ഇറാന്‍ നീക്കത്തില്‍ പതറി; അമേരിക്ക ഗള്‍ഫില്‍ നിന്ന് 'രക്ഷപ്പെടുന്നു', സൈനികരെ കുറയ്ക്കാന്‍ ആലോചന
പശ്ചിമേഷ്യയില്‍ നിന്ന് സൈനികരെ ഭാഗികമായി പിന്‍വലിക്കുന്ന കാര്യം അമേരിക്ക ചര്‍ച്ച ചെയ്യുന്നു. ഇറാനുമായുള്ള യുദ്ധത്തില്‍ കനത്ത നാശനഷ്ടം നേരിട്ട സാഹചര്യത്തിലാണിത്. ഇതുസംബന്ധിച്ച ആലോചനകള്‍ പെന്റഗണ്‍ ആരംഭിച്ചതായി എട്ട് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.
പശ്ചിമേഷ്യയില്‍ 19 അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളാണുള്ളത്. അര ലക്ഷത്തോളം സൈനികര്‍ ഇവിടെ ക്യാമ്പ് ചെയ്യുന്നു. ജിസിസിയിലും മറ്റു രാജ്യങ്ങളിലുമെല്ലാം യുഎസ് സൈനിക സാന്നിധ്യമുണ്ട്. എല്ലാ ക്യാമ്പുകളിലും ഇറാന്റെ മിസൈലുകളും ഡ്രോണുകളും വീണിരുന്നു. വലിയ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഇതെല്ലാം പുനഃക്രമീകരിക്കുന്നതിന് കോടികളുടെ ചെലവുണ്ട്.

ഇതെല്ലാം പരിഗണിച്ചാണ് പശ്ചിമേഷ്യന്‍ പ്രതിരോധ നീക്കത്തില്‍ അമേരിക്ക പുനരാലോചന നടത്തുന്നത്രെ. ഇറാന്‍ യുദ്ധം അവസാനിപ്പിച്ച ശേഷമാകും പിന്മാറ്റം. ഇപ്പോള്‍ നടക്കുന്ന നയംമാറ്റ ചര്‍ച്ചകള്‍ക്ക് രാഷ്ട്രീയ നേതാക്കളുടെ അനുമതി ലഭിച്ചാല്‍ മാത്രമാണ് അന്തിമ തീരുമാനം വരിക. എങ്കിലും ദശാബ്ദങ്ങളായി തുടരുന്ന നയത്തില്‍ അമേരിക്ക പുനര്‍ വിചിന്തനം നടത്തുന്നു എന്നതാണ് എടുത്തു പറയേണ്ട കാര്യം.
ഫെബ്രുവരി 28നാണ് ഇറാനെതിരെ അമേരിക്ക ആക്രമണം തുടങ്ങിയത്. ഇതിന് ശേഷം ഇറാന്‍ 13000 ആക്രമണങ്ങള്‍ നടത്തി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 19 സൈനിക കേന്ദ്രങ്ങള്‍ പശ്ചിമേഷ്യയില്‍ ഉണ്ടെങ്കിലും എല്ലായിടത്തും യുഎസ് സൈനികര്‍ ഇപ്പോഴില്ല എന്നാണ് വിവരം. രഹസ്യ കേന്ദ്രത്തിലേക്ക് സൈനികരെ മാറ്റിയിട്ടുണ്ടത്രെ. എവിടേക്കാണ് മറ്റിയത് എന്ന് യുദ്ധ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്.
എതിരഭിപ്രായവും ശക്തം, കാരണം ചൈന
അമേരിക്ക പശ്ചിമേഷ്യയില്‍ നിന്ന് സൈനികരെ പൂര്‍ണമായും പിന്‍വലിക്കുന്നതിനെ എതിര്‍ക്കുന്നവരും അമേരിക്കന്‍ ഭരണകൂടത്തിലുണ്ട്. ചൈന മേഖലയില്‍ സ്വാധീനം വര്‍ധിപ്പിക്കും എന്നതാണ് ഇതിന് കാരണം. യുഎസ് സെന്‍ട്രല്‍ കമാന്റ് മേധാവി അഡ്മിറല്‍ ബ്രാഡ്‌ലി കൂപ്പറും പുതിയ ചര്‍ച്ചകളുടെ ഭാഗമാകുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പശ്ചിമേഷ്യയില്‍ നിന്ന് പിന്‍വലിക്കുന്ന സൈനികരെ യൂറോപ്പിലേക്ക് മാറ്റാന്‍ പറ്റുമോ എന്ന് ആലോചിക്കുന്നുണ്ട്. യുദ്ധം ശക്തമായാല്‍ യൂറോപ്പിലെ അമേരിക്കന്‍ താവളങ്ങളും ഇറാന്‍ ലക്ഷ്യമിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഈ വേളയില്‍ സമാധാന കരാര്‍ തയ്യാറാക്കി പിന്മാറുന്ന കാര്യവും അമേരിക്കയുടെ ആലോചനയിലാണ്.
നിലവിലെ സാഹചര്യത്തില്‍ സെപ്തംബര്‍ അവസാനം ആകുമ്പോഴേക്കും 3750 കോടി ഡോളര്‍ യുദ്ധത്തിന് അമേരിക്കക്ക് ചെലവ് വരുമെന്നാണ് കരുതുന്നത്. സൈനിക താവളങ്ങള്‍ പുനഃസംഘടിപ്പിക്കുന്ന ചെലവ് കൂടാതെയാണിത്. ഇത്രയും ഭീമമായ തുക എവിടെ നിന്ന് കണ്ടെത്തുമെന്ന ചോദ്യവും ഉയര്‍ന്നു കഴിഞ്ഞു. അതേസമയം, ജിസിസി രാജ്യങ്ങള്‍ പുതിയ സൈനിക പ്രതിരോധ കരാറുകള്‍ ഒപ്പുവെക്കുന്നത് അമേരിക്കയുടെ പിന്മാറ്റം മുന്നില്‍ കണ്ടാണ് എന്ന വിലയിരുത്തലുമുണ്ട്.





Click it and Unblock the Notifications