യുഎഇയ്ക്ക് നേരെ മിസൈൽ തൊടുത്ത് ഇറാൻ, രണ്ട് മിസൈലുകൾ പതിച്ചെന്ന് യുഎഇ
ദുബായ്: ഇറാന്റെ ഭാഗത്ത് നിന്നും രണ്ട് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം യുഎഇക്ക് നേരെ നടന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍. ആദ്യത്തെ മിസൈല്‍ യുഎഇയുടെ സമുദ്രാതിര്‍ത്തിക്ക് പുറത്തും രണ്ടാമത്തെ മിസൈല്‍ യുഎഇ സമുദ്രാതിര്‍ത്തിക്ക് അകത്തുമാണ് പതിച്ചതെന്ന് എക്‌സില്‍ പങ്കുവെച്ച പ്രസ്താവനയില്‍ യുഎഇ സര്‍ക്കാര്‍ വ്യക്തമാക്കി.
നേരത്തെ മിസൈല്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ യുഎഇ പ്രദേശവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്‍-അമേരിക്ക യുദ്ധപശ്ചാത്തലത്തില്‍ ഏറെ നാളുകൾക്കിടെ ഇതാദ്യമായാണ് യുഎഇയ്ക്ക് നേരെ മിസൈല്‍ ഭീഷണി.
ജനങ്ങള്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്നും മുന്നറിയിപ്പുകളും വിവരങ്ങളും ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുളളവ മാത്രം പിന്തുടരണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ കാലാവധി തിങ്കളാഴ്ച അവസാനിച്ചിരുന്നു. അതിന് തൊട്ട് പിന്നാലെയാണ് യുഎഇയ്ക്ക് ഇറാന്റെ ഭാഗത്ത് നിന്നുളള മിസൈല്‍ ഭീഷണി.

രാജ്യത്തിന്റെ സുരക്ഷ തകർക്കാൻ ലക്ഷ്യമിടുന്ന ഏത് നീക്കത്തെയും ശക്തമായി ചെറുക്കാനും ഏത് ഭീഷണിയെയും നേരിടാനും തങ്ങൾ പൂർണ്ണ സജ്ജരാണെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും ദേശീയ താല്പര്യങ്ങളും സംരക്ഷിക്കുന്നത് ഉറപ്പുവരുത്തുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. മാത്രമല്ല ജനങ്ങൾ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗികമല്ലാത്ത വ്യാജ വിവരങ്ങളെ ആശ്രയിക്കരുതെന്നും സർക്കാർ വ്യക്തമാക്കി.
ദുബായ് അടക്കം യുഎഇയിലെ ജനങ്ങള്‍ക്ക് ഫോണില്‍ മിസൈല്‍ ആക്രമണ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇതിന് മുന്‍പ് ജൂണിലും ജൂലൈയിലുമാണ് ഇത്തരം മുന്നറിയിപ്പുകള്‍ പൊതുജനത്തിന് ലഭിച്ചിട്ടുളളത്. ഇതില്‍ ജൂണിലേത് വ്യാജ മുന്നറിയിപ്പ് ആയിരുന്നു. ജൂലൈയില്‍ നടന്ന മിസൈല്‍ ആക്രമണം യുഎഇ ഭൂപരിധിയിലേക്ക് കടന്നിരുന്നില്ല. അതിന് മുന്‍പ് അവസാനമായി യുഎഇ മിസൈല്‍ ആക്രമണ മുന്നറിയിപ്പ് പുറപ്പെടുവിച്ചത് മെയ് ആദ്യമായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫെബ്രുവരി 28ന് പശ്ചിമേഷ്യയില്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ഇറാനില്‍ നിന്നും നിരവധി തവണയാണ് യുഎഇ ആക്രമണം നേരിട്ടത്. മൂവായിരത്തിനടുത്ത് മിസൈല്‍ ആക്രമണങ്ങളും ഡ്രോണ്‍ ആക്രമണങ്ങളും യുഎഇയെ ലക്ഷ്യമിട്ട് ഉണ്ടായി. എന്നാല്‍ ജൂണില്‍ ആക്രമണം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ധാരണയായതിന് ശേഷം യുഎഇയിലേക്ക് ഇറാന്‍ ആക്രമണം നടത്തിയിരുന്നില്ല.



Click it and Unblock the Notifications