ലുലു ഗ്രൂപ്പിന് അഭിമാന നേട്ടം: ഇനി കുതിപ്പിന്റെ കാലം; കമ്പനിയിലേക്ക് വന്‍തോതില്‍ നിക്ഷേപം ഒഴുകും
മലയാളികളുടെ അഭിമാനമായ എംഎ യൂസഫലിയുടെ ലുലു റീട്ടെയില്‍ കഴിഞ്ഞ വർഷമായിരുന്നു അബുദാബി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. നിക്ഷേപകരുടെ ഭാഗത്ത് നിന്നുമുണ്ടായ മികച്ച പ്രതികരണത്തോടെ ലുലുവിന്റെ ലിസ്റ്റിങ് അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഡിമാന്‍ഡ് ശക്തമായതോടെ 30 ശതമാനം ഓഹരി ലിസ്റ്റ് ചെയ്യാന്‍ കമ്പനിക്ക് തീരുമാനിക്കേണ്ടി വന്നു. തുടക്കത്തില്‍ 25 ശതമാനം ഓഹരികളായിരുന്നു കമ്പനി ലിസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്.
ഇപ്പോഴിതാ ലുലു റീ ടെയില്‍ സുപ്രധാനമായ മറ്റൊരു നേട്ടത്തിലേക്ക് കൂടി കടക്കാന്‍ പോകുകയാണ്. ലുലു റീട്ടെയ്ലിന്റെ ഒഹരികള്‍ ഏറ്റവും പ്രധാനപ്പെട്ട എഫ് ടി എസ് ഇ ഗ്ലോബല്‍ ഇക്വിറ്റി ഇന്‍ഡെക്സ് സീരിസിലേക്കെന്നാണ് റിപ്പോർട്ട്. ജൂണ്‍ 23 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഇതോടെ ലുലുവിന്റെ ഓഹരികളിലേക്കും വന്‍തോതില്‍ നിക്ഷേപം ഒഴുകിയേക്കുമെന്നാണ് ഓഹരി വിദഗ്ധർ വ്യക്തമാക്കുന്നത്. കൂടാതെ ഓഹരിയുടെ വില കുതിക്കാനും സാധ്യതയുണ്ട്.

സാധാരണ ഗതിയില്‍ വികസിത, വികസ്വര രാജ്യങ്ങളിലെ വലിയ മുന്നേറ്റ സാധ്യതയുള്ള ഓഹരികളേയാണ് എഫ് ടി എസ് ഇ ഗ്ലോബല്‍ ഇക്വിറ്റി ഇന്‍ഡെക്സ് സീരിസില്‍ ഉള്‍പ്പെടുത്താറുള്ളത്. ആ സാഹചര്യത്തില്‍ ഇത്തരമൊരു നേട്ടം സ്വന്തമാക്കാന്‍ സാധിച്ചത് ലുലു റീടെയിലിനെ സംബന്ധിച്ച് അഭിമാനകരമായ ഒരു നേട്ടമാണ്. ഇന്ന് ജി സിസി മേഖലയില്‍ ഏറ്റവും വലുതും അതിവേഗത്തില്‍ വളരുന്നതുമായി റീട്ടെയില്‍ ശൃംഖലയാണ് ലുലു ഗ്രൂപ്പിന്റേത്. ഇന്ത്യ ഉള്‍പ്പെടെ മറ്റ് നിരവധി രാജ്യങ്ങളിലും ലുലു സാന്നിധ്യം ശക്തമാക്കുന്നുണ്ട്.
റെക്കോർഡുകള്‍ സൃഷ്ടിച്ചുകൊണ്ടായിരുന്നു ലുലുവിന്റെ ഐപിഐ. 172 കോടി ഡോളർ എന്ന റെക്കോർഡ് സമാഹരണം നടത്താന്‍ കമ്പനിക്ക് സാധിച്ചു. ആകെ 37 ബില്യന്‍ ഡോളറിന്റെ ഓഹരികള്‍ക്കുള്ള ഡിമാന്‍ഡ് ലുലു ഐപിഒയ്ക്ക് ലഭിച്ചു. നിലവില്‍ 1.27 ദിർഹമാണ് ലുലുവിന്റെ ഓഹരി വില.
അതേസമയം അടുത്തിടെ നടന്ന വാർഷിക പൊതുയോഗത്തിൽ ലുലു റീടെയില്‍ ഓഹരി ഉടമകള്‍ക്ക് 85% ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു. ഓഹരി ഒന്നിന് 0.82 യു.എസ്. സെന്റ്സ് (3 ഫിൽസ്) വീതം ലാഭവിഹിതമായി വിതരണം ചെയ്യും. അതായത് 720.77 കോടി രൂപയോളം ലാഭവിഹിതമായി നിക്ഷേപകർക്ക് ലഭിക്കും. നേരത്തെ, 2024-ലെ ലാഭത്തിന്റെ 75% ലാഭവിഹിതമായി നൽകുമെന്ന് ലുലു ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ, കമ്പനിയുടെ മികച്ച സാമ്പത്തിക പ്രകടനവും ഓഹരി ഉടമകൾക്ക് കൂടുതൽ മൂല്യം നൽകാനുള്ള തീരുമാനവും കണക്കിലെടുത്ത്, 85% എന്നതിലേക്ക് എത്തുകയായിരുന്നു.
2024 സാമ്പത്തിക വർഷത്തിൽ ലുലു റീട്ടെയിൽ ആകെ 12.4% ലാഭവർധന രേഖപ്പെടുത്തി, മൊത്തം വരുമാനം 760 കോടി ഡോളർ (66,500 കോടി രൂപ) ആയി. ഗൾഫ് രാജ്യങ്ങളിലെ 250-ലധികം സ്റ്റോറുകളിൽ നിന്നാണ് ഈ വരുമാനം ലഭിച്ചത്. കമ്പനിയുടെ സ്വന്തം ലേബൽ ഉൽപ്പന്നങ്ങൾ 29.9% വരുമാനം നേടിയപ്പോള്‍ ഇ-കൊമേഴ്സ് വിൽപ്പനയിൽ 70% വളർച്ചയും രേഖപ്പെടുത്തി. 2024-ൽ 21 പുതിയ സ്റ്റോറുകൾ തുറന്നു. ഇതിൽ 9 എണ്ണവും ഒക്ടോബർ-ഡിസംബർ പാദത്തിലായിരുന്നു.
മൂന്നാം പാദത്തിൽ (ജൂലൈ-സെപ്റ്റംബർ) 186 കോടി ഡോളർ (15,700 കോടി രൂപ) വരുമാനവും 126% ലാഭവർധനയും കമ്പനി നേടി. യു.എ.ഇ.യിൽ 7.5% ഉം സൗദി അറേബ്യയിൽ 5.7% ഉം വരുമാന വളർച്ചയുണ്ടായി. എന്നാൽ, സൗദി അറേബ്യയിലും ഖത്തറിലും ഉയർന്ന വാടച്ചെലവുകള്‍ ലാഭത്തെ ഭാഗികമായി ബാധിച്ചു.
ലുലു ഗ്രൂപ്പിന് നിലവില്‍ ജി സി സി രാജ്യങ്ങളിലായി മാത്രം 260-ലധികം സ്റ്റോറുകളുണ്ട്, ഇതിൽ 107 എണ്ണം യു എ ഇ യിലും 59 എണ്ണം സൗദി അറേബ്യയിലുമാണ്. ഒമാൻ (32), ഖത്തർ (24), കുവൈറ്റ് (16), ബഹ്റൈൻ (12) എന്നിങ്ങനെയാണ് മറ്റ് സ്റ്റോറുകൾ. ഇന്ത്യ, യു കെ , യു എസ് , ചൈന എന്നിവിടങ്ങളിൽ നിന്നടക്കം 85 രാജ്യങ്ങളിൽ നിന്നും സ്ഥാപനം ഉൽപ്പന്നങ്ങൾ ശേഖരിക്കുന്നു.2020-ൽ അബുദാബി സർക്കാരിന്റെ നിക്ഷേപ സ്ഥാപനമായ എ ഡി ക്യു 100 കോടി ഡോളറിന്റെ നിക്ഷേപത്തിലൂടെ 20% ഓഹരികൾ സ്വന്തമാക്കിയിരുന്നു.












Click it and Unblock the Notifications