സ്വർണത്തില്‍ തന്നെ കണ്ണ്; യുഎഇയും ഒരടി പിന്നോട്ടില്ല, അഞ്ച് മാസത്തിനിടെ വാങ്ങിക്കൂട്ടിയത്
സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്കുള്ള സ്വർണത്തിന്റെ പെരുമ ഉയർന്ന് കൊണ്ടിരിക്കുകയാണ്. എത്ര വില കൊടുത്ത് വാങ്ങിയാലും ലാഭമാണ് എന്നതുകൊണ്ട് തന്നെ സ്വർണം വാങ്ങിക്കൂട്ടുകയാണ് ആളുകൾ. വ്യക്തികൾ മാത്രമല്ല രാജ്യങ്ങളും സ്വർണം വാങ്ങാൻ മത്സരിക്കുകയാണ്.
ലോകത്തിലെ 'സ്വർണ ഹബ്' എന്നറിയപ്പെടുന്ന യുഎഇയും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. കഴിഞ്ഞ അഞ്ച് മാസത്തിനിടെ യുഎഇ സെൻട്രൽ ബാങ്കിന്റെ (CBUAE) സ്വർണശേഖരത്തിൽ 25 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. ഇതോടെ രാജ്യത്തെ ആകെ സ്വർണശേഖരം 28.933 ബില്യൺ ദിർഹമായി.2024 ഡിസംബർ അവസാനത്തെിൽ 22.981 ബില്യൺ ദിർഹമായിരുന്നു ഇത്.

മെയ് മാസത്തിൽ സ്വർണ ശേഖരത്തിൽ 0.49 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. സെൻട്രൽ ബാങ്ക് ബുധനാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ ഡിമാൻഡ് ഡെപ്പോസിറ്റുകൾ 2024 മെയ് അവസാനത്തോടെ 1.166 ട്രില്യൺ എഇഡിയായി ഉയർന്നു. 2023 ൽ ഇത് 1.109 ട്രില്യണായിരുന്നു. മൊത്തം നിക്ഷേപങ്ങളിൽ, 892.577 ബില്യൺ ദിർഹം പ്രാദേശിക കറൻസിയിലും 74.329 ബില്യൺ ദിർഹം വിദേശ കറൻസികളിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മെയ് മാസാവസാനം യുഎഇയിലെ സേവിംഗ്‌സ് നിക്ഷേപങ്ങൾ 359.57 ബില്യൺ ദിർഹമായി ഉയർന്നു. 2024 ഡിസംബറിലെ കണക്കനുസരിച്ച് ഇത് 317.48 ബില്യൺ ദിർഹമായിരുന്നു. മൊത്തം നിക്ഷേപങ്ങളിൽ 305.508 ബില്യൺ ദിർഹം പ്രാദേശിക കറൻസിയിലും 54.062 ബില്യൺ ദിർഹം വിദേശ കറൻസിയിലുമാണ്. മെയ് മാസത്തോടെ ടൈം നിക്ഷേപങ്ങൾ ആദ്യമായി ഒരു ട്രില്യൺ ദിർഹം കടന്നു. ഇതിൽ 614.854 ബില്യൺ ദിർഹം പ്രാദേശിക കറൻസിയിലും 398.348 ബില്യൺ ദിർഹം വിദേശ കറൻസിയിലുമാണ്. യുഎഇയുടെ സാമ്പത്തിക മേഖലയുടെ വമ്പൻ കുതിപ്പാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ലോകത്ത് ഏറ്റവും കൂടുതൽ സ്വർണശേഖരമുള്ള 5 രാജ്യങ്ങൾ ഇതാ
യുണൈറ്റഡ് സ്റ്റേറ്റ്സ്: സ്വർണ കരുതൽ ശേഖരം: 8,133.46 മെട്രിക് ടൺ. വിദേശ കരുതൽ ശേഖരത്തിന്റെ ഏകദേശം 72.41% വരും ഇത്. കെന്റക്കിയിലെ ഫോർട്ട് നോക്സിലാണ് ഇവ പ്രധാനമായും സൂക്ഷിച്ചിരിക്കുന്നത്. കൂടാതെ, ന്യൂയോർക്കിലെ ഫെഡറൽ റിസർവ് ബാങ്ക്, ഡെൻവർ മിന്റ്, മറ്റ് സുരക്ഷിത സ്ഥലങ്ങൾ എന്നിവിടങ്ങളിലും സ്വർണ് ശേഖരമുണ്ട്. ഏകദേശം 68,200 കോടി ഡോളർ മൂല്യമുള്ള ഈ ശേഖരം, അമേരിക്കയുടെ സാമ്പത്തിക മേധാവിത്വത്തിന്റെ തെളിവാണ്. 1970-കൾ മുതൽ യുഎസ് തങ്ങളുടെ സ്വർണ്ണ ശേഖരം സ്ഥിരമായി നിലനിർത്തിയിട്ടുണ്ട്. ഇത് രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക ശക്തിയെ കൂടിയാണ് സൂചിപ്പിക്കുന്നത്.
ജർമ്മനി: 3,351.53 മെട്രിക് ടൺ. ഡച്ച് ബുണ്ടസ്‌ബാങ്കാണ് അവരുടെ സ്വർണ ശേഖരം കൈകാര്യം ചെയ്യുന്നത്. മിക്ക സ്വർണവും ഫ്രാങ്ക്ഫർട്ടിലാണ് സൂക്ഷിച്ചിരിക്കുന്നത്. 2017-ഓടെ നിയന്ത്രണവും സുരക്ഷയും വർദ്ധിപ്പിക്കുന്നതിനായി ന്യൂയോർക്കിലും ലണ്ടനിലും മുമ്പ് സൂക്ഷിച്ചിരുന്ന സ്വർണം തിരിച്ചെടുത്തിട്ടുണ്ട്. ഏകദേശം 19,800 കോടി ഡോളർ മൂല്യമുള്ള ജർമ്മനിയുടെ സ്വർണ്ണ കരുതൽ ശേഖരം യൂറോപ്യൻ യൂണിയനിലെ അവരുടെ സാമ്പത്തിക സ്ഥിരതയെ ശക്തിപ്പെടുത്തുന്നു.
ഇറ്റലി: 2,451.84 മെട്രിക് ടൺ. വിദേശ കരുതൽ ശേഖരത്തിന്റെ ഏകദേശം 68% വരും ഇത്. പ്രധാനമായും റോമിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. കൂടാതെ, യു.എസ്., സ്വിറ്റ്സർലൻഡ്, യുകെ എന്നിവിടങ്ങളിലും സൂക്ഷിക്കുന്നു. ഏകദേശം 14,500 കോടി ഡോളർ മൂല്യം വരുമിത്.
ഫ്രാൻസ്: 2,436.97 മെട്രിക് ടൺ. വിദേശ കരുതൽ ശേഖരത്തിന്റെ ഏകദേശം 69.99%. 14,400 കോടി ഡോളർ മൂല്യമുണ്ട് ഇതിന്.
റഷ്യ: സ്വർണ കരുതൽ ശേഖരം: 2,335.85 മെട്രിക് ടൺ. ഏകദേശം 13,600 കോടി ഡോളർ മൂല്യം. കഴിഞ്ഞ ദശകത്തിൽ റഷ്യ തങ്ങളുടെ സ്വർണ ശേഖരം ഗണ്യമായി വർദ്ധിപ്പിച്ചു. 2024-ൽ മാത്രം 3.11 ടൺ സ്വർണമാണ് കൂട്ടിച്ചേർത്തത്. ഭൗമരാഷ്ട്രീയപരമായ സംഘർഷങ്ങൾക്കിടയിൽ യുഎസ് ഡോളറിന്മേലുള്ള ആശ്രയം കുറയ്ക്കുന്നതിനായാണ് ഈ നീക്കം.












Click it and Unblock the Notifications