സ്വർണ വില ചതിക്കുമോ? ദുബായിൽ നിന്നും നാട്ടിലേക്ക് വരുമ്പോൾ വാങ്ങിയാൽ..നെഞ്ച് തകർന്ന് വ്യാപാരികളും
യുഎസ്-ചൈന വ്യാപാര യുദ്ധം അയയുന്നുവെന്ന റിപ്പോർട്ടുകൾ സ്വർണ വിപണിയിൽ വലിയ ആശ്വാസത്തിനായിരുന്നു വഴിവെച്ചത്. കുതിച്ചുയർന്ന വില ഒറ്റയടിക്ക് താഴേക്ക് വീണു. വിപണിയിൽ ആത്മവിശ്വാസം ഉയർന്നതാണ് സ്വർണ വിലയെ സ്വാധീനിച്ചത്. എന്നാൽ കഴിഞ്ഞ ദിവസങ്ങൾ വീണ്ടും വില കുതിച്ചു തുടങ്ങി. യുഎസ്-ചൈന ചർച്ചകൾ സംബന്ധിച്ച സ്ഥിരീകരണങ്ങളൊന്നും ഇല്ലാതിരുന്നതാണ് വിലയിലെ ചാഞ്ചാട്ടത്തിന് ഒരു കാരണം. ലോകത്തിലെ വൻ സാമ്പത്തിക ശക്തികളിലൊന്നായ ജപ്പാൻ യുഎസ് ട്രഷറിയിലെ നിക്ഷേപം പിൻവലിക്കുന്നുവെന്ന വാർത്തകളും സ്വർണ വില വർധിക്കാൻ കാരണമായി.
ആഗോള വിപണിയിൽ ഇന്ന് സ്വർണ വില ഔൺസന് 3396 ഡോളറാണ്. ഇന്നലെ 3366.10 ഡോളറും. രാജ്യാന്തര വിപണിയിലെ ചലനങ്ങൾ ദുബായിലും സ്വർണ വില വർധിക്കാൻ കാരണമായിട്ടുണ്ട്. വീണ്ടും രാജ്യത്ത് വില റെക്കോഡിലേക്ക് അടുക്കുകയാണ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക് 381.75 ദിർഹമായിരുന്നു. നിലവിൽ രാജ്യത്തെ സ്വർണ വില 378.5 ദിർഹമാണ്. അതായത് സർവ്വകാല റെക്കോഡിലെത്താൻ 3.25 ദിർഹത്തിന്റെ ദരം മാത്രം. 24 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വില 409 ദിർഹവും.

അതേസമയം ഈ വിലക്കയറ്റം യുഎഇയിൽ സ്വർണവ്യാപാരത്തിന് കനത്ത തിരിച്ചടി നൽകുമെന്ന ആശങ്കയാണ് വ്യാപാരികൾ പങ്കുവെയ്ക്കുന്നത്. ജൂണിൽ സ്കൂൾ അടക്കുമ്പോൾ നാട്ടിലേക്ക് വരുന്ന പ്രവാസികൾ സ്വർണം വാങ്ങുന്ന പതിവുണ്ട്. വില ഇത്തരത്തിൽ ഉയർന്ന് നിന്നാൽ ആളുകൾ വാങ്ങാൻ മടിക്കുമെന്നാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. യാത്ര ചെലവിനിടയിൽ ഇത്രയും ഉയർന്ന തുകയ്ക്ക് സ്വർണം വാങ്ങി അത് നാട്ടിൽ കൊണ്ടുപോയി വിൽക്കുന്നത് ആളുകളെ സംബന്ധിച്ച് ലാഭകരമായിരിക്കില്ലെന്നും ഇവർ പറയുന്നു. വിവാഹം പോലുള്ള ആവശ്യങ്ങൾക്ക് യുഎഇയിൽ നിന്നും വലിയ തോതിൽ സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവരും ഇവിടേക്കുള്ള യാത്ര മാറ്റിവെയ്ക്കുന്നുണ്ടെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് വ്യാപാരികൾ പറയുന്നത്.
വില കൂടുമോ അതോ കുറയുമോ?
യുഎസ് ഫെഡറൽ റിസർവ് പലിശ കുറക്കുന്നത് സ്വർണ വിപണിക്ക് ആശ്വാസമായേക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകൾ ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം യാതൊരു പ്രഖ്യാപനവും ഫെഡ് തലവൻ ജെറോം പോവൽ നടത്തിയില്ല. ഡൊണാൾഡ് ട്രംപിന്റെ കടുത്ത സമ്മർദ്ദങ്ങൾക്കിടയിലും പലിശ നിരക്ക് 4.25 മുതൽ 4.50 ശതമാനമായി 'മാറ്റമില്ലാതെ' നിലനിർത്താനാണ് പോവൽ തീരുമാനിച്ചത്. യുഎസ് സമ്പദ് വ്യവസ്ഥ ഉറച്ച നിലയിലാണെങ്കിലും സാമ്പത്തിക അനിശ്ചിതത്വവും അപകടന സാധ്യതകളും നിലനിൽക്കുന്നുണ്ടെന്നും പോവൽ പറഞ്ഞു.
അതേസമയം ട്രംപിന്റെ താരിഫ് യുദ്ധം പലിശ നിരക്ക് കുറക്കൽ ഇനിയും ഒരുവർഷത്തേക്ക് നീണ്ടുപോകാൻ കാരണമായേക്കുമെന്നാണ് വിലയിരുത്തൽ. നിക്ഷേപകർ പ്രതീക്ഷിച്ചിരുന്ന വാർത്തയല്ലിത്. അതുകൊണ്ട് തന്നെയാണ് സ്വർണത്തിലേക്ക് നിക്ഷേപകർ കൂടുതലായി തിരിഞ്ഞതും വില വർധിച്ചതും. വരും ദിവസങ്ങളിൽ വില ഉയരുമോ അതോ കുറയുമോ എന്നത് കാത്തിരുന്ന് കാണേണ്ടി വരും.
കേരളത്തിലും സ്വർണ വില കുതിക്കുന്നു
ആഭരണപ്രേമികളുടെ നെഞ്ചിടിപ്പ് ഉയർത്തി സ്വർണ വില സംസ്ഥാനത്തും പറക്കുകയാണ്. ഇന്നലെ 400 രൂപയുടെ വർധനവാണ് വിലയിൽ രേഖപ്പെടുത്തിയത്. ഇതോടെ ഗ്രാമിന് വില 9075 രൂപയായി. പവന് 400 രൂപ ഉയർന്ന് 72,600 രൂപയും. അഞ്ച് ശതമാനം പണിക്കൂലിയും ജി എസ് ടിയുമെല്ലാം ചേർത്ത് 78,000ത്തിന് അടുത്ത് പവന് വില നൽകേണ്ടി വരും. ഈ വില വർധനവിൽ നിന്ന് രക്ഷ നേടണമെങ്കിൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നതായിരിക്കും ഉചിതമായ നടപടി.












Click it and Unblock the Notifications