മുത്തലാഖിൽ കേരളത്തിലെ ആദ്യ അറസ്റ്റ് കോഴിക്കോട്, മുക്കം സ്വദേശിനിയുടെ പരാതിയിൽ അറസ്റ്റിലായത് ഉസാം
കോഴിക്കോട്: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ നിയമം പ്രാബല്യത്തിലായതിന് പിന്നാലെ കേരളത്തില്‍ ആദ്യ അറസ്റ്റ്. കോഴിക്കോട് ചുള്ളിക്കാപ്പറമ്പ് ചുള്ളിക്കാപ്പറമ്പ് ഇകെ ഉസാമാണ് അറസ്റ്റിലായിരിക്കുന്നത്. മുക്കം സ്വദേശിനിയാണ് ഇയാള്‍ക്കെതിരെ കോടതിയെ സമീപിച്ചത്. താമരശ്ശേരി കോടതിയില്‍ യുവതി ഉസാമിനെതിരെ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് കോടതി ഉസാമിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.
ഉസാം തന്നെ വീട്ടില്‍ നിന്നും വിളിച്ചിറക്കി മുത്തലാഖ് ചൊല്ലി ഒഴിവാക്കുകയായിരുന്നു എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ആഗസ്റ്റ് ഒന്നിനാണ് ഈ സംഭവം. യുവതിക്ക് ജീവനാംശം നല്‍കാനും ഇയാള്‍ തയ്യാറായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്നാണ് ഇവര്‍ കോടതിയുടെ സഹായം തേടിയത്.

2011ലാണ് ഉസാം പരാതിക്കാരിയായ യുവതിയെ വിവാഹം കഴിച്ചത്. 6 വര്‍ഷം ഇവര്‍ ഒരുമിച്ച് കഴിഞ്ഞു. പിന്നീട് ഉസാം മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായെന്നും അവര്‍ക്കൊപ്പം ജീവിക്കുന്നതിന് വേണ്ടിയാണ് തന്നെ മൊഴി ചൊല്ലിയത് എന്നും പരാതിക്കാരി പറയുന്നു. മാത്രമല്ല ഉസാമും അമ്മയും തന്നെ പീഡിപ്പിച്ചിരുന്നതായും യുവതി ആരോപിക്കുന്നു.
ഉസാമിനെതിരെ യുവതി വടകര റൂറല്‍ എസ്പിക്കടക്കം പരാതി നല്‍കിയിരുന്നു. നടപടിയൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് യുവതി കോടതിയെ സമീപിച്ചത്. മുസ്ലീം വനിതാ സുരക്ഷാ നിയമത്തിലെ 3,4 വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് ഉസാമിനെതിരെ നടപടിയെടുത്തിരിക്കുന്നത്. ഇയാളെ അറസ്റ്റിന് ശേഷം താമരശ്ശേരി കോടതിയില്‍ ഹാജരാക്കി. മുത്തലാഖ് നിയമം വന്നതിന് ശേഷം രാജ്യത്തെ ആദ്യത്തെ അറസ്റ്റ് നടന്നത് ഉത്തര്‍ പ്രദേശിലാണ്. രണ്ടാം വിവാഹം കഴിക്കാന്‍ തന്നെ മുത്തലാഖ് ചൊല്ലി എന്ന തരന്നം ബീഗം എന്ന സ്ത്രീയുടെ പരാതിയിലാണ് ഭര്‍ത്താവ് സിക്രു റഹ്മാന്‍ അറസ്റ്റിലായത്.












Click it and Unblock the Notifications