സ്വർണാഭരണം വിറ്റൊഴിവാക്കി ദുബായിക്കാർ: എന്തുപറ്റി? ഈ മാതൃക കേരളത്തിലും പയറ്റാം
ദുബായിൽ സ്വർണ വിലയിലെ കുതിപ്പ് തുടരുകയാണ്. 24 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വില 402 ദിർഹമാണ്. 22 കാരറ്റിന് 372.25 ദിർഹവും 21 കാരറ്റിന് 357 ദിർഹവും 18 കാരറ്റിന് 306 ദിർഹവുമാണ് വില.
സ്വർണ വില കുതിച്ചതോടെ ആഭരണങ്ങളോടുള്ള പ്രിയം ഉപേക്ഷിക്കുകയാണ് പലരും. എന്നിരുന്നാലും സ്വർണ നിക്ഷേപത്തിനോടുള്ള താത്പര്യം ഒട്ടും കുറഞ്ഞിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. വില വർധനവിനെ മറികടന്ന് സ്വർണം സ്വന്തമാക്കാൻ സ്വർണപ്രേമികൾ ഇപ്പോൾ പുതുവഴികൾ തേടുകയാണെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടി.

എന്താണ് ആ പുതിയ മാർഗം എന്നല്ലേ? പഴയ ആഭരണങ്ങൾ വിറ്റ് സ്വർണക്കട്ടികൾ വാങ്ങുക. ഇങ്ങനെ വാങ്ങാൻ എത്തുന്നവരുടെ എണ്ണം കൂടുകയാണെന്നും കച്ചവടക്കാർ പറയുന്നു. ' ആളുകൾ പുതിയ ആഭരണങ്ങൾ വാങ്ങുന്നില്ല. ഉയർന്ന വിലയും പണിക്കൂലിയും ചേരുമ്പോൾ വില നടുവൊടിക്കുന്നുവെന്നാണ് പലരും പറയുന്നത്. വില ഉയർന്ന് നിൽക്കുമ്പോൾ പഴയ സ്വർണം കൊടുത്താൽ പവൻ നിരക്കിൽ നേരിയ കുറവിൽ തന്നെ പണം സ്വന്തമാക്കാം. ഇത് ഉപയോഗിച്ച് സ്വർണക്കട്ടികൾ വാങ്ങിയാൽ പണിക്കൂലിയെ ഭയക്കേണ്ട, സ്വർണത്തിൽ തന്നെ നിക്ഷേപിച്ചുവെന്ന ആശ്വാസവും ആളുകൾ പങ്കുവെയ്ക്കുന്നു', വ്യാപാരികൾ പറഞ്ഞു.
കഴിഞ്ഞ 30 ദിവസത്തിനിടെ ആഗോള സ്വർണവില ഒരു ഔൺസിന് 40 ഡോളറിലധികം കുറഞ്ഞിട്ടുണ്ട്. നിലവിൽ ഒരു ഔൺസ് സ്വർണത്തിന് 3,339 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. സമീപ ദിവസങ്ങളിൽ വില ഇനിയും കുറയും പിന്നീട് കുത്തനെ കൂടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായേക്കാം എന്ന ഭയം സ്വർണപ്രേമികൾക്കുണ്ട്. അതായത് 360/350 ദിർഹത്തിലേക്ക് വില കുറഞ്ഞാൽ വിൽക്കുമ്പോൾ പഴയ ആഭരണങ്ങൾ മാറ്റി വാങ്ങുമ്പോൾ കാര്യമായ വില ലഭിക്കണമെന്നില്ല. അതിനാലാണ് പലരും തിടുക്കത്തിൽ സ്വർണം കൈമാറ്റം ചെയ്യുന്നത്. എന്തായാലും വലിയൊരു വിഭാഗം സ്വർണക്കട്ടിയിൽ നിക്ഷേപം നടത്തുന്നുണ്ടെന്നും വ്യാപാരികൾ പറഞ്ഞു.
സ്വർണ വില കൂടുമോ? അതോ കുറയുമോ?
യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ്വിന്റെ നിലപാടായിരിക്കും വരും ദിവസങ്ങളിൽ സ്വർണ വിലയെ സ്വാധീനിക്കുക. അടുത്ത മാസമാണ് ഫെഡറൽ റിസർവ്വിന്റെ പണനയ നിർണയ സമിതി യോഗം നടക്കാനിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ പലിശ നിരക്ക് കുറക്കണമെന്നതാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫെഡ് ചെയർമാൻ ജെറോം പവലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കയിൽ പണപ്പെരുപ്പും ശക്തമാകുകയാണ്. അതിനാൽ പലിശ നിരക്ക് കുറക്കാനുള്ള സാധ്യത കൂടുതലാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.
പലിശ നിരക്ക് കുറക്കില്ലെന്ന നിലപാടിലാണ് പവൽ. അദ്ദേഹം കടുംപിടുത്തും തുടരുമോയെന്ന് ഉറ്റുനോക്കപ്പെടുന്നത്. പലിശ നിരക്ക് കുറച്ചില്ലെങ്കിൽ സ്വർണവിലയിൽ കാര്യമായ ചലനങ്ങൾ ഉണ്ടാകില്ല. അതേസമയം പലിശ നിരക്ക് കുറച്ചാൽ യുഎസ് ഡോളർ ഇൻഡക്സ്, ബാങ്ക് നിക്ഷേപ പലിശ എന്നിവ കുറയും. സ്വാഭാവികമായും സ്വർണത്തിലേക്ക് നിക്ഷേപകർ വീഴും. പെരുമ ഉയരുന്നതോടെ സ്വർണ വില കുതിക്കുകയും ചെയ്യും.
കേരളത്തിൽ എന്ത് സംഭവിക്കും?
രാജ്യാന്തര വിപണയിലെ ചലനങ്ങൾ കേരളത്തിലെ സ്വർണവിലയെ സ്വാധീനിക്കും. പലിശ നിരക്ക് കുറച്ചാൽ കേരളത്തിലും സ്വർണ വല ഉയരും. ആഭരണങ്ങൾ അല്ല സ്വർണമാണ് ലക്ഷ്യമെങ്കിൽ പഴയ സ്വർണം വിറ്റ് സ്വർണക്കട്ടികൾ വാങ്ങുന്ന ദുബായിലെ ഇപ്പോഴത്തെ ട്രെന്റ് സ്വർണപ്രേമികൾക്ക് ഇവിടേയും പിന്തുടരാം. അതേസമയം ആഭരണം തന്നെയാണ് ലക്ഷ്യമെങ്കിൽ (നിക്ഷേപ ആവശ്യം അല്ലെങ്കിൽ) കുറഞ്ഞ കാരറ്റുള്ള സ്വർണത്തെ ആശ്രയിക്കാം. അപ്പോഴും ഉയർന്ന വില പണിക്കൂലി ഇനത്തിൽ നൽകേണ്ടി വരുമെന്ന കാര്യം കൂടി ഓർക്കാം.












Click it and Unblock the Notifications