സ്വർണ വില കുത്തനെ വീണു; മലയാളികൾക്കും കോളടിച്ചു..ഇനി പഴയതിനേക്കാൾ ലാഭം
അബുദാബി: സ്വർണ വ്യാപാരം ഏറ്റവും കൂടുതൽ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ. നികുതിയില്ലാതെ ശുദ്ധമായ സ്വർണം ലഭിക്കുമെന്നത് കൊണ്ട് തന്നെ ഇവിടെ എത്തുന്ന മലയാളികൾ അടക്കമുള്ള സഞ്ചാരികൾ രാജ്യത്ത് നിന്ന് സ്വർണം വാങ്ങുന്നത് പതിവാണ്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി യുഎഇയിൽ നിന്നും സ്വർണം വാങ്ങാൻ മടിക്കുകയാണ് സഞ്ചാരികൾ. തീപിടിച്ച വില തന്നെയാണ് ഇതിന് കാരണം. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ വിലയിൽ ഉണ്ടായ കുറവ് സഞ്ചാരികളെ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചെന്നാണ് വ്യാപാരികൾ പറയുന്നത്.
രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 3500 ഡോളറുലെത്തിയതോടെ യുഎഇയിലും സ്വർണ വില റെക്കോഡ് തൊട്ടിരുന്നു. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 382 ദിർഹമായിരുന്നു വില. 24 കാരറ്റ് സ്വർണത്തിന് 400 ദിർഹവും കടന്നു. ഇതിനിടയിലാണ് ആഗോള വിപണിയിൽ ആശ്വാസത്തിന്റെ കാറ്റെത്തിയത്. ചൈനയുമായുള്ള വ്യാപാരയുദ്ധം അവസാനിപ്പിക്കുന്നുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനമാണ് വിപണിക്ക് ഉണർവ് നൽകിയത്. മാത്രമല്ല യുഎസ് ഫെഡ് തലവനെതിരെ നടപടിയുണ്ടാകില്ലെന്ന ഉറപ്പും വിപണിയുടെ ആത്മവിശ്വാസം ഉയർത്തി. ഇതോടെ കുത്തനെ ഉയർന്ന വില പടിപടിയായി കുറഞ്ഞു. ഒടുവിൽ ഈ ആഴ്ച അവസാനിക്കുമ്പോൾ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 3240 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

യു എ ഇയിലും ഈ വിലയിടിവിന്റെ പ്രതിഫലനം ഉണ്ടായി. ഇന്ന് രാജ്യത്ത് 22 കാരറ്റ് ഒരു ഗ്രാമിന് വില 362.5 ദിർഹമാണ്. 24 കാരറ്റിന് 391.75 ദിർഹവും. കഴിഞ്ഞ ദിവസം വില 359 ദിർഹത്തിലേക്ക് താണിരുന്നു. ഇതോടെ ഈ ആഴ്ച 357 ദിർഹം വരെ വില വീഴാൻ സാധ്യത ഉണ്ടെന്നുള്ള പ്രവചനങ്ങളും ഉണ്ടായിരുന്നു. വിലയിൽ വലിയ കിഴിവില്ലാത്തത് യുഎഇ നിവാസികളെ സന്തോഷിപ്പിക്കുന്നില്ല. എന്നാൽ കഴിഞ്ഞാഴ്ചത്തെ അപേക്ഷിച്ച് ഏകദേശം 22 ദിർഹത്തിന്റെയൊക്കെ ഇളവ് അവസരമാക്കുകയാണ് സഞ്ചാരികൾ.
'അക്ഷയ തൃതീയ ദിനത്തിൽ യുഎഇയിലുള്ളവർ സ്വർണം വാങ്ങാൻ വലിയ തോതിൽ ജ്വല്ലറികളിൽ എത്തിയിരുന്നു. എന്നാൽ വില ഇനി എന്താകും എന്ന് ഉറ്റുനോക്കുകയാണ് പലരും. എന്നാൽ സഞ്ചാരികൾ കൂടുതലായി ഇനി സ്വർണം വാങ്ങിയേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്', ജ്വല്ലറി വ്യാപാരികൾ പറഞ്ഞു.
ആളുകളെ ആകർഷിക്കാൻ പതിനെട്ടടവുമായി ജ്വല്ലറികൾ
സ്വർണാഭരണങ്ങളിലേക്ക് ആളുകളെ ആകർഷിക്കാൻ പുതിയ ഡിസൈനുകൾ അവതരിപ്പിക്കുകായാണ് ദുബായിലെ ജ്വല്ലറി വ്യാപാരികൾ. 'ദുബായിയിൽ ചൈനക്കാരുടെ എണ്ണം കൂടി വരികയാണ്. അവർ സ്വാഭാവികമായും 24 കാരറ്റ് സ്വർണത്തോട് താത്പര്യമുള്ളവരാണ്. മാത്രമല്ല ലൈറ്റ് വെയ്റ്റ് ആഭരണങ്ങളോടും താത്പര്യമുള്ളവരാണ്. അതേസമയം മറ്റ് സഞ്ചാരികൾ ജ്വല്ലറികളിൽ വൈവിധ്യം തേടുന്നവരാണ്', വേൾഡ് ഗോൾഡ് കൗൺസിലിലെ മിഡിൽ ഈസ്റ്റ്, പബ്ലിക് പോളിസി തലവൻ ആൻഡ്രൂ നെയ്ലർ പറഞ്ഞു. തങ്ങളുടെ പ്രധാന ഉപഭോക്താക്കളെ മാത്രം പരിഗണിക്കാതെ സ്വർണ വിപണിയിൽ വൈവിധ്യങ്ങൾ അവതരിപ്പിക്കാൻ സാധിച്ചാൽ യുഎഇയിലെ സ്വർണ വിപണി അവസരങ്ങളുടെ വലിയ സാധ്യതയായിരിക്കും തുറക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഎഇയിലെ സ്വർണ വിപണിയിലേക്ക് ചൈനീസ് റീട്ടെയ്ലർമാർ എത്തുന്നുവെന്നത് പ്രത്യേകം ഓർമ്മിപ്പിക്കുകയാണ് നെയ്ലർ. സ്വാഭാവികമായും വൈവിധ്യങ്ങൾ അവതരിപ്പിക്കാൻ മടിക്കാത്ത ചൈനക്കാർ വിപണിയിലേക്ക് ആളുകളെ ആകർഷിക്കും. ഇവരുമായി പിടിച്ച് നിൽക്കണമെങ്കിൽ യുഎഇ നിവാസികളേയും ഇവിടെ എത്തുന്ന സഞ്ചാരികളേയും ഒരു പോലെ ആകർഷിക്കാൻ കഴിയുന്ന തന്ത്രങ്ങൾ യുഎഇയിലെ വ്യാപാരികൾ പയറ്റേണ്ടി വരും.












Click it and Unblock the Notifications