പ്രവാസികൾക്ക് സ്വർണ്ണം വാങ്ങാൻ ഇതിലും നല്ല അവസരമില്ല! വിലയിൽ കനത്ത ഇടിവ്; ഇന്നത്തെ റേറ്റ് അറിയാം
ദുബായിൽ സ്വർണ്ണവില വീണ്ടും താഴേക്ക്. പൊന്ന് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് വന്നെത്തുന്നത്. കഴിഞ്ഞ ഒരു മാസമായി വലിയ രീതിയിലുള്ള വിലക്കയറ്റത്തിനും ചാഞ്ചാട്ടങ്ങൾക്കും സാക്ഷ്യം വഹിച്ച സ്വർണ്ണ വിപണിയിലാണ് ഇപ്പോൾ പ്രവാസികൾക്ക് ഉൾപ്പടെ ആശ്വാസം നൽകുന്ന വിലക്കുറവ് ഉണ്ടായിരിക്കുന്നത്. റെക്കോർഡ് ഉയരത്തിൽ നിന്നും ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് ഇപ്പോൾ വില എത്തിനിൽക്കുന്നത്.
തിങ്കളാഴ്ച രാവിലെ വിപണി ആരംഭിച്ചപ്പോൾ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില ഗ്രാമിന് 489.25 ദിർഹമായി കുറഞ്ഞു. ഞായറാഴ്ച ഇത് 492.75 ദിർഹമായിരുന്നു. അതുപോലെ സാധാരണക്കാർക്ക് പ്രിയപ്പെട്ട 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 453 ദിർഹമായി വില കുറഞ്ഞിട്ടുണ്ട്. തലേദിവസം ഇതിന്റെ വില 456.25 ദിർഹമായിരുന്നു.
ഉയർന്ന നിരക്കിൽ നിന്നുള്ള വമ്പൻ ഇടിവ്
വീണ്ടും വിലയിടിഞ്ഞതോടെ, ജൂൺ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ വലിയൊരു ലാഭമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ജൂൺ 2-ന് 24 കാരറ്റ് സ്വർണ്ണത്തിന് 542.50 ദിർഹമായിരുന്നു വില. അതിൽ നിന്നും ഇപ്പോൾ 53.25 ദിർഹം ഗ്രാമിന് കുറഞ്ഞു. 22 കാരറ്റ് സ്വർണ്ണമാകട്ടെ ജൂണിലെ ഉയർന്ന നിരക്കായ 502.25 ദിർഹത്തിൽ നിന്നും 49.25 ദിർഹത്തോളം താഴേക്ക് പോന്നു.

ലളിതമായി പറഞ്ഞാൽ, നിങ്ങൾ ഇപ്പോൾ ദുബായിൽ നിന്നും 10 ഗ്രാം 22 കാരറ്റ് സ്വർണ്ണാഭരണം വാങ്ങുകയാണെങ്കിൽ, ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കുമായി നോക്കുമ്പോൾ പണിക്കൂലിയും വാറ്റും കൂട്ടുന്നതിന് മുൻപ് തന്നെ ഏകദേശം 492 ദിർഹത്തോളം ലാഭിക്കാൻ സാധിക്കും. ജൂൺ മാസം തുടങ്ങിയത് വലിയ വിലക്കയറ്റത്തോടെയായിരുന്നു. 24 കാരറ്റ് വില 539.75 ദിർഹത്തിൽ തുടങ്ങി പിറ്റേന്ന് 542.50 ദിർഹം വരെ ഉയർന്നു. 22 കാരറ്റ് വില 500 ദിർഹത്തിന് മുകളിലായിരുന്നു.
ജൂൺ 5: ആദ്യത്തെ വലിയ വിലക്കുറവ് ഉണ്ടായത് ഈ ദിവസമാണ്. 24 കാരറ്റ് വില 522.50 ദിർഹമായും 22 കാരറ്റ് വില 483.75 ദിർഹമായും കുറഞ്ഞു.
ജൂൺ 10: വീണ്ടും വില ഇടിഞ്ഞ് 24 കാരറ്റ് 492.50 ദിർഹത്തിലും 22 കാരറ്റ് 456 ദിർഹത്തിലും എത്തി.
ജൂൺ 15, 16: വിപണി ചെറുതായി തിരിച്ചുപിടിക്കുകയും 24 കാരറ്റ് വീണ്ടും 520 ദിർഹത്തിന് മുകളിലേക്ക് പോവുകയും ചെയ്തു. എന്നാൽ ജൂൺ അവസാന വാരത്തോടെ വില വീണ്ടും താഴേക്ക് വരികയായിരുന്നു.
ജൂൺ 25 (ഏറ്റവും കുറഞ്ഞ നിരക്ക്): ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ജൂൺ 25-നായിരുന്നു. അന്ന് 24 കാരറ്റിന് 486 ദിർഹവും 22 കാരറ്റിന് 450 ദിർഹവുമായിരുന്നു വില.
ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയം
വില 520-നും 530-നും മുകളിൽ നിന്നപ്പോൾ വാങ്ങാൻ മടിച്ച് മാറിനിന്ന പ്രവാസികൾക്ക്, പ്രത്യേകിച്ച് വിവാഹ ആവശ്യങ്ങൾക്കും മറ്റും വലിയ അളവിൽ സ്വർണ്ണം വാങ്ങാൻ കാത്തിരിക്കുന്ന കുടുംബങ്ങൾക്ക് ഈ വിലക്കുറവ് വലിയൊരു ആശ്വാസമാണ്. കാരണം ഗ്രാമിൽ ഉണ്ടാകുന്ന ചെറിയൊരു വില വ്യത്യാസം പോലും വലിയ രീതിയിൽ സ്വർണ്ണം എടുക്കുമ്പോൾ ഫൈനൽ ബില്ലിൽ വലിയ മാറ്റമുണ്ടാക്കും.
അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില ഔൺസിന് 4,000 ഡോളറിന് അടുത്ത് എത്തിയതും, യുഎസ്-ഇറാൻ തർക്കങ്ങളും എണ്ണവിലയിലുണ്ടായ വ്യതിയാനങ്ങളുമാണ് ആഗോളതലത്തിൽ സ്വർണ്ണവിലയെ സ്വാധീനിച്ചത്. നിലവിലെ സാഹചര്യത്തിൽ യുഎഇയിൽ സ്വർണ്ണം വാങ്ങാൻ നല്ലൊരു അവസരമാണ് ഒരുങ്ങിയിരിക്കുന്നത്.












Click it and Unblock the Notifications