ഒറ്റ വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പ്രവേശനം: നേട്ടമുണ്ടാക്കുക യുഎഇയും സൗദി അറേബ്യയും
ഷെങ്കൻ വിസ മാതൃകയില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ആരംഭിക്കുന്ന സിംഗിൾ ടൂറിസ്റ്റ് വിസ പുറത്തിറക്കുന്നത് വൈകിയേക്കും. വിസ പുറത്തിറക്കുന്നതിന് മുന്നോടിയായി തങ്ങളുടെ സംവിധാനങ്ങളും സുരക്ഷാ വശങ്ങളും സംയോജിപ്പിക്കാൻ ഗവൺമെന്റുകൾ പ്രവർത്തിച്ച് വരികയാണെന്നുമാണ് ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
"ജിസിസി ടൂറിസ്റ്റ് വിസ പുറത്തിറക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ രാജ്യത്തിന്റെയും സുരക്ഷാ ആവശ്യകതകൾ അടക്കം ചർച്ച ചെയ്ത് എല്ലാ കാര്യങ്ങളും ഉറപ്പാക്കിയിട്ടാകും വിസ പുറത്തിറക്കുക. ഒരോ രാജ്യങ്ങള്‍ക്കും തങ്ങളുടെതായ സുരക്ഷാ നിർദേശങ്ങളുണ്ട്. അതാണ് വിസ പുറത്തിരക്കുന്നതിന് കാലതാമസമാകുന്നത്. " ദുബായ് കോർപ്പറേഷൻ ഫോർ ടൂറിസം ആൻഡ് കൊമേഴ്‌സ് മാർക്കറ്റിംഗ് (ഡി ടി സി എം) സിഇഒ ഇസാം കാസിം പറയുന്നു.

വ്യാഴാഴ്ച അറ്റ്‌ലാന്റിസിലെ ദി റോയലിൽ നടന്ന സ്‌കിഫ്റ്റ് കോൺഫറൻസിന്റെ രണ്ടാം ദിനത്തിൽ സംസാരിക്കുകയായിരുന്നു കാസിം. എല്ലാ സംവിധാനങ്ങളോടും കൂടിയ മെച്ചപ്പെട്ട വിസ വൈകാതെ തന്നെ പുറത്തിറങ്ങും. ഇത് മേഖലയുടെ ടൂറിസം രംഗത്ത് വലിയ കുതിപ്പിന് കാരണമാകും. യൂറോപ്പിലേക്കെന്ന പോലെ ഗള്‍ഫ് രാഷ്ട്രങ്ങളിലേക്കും സഞ്ചാരികള്‍ ഒഴുകിയെത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ആറ് ഗൾഫ് അറബ് രാജ്യങ്ങളും ഒറ്റ വിസയില്‍ സന്ദർശിക്കാന്‍ അനുമതി നല്‍കുന്ന സിംഗിൾ ജി സി സി ടൂറിസ്റ്റ് വിസയ്ക്ക് പ്രാദേശിക രാജ്യങ്ങളിലെ സർക്കാറുകള്‍ അടുത്തിടെ അംഗീകാരം നൽകിയിരുന്നു. ഓരോ ജിസിസി രാജ്യത്തിന്റെയും ആഭ്യന്തര സംവിധാനങ്ങളുടെ സന്നദ്ധതയ്ക്ക് വിധേയമായി 2024 നും 2025 നും ഇടയിൽ വിസയ്‌ക്കായി പ്രത്യേക നിയന്ത്രണങ്ങളും നിയമനിർമ്മാണങ്ങളും വികസിപ്പിക്കുമെന്ന് യുഎഇയുടെ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർരിയും അടുത്തിടെ പറഞ്ഞു.
വിസയുടെ ഫീസ് നിർണ്ണയിക്കാനുള്ള ചർച്ചകളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ദുബായ് ഒരു ആഗോള ടൂറിസ്റ്റ് കേന്ദ്രമായതിനാൽ യു എ ഇ, സൗദി അറേബ്യ എന്നിവ ഈ പുതിയ വിസയുടെ വലിയ ഗുണഭോക്താക്കളാകുമെന്ന് വിശ്വസിക്കപ്പെടുന്നു, അതേസമയം സൗദി അറേബ്യ മക്കയിലേക്കും മദീനയിലേക്കും ധാരാളം മതപരമായ വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. അതിനാൽ, ഈ രണ്ട് രാജ്യങ്ങൾക്കുമിടയിൽ വിനോദസഞ്ചാരികളുടെ ശക്തമായ ഒഴുക്ക് ഉണ്ടാകുമെന്നും മേഖലയിലെ വിദഗ്ധർ പ്രവചിക്കുന്നു.












Click it and Unblock the Notifications