കുവൈത്തില്‍ 50000-ലധികം തൊഴിലവസരങ്ങള്‍: പുതിയ പദ്ധതി: പ്രവാസികള്‍ക്കും പ്രതീക്ഷിക്കാം
'ന്യൂ കുവൈറ്റ് 2035 വിഷന്‍' പദ്ധതിയിലൂടെ സാമ്പത്തിക വികസനം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള തീവ്രശ്രമങ്ങളുമായി കുവൈത്ത്. ഇതിന്റെ ഭാഗമായി സ്വകാര്യ മേഖലയുടെ പങ്കാളിത്തവും തൊഴില്‍ അവസരങ്ങളും വര്‍ധിപ്പിക്കാനും രാജ്യം ലക്ഷ്യമിടുന്നു. ഇതിലൂടെ 50000-ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും സര്‍ക്കാര്‍ ചെലവുകള്‍ വലിയ തോതില്‍ കുറയ്ക്കാന്‍ കഴിയുമെന്നും വിലയിരത്തപ്പെടുന്നു.
അടിസ്ഥാന സൗകര്യ വികസനം, ഊര്‍ജ്ജം, സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ എന്നിവയിലെ സഹകരണത്തിനായി ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുമായി കുവൈത്ത് അടുത്തിടെ നിരവധി കരാറുകളിലേർപ്പെട്ടിരുന്നു. ഇതിലൂടെ നിലവില്‍ മന്ദഗതിയിലുള്ള പദ്ധതികള്‍ വേഗത്തിലാക്കാനും വിദേശ വിദഗ്ധരുടെയും ധനസഹായത്തിന്റെയും പിന്തുണ നേടാനും കുവൈത്ത് ലക്ഷ്യമിടുന്നു. വിദേശ-ആഭ്യന്തര നിക്ഷേപം ആകര്‍ഷിക്കാന്‍ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകകള്‍ ഉപയോഗിക്കാനും ഭരണകർത്താക്കള്‍ തീരുമാനിച്ചിട്ടുണ്ട്.

പദ്ധതികളുടെ നടത്തിപ്പില്‍ സുതാര്യത, ഭരണനിര്‍വഹണം, കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്താനും സര്‍ക്കാര്‍ ശ്രമിക്കുന്നു. ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, ഭരണപരമായ തടസ്സങ്ങള്‍ നീക്കി പദ്ധതികള്‍ വേഗത്തിലാക്കാനും ചെലവ് കുറയ്ക്കാനും പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. ഭവന നിര്‍മാണം, ഗതാഗതം, പുനരുപയോഗ ഊര്‍ജ്ജം, ആരോഗ്യം എന്നീ മേഖലകളില്‍ സ്വകാര്യ മേഖലയ്ക്ക് വലിയ പങ്ക് ലഭിക്കും.
തുടക്കത്തില്‍ സൂചിപ്പിച്ചത് പോലെ തൊഴില്‍ മേഖലയില്‍ വലിയ മാറ്റമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. നിര്‍മാണം, സാങ്കേതികവിദ്യ, സേവന മേഖലകളില്‍ 50000-ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഇത് കുവൈത്തി പൗരന്മാര്‍ക്കൊപ്പം തന്നെ ഇന്ത്യക്കാർ ഉള്‍പ്പെടേയുള്ള വിദേശികള്‍ക്കും വലിയ രീതിയില്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കും.
അതേസമയം, പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) അടുത്തിടെ പുറത്തിറക്കിയ 2025 മധ്യത്തിലെ കണക്കുകൾ പ്രകാരം, കുവൈറ്റിലെ ജനസംഖ്യ ആദ്യമായി ഔദ്യോഗികമായി അഞ്ച് ദശലക്ഷം കടന്നിരുന്നു. രാജ്യത്തെ ആകെ ജനസംഖ്യ ഇപ്പോൾ 5,098,000 ആണ്, ഇതിൽ 70 ശതമാനം (3,547,000) പ്രവാസികളും 30 ശതമാനം (1,550,000) കുവൈത്തി പൗരന്മാരുമാണ്.
പുരുഷന്മാരുടെ എണ്ണം സ്ത്രീകളേക്കാൾ കൂടുതലാണ്, 3.09 ദശലക്ഷം പുരുഷന്മാരിൽ 2.01 ദശലക്ഷം സ്ത്രീകളാണ്, അതേസമയം ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യ (15-64 വയസ്സ്) എല്ലാ താമസക്കാരുടെയും 80 ശതമാനം വരും. പ്രബലമായ പ്രായപരിധി 35-39 വയസ്സ് പ്രായമുള്ളവരാണ്. ഇത് ജനസംഖ്യയുടെ 13 ശതമാനത്തെ പ്രതിനിധീകരിക്കുന്നു. പ്രവാസികളിൽ, ഒരു ദശലക്ഷത്തിലധികമുള്ള (29 ശതമാനം) ഇന്ത്യക്കാരാണ് ഏറ്റവും വലിയ വിഭാഗം. തൊട്ടുപിന്നിൽ 19 ശതമാനവുമായി ഈജിപ്തുകാരാണുള്ളത്.












Click it and Unblock the Notifications