ഓർമ്മകളിൽ മാത്രം ചിലരെ ബാക്കിയാക്കി ഒരു വർഷം കൂടി.. 2017നെ കരയിച്ച വിയോഗങ്ങൾ
2017 അത്ര നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചല്ല കടന്ന് പോകുന്നത്. നല്ല ഓര്‍മ്മകള്‍ക്കൊപ്പം കണ്ണീരും തന്നാണ്. സിനിമയിലും സാഹിത്യത്തിലും രാഷ്ട്രീയത്തിലുമടക്കം പ്രിയപ്പെട്ടവര്‍ പലരും വിടപറഞ്ഞ് പോയ വര്‍ഷം കൂടിയാണ് 2017. മലയാളിക്ക് പുനത്തില്‍ കുഞ്ഞബ്ദുള്ളയേയും ഇ അഹമ്മദിനേയും അബിയേയും ഉഴവൂര്‍ വിജയനേയും നഷ്ടപ്പെടുത്തിയ വര്‍ഷം എന്ന നിലയ്ക്ക് കൂടി 2017നെ അടയാളപ്പെടുത്തേണ്ടതുണ്ട്.
അറുപതോ നൂറോ വയസുകാരനാകട്ടെ, മമ്മൂട്ടിയെ വെറുതെ വിടുക.. മമ്മൂട്ടിയെ കീറിമുറിക്കുന്നതിനെതിരെ സംവിധായകൻ
ഇ അഹമ്മദ്
2017 ന്റെ തുടക്കം തന്നെ ഒരു മരണത്തോട് കൂടിയായിരുന്നു. മുസ്ലീം ലീഗിന്റെ പ്രമുഖ നേതാവും മുന്‍ കേന്ദ്രമന്ത്രിയും പാര്‍ലമെന്റേറിയനുമായ ഇ അഹമ്മദിന്റെ മരണം ഫെബ്രുവരി ഒന്നിന് ആയിരുന്നു. ബജറ്റ് സമ്മേളനത്തിനിടെയായിരുന്നു ഹൃദയാഘാതം മൂലം ഇ അഹമ്മദിന്റെ മരണം സംഭവിച്ചത്. ബജറ്റ് അവതരണം അവതാളത്തിലാവാതിരിക്കാന്‍ ഈ അഹമ്മദിനോട് കേന്ദ്രം അനാദരവ് കാട്ടിയത് വിവാദമായിരുന്നു.
പുനത്തില്‍ കുഞ്ഞബ്ദുള്ള
പുനത്തില്‍ കുഞ്ഞബ്ദുള്ള സ്മാരക ശിലകള്‍ക്ക് കീഴെ മറഞ്ഞതിനും 2017 സാക്ഷിയായി. മലയാള സാഹിത്യ രംഗത്ത് നികത്താനാവാത്ത വിടവുണ്ടാക്കിയായിരുന്നു ഒക്ടോബര്‍ 27ന് പുനത്തിലിന്റെ വിയോഗം. പച്ചമണ്ണില്‍ ചവിട്ടി നിന്ന് എഴുതിയ പുനത്തില്‍ പക്ഷേ വേണ്ടത്ര വായിക്കപ്പെടാതെ പോയ സാഹിത്യകാരന്‍ കൂടിയായിരുന്നു. പുനത്തിലിന്റെ സാഹിത്യ സഞ്ചാരം വ്യത്യസ്ത വഴികളിലൂടെയായിരുന്നു.
ഐവി ശശി
മലയാള സിനിമാ സംവിധായകരിലെ മുന്‍നിരക്കാരന്‍ ഐവി ശശിയുടെ മരണം ഒക്ടോബര്‍ 24നായിരുന്നു. ഇതോടെ മലയാള സിനിമയിലെ ഒരു യുഗത്തിനാണ് അവസാനമായത്. ഒരു കാലത്ത് ഹിറ്റ് സിനിമകളുടെ മാത്രം സംവിധായകനായിരുന്നു ഐവി ശശി. 170തോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട് ഇദ്ദേഹം. അവളുടെ രാവുകള്‍ പോലൊരു ചിത്രം അക്കാലത്ത് എടുക്കാന്‍ ധൈര്യം കാണിച്ച സംവിധായകന്റെ വിയോഗവും 2017 അടയാളപ്പെടുത്തുന്നു.
ഉഴവൂര്‍ വിജയന്‍
എന്‍സിപി എന്ന പാര്‍ട്ടിയെക്കുറിച്ച് അറിയാത്തവര്‍ക്ക് പോലും ഉഴവൂര്‍ വിജയനെന്ന നേതാവിനെ അറിയാമായിരുന്നു. നര്‍മ്മരസപ്രധാനമായ പ്രസംഗങ്ങളിലൂടെ കേരള രാഷ്ട്രീയത്തിന് ഏറെ പ്രിയപ്പെട്ട വ്യക്തിത്വമായിരുന്നു ഉഴവൂര്‍ വിജയന്‍. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീമല്ലാതിരുന്ന ഉഴവൂര്‍ തികഞ്ഞ ജനപ്രിയനായിരുന്നു. ഉദരരോഗങ്ങളെത്തുടര്‍ന്ന് ജൂലൈ 23നായിരുന്നു ഉഴവൂര്‍ വിജയന്റെ അന്ത്യം.
ഓംപുരി
ബോളിവുഡിലെ മുതിര്‍ന്ന താരം ഓംപുരിയുടെ മരണം ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ വലിയ നഷ്ടമാണുണ്ടാക്കിയത്. ജനുവരി ആറിന് ആയിരുന്നു ആ മരണം. ഇ്ന്ത്യന്‍ സിനിമകളില്‍ മാത്രമല്ല, അമേരിക്കന്‍, ബ്രിട്ടീഷ് സിനിമകളിലും ഓംപുരി സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. രണ്ട് തവണ ദേശീയ പുരസ്‌ക്കാരം നേടിയ ഓംപുരിയെ രാജ്യം പത്മശ്രീ നല്‍കിയും ആദരിച്ചിട്ടുണ്ട്.
ശശി കപൂർ
പ്രമുഖ ബോളിവുഡ് നടനും നിര്‍മ്മാതാവുമായ ശശി കപൂറും 2017ല്‍ വിടപറഞ്ഞ് പോയവരുടെ കൂട്ടത്തിലുണ്ട്. 79ാം വയസ്സില്‍ വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. 116 ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ച ശശി കപൂറിന് 1986ല്‍ ദേശീയ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. പത്മഭൂഷണും ദാദ ഫാല്‍കെ പുരസ്‌ക്കാരവും നല്‍കി രാജ്യം ഇദ്ദേഹത്തെ ആദരിച്ചിട്ടുള്ളതാണ്. ഡിസംബര്‍ 4ന് ആയിരുന്നു ശശി കപൂറിന്റെ മരണം.