Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫിലെ ഏറ്റവും ദരിദ്രരാകേണ്ടിയിരുന്നത്: പക്ഷെ ദുബായ് എങ്ങനെ അത്ഭുതം സൃഷ്ടിച്ചു; എല്ലാം എണ്ണയില്‍ അല്ല

യു എ ഇ എന്ന രാജ്യത്തിന്റെ വളർച്ചയില്‍ നിർണ്ണായകമായത് ക്രൂഡ് ഓയിലിന്റെ കണ്ടെത്തലാണ് എന്നുള്ളത് ആർക്കും അറിയാവുന്ന കാര്യമാണ്. അടിസ്ഥാനം കെട്ടിപൊക്കിയത് ക്രൂഡ് ഓയില്‍ വരുമാനത്തില്‍ ആണെങ്കിലും ഇന്ന് യു എ ഇ എന്ന രാജ്യം മുന്നോട്ട് പോകുന്നതും വരുമാനം കണ്ടെത്തുന്നതും ക്രൂഡ് ഓയില്‍ നിന്നും മാത്രമല്ല. ഇതില്‍ തന്നെ ക്രൂഡ് ഓയില്‍ ഇതര വരുമാന മേഖലയില്‍ ദുബായ് കാഴ്ച വെക്കുന്ന മുന്നേറ്റമാണ് ശ്രദ്ധേയം.

ഒരു കാലത്ത് ഏറ്റവും വലിയ മരുഭൂമികളില്‍ ഒന്നായ പ്രദേശം ലോകത്തിലെ ഏറ്റവും വലിയ മെഗാസിറ്റികളില്‍ ഒന്നായി മാറ്റിയെടുത്ത കഥയാണ് ദുബായ്ക്ക് പറയാനുള്ളത്. ദുബായുടെ വളർച്ചയ്ക്ക് പിന്നില്‍ എണ്ണപ്പണത്തിന്റെ കരുത്തായിരിക്കാമെന്ന് ചിലർ കരുതാമെങ്കിലും ഇന്നത്തെ ദുബായ് ജി ഡി പിയുടെ ഒരു ശതമാനം മാത്രമാണ് ക്രൂഡ് ഓയില്‍ നിന്നും ലഭിക്കുന്നതെന്നാണ് ശ്രദ്ധേയം.

uae-

ഭൂമിശാസ്ത്രപരമായ സിവിശേഷതകളാണ് ദുബായുടെ വളർച്ചയ്ക്ക് പ്രധാനമായ കാരണം. ദുബായ് ക്രീക്ക് വഴി പണ്ട് മുതല്‍ തന്നെ ലോകത്തിലെ കപ്പല്‍ ഗതാഗതത്തിന്റെ പ്രധാന ഇടത്താവളമായിരുന്നു ദുബായ്. ഈ സവിശേഷത കൂടുതല്‍ മനസ്സിലാക്കി അതിന് അനുസരിച്ച് ദുബായിയെ മാറ്റിയെടുക്കാനുള്ള പ്രവർത്തനങ്ങള്‍ ആരംഭിച്ചത് 1958 ല്‍ ഷെയ്ഖ് റാഷിദ് ബിന്‍ സയിദ് അല്‍ മക്തൂം ഭരണത്തില്‍ എത്തുന്നതോടെയാണ്.

അന്താരാഷ്ട്ര വ്യാപാര മേഖലയില്‍ ഒരോ തുറമുഖങ്ങളുടേയും അതിലൂടെ എങ്ങനെയെല്ലാമാണ് വരുമാനം ഉണ്ടാക്കുന്നതെന്നും അദ്ദേഹം കൃത്യമായി മനസ്സിലാക്കി. ഇതിനെ തുടർന്നാണ് ദുബായിയെ ഒരു അന്താരാഷ്ട്ര ട്രേഡ് ഹബ്ബാക്കി മാറ്റുന്നതിനുള്ള പ്രവർത്തനം ആരംഭിക്കുന്നത്. അതിന്റെ ഭാഗമായി ദുബായ് ക്രീക്കിന്റെ ആഴവും വീതിയും വർധിപ്പിച്ച് വലിയ കപ്പലുകളെ നഗരത്തിലേക്ക് കൊണ്ടുവന്നു.

തുടക്കത്തില്‍ വലിയ രീതിയില്‍ കടം വാങ്ങിയായിരുന്നു പുതിയ തുറമുഖങ്ങളും പോർട്ടുകളും റോഡുകളും കെട്ടിടങ്ങളും നിർമ്മിച്ചത്. 1959 ലാണ് ദുബായില്‍ പുതിയ വിമാനത്താവളം നിർമ്മിക്കാനുള്ള ഉത്തരവില്‍ ഷെയ്ഖ് റാഷിദ് ബിന്‍ സയിദ് അല്‍ മക്തൂം ഉത്തരവിടുന്നത്. 1960 സെപ്റ്റംബർ 30-ന്, മണൽ കൊണ്ട് പൊതിഞ്ഞ റൺവേയും ഒരു ചെറിയ ടെർമിനൽ കെട്ടിടവും ഉൾപ്പെടുന്ന വിമാനത്താവളം തുറന്നു. ആ വിമാനത്താവളമാണ് ഇന്ന് പ്രതിവർഷം 90 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയിലേക്ക് എത്തി നില്‍ക്കുന്നത്. തുടർച്ചയായി 9-ാം വർഷവും അന്താരാഷ്ട്ര യാത്രക്കാർക്ക് ലോകത്തിലെ ഒന്നാം നമ്പർ വിമാനത്താവളമെന്ന സ്ഥാനവും ദുബായ് അന്താരാഷ്ട്ര വിമാനത്താവളം നിലനിർത്തി വരുകയാണ്.

ദുബായുടെ ചരിത്രത്തിലെ പ്രധാന വഴിത്തിരിവ് ഉണ്ടാകുന്നത് 1966-ൽ ഫത്തേ എണ്ണപ്പാടത്ത് എണ്ണ കണ്ടെത്തിയതാണ്. അബുദാബിയുടെ എണ്ണ ശേഖരവുമായി താരതമ്യം വെറും പത്തിലൊന്ന് മാത്രമായിരുന്നു ദുബായില്‍ കണ്ടെത്തിയത്. 1969-ൽ ദുബായ് എണ്ണ കയറ്റുമതി ആരംഭിച്ചു. എന്നാല്‍ എണ്ണയില്‍ നിന്നും ലഭിക്കുന്ന പണം ഷെയ്ഖ് റാഷിദ് തന്റെ ജനങ്ങളുടെയും എമിറേറ്റിന്റെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ വികസിപ്പിക്കുന്നതിനായിരുന്നു പ്രധാനമായും ഉപയോഗിച്ചത്.

ഭാവിയില്‍ ദുബായിലെ എണ്ണയില്‍ നിന്നുള്ള വരുമാനം കുറഞ്ഞേക്കാമെന്ന് അന്ന് തന്നെ മനസ്സിലാക്കിയ അദ്ദേഹം മറ്റ് മേഖലകളില്‍ നിന്നും വരുമാനം ലഭിക്കുന്നത് അന്ന് തന്നെ ഉറപ്പാക്കി തുടങ്ങി. അടിസ്ഥാന സൗകര്യ വികസനത്തില്‍ കേന്ദ്രീകരിച്ചതോടെ ദുബായില്‍ ഉടനീളം വലിയ കെട്ടിടങ്ങളും മികച്ച റോഡുകളും ഉയർന്ന് വരാന്‍ തുടങ്ങി. ഈ പദ്ധതികളുടെ പ്രവർത്തികളുടെ ഭാഗമായിട്ടാണ് കേരളത്തില്‍ നിന്നുള്‍പ്പെടേയുള്ള കുടിയേറ്റവും ശക്തിപ്പെടുന്നത്.

1971 ലാണ് അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, ഫുജൈറ എന്നീ എമിറേറ്റുകള്‍ ചേർന്ന് യു എ ഇ എന്ന രാജ്യം രൂപീകരിക്കുന്നത്. ഏഴാമത്തേതായ റാസ് അൽ ഖൈമ 1972 ഫെബ്രുവരി 10 നാണ് ഫെഡറേഷന്റെ ഭാഗമാകുന്നത്. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനെ ആദ്യ പ്രസിഡന്റായും ഷെയ്ഖ് റാഷിദിനെ ആദ്യ പ്രധാനമന്ത്രിയായും നിയമിച്ചു.

1972 ല്‍ പോർട്ട് റാഷിദ് എന്ന പേരില്‍ വലിയ തുറമുഖം സ്ഥാപിച്ചതോടെ ഇതുവഴി ദുബായ് വഴിയുള്ള ചരക്ക് ഗതാഗതം കൂടുതല്‍ വർധിക്കുകയും. എന്നാല്‍ അവിടേയും നിർത്താന്‍ ദുബായ് ഒരുക്കമായിരുന്നില്ല 1980 ല്‍ ദുബായ് തീരത്ത് ലോകത്തെ ഏറ്റവും വലിയ മനുഷ്യ നിർമ്മിത പോർട്ടുകളില്‍ ഒന്നായ ജബല്‍ അലി പോർട്ടും പ്രവർത്തനം ആരംഭിച്ചു. ഇതേസമയം തന്നെ കപ്പലിന്റെ അറ്റകുറ്റപണികള്‍ക്കുള്ള വലിയ ഡോക്കും ദുബായ് തയ്യാറാക്കി. ഇതിലൂടെയെല്ലാം ലോകത്തിലെ കപ്പല്‍ ഗതാഗതത്തിന്റെ നിർണ്ണായ കേന്ദ്രമായി ഉയർന്ന് വന്നു.

ഇത്തരം തുറമുഖങ്ങളില്‍ നിന്നും നികുതിയും മറ്റും ഈടാക്കിയാണ് മറ്റ് രാജ്യങ്ങള്‍ വരുമാനം ഉറപ്പിക്കുന്നതെങ്കില്‍ 1985-ൽ ജബൽ അലി പോർട്ടിനെ ഫ്രീ സോൺ (ജാഫ്‌സ) ആയി പ്രഖ്യാപിച്ച് രാജാവ് വീണ്ടും ഞെട്ടിച്ചു. ലഭിക്കാവുന്ന വലിയ വരുമാനം അതിലൂടെ നഷ്ടമായെങ്കിലും ആ വർഷം വെറും 19 കമ്പനികൾ മാത്രമുണ്ടായിരുന്ന ജാഫ്‌സയില്‍ ഒരു ദശാബ്ദത്തിനുശേഷം, അതായത് 1995-ൽ കമ്പനികളുടെ എണ്ണം 500 ല്‍ അധികമായി ഉയർന്നു. ഇന്ന് ഇവിടെ ഏകദേശം 9500-ലധികം കമ്പനികൾ പ്രവർത്തിക്കുന്നുവെന്നാണ് കണക്ക്.

ദുബായി കേന്ദ്രീകരിച്ചുള്ള വ്യാപാര-വാണിജ്യ പ്രവർത്തനങ്ങള്‍ ശക്തിപ്പെട്ടതോടെ അത് ജി ഡി പിയും പ്രതിഫലിച്ച് തുടങ്ങി. 1970 ല്‍ ദുബായിയുടെ ജി ഡി പിയുടെ 50 ശതമാനം എണ്ണയില്‍ നിന്നുള്ള വരുമാനം ആയിരുന്നെങ്കില്‍ ഇന്ന് അത് വെറും ഒരു ശതമാനം മാത്രമാണ്. എന്നാല്‍ ട്രേഡ് സെക്ടറില്‍ നിന്നുള്ള വരുമാനം ജി ഡി പിയുടെ 26 ശതമാനം സംഭാവന ചെയ്യുന്നു.

1985-ൽ പിന്നിട്ട മറ്റൊരു ചരിത്രപരമായ നാഴികക്കല്ല് ദുബായിൽ നിന്ന് കറാച്ചിയിലേക്കും മുംബൈയിലേക്കും ആരംഭിച്ച ആദ്യത്തെ എമിറേറ്റ്‌സ് വിമാനങ്ങളാണ്. പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിൽ നിന്ന് വെറ്റ്-ലീസ് ചെയ്ത ബോയിംഗ് 737 ഉം എയർബസ് 300 B4 ഉം ഉപയോഗിച്ചായിരുന്നു ആദ്യ സർവ്വീസ്. 1994-ൽ ദുബായിലേക്ക് ഏകദേശം 1 ദശലക്ഷം വിനോദസഞ്ചാരികളാണ് എത്തിയത് ദുബായിലെ ആദ്യത്തെ ആധുനിക റിസോർട്ടുകളിലൊന്നായ ജുമൈറ ബീച്ച് ഹോട്ടൽ 1997-ൽ തുറന്നു. തൊട്ട് പിന്നാലെ രണ്ട് വർഷത്തിന് ശേഷം, 1999 ഡിസംബർ 1-ന്, 920 അടി ഉയരത്തിൽ കൃത്രിമ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ബുർജ് അൽ അറബും പ്രവർത്തനം ആരംഭിച്ചു.

ദുബായിയുടെ വളർച്ചയില്‍ നിർണ്ണായക പങ്കുവഹിച്ച മറ്റൊരു വ്യക്തി ഇന്നത്തെ ഭരണാധികാരി മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ്. 2006 ലാണ് അദ്ദേഹത്തിന് രാജപദവി ലഭിക്കുന്നതെങ്കിലും അതിന് മുമ്പ് തന്ന് വിവിധ പദവികള്‍ അദ്ദേഹം വഹിച്ചിരുന്നു. അധികാരത്തില്‍ എത്തിയ ഉടനെ റാഷിദ് അല്‍ മക്തൂം ദുബായിലെ റിയല്‍ എസ്റ്റേറ്റ് മേഖല വിദേശികള്‍ക്ക് തുറന്നുകൊടുത്തു. ഇതോടെ വലിയ കമ്പനികളും കോടീശ്വരന്മാരും ദുബായ് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപകരമായി മാറി. ഇന്ന് ദുബായ് റിയല്‍ എസ്റ്റേറ്റ് മേഖല അവരുടെ ജി ഡി പിയുടെ 15 ശതമാനം സംഭാവന ചെയ്യുന്നു.

ലോകത്തിന്റെ വ്യോമഗതാഗത്തിന്റെ ഒരു ഇടത്താവളമായി മാറ്റിയെടുക്കാനും ഇതിനോടകം ദുബായ്ക്ക് സാധിച്ചു. ദുബായില്‍ ഇറങ്ങി ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങള്‍ക്ക് കുറഞ്ഞ നിരക്ക് വാഗ്ധാനം ചെയ്തുകൊണ്ടായിരുന്നു അവർ വിമാന കമ്പനികളെ തങ്ങളുടെ മണ്ണിലേക്ക് ആകർഷിച്ചത്. ഇന്ന് അന്താരാഷ്ട്ര വിമാനകമ്പനികളുടെ പ്രാധന ട്രാന്‍സിക്ഷന്‍ ഹബ്ബാണ് ദുബായ് വിമാനത്താവളം.

ദുബായിലേക്ക് വീണ്ടും കൂടുതല്‍ ആളുകളെ എത്തിക്കുന്നതിനായും അവർക്കുള്ള വിനോദ ഉപാധികളും ഉറപ്പാക്കുന്നതിനായി ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫയും ദുബായ് മാളുമൊക്കെ ഭരണകൂടം ഒരോ കാലയളവിലായി പണി കഴിപ്പിച്ച് തുടങ്ങി. നിലവില്‍ ദുബായ് ജി ഡി പിയുടെ അഞ്ച് ശതമാനം സംഭാവന ചെയ്യുന്നത് ടൂറിസം മേഖലയാണ്. ഇന്ന് ദുബായ് നഗരത്തിലെ 85 ശതമാനം ജനസംഖ്യയും വിദേശികളാണ്. അതില്‍ തന്നെ 35 ശതമാനം ബഹുഭൂരിക്ഷവും മലയാളികള്‍ ഉള്‍പ്പെടുന്ന ഇന്ത്യക്കാരുമാണ്. ദുബായ് വളരുമ്പോള്‍ അതിന്റെ കാര്യമായ നേട്ടം അനുഭവിക്കാന്‍ യോഗമുണ്ടായ ഒരു ജനവിഭാഗം മലയാളികളുമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+