സ്വർണ വിലയിൽ എന്താണ് സംഭവിക്കുന്നത്? ഇടിഞ്ഞ് വീഴുന്നു, ഇനിയും വില കുറയും?
യുഎഇയിൽ സ്വർണ വില വീണ്ടും കുറഞ്ഞു. ഗ്രാമിന് 5 ദിർഹത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോട കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് നിലവിൽ സ്വർണം.
ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വില 365 ദിർഹമാണ്. 24 കാരറ്റിന് 397.50 ദിർഹവും 21 കാരറ്റിന് 353 ദിർഹവും 18 കാരറ്റിന് 302.50 ദിർഹവുമാണ് വില. ജുലൈ 22 ന് 22 കാരറ്റ് ഒരു ഗ്രാമിന് 383.25 ദിർഹമായിരുന്നു വില. അതായത് കഴിഞ്ഞ 9 ദിവസത്തിനിടയിൽ 18 ദിർഹത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.

വില കുറഞ്ഞ് തുടങ്ങിയതോടെ ഉപഭോക്താക്കൾ മടിവെടിഞ്ഞ് സ്വർണം വാങ്ങിത്തുടങ്ങിയെന്ന് വ്യാപാരികൾ പറഞ്ഞു. വില 360 ദിർഹത്തിൽ താഴെ എത്തിയാൽ കച്ചവടം പൊടിപൊടിക്കുമെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടി. 'ദുബായിൽ സപ്റ്റംബറോടെ സ്വർണ വിപണി സജീവമാകാറുണ്ട്. എന്നാൽ ഇക്കുറി അത് നേരത്തേയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വില കൂടിയതോടെ കഴിഞ്ഞ നാല് മാസത്തോളമായി പലരും കാത്തിരിപ്പിലായിരുന്നു. ഇനി വാങ്ങാൽ പൊടിപൊടിക്കും', ഗോൾഡ് സൂക്കിൽ നിന്നുള്ള വ്യാപാരികൾ പറഞ്ഞു.
ഏപ്രിൽ 3 നായിരുന്നു രാജ്യത്ത് 22 കാരറ്റ് സ്വർണത്തിന് ആദ്യമായി വില 350 ദിർഹം കടന്നത്. കഴിഞ്ഞ വർഷം നവംബറിൽ 300 ദിർഹമായിരുന്നു വില. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസവ് പലിശ നിരക്കിൽ മാറ്റം വരുത്താതിരുന്നതാണ് സ്വർണവിലയെ സ്വാധീനിച്ചത്. പലിശ നിരക്ക് കുറക്കുമെന്ന ആശങ്ക അകന്നത് വിപണിയിൽ ആത്മവിശ്വാസം പകരുകയും സ്വർണത്തിന്റെ പെരുമ നഷ്ടമാകുകയും ചെയ്തു.
ഇനി വില കുറയുമോ?
ട്രംപിന്റെ ചുങ്കക്കലിയെ ആശ്രയിച്ചായിരക്കും വരും ദിവസങ്ങളിലെ സ്വർണവില. ഇന്ത്യയ്ക്കും ബ്രസീലിനും മേൽ കടുത്ത ഇറക്കുമതി ചുങ്കം ചുമത്തിയിരിക്കുകയാണ് ട്രംപ്. റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് കടുത്ത പിഴ ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾക്ക് ഇത് കടുത്ത തിരിച്ചടിയായേക്കും. അമേരിക്കയുമായി വ്യാപാരക്കരാർ ഇല്ലാത്ത രാജ്യങ്ങൾക്ക് മേൽ ഓഗസ്റ്റ് ഒന്ന് മുതൽ 15 മുതൽ 20 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്നാണ് ട്രംപ് അറിയിച്ചത്. നിരവധി രാജ്യങ്ങൾ യുഎസുമായി വ്യാപാര കരാറുകളിൽ ഏർപ്പെടാത്ത സാഹചര്യത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം. ലാറ്റിൻ അമേരിക്ക, കരീബിയൻ രാജ്യങ്ങൾ, ആഫ്രിക്കയിലെ ചില രാജ്യങ്ങൾ എന്നിവയുൾപ്പെടെയുള്ള ചെറിയ രാജ്യങ്ങൾക്ക് 10 ശതമാനം അടിസ്ഥാന താരിഫ് ചുമത്തുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്.
താരിഫ് യുദ്ധം കൊടുമ്പിരി കൊള്ളുന്നത് സ്വർണത്തിന്റെ ഡിമാന്റ് ഉയർത്തും. ഓഹരി, കടപ്പത്രം, കറസി എന്നിവ കൈവിട്ട് നിക്ഷേപകർ സ്വർണത്തെ കൂടുതലായി ആശ്രയിക്കും. ഇത് സ്വർണ വില കൂട്ടും. സ്വഭാവികമായും യുഎഇയിലും സ്വർണവില കൂട്ടാൻ ഇത് കാരണമായേക്കും.
കേരളത്തിലും വില കൂടും
ആഗോള വിപണിയിലെ വിലയിറക്കത്തിന്റെ ചുവടുപിടിച്ച് കേരളത്തിലും കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ വില കുറഞ്ഞിരുന്നു. ഇന്ന് ഗ്രാമിന് 40 രൂപ കുറഞ്ഞ് വില 9,170 രൂപയും പവന് 320 രൂപ താഴ്ന്ന് 73,360 രൂപയിലുമാണ് വ്യാപാരം. വിവാഹ സീസൺ അടുത്തതോടെ സ്വർണത്തിന് വില കുറയുന്നതിന്റെ ആശ്വാസത്തിലായിരുന്നു ആഭരണപ്രേമികൾ. എന്നാൽ വ്യാപരയുദ്ധം ചുടുപിടിച്ചാൽ സ്വർണപ്രേമികളുടെ നെഞ്ചിടിപ്പ് ഉയർത്തി സ്വർണവില കുതിച്ച് കയറിയേക്കും. സ്വർണം വിൽക്കുന്നവരെ സംഭവിച്ച് വരും ദിവസങ്ങൾ ആശ്വാസമായിരിക്കും. സ്വർണം വാങ്ങുന്നവർ നിക്ഷേപ ലക്ഷ്യമില്ലെങ്കിൽ 18 കാരറ്റ് സ്വർണത്തെ ആശ്രയിക്കേണ്ടി വരും.












Click it and Unblock the Notifications