മാപ്പിളപ്പാട്ട് കലാകാരന് ലുലുചെയർമാൻ യൂസഫലിയുടെ സ്നേഹസമ്മാനം; ജന്മദിനത്തിൽ 'സാരഥി'യും നൽകി യൂസഫലിക്ക് സർപ്രൈസ്
അബുദാബി: നവംബർ 15 ന് ആയിരുന്നു പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലിയുടെ ജന്മദിനം. 69ാം പിറന്നാളിന് യൂസഫലി കേരളത്തിലെ ഒരു മാപ്പിളപ്പാട്ട് കലാകാരന് ഒരു സ്നേഹ സമ്മാനം നൽകി. മാപ്പിളപ്പാട്ടിന്റെ അവതരണത്തിലും രീതിയിലും മാറ്റങ്ങൾക്ക് തുടക്കമിട്ട ഗായകനായ കെ എം വെള്ളയിലിനാണ് എം എ യൂസഫലി പിറന്നാൾ ദിനത്തിൽ സമ്മാനം നൽകിയത്.
അതേ സമയം പിറന്നാൾ ദിനത്തിൽ യൂസഫലിക്കും വിലമതിക്കാനാവാത്തൊരു സമ്മാനം ലഭിച്ചു. കുവൈത്ത് സാരഥിയാണ് അവരുടെ സിൽവർ ജൂബിലി വേദിയിൽ യൂസഫലിക്ക് പരമോന്നത പുരസ്കാരമായ ഗുരുദേവ സേവ രത്ന അവാർഡ് സമ്മാനിച്ചത്. മാത്രമല്ല സർപ്രൈസായി ജന്മദിനം ആഘോഷിക്കുകയും ചെയ്തു. കേരളത്തിലെ നിർധന കുടുംബങ്ങൾക്ക് സാരഥി പ്രഖ്യാപിച്ച 25 വീടുകളിൽ 10 എണ്ണം നിർമിച്ച് നൽകാമെന്ന് യൂസഫലി വേദിയിൽ വെച്ച് പ്രഖ്യാപിച്ചു.

അതേസമയം, യൂസഫിയുടെ സ്നേഹ സമ്മാനം ലഭിച്ച കെ എം വെള്ളയിൽ ആറ് പതിറ്റാണ്ടായി മാപ്പിള കലാ രംഗത്ത് ഉള്ള കലാകാരനാണ്. കെ എം കെ എന്ന കാരക്കുന്നുമേൽ മൊയ്തീൻ കോയ എന്ന പ്രതിഭയ്ക്കുള്ള ആദരമായാണ് സമ്മാനം നൽകിയത്. ഏഴ് വയസ്സുമുതൽ അദ്ദേഹം മാപ്പിളപ്പാട്ടിനൊപ്പം സഞ്ചരിക്കുന്നുണ്ട്.
യാഥാസ്ഥിക കാഴ്ചപ്പാടുകളെ പാടെ മാറ്റിമറിക്കുന്ന പരീക്ഷണങ്ങൾ കെ എം കെ മാപ്പിളപ്പാട്ടുകളിൽ നടത്തി. അദ്ദേഹത്തിന്റെ ഈ പരീക്ഷണങ്ങൾക്ക് ഇന്ത്യയ്ക്ക് അകത്ത് മാത്രമല്ല ഗൾഫിലും സ്വീകാര്യതയും വേദികളും ലഭിച്ചു. ഒപ്പനപ്പാട്ടുകളുടെ രചയിതാവ്, സംഗീത സംവിധായകൻ, പിന്നണി ഗായകൻ, നാടക നടൻ എന്നിങ്ങനെ കലാരംഗത്ത് കെ എം കെ വ്യക്തിമുദ്ര പതിപ്പിച്ചു.
ഫോക്‌ലോർ അക്കാദമി അവാർഡ്, യു എ ഇ കലാരത്നം അവാർഡ് എന്നിവയുൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചു.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് അബ്ദുൾ കരീം കോലാംപാടം രചിച്ച വരികൾക്ക് കെ എം കെ വെള്ളയിൽ ഈണമൊരുക്കിയിരുന്നു. പരമ്പരാഗത ഈണത്തിൽ പുതുമ കൊണ്ടുവന്ന കെ എം കെ വെള്ളയിലിന്റെ ഈണത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഹിറ്റാവുകയും ചെയ്തു.
ജസ്‌ല വയനാടും ഷംസു കോട്ടയ്ക്കലുമാണ് ഒപ്പം പാടിയത്. എം എ യൂസഫലിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ മനുഷ്യ സ്നേഹത്തെക്കുറിച്ചും പാട്ടിൽ എടുത്തുപറയുന്നുണ്ട്. വലിയ രീതിയിൽ തരംഗമായ ഈ ഗാനം യൂസഫലിയുടെയും ശ്രദ്ധയിൽ പെട്ടു. അങ്ങനെയാണ് ഈ പാട്ട് ഒരുക്കിയവരെക്കുറിച്ച് അന്വേഷിക്കുന്നത്.
ഇതിന് പിന്നാലെ അദ്ദേഹം വെള്ളയിലിനെ ഫോണിൽ ബന്ധപ്പെടുകയും പത്ത് മിനിറ്റിലേറെ അദ്ദേഹവുമായി സംസാരിക്കുകയും ചെയ്തു. സംസാരത്തിനിടെ വെള്ളയിൽ രോഗബാധമൂലവും വീട് നിർമാണത്തിന്റെ പേരിൽ ബാങ്ക് വായ്പ ഉള്ളതിനാലും സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കാര്യം യൂസഫലിയുടെ ശ്രദ്ധയിൽ പെടുത്തി.
വെള്ളയിലിന്റെ വിഷമം അറിഞ്ഞ യൂസഫലി അദ്ദേഹത്തെ ചേർത്തുപിടിക്കുകയായിരുന്നു. ഒട്ടും വൈകിച്ചില്ല വെള്ളയിലിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ടര ലക്ഷം രൂപ കൈമാറി. യൂസഫലി നൽകിയ തുക കൊണ്ട് അദ്ദേഹം വീടിന്റെ വായ്പ തുക തിരിച്ചടിച്ചു. അപ്രതീക്ഷിതമായി ലഭിച്ച സ്നേഹ സമ്മാനത്തിൽ നിന്ന് ഒരു വിഹിതം പാട്ടിന്റെ അണിയറ പ്രവർത്തകർക്ക് നൽകാൻ വെള്ളയിൽ മറന്നില്ല.
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൾ കേരള മാപ്പിള സംഗീത അക്കാദമി സംസ്ഥാന ജനറൽ സെക്രട്ടിറിയാണ് കെ എം കെ വെള്ളയിൽ. അക്കാദമിക്ക് കീഴിൽ മൂവായിരത്തി അഞ്ഞൂറോളം കുട്ടികളെ മാപ്പിളപ്പാട്ട് പഠിപ്പിച്ചിട്ടുണ്ട്. നിർധരായ നിരവധി വിദ്യാർത്ഥികളെ സൗജന്യമായി പരിശീലിപ്പിക്കുന്നുണ്ട്. എം എ യൂസഫലിയിൽ നിന്നും വിശേഷ ദിവസം തന്നെ സമ്മാനം ലഭിച്ച സന്തോഷത്തിലാണ് കെ എം കെ വെള്ളയിൽ












Click it and Unblock the Notifications