ലുലു ഗ്രൂപ്പുമായി കൈകോർത്തു: കശ്മീരില്‍ നിന്നും ആദ്യമായി ആ ഉത്പന്നം യുഎഇയിലും സൗദി അറേബ്യയിലുമെത്തി
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി വലിയ തോതിലുള്ള ഉത്പന്നങ്ങളാണ് ലുലു ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇതിനായി പഞ്ചാബ്, യുപി, ജമ്മു കശ്മീർ തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലായി വലിയ സ്റ്റോറേജുകളും ലുലു സജ്ജീകരിക്കുന്നുണ്ട്. കർഷകരില്‍ നിന്നും നേരിട്ട് സ്വീകരിക്കുന്ന ഉത്പന്നങ്ങള്‍ ഈ സ്റ്റോറേജുകളില്‍ എത്തി സംസ്കരിച്ച് ഓരോ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുകയാണ് ചെയ്യുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ ഡിസംബർ വരേയുള്ള കണക്കുകള്‍ പ്രകാരം 448 മില്യൺ ഡോളറിന്റെ ജൈവ ഉത്പന്നങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ഇതിന്റെ വലിയൊരു പങ്ക് വഹിക്കുന്നതും ലുലുവാണ്. 2023-24 സാമ്പത്തിക വർഷത്തില്‍ ഇന്ത്യയുടെ ആകെ കയറ്റുമതി മൂല്യം 494.80 മില്യൺ ഡോളറായിരുന്നു എന്നതാണ് ശ്രദ്ധേയം. യുഎഇയിലെ സ്റ്റോറുകളില്‍ ഇന്ത്യന്‍ ജൈവ ഉത്പന്നങ്ങള്‍ എത്തിക്കാന്‍ ലുലു ഗ്രൂപ്പുമായി അടുത്തിടെയുണ്ടാക്കിയ കരാറും രാജ്യത്തിന്റെ നേട്ടത്തില്‍ നിർണ്ണായക ഘടകമായെന്നാണ് കേന്ദ്ര സർക്കാർ തന്നെ വ്യക്തമാക്കിയത്.

ഈ കരാർ വഴി ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (എഫ്‌പിഒകൾ), ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ (എഫ്‌പിസികൾ), സഹകരണ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ ഇന്ത്യൻ ജൈവ കർഷകരെ ലുലു ഗ്രൂപ്പുമായി ബന്ധിപ്പിക്കുന്നു. ഇതിലൂടെ, അന്താരാഷ്‌ട്ര വിപണികളിൽ ഇന്ത്യൻ ജെവ ഉൽപന്നങ്ങളുടെ വിപണി കൂടുതല്‍ ശക്തമാക്കുകയാണ്.
പുതിയ നീക്കങ്ങളുടെ ഭാഗമായി ഇപ്പോഴിതാ കശ്മീരില്‍ നിന്നും ആദ്യമായി ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ചെറി കയറ്റുമതിക്കും തുടക്കം കുറിച്ചിരിക്കുകയാണ്. അതായത് കശ്മീരിൽ നിന്നുള്ള ചെറികൾ ആദ്യമായി സൗദി അറേബ്യയിലേക്കും യു എ ഇയിലേക്കും കയറ്റുമതി ചെയ്തിരിക്കുകയാണ്. റിയാദിലെ ലുലു സൂപ്പർമാർക്കറ്റിൽ വെച്ച് ഇറക്കുമതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ടതായും ഇന്ത്യന്‍ എംബസി റിപ്പോർട്ട് ചെയ്യുന്നു.
കാർഷിക, സംസ്കരിച്ച ഭക്ഷ്യ ഉൽപ്പന്ന കയറ്റുമതി വികസന അതോറിറ്റി (APEDA) ചെയർമാൻ അഭിഷേക് ദേവ്, ലുലു ഗ്രൂപ്പിലെ സലീം എം എ, ജമ്മു കശ്മീരിലെ എ പി ഇ ഡി എ യിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ വെർച്വല്‍ ഫ്ലാഗ്-ഓഫ് ചടങ്ങിന് നേതൃത്വം നൽകി. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ കൃഷി ചെയ്യാത്ത തരത്തിലുള്ള വൈവിധ്യമാർന്ന പഴങ്ങൾ ഉത്പാദിപ്പിക്കുന്ന കശ്മീരിലെ കാർഷിക മേഖലയ്ക്ക് ഈ കയറ്റുമതി ഒരു വലിയ ഉത്തേജനമാകുമെന്നും വിലയിരുത്തപ്പെടുന്നു.
'ഇത് ഒരു തന്ത്രപ്രധാനമായ നീക്കമാണ്. ഗൾഫിലേക്കുള്ള ഈ വാണിജ്യ കയറ്റുമതി വെറുമൊരു വ്യാപാര ഇടപാട് മാത്രമല്ല, ഇത് ജമ്മു കശ്മീരിലെ മുഴുവൻ ഹോർട്ടികൾച്ചർ ശൃംഖലയ്ക്കും ഒരു പ്രതീകാത്മക കുതിച്ചുചാട്ടം കൂടിയാണ് ഇത്. ആഗോള ഗുണനിലവാരവും ലോജിസ്റ്റിക്സ് മാനദണ്ഡങ്ങളും പാലിക്കാൻ നമ്മുടെ കർഷകരെ പ്രാപ്തരാക്കുന്ന അടിസ്ഥാന സൗകര്യങ്ങളും ശേഷിയും തയ്യാറാക്കുന്നതില്‍ എ പി ഇ ഡി എ ഉത്തരവാദിത്തോടെ പ്രവർത്തിക്കുന്നു.' അഭിഷേക് ദേവ് പറഞ്ഞു.
"ഊഷ്മളമായ നിറം, സമ്പന്നമായ രുചി, പ്രകൃതിദത്ത പോഷകമൂല്യം എന്നിവയാൽ, കാശ്മീരി ചെറികൾ ആഗോള വിപണിയിൽ ശ്രദ്ധ നേടേണ്ടതാണ്. ഗുണനിലവാരത്തിലും ഉപഭോക്തൃ ആകർഷണത്തിലും കശ്മീർ ചെറികള്‍ക്കുള്ള മികവ് വിപണി കീഴടക്കും എന്നതില്‍ സംശമില്ല. ആപ്പിൾ, വാൽനട്ട്, കുങ്കുമപ്പൂവ് എന്നിവയുൾപ്പെടെ ജമ്മു കശ്മീരിൽ നിന്നുള്ള മറ്റ് ഉത്പന്നങ്ങളുടെ കയറ്റുമതിയും പദ്ധതിയിലുണ്ടെന്ന് കശ്മീരില നിന്നും ചെറി കയറ്റുമതിക്ക് നേതൃത്വം നല്‍കുന്ന ഇഷാന്‍ എന്നയാളും വ്യക്തമാക്കി.
'മികച്ച ഗുണനിലവാരവും രുചിയും കാരണം കശ്മീരി ചെറികൾക്ക് സമാനതകളില്ലാത്ത കയറ്റുമതി സാധ്യതയുണ്ട്. പ്രാദേശിക ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ഉയർന്ന മൂല്യമുള്ള പ്രത്യേക വിപണികളിൽ പ്രവേശിക്കുന്നതിലൂടെ ഇന്ത്യയുടെ കാർഷിക-കയറ്റുമതി കൂടുതല്‍ വിപുലമാക്കുകയന്ന ഞങ്ങളുടെ വിശാലമായ കാഴ്ചപ്പാടുമായി ഈ പദ്ധതി യോജിക്കുന്നു' എപിഇഡിഎ ജനറൽ മാനേജർ വിനിത സുധാൻഷുവും വ്യക്തമാക്കി.
സൗദി അറേബ്യയിലെയും യുഎഇയിലെയും ലുലുവിന്റെ പ്രീമിയം റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലായിരിക്കും കശ്മീരില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ചെറികൾ ലഭ്യമാകുക.












Click it and Unblock the Notifications