിയമിച്ചതായിരുന്നു സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍. എന്നാല്‍ ആ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ അതീവ ഗുരുതരങ്ങളായ ആരോപണങ്ങളാണ് ഉള്ളത്. ഉമ്മന്‍ ചാണ്ടി സരിത എസ് നായരെ ലൈംഗികമായി ഉപയോഗിച്ചു എന്ന ആരോപണം പോലും കമ്മീഷന്‍ റിപ്പോര്‍ട്ട് ശരിവച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയെ സംബന്ധിച്ച് രാഷ്ട്രീയ ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ഇത്.
ഗെയില്‍, എൽഎൻജി
രണ്ട് പദ്ധതികള്‍ക്കെതിരെ കേരളത്തില്‍ ഉയര്‍ന്ന അതി ശക്തമായ ജനകീയ പ്രതിഷേധങ്ങള്‍ക്കും 2017 ല്‍ കേരളം സാക്ഷിയായി. ഗെയില്‍ പദ്ധതിക്കെതിരെ കോഴിക്കോടും മലപ്പുറത്തും നടന്ന പ്രതിഷേധ സമരങ്ങള്‍ അക്രമാസക്തമായി. പുതുവൈപ്പിനിലെ എല്‍എന്‍ജി ടെര്‍മിനലിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല
മൂന്ന് മരണങ്ങള്‍
അപ്രതീക്ഷിതങ്ങളായ മൂന്ന് മരണങ്ങളാണ് 2017 ല്‍ ഉണ്ടായത്. എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്‍, സംവിധായകന്‍ ഐവി ശശി, നടനും മിമിക്രി കലാകാരനും ആയ അബി. ഈ മൂന്ന് മരണ വാര്‍ത്തകളും ഞെട്ടിപ്പിക്കുന്നതായിരുന്നു. അബിയുടെ മരണം വിശ്വസിക്കാന്‍ തന്നെ കേരളം ഏറെ സമയമെടുത്തു.
ജനരക്ഷായാത്ര
ഇതിനിടെ കേരളത്തില്‍ രണ്ട് രാഷ്ട്രീയ ജാഥകളും നടന്നു. ആദ്യം നടന്നത് ബിജെപിയുടെ നേതൃത്വത്തിലുള്ള ജനരക്ഷായാത്ര ആയിരുന്നു. ദേശീയ നേതാക്കളേയും മുഖ്യമന്ത്രിമാരേയും അണിനിരത്തിക്കൊണ്ടായിരുന്നു കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷായാത്ര മുന്നേറിയത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ട്രോളുകള്‍ക്ക് വഴിവച്ചു എന്നതായിരുന്നു ഈ യാത്രയുടെ ഒരു അനന്തരഫലം. വളരെ പെട്ടെന്ന് യാത്ര തിരുവനന്തപുരത്ത് എത്തി എന്നതും പരിഹാസങ്ങള്‍ക്ക് കാരണമായി.
പടയൊരുക്കത്തില്‍ കത്തിക്കുത്ത്
രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ആയിരുന്നു പടയൊരുക്കം എന്ന പേരില്‍ രാഷ്ട്രീയ ജാഥ നടന്നത്. തുടക്കത്തില്‍ അല്‍പം ഓളമൊക്കെ ഉണ്ടാക്കിയെങ്കിലും സമാപനം ആകെ അലങ്കോലമായി. ആദ്യം ഓഖി ചുഴലിക്കാറ്റാണ് പണി പറ്റിച്ചതെങ്കില്‍, ഒടുവില്‍ കത്തിക്കുത്തായിരുന്നു പണിയായത്.
കടക്ക് പുറത്ത്
പറയാന്‍ വിട്ടുപോയ മറ്റൊരു വിവാദം ആയിരുന്നു പിണറായി വിജയന്റെ 'കടക്ക് പുറത്ത്'. ആര്‍എസ്എസ്-സിപിഎം സംഘര്‍ഷം സംബന്ധിച്ച് വിളിച്ച സര്‍വ്വകക്ഷി യോഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമ പ്രവര്‍ത്തകരോടായിരുന്നു പിണറായി വിജയന്‍ കടക്ക് പുറത്ത് എന്ന് കോപപ്പെട്ടത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചു. പിന്നീടൊരിക്കല്‍ കൂടി പിണറായി വിജയന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രകോപിതനായിരുന്നു.
ഓഖി ചുഴലിക്കാറ്റ്
സമീപ ചരിത്രത്തില്‍ ആദ്യമായിട്ടാണ് കേരളം ഒരു വന്‍ ചുഴലിക്കൊടുങ്കാറ്റിനെ നേരിട്ടത്. തീരത്ത് അധികം നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയില്ലെങ്കിലും കടലില്‍ പോയ മത്സ്യത്തൊഴിലാളികളില്‍ ഒരുപാട് പേരുടെ ജീവന്‍ നഷ്ടമായി. ഇപ്പോഴും ഇത് സംബവന്ധിച്ച ഔദ്യോഗികമായി കണക്കുകള്‍ തയ്യാറായിട്ടില്ല. കേന്ദ്ര ഏജന്‍സിയില്‍ നിന്ന് മുന്നറിയിപ്പ് കിട്ടാന്‍ വൈകി എന്ന ആരോപണം ആയിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ചത്. ഇതും വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു
പാര്‍വ്വതി വിവാദം
മമ്മൂട്ടിയുടെ കസബയെ വിമര്‍ശിച്ചതിന്റെ പേരില്‍ കൂട്ട പൊങ്കാല ഏറ്റുവാങ്ങേണ്ടി വന്നു നടി പാര്‍വ്വതിക്ക്. പാര്‍വ്വതിയെ പിന്തുണച്ചതിന്റെ പേരില്‍ റിമ കല്ലിങ്കലിനും വലിയ സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടിവന്നു. ഫാന്‍സിനെ നിലക്ക് നിര്‍ത്താന്‍ മമ്മൂട്ടി എന്തുകൊണ്ട് തയ്യാറാകുന്നില്ല എന്ന ചോദ്യവും പലരും ഉയര്‍ത്തിയിരുന്നു. എങ്കിലും മമ്മൂട്ടി ആ വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് മുതിര്‍ന്നതേയില്ല. ഏറ്റവും ഒടുവില്‍ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്.
കുട്ടികളെ പീഡിപ്പിക്കുന്നവരുടെ സോഷ്യല്‍ മീഡിയ
2017 ല്‍ ഏറ്റവും അധികം അസ്വസ്ഥതയുണ്ടാക്കിയ വാര്‍ത്തയായിരുന്നു സോഷ്യല്‍ മീഡിയയിലെ ശിശു ലൈംഗിക പീഡകരെ കുറിച്ചുള്ളത്. വണ്‍ഇന്ത്യ നടത്തിയ അന്വേഷണത്തിലാണ് ഇവരെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.