വസ്ത്രമലക്കികൊണ്ടിരിക്കെ വീട്ടമ്മ കുഴിയിൽ വീണ് അപ്രത്യക്ഷമായ സംഭവം സോയിൽ പ്രതിഭാസമെന്ന് ജിയോളജി വകുപ്പ്
ഇരിക്കൂർ: ഇരിക്കൂർ ആയി പ്പുഴയിൽ വസ്ത്രമലക്കി കൊണ്ടിരിക്കെ വീട്ടമ്മ കുഴിയിൽ വീണ് തൊട്ടടുത്ത വീട്ടിലെ കിണറ്റിൽ കണ്ടെത്തിയ സംഭവത്തിൽ ജിയോളജി വകുപ്പ് അന്വേഷണമാരംഭിച്ചു. മേഖലയിൽ ജനങ്ങളിൽ ആശങ്ക ശക്തമായ തിനെ തുടർന്നാണ് അപകടം നടന്ന ദിവസം തന്നെ ജിയോളജി വകുപ്പ് അന്വേഷണമാരംഭിച്ചത്.
ഭൂമിക്കടിയിലെ മണ്ണൊലിപ്പിലുണ്ടായ നീളത്തിലുള്ള കുഴിയാണ് ഇരിക്കൂർ ആയിപ്പുഴയിൽ മണ്ണുതാഴ്ന്ന് വീട്ടമ്മ പത്തുമീറ്റർ അകലെയുള്ള കിണറ്റിൽവീണ അപകടത്തിന് കാരണമെന്ന് മൈനിങ് ആൻഡ് ജിയോളജി വകുപ്പിലെ സീനിയർ ജിയോളജിസ്റ്റ് വി ദിവാകരൻ പറഞ്ഞു. സംഭവസ്ഥലം സന്ദർശിച്ച ഉദ്യോഗസ്ഥർ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോർട്ട് നൽകി. മഴ പെയ്യുമ്പോൾ മണ്ണിൽ ഊറിയിറങ്ങുന്ന ജലത്തിനൊപ്പം ഉറപ്പില്ലാത്ത മണ്ണും ഒഴുകി ചാലുകളായി രൂപപ്പെടുന്നതാണ് സോയിൽ പൈപ്പിങ്. ഇരിക്കൂറിൽ വീട്ടമ്മ വീണ കിണറിന്റെ അടിവശം പൊട്ടിപ്പൊളിഞ്ഞാണുള്ളത്.
ഈ ഭാഗം കല്ലുവച്ച് കെട്ടാത്തതിനാൽ മഴക്കാലത്ത് ഭൂമിക്കടിയിലൂടെ മണ്ണൊലിച്ചിറങ്ങുന്നു. ഇങ്ങനെ രൂപപ്പെട്ട തുരങ്കം വഴിയാണ് അപകടമുണ്ടായത്. കിണറിന്റെ അടിവശം കെട്ടാനും തുരങ്കമുണ്ടായ ഭാഗത്ത് ആരും പോകാതിരിക്കാനും മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഭൗമോപരിതലത്തോട് ചേർന്നോ ഒട്ടേറെ മീറ്ററുകൾ താഴെവരെയോ കാണപ്പെടുന്ന സോയിൽ പൈപ്പിങ്വഴിയുള്ള ചാലുകൾ തിരിച്ചറിയാൻ പ്രയാസമാണ്. ഇതിനാൽ മണ്ണിടിച്ചിൽമുതൽ ഉരുൾപൊട്ടൽവരെയുണ്ടാകാം.
2016-ൽ ദേശീയ ഭൗമപഠനകേന്ദ്രം സമർപ്പിച്ച പഠന റിപ്പോർട്ട് പ്രകാരം കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട്, പാലക്കാട്, എറണാകുളം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ മുപ്പതോളം സ്ഥലങ്ങളിൽ ഭൂമിയുടെ അർബുദം എന്നറിയപ്പെടുന്ന സോയിൽ പൈപ്പിങ് പ്രതിഭാസമുണ്ടെന്ന് കണ്ടെത്തി. മഴയുടെ അളവ്, ഭൂഗർഭ ജലത്തിന്റെ ഒഴുക്ക്, കാർഷികരീതികൾ, മരംമുറിക്കൽ, ഖനനം തുടങ്ങിയവയെല്ലാം സോയിൽപൈപ്പിങ്ങിന് കാരണമാകാം. കിണറുകളിലെ വെള്ളം പെട്ടെന്ന് വറ്റിപ്പോകുന്നതും കിണർ ഇടിഞ്ഞുതാഴുന്നതും ഇതിന്റെ ലക്ഷണങ്ങളാണ് അപകടത്തിന്റെ ഞെട്ടൽ ഇനിയും മാറിയില്ല ആയിപ്പുഴയിലെ വീട്ടമ്മയായ ഉമൈബയ്ക്ക്.
മരണം മുന്നിൽക്കണ്ട നിമിഷങ്ങളിൽനിന്നുള്ള ഞെട്ടൽ തനിക്ക് ഇതുവരെ മാറിയിട്ടില്ലെന്ന് ഉമൈബ പറയുന്നു. 'എവിടെയും പിടിത്തം കിട്ടാതെ ഭൂമിക്കടിയിലേക്ക് വേഗത്തിൽ തെന്നിപ്പോയി. അലക്കിക്കഴിഞ്ഞ ശേഷമാണ് കുഴിയിലേക്ക് താണത്. കുറേദൂരം പോയാണ് വെള്ളത്തിൽ വീണത്. അപ്പോഴാണ് ശ്വാസംപോലും കിട്ടിയതെന്നു വിറയലോടെ ഉമൈബ ഓർത്തെടുത്തു ആയിപ്പുഴ ഗവ. യു പി സ്കൂളിന് സമീപത്തെ വീട്ടിലായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം. ഉച്ചയോടെയാണ് മണ്ണിടിഞ്ഞ് രൂപപ്പെട്ട കുഴിയിലേക്ക് ഉമൈബ വീണത്.
വ്യാഴാഴ്ച്ച ഉച്ചയോടെ മണ്ണിനടിയിലൂടെ തൊട്ടടുത്ത കിണറ്റിലെത്തിയ ഉമൈബ ബഹളംവച്ചപ്പോഴാണ് വീട്ടുകാരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തിയത്. വാഷിങ്ങ്മെഷീൻ രണ്ടു ദിവസമായി പ്രവർത്തിക്കാത്തതിനാലാണ് അത്യാവശ്യം തുണികളുമായി അലക്കാൻ പോയത്. 27ന് മകന്റെ വിവാഹമായതിനാൽ വീട്ടിൽ ജോലിക്കാർ ഉണ്ടായിരുന്നു. തൊട്ടടുത്ത വീട്ടിലെ കിണറ്റിൽനിന്നും ബഹളംവച്ചപ്പോഴാണ് വീട്ടുകാർ കണ്ടത്. ഉടൻ നാട്ടുകാർ ചേർന്ന് ഇവരെ കരയ്ക്ക് എത്തിക്കുകയായിരുന്നു. കണ്ണൂർ എ.കെ.ജി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണിവർ.