മംഗലാപുരത്ത് മാത്രമല്ല, ഇന്ത്യയില്‍ കൂടുതല്‍ ക്രൂഡ് ഓയില്‍ സംഭരണം ആരംഭിക്കാന്‍ യുഇഎ: കരാർ തയ്യാർ
ക്രൂഡ് ഓയിൽ സംഭരണശേഷി വർധിപ്പിക്കാൻ ഇന്ത്യ-യു എ ഇ കരാർ. ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ്സ് ലിമിറ്റഡ് (ഐ എസ്പി ആർ എൽ) വർധിപ്പിക്കുന്നത് സംബന്ധിച്ച കരാറിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ കരാറില്‍ എത്തിയിരിക്കുന്നത്. നിലവിൽ മംഗലാപുരത്ത് ഏകദേശം 5.86 ദശലക്ഷം ബാരൽ ക്രൂഡ് ഓയില്‍ സംഭരണം നടത്തുന്ന അഡ്നോക് ( അബുദാബി നാഷണല്‍ ഒയില്‍ കമ്പനി) രാജ്യത്ത് കൂടുതല്‍ സംഭരണ പദ്ധതികളേക്കുറിച്ചുള്ള സാധ്യതകള്‍ തേടുകയാണെന്നാണ് റിപ്പോർട്ട്.
അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കഴിഞ്ഞ ദിവസം നടത്തിയ ഇന്ത്യാ സന്ദർശന വേളയിലാണ് കരാർ ഒപ്പുവെച്ചത്. ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച ചെയ്യേണ്ട വ്യവസ്ഥകളും നിലവിലുള്ള കരാർ പുതുക്കുന്നത് സംബന്ധിച്ചും ഇരുരാജ്യങ്ങളിലേയും നേതാക്കള്‍ക്കിടയില്‍ ചർച്ച നടന്നു.

മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയെന്ന ലക്ഷ്യത്തോടും കൂടിയാണ് ഇന്ത്യയിലെ സംഭരണ കേന്ദ്രങ്ങളില്‍ യു എ ഇ ക്രൂഡ് ഓയില്‍ ശേഖരിക്കുന്നത്. എന്നാല്‍ അഡ്നോക്കും ഇന്ത്യയും ഇതുവരെ ഇത്തരമൊരു പ്രവർത്തനത്തിലേക്ക് മാറിയിട്ടില്ല. സംഭരണ കേന്ദ്രങ്ങളിലെ ക്രൂഡ് ഓയില്‍ ആവശ്യാനുസരണം ഇന്ത്യന്‍ വിപണിയിലേക്ക് തന്നെയാണ് എത്തുന്നത്.
ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളുടേയും വിലയിലെ ഏറ്റക്കുറച്ചിലുകളുടേയും പശ്ചാത്തലത്തില്‍ അടുത്ത പത്ത് വർഷത്തിനുള്ളിൽ തന്ത്രപ്രധാനമായ സംഭരണശേഷി മൂന്നിരട്ടിയാക്കാനുള്ള പദ്ധതി ഇന്ത്യക്കുമുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് യു എ ഇയുമായുള്ള പുതിയ കരാർ.
കരുതൽ ശേഖരം ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ പദ്ധതിയിൽ ഏറ്റവും പ്രധാനം സംഭരണ സൗകര്യങ്ങളുടെ വലിയ തോതിലുള്ള വിപുലീകരണം തന്നെയാണ്. ആദ്യ ഘട്ടത്തിൽ വിശാഖപട്ടണം, മംഗലാപുരം, പാദൂർ എന്നിവിടങ്ങളിലായി 5.33 ദശലക്ഷം ടൺ ശേഷിയുള്ള മൂന്ന് സംഭരണ കേന്ദ്രങ്ങളാണുള്ളത്.
രണ്ടാം ഘട്ടത്തിൽ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ ചന്ദിഖോലിലും പാദൂരിലും 6.5 ദശലക്ഷം ടണ്‍ സംഭരണ ശേഷിയുള്ള കേന്ദ്രങ്ങള്‍ നിർമ്മിക്കും. ആഗോള പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ വിതരണം ഏതെങ്കിലും വിധത്തില്‍ തടസ്സപ്പെട്ടാലുള്ള ബുദ്ധിമുട്ടുകളെ മറികടക്കുക എന്നതും ഇന്ത്യയുടെ ലക്ഷ്യമാണ്. ഊർജ വിതരണ സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുക മാത്രമല്ല, നിർണായകമായ അടിസ്ഥാന സൗകര്യങ്ങളിൽ വിദേശ നിക്ഷേപം ആകർഷിക്കുക എന്നതും ഇന്ത്യൻ സർക്കാരിൻ്റെ ലക്ഷ്യമാണ്.
അതേസമയം തന്നെ അബുദാബി ഓൺഷോർ ബ്ലോക്ക് 1 ൽ നിന്ന് ഇന്ത്യയിലേക്ക് ക്രൂഡ് ഓയിൽ കൊണ്ടുവരുന്നതിനുള്ള കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെയും ഭാരത് പെട്രോ റിസോഴ്‌സ് ലിമിറ്റഡിൻ്റെയും സംയുക്ത സംരംഭമായ ഊർജ ഭാരതും അഡ്നോക്കും തമ്മിലുള്ള ഈ കരാർ യു എ ഇ ഹൈഡ്രോകാർബൺ മേഖലയിലെ ഒരു ഇന്ത്യൻ കമ്പനിയുടെ സുപ്രധാന ചുവടുവെപ്പാണ്.
പുതിയ കരാറിലൂടെ യു എ ഇ ഫീൽഡുകളിൽ നിന്ന് നേരിട്ട് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ ഇന്ത്യക്ക് സാധിക്കും. പരമ്പരാഗത എണ്ണ, വാതക കരാറുകൾക്കപ്പുറം സഹകരണത്തിൻ്റെ പുതിയ തലങ്ങളിലേക്കം ചർച്ചകള്‍ നീണ്ടും. നിർണായകമായ ധാതുക്കളും നൂതന സാങ്കേതികവിദ്യകളും പോലുള്ള മേഖലകളിലെ സഹകരണമാണ് പുതുതായി ലക്ഷ്യം വെക്കുന്നത്.












Click it and Unblock the Notifications