യുഎഇയിലും സ്വർണ്ണം തിളയ്ക്കുന്നു: എങ്കിലും കേരളത്തേക്കാള്‍ ലാഭം, വില വ്യത്യാസം 3000-ലേറെ
സ്വർണ വിലയില്‍ കൈ പൊള്ളി യു എ ഇ നിവാസികളും. ദുബായിൽ വെള്ളിയാഴ്ച രാവിലെ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 408 ദിർഹമായതോടെ തുടർച്ചയായ ആറാം ദിവസവും 400 ദിർഹത്തിന് മുകളിൽ നിലനില്‍ക്കുകയാണ്. 24 കാരറ്റ് സ്വർണത്തിന്റെ വിലയാകട്ടെ ഗ്രാമിന് 440.5 ദിർഹമായി ഉയർന്നു. യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിൽ ആഗോള വിപണിയിൽ സ്വർണം തുടർച്ചയായ നാലാം ആഴ്ചയും നേട്ടമുണ്ടാക്കിയത് ആഗോള വിപണിയില്‍ സ്വർണ്ണ വിലയുടെ മുന്നേറ്റത്തിന് കാരണമാകുകയാണ്. ഇതാണ് ദുബായ് വിപണിയിലും പ്രതിഫലിച്ചത്.
അഗോള വിപണിയില്‍ സ്വർണത്തിന്റെ വില ഔൺസിന് 3,650 ഡോളറിലേക്ക് കുതിച്ചു. അതായത് ഈ ആഴ്ച മാത്രം വില ഏകദേശം 2 ശതമാനം വർധന രേഖപ്പെടുത്തി. വെള്ളി വിലയും സമാനമായ രീതിയില്‍ കുതിച്ചുകൊണ്ടിരിക്കുകയാണ്. വെള്ളിയുടെ വില ഔൺസിന് 42 ഡോളറിന് മുകളിലെത്തി. 2011ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണ് ഇത്.

ആഗോള കേന്ദ്ര ബാങ്കുകൾ സ്വർണം വൻതോതിൽ വാങ്ങുന്നത് വില വർധനയ്ക്കുള്ള പ്രധാന കാരണം. യു.എസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കലും സ്വർണത്തെ സ്വാധീനിക്കുന്നു. ലോകമെമ്പാടുമുള്ള രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികൾ സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേക്കുള്ള ഒഴുക്ക് വർധിപ്പിച്ചു. സ്വർണം പിന്തുണയ്ക്കുന്ന എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലേക്കുള്ള (ഇടിഎഫ്) നിക്ഷേപ വർധനവും വില ഉയർത്തുന്നു.
കേരളത്തിലേയും ദുബായിലേയും വിലകള്‍ താരതമ്യം ചെയ്യുകയാണെങ്കില്‍ പതിവ് നേരിയ കുറവ് അറബ് നാട്ടിലാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ 22 കാരറ്റ് സ്വർണ്ണത്തിന് 540 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ വില വീണ്ടും പുതിയ ഉയരം കുറിക്കുകയും ചെയ്തു. ഇന്ന് കേരള വിപണിയില്‍ ഒരു പവന്‍ സ്വർണം വാങ്ങണമെങ്കില്‍ ജി എസ് ടിയും മറ്റ് ചാർജുകളും കൂടാതെ 81600 രൂപ നല്‍കണം. ഗ്രാമിന് 170 രൂപയുടെ വർധനവും ഉണ്ടായി.
ദുബായില്‍ ഒരു പവന്‍ സ്വർണ്ണം വാങ്ങുകയാണെങ്കില്‍ 408 ദിർഹം നിരക്കില്‍ 3264 ദിർഹം നല്‍കേണ്ടി വരും. ഇന്നത്തെ വിനിമയ നിരക്ക് പ്രകാരം ഇത് 78474 രൂപ വരും. അതായത് കേരളത്തിലേയും യു എ ഇയിലേയും വിലകള്‍ തമ്മിലുള്ളത് പവന് 3126 രൂപയുടെ വ്യത്യാസമാണ്. താരിഫ് ആണ് ഇന്ത്യയിലെ വില ഉയർന്ന് നില്‍ക്കാനുള്ള പ്രധാന കാരണം.
ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവയ്ക്കിടയിലുള്ള ഒരു പ്രധാന വ്യാപാര കേന്ദ്രം എന്ന നിലയില്‍ യു എ ഇ ലോകത്തെ തന്നെ പ്രധാന സ്വർണ വിപണിയായി നിലകൊള്ളുന്നു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളവും ജബൽ അലി തുറമുഖവും വഴി രാജ്യം ആഗോള വിതരണ ശൃംഖലയിൽ നിർണായക പങ്ക് വഹിക്കുന്നു. ദുബായ് ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഇറക്കുമതി കേന്ദ്രങ്ങളിൽ ഒന്നുമാണ് 2024-ൽ, യുഎഇ ഏകദേശം 1,200 ടൺ സ്വർണം ഇറക്കുമതി ചെയ്തു. പ്രധാനമായും ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ നിന്നായിരുന്നു ഇറക്കുമതി.
ദുബായിൽ സ്വർണ വ്യാപാരത്തിന് ഇറക്കുമതി തീരുവയോ കോർപ്പറേറ്റ് നികുതിയോ ഇല്ല (5% VAT മാത്രം, 2018 മുതൽ) എന്നതാണ് മറ്റൊരു പ്രധാന പ്രത്യേകത. ഇന്ത്യക്കാരെ പ്രധാനമായും യു എ ഇ വിപണി ആകർഷമാക്കുന്നതിലെ മുഖ്യഘടകം ഇതാണ്. ടൂറിസ്റ്റുകൾക്ക് വാങ്ങിയ സ്വർണത്തിന്റെ 5% VAT വിമാനത്താവളത്തിൽ വെച്ച് റീഫണ്ടും ചെയ്യാം. ഇതും ദുബായിലെ ഷോപ്പിങിനെ കൂടുതല്‍ ജനപ്രിയമാക്കുന്നു.
ദുബായിലെ ദേരയിലെ ഗോൾഡ് സൂക്ക് ലോകപ്രശസ്തമാണ്. 400-ലധികം ജുവലറി ഷോപ്പുകളുള്ള ഈ മാർക്കറ്റ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇടപാടുകാർ, പ്രത്യേകിച്ച് ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരെ ആകർഷിക്കുന്നു. വർഷംതോറും 20 ദശലക്ഷത്തിലധികം സന്ദർശകർ ദുബായിലെത്തുന്നു. ദീപാവലി, റമദാൻ, വിവാഹ സീസണുകൾ തുടങ്ങിയ സമയങ്ങളിൽ ഇന്ത്യ, മിഡിൽ ഈസ്റ്റ്, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ആളുകള്‍ സ്വർണ്ണം വാങ്ങാനായി യു എ ഇയിലേക്ക് എത്തുന്നു.












Click it and Unblock the Notifications