കുവൈത്തില്‍ പുതിയ നിയമം: 2 ദിവസം കൊണ്ട് 'എക്സിറ്റ്' അടിച്ചുകൊടുത്തത് 35000 പ്രവാസികള്‍ക്ക്: മുന്നറിയിപ്പും
പ്രവാസികളുമായി ബന്ധപ്പെട്ട് വലിയ നിയമ നിർമ്മാണങ്ങളാണ് അടുത്ത കാലാത്തായി കുവൈത്ത് സർക്കാർ നടപ്പിലാക്കിയിരിക്കുന്നത്. രാജ്യത്ത് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികൾ കുവൈത്ത് വിടുന്നതിന് മുമ്പ് തൊഴിലുടമകളുടെ മുൻകൂർ അനുമതി നേടണമെന്നതായിരുന്നു സർക്കാർ നടപ്പിലാക്കിയ ഒരു പ്രധാന നിയമം.
ജുലൈ ഒന്ന് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്ന് കഴിഞ്ഞു. അതിന് ശേഷം ഇതുവരെ, അതായത് രണ്ട് ദിവസത്തിനുള്ളില്‍ 35000-ലധികം പേർക്ക് എക്സിറ്റ് പെർമിറ്റുകൾ നൽകിയെന്നാണ് കുവൈത്ത് അധികൃതരെ ഉദ്ധരിച്ചുകൊണ്ട് ഗള്‍ഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ആഭ്യന്തര മന്ത്രിയും ഒന്നാം ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫാണ് പ്രവാസികളെ വലിയ തോതില്‍ ബാധിക്കുന്ന പുതിയ നിയമം അവതരിപ്പിച്ചത്.

തൊഴിൽ, താമസ നിയമങ്ങളുമായി യോജിപ്പിച്ചുകൊണ്ട് പ്രവാസികളുടെ രാജ്യം വിടൽ പ്രക്രിയ നിയന്ത്രിക്കുകയാണ് ഇതിലൂടെ പ്രധാമായും ലക്ഷ്യമിടുന്നത്. എല്ലാ പെർമിറ്റുകളും ആവശ്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് നൽകിയതെന്നും കൂടാതെ തൊഴിലുടമകളുടെ ഔദ്യോഗിക ചാനലുകളിലൂടെ അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ടെന്നും പബ്ലിക് അതോറിറ്റി ഓഫ് മാന്‍ പവർ അതോറിറ്റി ഡയറക്ടർ ജനറൽ മർസൂഖ് അൽ ഒതൈബി വ്യക്തമാക്കി.
തൊഴിലാളികൾക്കും തൊഴിലുടമകൾക്കും "സഹൽ" മൊബൈൽ ആപ്പ് അല്ലെങ്കിൽ "അഷൽ" മാന്‍പവർ പോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കാനും അനുമതി നൽകാനും കഴിയും. തൊഴിലുടമകൾ "സഹൽ ബിസിനസ്" അല്ലെങ്കിൽ "അഷൽ"ന്റെ കോർപ്പറേറ്റ് പതിപ്പ് വഴിയാണ് അനുമതി നൽകേണ്ടത്. ഇതിലൂടെ അതോറിറ്റിയുടെ നിയന്ത്രണങ്ങൾക്കനുസൃതമായി പ്രക്രിയകൾ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.
എല്ലാ സമയത്തും ഈ സേവനം ലഭ്യമായിരിക്കും. പ്രവാസി തൊഴിലാളികൾ വ്യക്തിഗത വിവരങ്ങളും യാത്ര സംബന്ധിച്ച മറ്റ് വിവരങ്ങള്‍ എല്ലാ സൈറ്റില്‍ അപ്ലോഡ് ചെയ്യണം. നിയമപാലനം ഉറപ്പാക്കുകയും തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ഇതിൂടെ ലക്ഷ്യമെന്ന് അൽ ഒതൈബി വ്യക്തമാക്കി.
"ഒരു തൊഴിലുടമ അന്യായമായി അനുമതി നിഷേധിക്കുകയോ വൈകിപ്പിക്കുകയോ ചെയ്താൽ, തൊഴിലാളിക്ക് കമ്പനിയുടെ ഫയലുമായി ബന്ധപ്പെട്ട തൊഴിൽ ബന്ധ വിഭാഗത്തിൽ പരാതി നൽകാം," അൽ ഒതൈബി കൂട്ടിച്ചേർത്തു. തൊഴിലുടമകൾ അനുമതി നൽകുന്നിടത്തോളം വർഷം തോറും നൽകുന്ന എക്സിറ്റ് പെർമിറ്റുകളുടെ എണ്ണത്തിന് പരിധി ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആർട്ടിക്കിൾ 18 വിസയിൽ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഇതര രാജ്യത്തേക്ക് പോകാൻ തൊഴിലുടമയുടെ അംഗീകാരം നിർബന്ധമാണ് എന്നതാണ് പുതിയ നിയമം പറയുന്നത്. പെർമിറ്റ് ഇല്ലാത്ത പ്രവാസികൾക്ക് യാത്രാനുമതി നിഷേധിക്കും. സ്വന്തം സ്‌പോൺസർഷിപ്പിലുള്ള (ആർട്ടിക്കിൾ 19 വിസ) പ്രവാസികൾക്ക് ഈ നിയമം ബാധകമല്ല. ഗള്‍ഫ് മേഖലയില്‍ സൗദി അറേബ്യക്കുശേഷം ഇത്തരം നിയമം നടപ്പാക്കുന്ന രണ്ടാമത്തെ രാജ്യമാണ് കുവൈത്ത്.
യാത്രയ്ക്ക് കുറഞ്ഞത് 24 മണിക്കൂർ മുമ്പോ പരമാവധി 7 ദിവസത്തിനുള്ളിലോ "സഹൽ" ആപ്പ് അല്ലെങ്കിൽ തൊഴിൽ പോർട്ടൽ വഴി എക്സിറ്റ് പെർമിറ്റിനായി അപേക്ഷിക്കാം. അപേക്ഷയിൽ പുറപ്പെടുന്ന തീയതിയും തിരികെ വരുന്ന തീയതിയും ഉൾപ്പെടുത്തണമെന്ന് അതോറിറ്റി നിർദ്ദേശിക്കുന്നു. നിയമം നടപ്പാക്കിയ സാഹചര്യത്തിൽ, സാധുതയുള്ള എക്സിറ്റ് പെർമിറ്റ് ഇല്ലാത്തവരെ ചെക്ക്-ഇൻ കൗണ്ടറിൽ പ്രവേശിപ്പിക്കില്ലെന്ന് ജസീറ എയർവേയ്സ് ഉൾപ്പെടെയുള്ള കുവൈത്തിലെ പ്രധാന വിമാനക്കമ്പനികളും മുന്നറിയിപ്പ് നൽകുന്നു.
യാത്ര മുടങ്ങിയാലോ റദ്ദായാലോ തങ്ങള്‍ ഉത്തരവാദിയായിരിക്കില്ലെന്നും വിമാന കമ്പനികള്‍ അറിയിക്കുന്നുണ്ട്. നഷ്‌ടപരിഹാരം അനുവദിക്കില്ലെന്നും എല്ലാ യാത്രക്കാരും യാത്രാദിവസം പെർമിറ്റിന്റെ ഡിജിറ്റൽ പതിപ്പ് കൈവശമുണ്ടെന്ന് ഉറപ്പാക്കണമെന്നും എല്ലാ യാത്രക്കാരോടും കമ്പനികൾ നിർദേശിക്കുന്നു.












Click it and Unblock the Notifications