സ്വർണ വില കുതിച്ചോട്ടെ, സ്വർണപ്രേമികളെ കൈയ്യിലെടുക്കാൻ തന്ത്രം മാറ്റി യുഎഇ ജ്വല്ലറികൾ..ഇനി കയറി കൊളുത്തുമോ?
സ്വർണത്തിന് വില ഉയരുമ്പോൾ സാധാരഗണതിയിൽ ഇന്ത്യക്കാർ, പ്രത്യേകിച്ച് മലയാളികൾ യുഎഇയിൽ നിന്നും സ്വർണം വാങ്ങിക്കുന്ന പതിവുണ്ട്. ഇവിടുത്ത വിലക്കുറവാണ് ഇതിന് കാരണം. കുറഞ്ഞ വിലയിൽ പരിശുദ്ധമായ സ്വർണം ലഭിക്കുമെന്നതും ആളുകളെ ഇങ്ങോട്ടേക്ക് ആകർഷിക്കുന്ന ഘടകങ്ങളിൽ ഒന്നാണ്. എന്നാൽ യുഎഇയിലും സ്വർണവില കുതിക്കുകയാണ്. ഫെബ്രുവരി 6 ന് 1 ഗ്രാം 22 കാരറ്റ് സ്വർണത്തിന് വില 321.50 ദിർഹമായിരുന്നു. 24 കാരറ്റിന് 345.75 ദിർഹവും.
അതേസമയം വില ഉയർന്ന സാഹചര്യത്തിൽ പലരും സ്വർണം വാങ്ങാൻ മടിക്കുകയാണെന്ന് പറയുകയാണ് ദുബായിലെ സ്വർണ വ്യാപാരികൾ. വിലക്കുറയും എന്ന പ്രതീക്ഷയിലാണ് പലരും തുടരുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. 'സ്വർണത്തിന് വിലക്കുറഞ്ഞിട്ട് വാങ്ങാം എന്ന ചിന്തയിലാണ് പലരും. അതിനാൽ ഇപ്പോൾ ഞങ്ങൾ ഡയമണ്ടിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സാധാരണ ഉപഭോക്താക്കളെയല്ല ഞങ്ങൾ ലക്ഷ്യം വെയ്ക്കുന്നത്. മറിച്ച് ഡയമണ്ടിനോട് ഇഷ്ടമുള്ളവർ ഉണ്ട്. അവർ എത്ര പൈസ ഉയർന്നാലും വാങ്ങും', ലിയാലി ജ്വല്ലറി മാനേജിംഗ് ഡയറക്ടർ അനുരാഗ് സിൻഹ പറഞ്ഞു.

അതേസമയം സ്വർണത്തെ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കാണുന്ന ധാരാളം പേരുണ്ടെന്നും വില ഉയർന്നാലും വാങ്ങി വെയ്ക്കാം എന്നതാണ് അവരുടെ ചിന്താഗതിയെന്നും ജോയ് ആലുക്കാസ് മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് ചൂണ്ടിക്കാട്ടി. സ്വർണ പ്രേമികളെ സംബന്ധിച്ച് വ്യത്യസ്തമാർന്ന ഡിസൈനുകൾ ലഭിക്കുന്ന സ്ഥലങ്ങളിലൊന്നാ് യുഎഇ. അതിനാൽ വില ഉയർന്നാലും ഇവിടെ എത്തുന്ന ടൂറിസ്റ്റുകൾ സ്വർണം വാങ്ങുന്നതിന് മടി കാണിക്കുന്നില്ല. എന്നാൽ ഇവിടുത്തുകാരെ സംബന്ധിച്ച് അങ്ങനെയല്ല, അവർ വില കുറയട്ടെ അപ്പോൾ വാങ്ങാം എന്ന നിലപാടാണ് ഇപ്പോൾ പുലർത്തുന്നത്', മലബാർ ഗോൾഡ് ആന്റ് ഡയമണ്ട് മേനജിങ് ഡയറക്ടർ ശ്യാംലാൽ അഹമ്മദ് വ്യക്തമാക്കി.
അതേസമയം ചെറിയ വില വ്യത്യാസങ്ങൾ സാധാരണ സ്വർണം വാങ്ങുന്നവരെ ബാധിക്കില്ലെന്നാണ് മറ്റ് ചിലർ പറയുന്നത്. 'സാധരണ നിലയിൽ അവർ കുറഞ്ഞ അളവിൽ സ്വർണം വാങ്ങുന്നവരാണ്. ആഘോഷങ്ങളുടേയും വിവാഹങ്ങളുടേയും ഭാഗമായുള്ള വാങ്ങൽ ഇപ്പോഴും തുടരുന്നുണ്ടെന്നും ഇവർ പറയുന്നു. വില വർധനവിന്റെ പശ്ചാത്തലത്തിൽ ലൈറ്റ് വെയ്റ്റ് ഗോൾഡിനോടാണ് ആളുകൾക്ക് ഇപ്പോൾ താത്പര്യമെന്നും സ്വർണ വ്യാപാരികൾ വ്യക്തമാക്കുന്നു. അതിനാൽ സ്വർണപ്രേമികളെ ആകർഷിക്കാൻ ലൈറ്റ് വെയ്റ്റ് സ്വർണ കളക്ഷനിലും ജ്വല്ലറികൾ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
ആളുകൾ വാങ്ങാൻ മടിക്കുന്ന സാഹചര്യത്തിൽ പണിക്കൂലി ഇല്ലാതെയും പണിക്കൂലിയിൽ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചുമെല്ലാം ജ്വല്ലറികൾ വിൽക്കുന്നുണ്ട്. പണിക്കൂലി കുറയുമ്പോൾ വാങ്ങാൻ എത്തുന്നവർ കൂടുന്നുണ്ടെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ നിശ്ചിത സമയത്തേക്ക് മാത്രമേ ഇത്തരത്തിലുള്ള ഓഫറുകൾ നൽകാൻ സാധിക്കുകയുള്ളൂവെന്നും ഇവർ വ്യക്തമാകുന്നു. എന്തായാലും പണമുണ്ടെങ്കിൽ സ്വർണത്തിൽ നിക്ഷേപിക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നതെന്നും ജ്വല്ലറികൾ ആവർത്തിക്കുന്നു.












Click it and Unblock the Notifications