പ്രവാസികള്‍ക്ക് 'പണി'കൊടുക്കുമോ യുഎഇ: സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കുന്നു, വന്‍ പിഴയും
അബുദാബി: മലയാളികള്‍ ഉള്‍പ്പെടേയുള്ള പ്രവാസികളുടെ ആശങ്ക വർധിപ്പിച്ച് യു എ ഇ സ്വദേശിവത്കരണം ശക്തമാക്കുന്നു. അൻപതോ അതിലേറെയോ ജീവനക്കാരുള്ള സ്വകാര്യ കമ്പനികളിൽ സ്വദേശിവത്കരണം ഈ വർഷം 6 ശതമാനത്തിലേക്ക് എത്തിക്കാനാണ് അധികൃതരുടെ നിർദേശം. അടുത്ത വർഷത്തോടെ സ്വദേശിവത്കരണ നിരക്ക് എട്ട് ശതമാനമായും ഉയർത്തും.

നിർദേശം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടികളും യു എ ഇ അധികൃതർ സ്വീകരിച്ച് വരുന്നുണ്ട്. 1202 സ്വകാര്യ കമ്പനികൾ 'വ്യാജ സ്വദേശിവൽക്കരണ'ത്തിൽ ഏർപ്പെട്ടുവെന്ന് കണ്ടെത്തിയതായി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു. 2022 പകുതി മുതൽ 2024 മാർച്ച് 14 വരെയുള്ള പരിശോധനയിൽ കണ്ടെത്തിയ ഈ ലംഘനങ്ങൾ, സ്വകാര്യ മേഖലയിൽ യു എ ഇ പൗരന്മാരുടെ തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗവൺമെൻ്റിൻ്റെ ശ്രമങ്ങളെ അട്ടിമറിച്ചതായും മന്ത്രാലയം പറയുന്നു.
ഓരോ കേസിനും 20000 ദിർഹം മുതൽ 100,000 ദിർഹം വരെ പിഴ ചുമത്തിയിട്ടുണ്ട്. എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ച കമ്പനികൾ അവരുടെ പ്രവർത്തനങ്ങളുടെ കാഠിന്യം അടിസ്ഥാനമാക്കി പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്യുകയും ചെയ്യും. പുതിയ നിയമപ്രകാരം 20 മുതൽ 49 വരെ ജീവനക്കാരുള്ള ചെറുകിട ബിസിനസുകൾ 2024 അവസാനത്തോടെയും 2025 ഓടെ മറ്റൊരു സ്വദേശി പൗരനെയെങ്കിലും നിയമിക്കണം.
സ്വത്ത്, വിദ്യാഭ്യാസം, നിർമാണം, ആരോഗ്യ സംരക്ഷണം തുടങ്ങി മലയാളികള്‍ ഏറെയുള്ളത് അടക്കം 14 മേഖലകളിലാണ് സ്വദേശിവത്കരണം ശക്തമാക്കുന്നത്. നിയമം ഉയർത്തിപ്പിടിക്കാനും എമിറേറ്റൈസേഷൻ നയങ്ങൾ മാനിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനുമുള്ള ചുമതല തങ്ങള്‍ നിർവ്വഹിക്കുന്നുവെന്നും മന്ത്രാലയം അറിയിച്ചു. ഇതിനി വിപരീതമായ രീതിയില്‍ ആരെങ്കിലും പ്രവർത്തിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.
"എമിറേറ്റൈസേഷൻ പ്രതിബദ്ധതകളെ ദുർബലപ്പെടുത്തുന്നതിനോ മറികടക്കുന്നതിനോ ഉള്ള ഏതൊരു ശ്രമവും വെച്ചുപൊറുപ്പിക്കില്ല, കർശനമായ നിയമനടപടികൾ നേരിടേണ്ടിവരും," മന്ത്രാലയം അറിയിച്ചു. എമിറേറ്റൈസേഷൻ നയങ്ങൾക്കും തീരുമാനങ്ങൾക്കും വിരുദ്ധമായ ഏതെങ്കിലും പ്രവർത്തനങ്ങള്‍ കണ്ടാല്‍ അറിയിക്കാന്‍ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
സംരംഭത്തിൻ്റെ സമഗ്രത നിലനിർത്തുന്നതിൽ സമൂഹത്തിന് നിർണായക പങ്ക് വഹിക്കാനാകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. മന്ത്രാലയത്തിന്റെ 600590000 എന്ന നമ്പറിലുള്ള കോൾ സെൻ്റർ വഴിയോ അതിൻ്റെ സ്‌മാർട്ട് ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ നിയമലംഘനം റിപ്പോർട്ടുകൾ ചെയ്യാവുന്നതാണ്.












Click it and Unblock the Notifications