ദുബായ് സ്കൂളുകളിൽ ‘സേഫ് സോണുകൾ’ നിർബന്ധമാക്കി; എന്തൊക്കെ മുൻകരുതലുകളെന്നറിയാം
ആഴ്ചകൾ നീണ്ട തടസ്സങ്ങൾക്ക് ശേഷം ദുബായ് എമിറേറ്റിലെ ഭൂരിഭാഗം സ്വകാര്യ സ്കൂളുകളും സാധാരണ നിലയിലുള്ള ക്ലാസ് പഠനത്തിന് തുടക്കമിട്ടത് ഈമാസം 20നാണ്. ഇറാൻ-ഇസ്രയേൽ-യുഎസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ 40ലധികം ദിവസം നീണ്ട വിദൂര വിദ്യാഭ്യാസ രീതി ആയിരുന്നു ദുബൈയിൽ. സംഘർഷത്തിന് അയവ് വന്നപ്പോഴാണ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) സ്കൂളുകൾക്ക് വീണ്ടും തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയത്.
റീ ഓപ്പണിങിന് കെഎച്ച്ഡിഎയുടെ അനുമതി ആവശ്യമായത് കൊണ്ട് ചില സ്കൂളുകൾ വിദൂര പഠനം തുടരുന്നുമുണ്ട്. റഗുലർ ക്ലാസുകൾക്ക് അനുമതി ലഭിക്കുന്നതിനായി ജീവനക്കാർക്ക് അടിയന്തര പരിശീലനം നൽകുകയും പരിശോധനയിൽ പാസാകുകയും വേണം. അനുമതി ലഭിക്കാനായി അഞ്ച് കാര്യങ്ങളാണ് സ്കൂളുകൾ പൂർത്തീകരിക്കേണ്ടത്. സന്നദ്ധത ഫോറം സമർപ്പിക്കൽ, പരിശീലനത്തിൽ പങ്കെടുക്കൽ, അനുമതി പത്രത്തിൽ ഒപ്പുവെക്കൽ, സുരക്ഷ പരിശോധനയിൽ വിജയിക്കൽ, അന്തിമ അനുമതി വാങ്ങൽ എന്നിവയാണിത്.

അന്തിമ അനുമതി ലഭിക്കുന്നത് വരെ ഇത്തരം സ്കൂളുകൾ നേരിട്ടുള്ള പഠനം തുടരാൻ പാടില്ല. ഘട്ടം ഘട്ടമായി ഈ സ്കൂളുകളെ തുറക്കാൻ അനുവദിക്കും. എന്നാൽ, ഏപ്രിൽ 27നകം ഔദ്യോഗിക മാർഗനിർദ്ദേശങ്ങൾക്കനുസൃതമായി വിദൂര പഠനത്തോടൊപ്പം ക്ലാസ് പഠനവും നൽകുന്നതിനുള്ള അനുമതി വാങ്ങണമെന്നാണ് കെഎച്ച്ഡിഎ നിർദേശിച്ചിരിക്കുന്നത്.
സ്കൂളുകളിൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കാമ്പസിനുള്ളിൽ 'സേഫ് സോണുകൾ’ തയാറാക്കണമെന്ന നിബന്ധനയും 'റീഓപണിങ് പ്രോട്ടോക്കോൾസ് ഫൊർ ദുബൈ പ്രൈവറ്റ് സ്കൂൾസ്’ എന്ന മാർഗനിർദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു അടിയന്തര സാഹചര്യമുണ്ടായാൽ വിദ്യാർഥികൾ സുരക്ഷിതരായിരിക്കുന്നതിന് വേണ്ടിയാണ് 'സേഫ് സോണുകൾ’ നിർബന്ധമാക്കിയിരിക്കുന്നത്.
ശക്തിയേറിയ ചുവരുകളും കോൺക്രീറ്റ് മേൽക്കൂരയും പുറമേ നിന്ന് പെട്ടന്നുള്ള കടന്നുകയറ്റം തടയുന്ന സംവിധാനങ്ങളും ഉള്ളതായിരിക്കണം 'സേഫ് സോൺ’ എന്ന് കെഎച്ച്ഡിഎയുടെ നിബന്ധനകളിലുണ്ട്. മതിയായ വെന്റിലേഷൻ സൗകര്യങ്ങളും വേണം. എമർജൻസി എക്സിറ്റുകളും അസംബ്ലി പോയൻറുകളും വ്യക്തമായി അടയാളപ്പെടുത്തിയിരിക്കണം.
കുറ്റമറ്റതാണെന്ന അംഗീകാരം കിട്ടണമെങ്കിൽ 'സേഫ് സോണുകൾ’ ജനാലകളുടെയും ചില്ലിന്റെയുമൊക്കെ സമീപത്താകരുത്. സ്കൂളിലെ ഏത് സ്ഥലത്തുനിന്നും ഒരുമിനിറ്റ് കൊണ്ട് എത്തിച്ചേരാൻ കഴിയുന്നിടത്ത് വേണം 'സേഫ് സോണുകൾ’ നിർമിക്കേണ്ടത്. ക്രോസിങ് ഔട്ട്ഡോറോ തുറസ്സായ സ്ഥലമോ പാടില്ല. ഒരു സ്കൂളിന്റെ തന്നെ വിവിധ ഇടങ്ങളിൽ 'സേഫ് സോണുകൾ’ തയാറാക്കേണ്ടതുണ്ട്.
ഇവാക്യുവേഷൻ മാപ്പുകളിലും എമർജൻസി പ്ലാനിലും 'സേഫ് സോണുകൾ കൃത്യമായി മാർക്ക് ചെയ്തിരിക്കണം. ജീവനക്കാർക്ക് അവരുടെ ഡ്യൂട്ടി പരിധിയിലുള്ള 'സേഫ് സോണുകളെ’ കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകണം. സുരക്ഷാ മാർഗനിർദേശങ്ങളെ കുറിച്ചും ഒഴിപ്പിക്കൽ റൂട്ടുകളെ കുറിച്ചും തൊഴിലാളികൾക്ക് കൃത്യമായ പരിശീലനം നൽകിയിരിക്കണം. ഒരു എമർജൻസി സാഹചര്യം വരുന്നത് വരെ കാത്തിരിക്കാതെ ജീവനക്കാർക്ക് നേരത്തേ തന്നെ ഓരോ റോളുകൾ ചുമതലപ്പെടുത്തി കൊടുക്കണം. ഫസ്റ്റ് എയ്ഡ് മരുന്നുകൾ, കോൺടാക്ട് വിവരങ്ങൾ എന്നിവ റെഡിയാക്കി വെക്കുകയും പട്ടികയാക്കി സൂക്ഷിക്കുകയും വേണം.
ദുബൈയിലെ സ്‌കൂളുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഔട്ട്ഡോര്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാമെന്നതടക്കമുള്ള കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഫിസിക്കല്‍ എജുക്കേഷന്‍ ക്ലാസുകള്‍ ഉള്‍പ്പെടെയുള്ളവക്ക് തടസ്സമില്ലെന്ന് കെഎച്ച്ഡിഎ വ്യക്തമാക്കി. സംഘര്‍ഷ സാഹചര്യങ്ങള്‍ക്ക് അയവ് വന്നതോടെ യുഎഇയിലെ സ്‌കൂളുകളില്‍ നേരിട്ടുള്ള പഠനം പുനരാരംഭിച്ചെങ്കിലും ഔട്ട്ഡോര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം ദുബൈയിലെ സ്‌കൂളുകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഔട്ട്ഡോര്‍ ആക്ടിവിറ്റിയും അസംബ്ലിയും ഫിസിക്കല്‍ എഡ്യുക്കേഷന്‍ ക്ലാസുകളും അടക്കം പുനരാരംഭിക്കാമെന്ന് കെഎച്ച്ഡിഎ വ്യക്തമാക്കി. നിലവിലെ സ്‌കൂള്‍ ടൈംടേബിളിനനുസരിച്ച് ബ്രേക്ക് പീരിയഡ് ഗ്രൗണ്ടുകളിലടക്കം സംഘടിപ്പിക്കുന്നതിനും തടസ്സമില്ല. ഗ്രാജുവേഷന്‍ സെറിമണി പോലുളള വലിയ പരിപാടികള്‍ നടത്തുന്നതിനും നിയന്ത്രണമുണ്ടാകില്ല. ഇതിന് പുറമെ മറ്റ് കരിക്കുലര്‍ ആക്ടിവിറ്റികള്‍ സ്‌കൂള്‍ പരിസരത്ത് നടത്താനും അനുമതി നല്‍കി. ഘട്ടം ഘട്ടമായി ഔട്ട്ഡോര്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്നാണ് വിവിധ സ്‌കൂളുകള്‍ രക്ഷിതാക്കളെ അറിയിച്ചിരിക്കുന്നത്.












Click it and Unblock the Notifications