സൗദിയിലെ എണ്ണ പൈപ്പ് ലൈനിന് നേരെ ഇറാഖ് ഡ്രോണ്‍ ആക്രമണം: നിരവധി പേർക്ക് പരിക്ക്,പ്രവർത്തനം നിർത്തിവെച്ചു
പ്രധാന എണ്ണ പൈപ്പ് ലൈനായ 'ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈനിന്' നേരെ ഇറാഖ് ഡ്രോണ്‍ ആക്രമണം നടത്തിയതായി സൗദി അറേബ്യ. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പൈപ്പ് ലൈനിന് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് പ്രധാന പാത അടച്ചിട്ടതായും സൗദി അറിയിച്ചു. റിയാദ്, മദീന മേഖലകളിലേക്ക് നിരവധി ഡ്രോണുകൾ പതിച്ചതായും സൗദി പ്രസ്താവനയിൽ പറഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് ആക്രമണം നടന്നത്.
അതേസമയം ഉടൻ തന്നെ തിരിച്ചടി ഉണ്ടാകില്ലെന്നും സൗദി വ്യക്തമാക്കി. ഇറാഖ് പ്രധാനമന്ത്രി അഭ്യർത്ഥിച്ചതിനെ തുടർന്നാണ് നടപടിയെടുക്കാത്തത് എന്നാണ് സൌദി പ്രസ്താവനയിൽ അറിയിച്ചത്. 'ഇറാഖ് പ്രധാനമന്ത്രിയുടെ അഭ്യർത്ഥന പരിഗണിച്ചാണ് ഇപ്പോൾ തിരിച്ചടിയെ കുറിച്ച് ആലോചിക്കാത്തത്. ഇറാഖിൽ നിന്ന് സൗദി അറേബ്യയ്ക്കും അയൽരാജ്യങ്ങൾക്കും നേരെ നടക്കുന്ന ആക്രമണങ്ങൾ തടയാനുള്ള ശ്രമങ്ങൾക്ക് സൗദി പൂർണ പിന്തുണ നൽകുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

എന്നാൽ രാജ്യത്തിൻ്റെ പരമാധികാരം , സുരക്ഷ, അടിസ്ഥാന സൌകര്യങ്ങൾ, എന്നിവ സംരക്ഷിക്കാനാവിശ്യമായ എല്ലാ ഉചിതമായ നടപടികളും കൈക്കൊള്ളുമെന്നും സൗദി കൂട്ടിച്ചേർത്തു. അതേസമയം സൌദിയുടെ നിലപാടിൽ ഇറാഖ് നന്ദി അറിയിച്ചു. മൈസൻ പ്രവിശ്യയിൽ നിന്നും ഡ്രോണ്‍ ആക്രമണത്തിന് നേതൃത്വം നൽകിയ സൈനിക കമാൻ്ററെ പുറത്താക്കിയതായി ഇറാഖ് അറിയിച്ചു. അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വിശദമായ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ കൌണ്‍സിൽ രൂപീകരിച്ചതായും ഇറാഖ് പ്രധാനമന്ത്രി അലി അൽ സയിദി അറിയിച്ചു.
. ഗൾഫിലെ അബ്ഖൈഖിന് സമീപത്ത് നിന്നും ചെങ്കടലിലെ യാൻബു വരെ നീളുന്നതാണ് സൗദിയുടെ പൈപ്പ് ലൈൻ. ഇറാൻ-യുഎസ് സംഘർഷത്തെ തുടർന്ന് ഹോർമുസ് പാത വഴിയുള്ള എണ്ണ ഗതാഗതം തടസപ്പെട്ടതോടെ എണ്ണ വിതരണത്തിനായി സൗദി ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്നത് ഈ പാതയാണ്.
ഹോർമുസിൽ കപ്പലുകൾക്ക് നേരെ ആക്രമണം നടക്കുന്നതിനിടയിലാണ് ഊർജ വിതരണം നടക്കുന്ന മറ്റൊരു പാത കൂടി ആക്രമിക്കപ്പെട്ടിരിക്കുന്നത്. ഇത് മേഖലയിൽ വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. ഇറാൻ പിന്തുണയോടെ യമനിലെ ഹൂതികളും ചെങ്കടലിൽ ആക്രമണം കടുപ്പിച്ചിട്ടുണ്ട്. യെമൻ്റെ ഭാഗമായ ബാബ് അൽ മാൻദാബ് കടലിടുക്കിലാണ് ആക്രമണം നടക്കുന്നത്. മയ്യൂൻ ദ്വീപും ഹാനിഷ് ദ്വീപുകളും ഹൂതികൾ പിടിച്ചെടുത്തിട്ടുണ്ട്. ഇതുവഴി ചെങ്കടലിനെയും ഏദൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ജലപാതയിൽ തങ്ങളുടെ സ്വാധീനം ശക്തമാക്കുകയാണ് ഹൂതികൾ.
അതേസമയം ഇത്തരം ആക്രമണങ്ങൾ ആഗോള എണ്ണ വിതരണത്തിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കാരണം ഏഷ്യയിലേക്കും യൂറോപ്പിലേക്കും എണ്ണ വിതരണം ചെയ്യുന്ന പ്രധാനപാതകളിൽ ഒന്നുകൂടിയാണ് ബാബ് അൽ മാൻദാബ്.


Click it and Unblock the Notifications
