സ്വർണത്തിന് ദുബായിലേക്ക് ഓടി സൗദിക്കാർ, കൂട്ടത്തോടെ ബുക്കിങ്ങ്,എന്താണ് സംഭവിക്കുന്നത്? കാരണം പറഞ്ഞ് വ്യാപാരികൾ
ബലി പെരുന്നാളിനോട് അനുബന്ധിച്ച് ദുബായിൽ സ്വർണ വില കുറയുമെന്നായിരുന്നു സ്വർണപ്രേമികളുടെ വിലയിരുത്തൽ. എന്നാൽ പ്രതീക്ഷകളെല്ലാം തെറ്റിച്ച് വില വീണ്ടും മുകളിലേക്ക് കുതിക്കുകയാണ്. നിലവിൽ ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് വില 294.5 ദിർഹമാണ്. 22 കാരറ്റ് സ്വർണത്തിന് 361.5 ഉം 21 ന് 345.25 ഉം 18 ന് 296 ദിർഹവും.
വില കുതിച്ചാലും പെരുന്നാളിനോട് അനുബന്ധിച്ച് വാങ്ങൽ കൂടുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. പ്രത്യേകിച്ച് സൗദിയിൽ നിന്നുള്ളവർ. സൗദിയിൽ നിന്നും ഈ ദിവസങ്ങളിൽ കൂടുതൽ പേർ സ്വർണം വാങ്ങാൻ യുഎഇയിലേക്ക് എത്തുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. 'ദുബായിൽ ഇന്ന് 22 കാരറ്റ് ഒരു ഗ്രാമിന് വില 372.5 ദിർഹമാണ്. അതേസമയം സൗദിയിൽ വില 380 ദിർഹവും (സൗദിയിൽ 15 ശതമാനം വാറ്റുമുണ്ട്). ഇത് തന്നെയാണ് സൗദിക്കാരെ ഇവിടേക്ക് വരാൻ പ്രേരിപ്പിക്കുന്നത്', വ്യാപാരികൾ പറഞ്ഞു. സൗദിയിൽ നിന്നും പതിവായി സ്വർണം വാങ്ങാൻ എത്തുന്ന സഞ്ചാരികളിൽ ചിലർ വലിയ ബുക്കിങ്ങ് ഇതിനോടകം തന്നെ നടത്തിയിട്ടുണ്ടെന്നാണ് വ്യാപാരികളിൽ ഒരാൾ പറഞ്ഞത്.

ദുബായിൽ വില 359 ദിർഹത്തിലേക്ക് വീണതോടെ വിൽപന കുതിച്ചിരുന്നു. മെയ് 20 മുതൽ വില 367 ദിർഹത്തിലേക്ക് ഉയർന്നതോടെ വിപണി വീണ്ടും കിതയ്ക്കുകയാണ്. അതേസമയം സൗദിയിൽ നിന്നുള്ള ഉപഭോക്താക്കളെ ആകർഷിക്കാനായുള്ള മാർഗങ്ങളാണ് ഇപ്പോൾ വ്യാപാരികൾ പ്രധാനമായും പയറ്റുന്നത്. ഹോട്ടലുകാരെ പോലും ഇതിനായി ബന്ധപ്പെടാറുണ്ടെന്നും സൗദിയിൽ നിന്ന് വന്നവരുടെ ബുക്കിങ് തിരക്കാറുണ്ടെന്നും ഇവർ സമ്മതിക്കുന്നു. സൗദിയിൽ നിന്നുള്ളവർ കുറച്ച് പേർ മാത്രമേ ഉള്ളൂവെങ്കിലും അവർ വലിയ തോതിൽ പർച്ചേസ് നടത്തുമെന്നതാണ് ഇവർ പങ്കുവെയ്ക്കുന്ന മറ്റൊരു ആശ്വാസം.
ആഗോള വിപണിയിൽ എന്താണ് സംഭവിക്കുന്നത്?
ആഗോള വിപണിയിലും ഇന്ന് സ്വർണ വില കുത്തനെ ഉയരുകയാണ് ചെയ്തത്. അതിന് പ്രധാന കാരണമാകട്ടെ ഡോളറിന്‌റെ തളർച്ചയാണ്. ഡോളറിലാണ് സ്വർണത്തിന്റെ വിൽപന. ഡോളറിന്‌റെ മൂല്യം കുറയുമ്പോൾ ഇന്ത്യ പോലുള്ള രാജ്യങ്ങൾക്ക് വളരെ ചിലവ് കുറഞ്ഞ് സ്വർണം വാങ്ങാൻ സാധിക്കും. ഇത് സ്വർണത്തിന്റെ ഡിമാന്റ് ഉയർത്തുകയും ആളുകൾ കൂടുതലായി മഞ്ഞലോഹം വാങ്ങിക്കൂട്ടുകയും ചെയ്യും.
ഇന്ന് രാജ്യാന്തര വിപണിയിൽ സ്വർണത്തിന് ഔൺസിന് വില 3348 ഡോളറാണ്. ഇന്നലെ രേഖപ്പെടുത്തിയത് 3332 ഡോളറും. വരും ദിവസങ്ങളിലും വില ഉയരാനുള്ള സാധ്യതയാണ് വിലയിരുത്തപ്പെടുന്നത്. കാരണം യുക്രൻ-റഷ്യ സംഘർഷം വീണ്ടും ചൂടുപിടിക്കുകയാണ്. നിക്ഷേപകരിൽ ഇത് കടുത്ത ആശങ്കയ്ക്കാണ് വഴി വെച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ സ്വാഭാവികമായും സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്കുള്ള സ്വർണത്തിന് ഡിമാന്റ് ഉയരുകയും വില കുതിക്കുകയും ചെയ്യും.
കേരളക്കരെ പൊന്ന് 'മറക്കണോടോ'
സാധാരണക്കാരുടെ സ്വാഭാവിക ചോദ്യമാണിത്. വില പിടിച്ചാൽ കിട്ടാത്ത വിധം പറക്കുകയാണ്. ഇന്ന് സംസ്ഥാനത്ത് ഗ്രാമിന് 45 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ വില 8995 രൂപയായി ഉയർന്നു. പവൻ വിലയിൽ 360 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ സ്വർണവില 71,960 എത്തി. എന്നുവെച്ച് ഈ വിലയിൽ ഒരു പവൻ കിട്ടുമോ? തീർച്ചയായും ഇല്ല. ഒരു പവൻ വാങ്ങണമെങ്കിൽ പിന്നേയും 5 ശതമാനം പണിക്കൂലിയും 3 ശതമാനം ജി എസ് ടിയും കൊടുക്കണം. അതായത് 75,000 രൂപയ്ക്ക് മുകളിലെങ്കിലും വേണം ഒരു പവൻ വാങ്ങാൻ. വരും ദിവസം വില എന്താകുമെന്ന് ആശങ്കയുള്ളവർ ഇന്നേ തന്നെ പോയി സ്വർണം ബുക്ക് ചെയ്യുന്നതാകും നല്ലത്.












Click it and Unblock the Notifications